ഒടുക്കം നന്നാവണമെങ്കിൽ തുടക്കം നന്നാവണം!
.....................................................................................
അവൾ ഒന്നാം വർഷ പിജിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിവാഹക്കാര്യവുമായി അവളെക്കാണാൻ ഒരാൾ വന്നത്. ഒരു കാര്യം മാത്രമേ അയാളോടവൾ ആവശ്യപ്പെട്ടുള്ളൂ. കല്ല്യാണം കഴിഞ്ഞാലും തുടർന്നുപഠിക്കാൻ അനുവദിക്കണം. അയാളതിന് സമ്മതിച്ചതുകൊണ്ടാണ് ആ വിവാഹത്തിന് അവൾ തയ്യാറായത്.
വളരെ ലളിതമായിരുന്നു അവരുടെ വിവാഹത്തിന്റെ കാര്യങ്ങളോരോന്നും. ആദ്യം അയാളവളെ ചെന്നുകണ്ടു. തമ്മിൽ ഇഷ്ടമായപ്പോൾ രണ്ടു കൂട്ടരും അങ്ങോട്ടുമിങ്ങോട്ടും വീടുകൾ സന്ദർശിച്ച് വിവാഹത്തിനൊരു തിയ്യതി നിശ്ചയിച്ചു. കല്ല്യാണം ലളിതമായൊരു ചടങ്ങായിരിക്കണമെന്നതല്ലാതെ മറ്റു നിബന്ധനകളോ ആവശ്യങ്ങളോ ഒന്നും തന്നെ രണ്ടുവീട്ടുകാർക്കുമുണ്ടായിരുന്നില്ല. അങ്ങനെ അയൽവാസികളും അടുത്ത ബന്ധുക്കളും ഒത്തുചേർന്ന ലളിതമായൊരു സദസ്സിൽവെച്ച് പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ അവർ താലികെട്ടി.
വിവാഹം കഴിഞ്ഞ് ആദ്യനാളുകളിൽ ബന്ധുവീടുകളിൽ സൽക്കാരത്തിന്റെ തിരക്കായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള അത്തരം യാത്രകൾക്കിയിലാണ് അവരുടെ മനസ്സുകൾ തമ്മിൽ കൂടുതലടുത്തത്. രണ്ടാളുകളുടേയും കുടുംബപശ്ചാത്തലങ്ങൾ അവർ നേരിട്ട് മനസ്സിലാക്കിയത്.
ഇതിനിടയിൽ ഒഴിഞ്ഞുകിട്ടുന്ന പല വൈകുന്നേരങ്ങളിലും വീടിനടുത്തുള്ള വയൽ വരമ്പിലൂടെ നടന്നും അടുത്തുള്ള പുഴവക്കത്ത് ചെന്നിരുന്നും അവർ ഭാവിസ്വപ്നങ്ങൾ പങ്കുവെച്ചു, പരസ്പരം മനസ്സ് തുറന്നു സംസാരിച്ചു. അവൾ പറയുന്നതെല്ലാം ഇഷ്ടത്തോടെ അയാൾ കേട്ടിരുന്നു. അയാളുടെ ചോദ്യങ്ങൾക്കൊക്കെ ഹൃദ്യയമായൊരു ചിരിയോടെ അവൾ മറുപടി പറഞ്ഞു.
അങ്ങനെയുള്ള ഒരു വൈകുന്നേരം കാറ്റുകൊള്ളാനായി വീടിന്റെ ടെറസ്സിനുമുകളിൽ ചെന്നിരുന്ന് പലതും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു തമാശപോലെ അയാൾ അവളെ നോക്കിപ്പറഞ്ഞു: അസ്തമയസൂര്യന്റെ ചുവന്ന രശ്മികളേൽക്കുമ്പോൾ നിനക്കെന്തൊരു സൗന്ദര്യം. നിന്നെ ഞാൻ കാണാൻ വന്നപ്പോൾ നിനക്കിത്രയും ഭംഗിയുണ്ടായിരുന്നില്ല.
അപ്പോൾ ഒരു കുസൃതിച്ചിരിയോടെ അവൾ ചോദിച്ചു: എന്നിട്ടും അന്ന് നിങ്ങൾക്കെന്നെ ഇഷ്ടമായല്ലോ, അതെന്താ?
ങാ.. അതിപ്പോ പറഞ്ഞിട്ടെന്ത്? ചുണ്ടുകളിലെന്തോ ഒളിപ്പിച്ചുവെച്ചപോലെ അയാൾ പരഞ്ഞു. അയാൾ തന്നിൽനിന്ന് എന്തോ മറച്ചുവെക്കുന്നതായി അവൾ സംശയിച്ചു. എങ്കിലും അതൊന്നും പുറത്തുകാണിക്കാതെ അവൾ പറഞ്ഞു:
എന്തായാലും പറ, വെറുതെ കേൾക്കാമല്ലോ!
കുറച്ചുസമയം മിണ്ടാതിരുന്ന് പിന്നെ എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ പറഞ്ഞു:
എന്റെ കല്ല്യാണാലോചനയുടെ തുടക്കത്തിൽ ഞാൻ മറ്റൊരു പെൺകുട്ടിയെ കാണാൻ പോയിരുന്നു.
കേൾക്കാനുള്ള കൗതുകത്തോടെ അവളയാളുടെ അടുത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് ചോദിച്ചു:
എന്നിട്ട്?
അവൾ അറിയാൻ തിടുക്കം കൂട്ടിയപ്പോൾ അയാൾ തുടർന്നു:
അവൾ സുന്ദരിയായിരുന്നു. ആദ്യ നോട്ടത്തിൽ തന്നെ എനിക്കവളെ ഇഷ്ടമായി. തമ്മിൽ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം എന്ന് അവളുടെ വീട്ടുകാർ പറഞ്ഞപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. അവളപ്പോൾ തുറന്നിട്ടൊരു മുറിയിൽ ഇരിക്കുകയായിരുന്നു. ഞാൻ അടുത്തെത്തീട്ടും എന്റെ മുഖത്തേക്ക് ഒരു പ്രാവശ്യം പോലും അവൾ നോക്കിയില്ല. ഞാൻ സംസാരിച്ചു തുടങ്ങുന്നതിനുമുമ്പുതന്നെ മുഖം ചുളിച്ചുകൊണ്ട് അവൾ എന്നെ നോക്കിപ്പറഞ്ഞു:
'എനിക്കിയാളെ ഇഷ്ടമായില്ല!'
അന്ന് രാത്രി എനിക്കുറങ്ങാനായില്ല. മറ്റൊരാൾ മുഖത്തുനോക്കി വെറുക്കപ്പെട്ട ഒരു ജീവിയോടെന്നപോലെ ചില വാക്കുകൾ പറയുമ്പോൾ കേൾക്കുന്നവർ അനുഭവിക്കുന്ന ഒരു വേദനയുണ്ടല്ലോ, വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാനാവാത്തൊരു വിങ്ങൽ, അന്ന് ഞാനതനുഭവിച്ചു.
ഒരാൾ ഏറ്റവുമധികം വേദനിക്കുന്നത് അയാളുടെ അഭിമാനം ക്ഷതപ്പെടുമ്പോഴാണ്. അപ്പോൾ അയാളനുഭവിക്കുന്ന ഒരവസ്ഥയുണ്ട്, ഭൂമിയിലേക്ക് ആണ്ടുപോയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകും. എന്റെ നോട്ടം കൊണ്ട്, വാക്ക് കൊണ്ട് മറ്റൊരാളുടെ അഭിമാനം ഒരിക്കലും മുറിപ്പെടരുതെന്ന് അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടിരുന്നു.
ഇനിയൊരവസരത്തിൽ ഞാൻ കാണാൻ പോകുന്ന പെൺകുട്ടിയോട് 'നിന്നെ എനിക്കിഷ്ടമായില്ല' എന്നുപറയാൻ അവസരമുണ്ടാവരുതേയെന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു. അതുകൊണ്ട് നിന്നെ കാണാൻ വരുന്നതിനുമുമ്പ് നിന്റേയും കുടുംബത്തിന്റേയും കാര്യങ്ങളെല്ലാം ഞാൻ കൃത്യമായും അന്വേഷിച്ചറിഞ്ഞിരുന്നു. അങ്ങനെ നമ്മൾ തമ്മിൽ ഏറെക്കുറെ ഒരു അമ്പത് ശതമാനമെങ്കിലും പൊരുത്തമുണ്ടെന്ന് മനസ്സിലാക്കിയശേഷമാണ് ഞാൻ നിന്നെ കാണാൻ വന്നത്. എനിക്കത്രയും മതിയായിരുന്നു. ബാക്കി അമ്പത് ശതമാനം ദൈവം പരിഹരിച്ചുതരും എന്ന വിശ്വസമായിരുന്നു എനിക്ക്. നൂറു ശതമാനം പൊരുത്തമുള്ള ഒരു ബന്ധം അന്വേഷിച്ചുനടന്ന് കാലം കഴിക്കുന്നതിനേക്കാൾ നല്ലത് അതാണല്ലോ. അല്ലെങ്കിലും എല്ലാം തികഞ്ഞൊരു ബന്ധവും ഈ ലോകത്തുണ്ടാവുകയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അരിച്ചുപെറുക്കിയന്വേഷിച്ച് എന്തുകൊണ്ടും യോജിച്ചതാണെന്നുറപ്പുവത്തി ആർഭാടമായി നടത്തിയ പല വിവാഹങ്ങളും മാസങ്ങൾ കഴിയും മുമ്പ് തകർന്നുപോകുന്നത് നമ്മൾ കണ്ടിട്ടില്ലേ?
അവൾ പറഞ്ഞു, ശരിയാണ്! അവളും എന്തോ പറയാനൊരുങ്ങുന്നത് കേൾക്കാനായി അയാൾ കാത്തിരുന്നു. ഡിഗ്രി പഠനം കഴിഞ്ഞയുടനെ പല വിവഹാലോചനകളുമായി തന്നേയും പലരും കാണാൻ വന്ന കഥകൾ അവൾ പറഞ്ഞുതുടങ്ങി. ആറോ ഏഴോ ആളുകളെങ്കിലും പലപ്പോഴായി അവളെ കണാൻ വന്നിട്ടുണ്ട്. അവർ വരുന്നതിന്റെ തലേദിവസം അമ്മ അവളോട് പറയും. നാളെ നിന്നെ കാണാൻ ആരോ വരുന്നുണ്ട്, ഒരുങ്ങി നിൽക്കണം. അന്നേ ദിവസം വീടും പരിസരവുമൊക്കെ നല്ലപോലെ വൃത്തിയാക്കി, ചായയും പലഹാരങ്ങളുമൊക്കെയുണ്ടാക്കി അമ്മ കാത്തിരിക്കും. വരുന്നവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാനായി ഞാൻ നല്ലപോലെ അണിഞ്ഞൊരുങ്ങിനിൽക്കും. അങ്ങനെ എന്നേയും കണ്ട്, ചായയും പലഹാരങ്ങളും കഴിച്ച് അവർ മടങ്ങിപ്പോകും. എങ്കിലും വന്നവരാരും എന്റെ മുഖത്തുനോക്കി 'നിന്നെ ഇഷ്ടമായില്ല' എന്നുപറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ എനിക്കൊട്ടും വേദനിക്കില്ലായിരുന്നു. പക്ഷെ, അവർ കാണാൻ വന്ന് രണ്ടുമൂന്നു ദിവസങ്ങൾ കഴിയുമ്പോൾ സ്വയം നെഞ്ചിലുഴിഞ്ഞ് ദൂരത്തേക്കെവിയോ നോക്കിക്കൊണ്ട് അച്ഛൻ വരാന്തയിലിരിക്കുന്നുണ്ടാവും. ഞാൻ അടുത്തുചെല്ലുമ്പോൾ എന്റെ മുഖത്തേക്കു നോക്കാനാവാതെ അച്ഛൻ മുഖം താഴ്ത്തിക്കൊണ്ട് ഇങ്ങനെ പറയും: 'അവർക്കിഷ്ടായിട്ടില്ലെന്ന് അറിയിച്ചിരിക്കുണൂ!'
വിവാഹം നടക്കാതെ പോയതിൽ എനിക്ക് സങ്കടമുണ്ടായിരുന്നില്ല. പക്ഷെ അവർക്കിഷ്ടായിട്ടില്ലെന്ന് പറയുമ്പോൾ അച്ഛന്റെ വാക്കുകൾക്കിടയിലെ ആ ഇടർച്ചയുണ്ടല്ലോ അതായിരുന്നു എന്നെ തളർത്തിയിരുന്നത്. ചിലർക്ക് എന്റെ തൊലിയുടെ നിറമായിരുന്നു പ്രശനം, മറ്റുചിലർക്ക് ഞങ്ങളുടെ സാമ്പത്തികം. അപ്പോഴൊക്കെ അമ്മ സമാധാനിപ്പിക്കും. മോളെ ഇഷ്ടപ്പെടുന്നൊരാളെ ദൈവം കൊണ്ടുവന്നുതരും.
അന്നുമുതൽ ഞാനൊരു തീരുമാനമെടുത്തു. വിവാഹാലോചനയുമായി വരുന്നവരുടെ മുമ്പിൽ ഇനിയിങ്ങനെ അണിഞ്ഞൊരുങ്ങി നിൽക്കാൻ ഞാനില്ല. ഞാൻ എങ്ങെനെയണോ അങ്ങനെ എന്നെ കണ്ടിഷ്ടപ്പെടുന്ന ഒരാൾ വരുമ്പോൾ അന്നുമതി എനിക്ക് വിവാഹം. അതിനുമുമ്പ് പഠിച്ച് സ്വന്തം കാലിൽ നിൽക്കണം. മനുഷ്യരല്ലേ, മടുക്കുമ്പോൾ ആരുപേക്ഷിച്ചുപോയാലും മറ്റൊരാളുടെ മുമ്പിൽ കൈ നീട്ടാതെ ജീവിക്കാമല്ലോ! അതിനൊരു ജോലി നേടണം. അതുകൊണ്ടാണ് തുടർന്നു പഠിക്കാൻ എന്നെ അനുവദിക്കണമെന്ന് അന്ന് നിങ്ങളോടാവശ്യപ്പെട്ടത്.
അത് കേട്ടപ്പോൾ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു: മടുക്കുമ്പോൾ ഉപേക്ഷിക്കാനല്ലല്ലോ ഒരാൾ പെണ്ണിന്റെ കഴുത്തിൽ താലി കെട്ടുന്നത്. ഏതായാലും ഞാൻ നിന്നെ കാണാൻ വന്നസമയത്ത് ഒട്ടും ചമയങ്ങലില്ലാതെ നീ മുമ്പിൽ വന്നുനിന്നപ്പോൾ എനിക്കൊരു അസ്വാഭാവികതയൊക്കെ തോന്നിയിരുന്നു.
അവൾ സാരിത്തലപ്പുകൊണ്ട് കണ്ണുകൾ തുടച്ച് ഒന്ന് ചിരിക്കാൻ ശ്രമിച്ചു. എന്നിട്ട് പറഞ്ഞു:
അന്ന് ഞാൻ വിചാരിച്ചിരുന്നു, നിങ്ങൾക്കെന്നെ ഇഷ്ടപ്പെടുകയില്ലെന്ന്. സർക്കാർ ജോലിയും നല്ല ഫേമിലി ബേക്ക്ഗ്രൗണ്ടുമുള്ള നിങ്ങൾക്ക് നല്ലൊരു തറവാട്ടിൽ നിന്നും നല്ല നിലയിലുള്ളൊരു പെണ്ണിനെത്തന്നെ കിട്ടുമല്ലോയെന്നും ഞാൻ വിചാരിച്ചിരുന്നു.
അതുകേട്ടപ്പോൾ അയാൾ പറഞ്ഞു:
ഈ ഭൂമിയിൽ ഓരോരുത്തർക്കും ദൈവം ഓരോരുത്തരെ നിശ്ചയിച്ചുവെച്ചിട്ടുണ്ട് എന്നല്ലേ പറയാറ്.
എനിക്ക് നിന്നേയും നിനക്കെന്നേയുമായിരിക്കും വിധിച്ചിട്ടുണ്ടാവുക. അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം. അതങ്ങനെയായിരുന്നെങ്കിൽ,
ഇങ്ങനെയല്ലായിരുന്നെങ്കിൽ എന്നൊന്നും ജീവിതത്തിലൊരിക്കലും ഞാൻ ചിന്തിച്ചിട്ടില്ല. സൗന്ദര്യമുള്ള മറ്റൊരു പെണ്ണിനെക്കാണുമ്പോൾ
അവളുമായി നിന്നെ ഞാൻ താരതമ്യം ചെയ്യാറുമില്ല. മനുഷ്യൻ കാണുന്ന സൗന്ദര്യത്തിന്റേയും വൈരൂപ്യത്തിന്റേയും ഇടയിൽ എത്ര അകലമുണ്ടാകും?
അരനിമിഷത്തിന്റെ അകലം അല്ലേ? നമ്മൾ സഞ്ചരിക്കുന്ന വാഹനം എതിരെ വരുന്ന മറ്റൊരു വഹനത്തിലൊന്നിടിച്ചുപോയാൽ അര നിമിഷത്തിനുള്ളിൽ വികൃതമായിപ്പോകും നമ്മുടെ സുന്ദരമായ ശരീരം! ആ ശരീരത്തിലേക്കൊന്ന് നോക്കാൻ അറപ്പുതോന്നും ചുറ്റുമുള്ളവർക്ക്.
ലോകത്ത് വിശ്വസുന്ദരികളെ തിരഞ്ഞെടുക്കാൻ മൽസരങ്ങൾ നടത്താറുണ്ടല്ലൊ! ഈ ഭൂമിയിലെ ഏറ്റവും വിരൂപനായ മനുഷ്യനെ സൃഷ്ടിച്ച അതേ കൈകൾകൊണ്ടുതന്നെയായിരിക്കുമല്ലോ ദൈവം ആ സുന്ദരികളേയും സൃഷ്ടിച്ചിട്ടുണ്ടാവുക! ദൈവത്തിന്റെ കണ്ണിൽ എല്ലാവർക്കും ഒരേ സൗന്ദര്യമായിരിക്കും അല്ലേ? അതുകൊണ്ടുതന്നെ എനിക്കൊരിക്കലും മനസ്സിന്റെ സന്തോഷം നഷ്ടമായിട്ടില്ല. പണവും സൗന്ദര്യവും എത്രയുണ്ടെങ്കിലും ഒരാൾക്ക് മനസ്സിന് സന്തോഷമില്ലെങ്കിൽ പിന്നെ അതൊന്നും ആസ്വദിക്കാനാവില്ലല്ലോ!
അതുകൊണ്ട്, നീ എങ്ങനെയാണൊ അതുപോലെ നിന്നെ ഞാൻ സ്വീകരിക്കുന്നു. നീ എന്നേയും അതുപോലെ സ്വീകരിക്കുമെന്ന് ഞാൻ വിചാരിക്കുന്നു. ആ വിചാരമായിരിക്കണം നമ്മുടെ വിവാഹജീവിതത്തെ മുന്നോട്ടുനയിക്കേണ്ടത്.
അയാൾ പറയുന്നതെല്ലാം അവൾ ശ്രദ്ധയോടെ കേട്ടിരുന്നു.
അയാൾ തുടർന്നു. ആദ്യമൊക്കെ വിവാഹത്തെക്കുറിച്ച് എനിക്കും വലിയ സങ്കല്പങ്ങളൊക്കെയുണ്ടായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് എനിക്കൊരു സുഹൃത്തുണ്ടായിരുന്നു, ഗോപകുമാർ. കാണാൻ നല്ല ഗ്ലാമറായിരുന്നു അവന്. പഠിക്കുന്ന കാലത്ത് അവനായിരുന്നു എന്റെ ഹീറോ! ഭാവിജീവിതത്തെക്കുറിച്ചൊക്കെ അവന് അവന്റേതായ സങ്കല്പങ്ങളുണ്ടായിരുന്നു. അവൻ പലപ്പോഴും പറയും. കല്ല്യാണം കഴിക്കുകയാണെങ്കിൽ ഒരു സമ്പന്ന കുടുംബത്തിൽനിന്ന് സുന്ദരിയായ ഒരു പെണ്ണിനെത്തന്നെ കല്ല്യാണം കഴിക്കണം. സ്ത്രീധനമായിക്കിട്ടുന്ന പണം കൊണ്ട് അടിച്ചുപൊളിച്ചു ജീവിക്കണം. മക്കളും പ്രാരാബ്ധങ്ങളുമൊക്കെ കുറേക്കഴിഞ്ഞു മതി. അതൊക്കെ നോക്കിനടന്നാൽ ജീവിതം ആസ്വദിക്കാനാവില്ല.
കോളേജ് പഠനം കഴിഞ്ഞ് പിന്നെ ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. വർഷങ്ങളായി യാതൊരു ബന്ധവുമില്ല.
സന്ധ്യയാവാറായി. അവർ ടെറസ്സിൽ നിന്ന് എഴുന്നേറ്റു. പിന്നെ അവളുടെ കൈപിടിച്ച് പതുക്കെ സ്റ്റെപ്പുകളിറങ്ങുമ്പോൽ അയാൾ ചോദിച്ചു: പേടിയുണ്ടോ? അവൾ ഇല്ലെന്ന് തലയാട്ടി. പിന്നെ അയാളെ കളിയാക്കാനായി അവൾ പറഞ്ഞു: അസ്തമയ സൂര്യന്റെ ചുവന്ന കിരണങ്ങൾ എന്റെ മുഖത്തുനിന്നും മാഞ്ഞുപോകുമോയെന്നാണ് എന്റെ പേടി! അതുകേട്ടപ്പോൾ ഉറക്കെച്ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു:
പേടിക്കേണ്ട, അതൊരിക്കലും മാഞ്ഞുപോകില്ല. ആ സുവർണ്ണരശ്‌മികൾ എന്റെ മനസ്സിലാണ്, അത് അസ്തമിച്ചുപോവില്ല.
പാടവരമ്പത്തും പുഴവക്കത്തും കൈകൾ കോർത്തുനടന്നും ടെറസ്സിനുമുകളിലിരുന്ന് കഥകൾ പറഞ്ഞും കാലം എത്ര വേഗത്തിലാണ് കടന്നുപോയത്. അതിനിടയിൽ എന്തൊക്കെ മറ്റങ്ങളാണ് അവരുടെ ജീവിതത്തിലുണ്ടായത്. അയാൾ അവളെ പഠിപ്പിച്ചു, അവൾക്ക് നല്ലൊരു ജോലിയും കിട്ടി, രണ്ടുപേർക്കും നല്ല വരുമാനമായി, സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് അവർ വീട് പുതുക്കിപ്പണിതു. അവർക്ക് മക്കളും പേരമക്കളുമായി. വർഷങ്ങൾ പലതുകഴിഞ്ഞപ്പോൾ
സർവ്വീസിൽ നിന്ന് അയാളും പിന്നീട് അവളും വിരമിക്കുകയും ചെയ്തു.
എങ്കിലും പതിവുകളൊന്നും അവർ തെറ്റിച്ചില്ല. പെൻഷനായപ്പോൾ ഒന്നും ചെയ്യാനില്ലാതെ അവർ വീട്ടിൽ വെറുതെയിരുന്നില്ല. വീടിനോട് ചേർന്ന പറമ്പിൽ അയാൾ നന്നായി പണിയെടുത്തു. ഒരു നിഴലുപോലെ അവളും എല്ലാ സഹായത്തിനും അയളുടെ കൂടെ നിന്നു. പൊതുപ്രവർത്തനങ്ങൾക്കും കുടുംബ സന്ദർശനങ്ങൾക്കുമെല്ലാം അവർ സമയം കണ്ടെത്തി. വിവാഹത്തിന്റെ ആദ്യ നാളുകളിൽ എങ്ങനെയായിരുന്നോ അതേ ഊർജ്ജത്തോടെ അതേ സൗന്ദര്യബോധത്തോടെ അവർ ജീവിച്ചു. അയാളുടെ മനസ്സിൽ നിന്നോ അവളുടെ മുഖത്തുനിന്നോ ആ സുവർണ്ണരശ്മികൾ ഒരിക്കലും മാഞ്ഞുപോയില്ല. അതിനാൽ പ്രായം ഒരിക്കലും അവരുടെ ശരീരത്തേയോ മനസ്സിനേയോ തളർത്തിയില്ല. ചിലപ്പോൾ അവൾ പറയും : ഒന്നും ചെയ്യാനില്ലായിരുന്നെങ്കിൽ നമ്മളെന്നോ വൃദ്ധന്മാരായി വടിയും കുത്തി നടന്നേനേ.. അതു കേൾക്കുമ്പോൾ അയാൾ അവളെ നോക്കി ഉറക്കെ ചിരിക്കും.
അങ്ങനെയുള്ള ഒരുദിവസം അവൾ അയാളുടെ ചുമലിൽ കൈവെച്ചുകൊണ്ട് ചോദിച്ചു: നമ്മുടെ എത്രാമത്തെ വിവാഹവാർഷികമാണ് അടുത്തുവരുന്നതെന്നറിയാമോ?
അയാൾ ഇല്ലെന്ന് തലയാട്ടിയപ്പോൾ അവൾ പറഞ്ഞു: മുപ്പതാം വിവാഹവാർഷികം. അയാൾ സന്തോഷത്തോടെ അതിലേറെ അൽഭുതത്തോടെ അയാൾ അവളെ നോക്കിച്ചിരിച്ചു.
നമുക്ക് ആഘോഷിക്കണം, അയാൾ പറഞ്ഞു. മക്കളും പേരമക്കളും എല്ലാവരും കൂടി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. വീട്ടിൽത്തന്നെ ഡിന്നറൊരുക്കി. 'ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്‌സരി' എന്നെഴുതിയ കേക്ക് മുറിച്ച് അവർ അങ്ങോട്ടുമിങ്ങോട്ടും പങ്കുവെച്ചു. 'സുന്ദരമായ ഞങ്ങളുടെ ദാമ്പത്യജീവിതം മുപ്പതു വർഷങ്ങൾ പിന്നിടുന്നു' എന്നൊരു അടിക്കുറിപ്പോടെ അയാളും അവളും ഒന്നിച്ചുനിൽക്കുന്ന ഒരു ഫോട്ടോയെടുത്ത് അയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
എഫ്ബിയിൽ ഒരുപാട് ലൈക്കുകൾ, കമന്റ് ബോക്സിൽ ഒത്തിരി പേരുടെ ആശസകൾ! അയാളും അവളും ഒന്നിച്ചിരുന്ന് അതെല്ലാം വയിച്ചുകൊണ്ടിരിക്കെ അതിലൊന്നിൽ അയാളുടെ കണ്ണുടക്കി.
'നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ ഇതുപോലെ ഇനിയുമിനിയും അനേകം സുന്ദരനിമിഷങ്ങളുണ്ടാവട്ടെ!' ആശംസകൾ! ഗോപകുമാർ.
അയാൾ ഫെയ്സ്ബുക്കിൽ അവന്റെ പ്രൊഫൈൽ പരതി, അവൻ തന്നെ. ഞാൻ പറഞ്ഞിരുന്നില്ലേ, കോളേജിൽ കൂടെ പഠിച്ചിരുന്ന ഗോപകുമാറിനെക്കുറിച്ച്, അവൻ തന്നെ, അയാൾ പറഞ്ഞു.
കോളേജ് പഠനം കഴിഞ്ഞശേഷം അവനെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു. നമുക്കൊരു ദിവസം അവന്റെ വിട്ടിൽ പോകണം, അവനെയൊന്നു കാണണം. അവന്റെ പ്രൊഫൈലിൽ നിന്നും അവന്റെ മൊബൈൽ നമ്പറും കിട്ടി. ഒരു ദിവസം രണ്ടുപേരും കൂടി ഗോപകുമാറിനെ കാണാനായി വീട്ടിൽനിന്നിറങ്ങി. മൂന്നു മണിക്കൂർ ട്രെയ്നിലിരിക്കണം. യാത്രയിൽ അവന്റെ വലിയ വീടും സമ്പന്ന കുടുംബത്തിലെ ഭാര്യയുമൊക്കെ ഭാവനാചിത്രങ്ങളായി അയാളുടെ മനസ്സിലൂടെ കടന്നുപോയി.
അങ്ങനെ പഴയ സുഹൃത്തുക്കൽ കണ്ടുമുട്ടി. ഗോപൻ അപ്പോൾ വരാന്തയിലെ സോഫയിൽ ഇരിക്കുകയായിരുന്നു. അവൻ ആകെ മാറിപ്പോയിരിക്കുന്നു!
പഴയ ഗ്ലാമറൊന്നുമില്ല. അകാലവാർദ്ധക്യം ബാധിച്ചപോലെ അവന്റെ മുഖം മങ്ങിയിരിക്കുന്നു. സംസാരിക്കുമ്പോൾ അവന്റെ വാക്കുകൾ ഇടക്കിടെ മുറിഞ്ഞുപോകുന്നത് അയാൾ ശ്രദ്ധിച്ചു.
ഗോപൻ പറഞ്ഞു: വീടൊക്കെ അലങ്കോലമായിക്കിടക്കുകായാണ്, ഇങ്ങനെയൊക്കെ മതിയെന്നു വിചാരിക്കും. അതുപറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ മെലിഞ്ഞുനീണ്ട ഒരു സ്ത്രീ
ഒരു ജഗ്ഗിൽ തണുത്ത ഓറഞ്ചു ജൂസുമായി അവരുടെ അടുത്തേക്ക് വന്നു. ഗോപൻ പറഞ്ഞു: പെങ്ങളാണ്, പകൽ സമയത്ത് വന്ന് അവൾ ചെറിയ സഹായങ്ങളൊക്കെ ചെയ്തുതരും.
പരിചയപ്പെടുത്താനായി അയാൾ ഭാര്യയെ ചൂണ്ടി പേരുപറഞ്ഞുതുടങ്ങിയപ്പോൾ ഗോപൻ ഇടക്കുകയറിപ്പറഞ്ഞു: അറിയാം, എഫ്ബിയിൽ കണ്ടല്ലോ! ഫോട്ടോയിൽ കണ്ടതിനേക്കാളും എനർജെറ്റിക്കാണ് രണ്ടാളും. എന്താണതിന്റെ രഹസ്യമൊന്ന് പറയാമോ?
എല്ലാവരും ചിരിച്ചു. ആ ചിരിയുടെ സന്തോഷത്തിൽ അയാൾ ഗോപനോട് ചോദിച്ചു: എന്തായെടാ കോളേജ് കാലത്തെ നിന്റെ സങ്കല്പങ്ങളൊക്കെ? എവിടെ സമ്പന്നകുടുംബത്തിലെ ആ സുന്ദരി?
ഗോപൻ ഒന്നു ചിരിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ മുഖം പെട്ടന്ന് വാടുന്നത് അയാൾ ശ്രദ്ധിച്ചു. അവൻ അല്പസമയം ഒന്നും മിണ്ടിയില്ല. പിന്നീട് പഴയ കോളേജ് ജീവിതത്തിലേക്കും സുഹൃത്തുക്കളിലേക്കുമൊക്കെയായി അവരുടെ സംസാരവിഷയം. ഒരു നേർത്ത മൗനത്തിനുശേഷം ഗോപൻ പറഞ്ഞുതുടങ്ങി.
ഞാൻ പഠനം കഴിഞ്ഞ് സ്വന്തമായി ബിസിനസ്സിലേക്ക് തിരിഞ്ഞു. കുറേകാലം അതിന്റെയൊക്കെ തിരക്കിലായിരുന്നതിനാൽ വിവാഹത്തെക്കുറിച്ചൊന്നും
ചിന്തിക്കാൻ സമയം കിട്ടിയിരുന്നില്ല. പിന്നെ വീട്ടുകാരുടെയൊക്കെ നിർബ്ബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങിനെ കുറേകാലം പെണ്ണന്വേഷണവുമായി നടന്നു. കൂട്ടുകാരുടെ കൂടെ പല പെൺകുട്ടികളേയും ചെന്നുകണ്ടു. അതിലൊന്നും എന്റെ ഗ്ലാമറിനൊത്തൊരു പെൺകുട്ടിയുമില്ലായിരുന്നു. ഒരു പത്തിരുപത് പെൺകുട്ടികളെയെങ്കിലും പോയി കണ്ടുകാണും. കുറേയെണ്ണത്തിനെ എനിക്കു പറ്റിയില്ല, എനിക്കു പറ്റിയതിനെ കൂട്ടുകാർക്കും പറ്റിയില്ല. അങ്ങനെ ഓരോരോ കാരണങ്ങൾ പറഞ്ഞ് അതിൽനിന്നൊക്കെ ഒഴിഞ്ഞുമാറും.
പെണ്ണുകാണൽച്ചടങ്ങ് അന്നൊക്കെ ഞങ്ങൾക്കൊരുതരം ഹോബിയായിരുന്നു. അതിൽ മറ്റുള്ളവരുടെ ജീവിതമുണ്ടെന്നോ ഒരു കുടുംബത്തിന്റെ പ്രതീക്ഷയുണ്ടെന്നോ എന്നൊന്നും അന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. ഒരു പക്ഷെ ആ പെൺകുട്ടികളുടെയൊക്കെ ശാപമായിരിക്കാം എത്ര ശ്രമിച്ചിട്ടും മനസ്സിനിണങ്ങിയ ഒരു പെണ്ണിനെ എനിക്കു കണ്ടെത്താനായില്ല. ഒറ്റക്ക് ജീവിച്ച് ബോറടിച്ചുതുടങ്ങി. അവസാനം ഒരു പെൺകുട്ടി എന്റെ കൂടെ ജീവിക്കാൻ തയ്യാറായി. എന്റെ ഓഫീസിൽത്തന്നെ ജോലി ചെയ്യുന്നവൾ. താലികെട്ടിയുള്ള ഒരു വിവാഹമൊന്നുമായിരുന്നില്ല ഞങ്ങളുടേത്. 'ലിവിംഗ് ടുഗെതർ' എന്നൊക്കെ പറയാറില്ലേ? അതുപോലെ ഒന്നിച്ചൊരു ജീവിതം. എന്ന് ഒരാളെ മടുക്കുന്നുവോ അന്ന് തമ്മിൽ പിരിഞ്ഞുപോകാമെന്നായിരുന്നു ഞങ്ങൾ തമ്മിലുള്ള എഗ്രിമെന്റ്. ഞങ്ങളുടെ ജീവിതം സുന്ദരമായി മുന്നോട്ടു നീങ്ങി. വിവാഹം കഴിച്ചില്ലെങ്കിലും മരിക്കുന്നതുവരെ നിങ്ങളുടെ കൂടെത്തന്നെ ജീവിക്കുമെന്ന് അവൾ പലപ്പോഴും എന്റെ ചെവിയിൽ മന്ത്രിച്ചിട്ടുണ്ടായിരുന്നു. എന്റെ ശരീരസൗന്ദര്യം പിന്നെ എന്റെ ബേങ്ക് ബാലൻസ് അതെല്ലാമായിരിക്കണം അവളെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
വിശ്രമമില്ലാത്ത നീണ്ട യാത്രകളും ബിസ്‌നസ്സ് തിരക്കുകളുമൊക്കെയായി വർഷങ്ങൾ പലതും കടന്നുപോയി. അതിനിടയിൽ ഒരു ദിവസം ഉറങ്ങിക്കൊണ്ടിരിക്കെ പെട്ടന്ന് എനിക്കൊരു സ്ട്രോക്ക് വന്നു. നാവുകുഴഞ്ഞുപോയി, സംസാരിക്കൻ വയ്യാതായി. ഓർമ്മശക്തി ഭാഗികമയി നഷ്ടപ്പെട്ടു.
ദിവസങ്ങൾ നീണ്ട ചികിൽസ, അപ്പോഴൊക്കെ എന്നെ പരിചരിച്ചുകൊണ്ട് അവൾ എന്റെ കുടെത്തന്നെയുണ്ടായിരുന്നു. ചികിൽസകൾ മാസങ്ങൾ തന്നെ നീണ്ടുപോയെങ്കിലും എന്റെ ശരീരവും മനസ്സും പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നില്ല. പിന്നെ അവൾക്കും മടുത്തുകാണും, ഒരു ദിവസം അവൾ അവളുടെ വഴിക്കുപോയി. ആ ഒരവവസ്ഥയിൽ അവളെന്നെ ഉപേക്ഷിച്ചുപോയപ്പോൾ എന്റെ ഹൃദയം വല്ലാതെ തകർന്നുപോയി. പക്ഷെ എനിക്കൊന്നും പറയാനില്ലായിരുന്നു. എപ്പോൾ മടുക്കുന്നുവോ അന്ന് പിരിയാമെന്നായിരുന്നല്ലോ ഞങ്ങൾ തമ്മിലുള്ള കരാർ.
വർഷങ്ങൾ പലതും പിന്നേയും കഴിഞ്ഞുപോയി. ഞാൻ കുറച്ചൊക്കെ റിക്കവറായി വന്നു. എന്നാലും ബിസിനെസ്സ് കാര്യങ്ങളൊന്നും ശ്രദ്ധിക്കാനായില്ല. അതൊക്കെ നഷ്ടത്തിലായി. ഇതിനിടയിലെപ്പൊഴോ അവൾ മറ്റൊരാളെ വിവാഹം കഴിച്ചെന്ന് ഞാനറിഞ്ഞു. ശരീരവും മനസ്സും തളർന്നുപോയ എന്റെ ജീവിതത്തിലേക്ക് ഇനി അവളോ മറ്റൊരാളോ കടന്നുവരില്ല.
കണ്ണുകൾ നിറഞ്ഞുവരുന്നത് കാണാതിരിക്കാൻ ഗോപൻ അല്പസമയം താഴേക്കു നോക്കിനിന്നു. ഒരു ചെറിയ മൗനത്തിനുശേഷം അവൻ പറഞ്ഞു:
സമയം കിട്ടുമ്പോൾ ഇടക്കൊക്കെ നിങ്ങൾ വരണം.
വരും, തീർച്ചയായും വരും. അവർ ഗോപനെ ആശ്വസിപ്പിച്ചു. പിന്നേയും പലതും സംസാരിച്ചിരുന്നശേഷം അവർ രണ്ടാളും യാത്രപറഞ്ഞിറങ്ങി. അവർ പോകുന്നതും നോക്കി ഗോപൻ സോഫയിൽത്തന്നെയിരുന്നു.
ട്രെയ്നിലെ തിരക്കൊഴിഞ്ഞ കമ്പാർട്ട്മെന്റിൽ അയാളുടെ ചുമലിൽ തല ചായ്ച്ച് പുറത്തേക്കു നോക്കിയിരിക്കുന്നതിനിടയിൽ അവൾ അയളോട് പറഞ്ഞു: ജീവിതത്തിന്റെ അവസാനകാലത്ത് ആരും കൂട്ടില്ലാതെ ഒറ്റക്കായിപ്പോകുന്നത് വലിയ സങ്കടം തന്നെ അല്ലേ ? ങും.. അയൾ മൂളി. നമ്മൾ ഭാഗ്യവാന്മാരാണ്, എങ്കിലും ഒരു ദിവസം നമ്മളിലൊരാൾ ഇല്ലാതായാൽ.. പറഞ്ഞുമുഴുമിപ്പിക്കാനാവാതെ അവളയാളുടെ കണ്ണുകളിലേക്കുനോക്കി, അയാൾ അവളേയും.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ അയാളുടെ വാട്ട്സപ്പിലേക്ക് ഒരു മെസ്സേജ് വന്നു,
അതിങ്ങനെയായിരുന്നു:
ഹായ്, ഞാൻ ഗോപകുമാർ. നിങ്ങളെന്റെ വീട്ടിൽ വന്നുപോയതിനുശേഷം മനസ്സിനെന്തോ വല്ലാത്തൊരു സുഖം, പറഞ്ഞറിയിക്കാനാവാത്തൊരു സന്തോഷം. അതൊക്കെ വാക്കിലൂടെ പ്രകടിപ്പിക്കാനൊന്നും എനിക്കറിയില്ല, എങ്കിലും ചിലതൊക്കെ കുത്തിക്കുറിക്കാതിരിക്കാൻ ആവുന്നില്ല.
ജീവിതം ഓരോരുത്തരേയും ഓരോരോ കര്യങ്ങൾ പഠിപ്പിക്കുമല്ലൊ. എന്നേയും ചിലതൊക്കെ പഠിപ്പിച്ചു. സമ്പാദിച്ചുകൂട്ടിയതിലെല്ലാം വലിയ മതിപ്പായിരുന്നു ഒരു കാലത്തെനിക്ക്. അന്നൊക്കെ വലിയൊരു ആൾക്കൂട്ടം തന്നെ എനിക്കു ചുറ്റുമുണ്ടായിരുന്നു. അവരൊക്കെ എല്ലാകാലത്തും എന്റെ കൂടെത്തന്നെയുണ്ടാകുമെന്ന് ഞാൻ ധരിച്ചിരുന്നു. എന്റെ ശരീരസൗന്ദര്യത്തിലും അക്കാലത്ത് ഞാനേറെ അഹങ്കരിച്ചിരുന്നു. സുന്ദരികളായ സ്ത്രീകളൊക്കെയും എന്റെ കൂടെ ജീവിക്കാൻ മൽസരിക്കുമെന്ന് അന്നൊക്കെ ഞാൻ വിചാരിച്ചിരുന്നു.
മനുഷ്യൻ കാണുന്ന സൗന്ദര്യത്തിന്റേയും വൈരൂപ്യത്തിന്റേയും ഇടയിൽ എത്ര അകലമുണ്ടാകും? അരനിമിഷത്തിന്റെ അകലം അല്ലേ? നമ്മൾ സഞ്ചരിക്കുന്ന വാഹനം എതിരെ വരുന്ന മറ്റൊരു വഹനത്തിലൊന്നിടിച്ചുപോയാൽ അര നിമിഷത്തിനുള്ളിൽ വികൃതമായിപ്പോകും നമ്മുടെ സുന്ദരമായ ശരീരം! ആ ശരീരത്തിലേക്കൊന്ന് നോക്കാൻ അറപ്പുതോന്നും ചുറ്റുമുള്ളവർക്ക്.
ലോകത്ത് വിശ്വസുന്ദരികളെ തിരഞ്ഞെടുക്കാൻ മൽസരങ്ങൾ നടത്താറുണ്ടല്ലൊ! ഈ ഭൂമിയിലെ ഏറ്റവും വിരൂപനായ മനുഷ്യനെ സൃഷ്ടിച്ച അതേ കൈകൾകൊണ്ടുതന്നെയായിരിക്കുമല്ലോ ദൈവം ആ സുന്ദരികളേയും സൃഷ്ടിച്ചിട്ടുണ്ടാവുക! ദൈവത്തിന്റെ കണ്ണിൽ എല്ലാവർക്കും ഒരേ സൗന്ദര്യമായിരിക്കും അല്ലേ?
ഒരാൾക്ക് ശരീരത്തോടും സൗന്ദര്യത്തോടുമൊക്കെയുള്ള ഭ്രാന്ത് എത്ര കാലമുണ്ടാവുമെന്നറിയാമോ?
ചോരതിളക്കുന്ന കാലമെന്നൊക്കെ നമ്മൾ പറയാറില്ലേ? അത്രയും കാലം മാത്രം. അതുകഴിഞ്ഞാൽ ഒരേശരീരം പോലെ കൂടെനിൽക്കുന്ന ഒരു തുണയെയായിരിക്കും ഓരോരുത്തരും ആഗഹിക്കുക. അങ്ങനെയൊരു ബന്ധം ഒരു ദിവസം കൊണ്ട് ഉണ്ടായിവരില്ല. പരസപരം ഇണകളായി ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി, സുഖത്തിലും ദു:ഖത്തിലും ഒരുപാടുകാലമൊന്നിച്ച് ജീവിക്കുമ്പോൾ ഹൃദയങ്ങൾ ഒന്നായിത്തീരുന്ന ഒരു കെമിസ്ട്രിയാണത്, കാലങ്ങൾകൊണ്ട് രൂപപ്പെടുന്ന ഒരു രാസപ്രക്രിയ! അനേകകാലം ചിപ്പിക്കുള്ളിൽക്കിടന്ന് മുത്ത് രൂപപ്പെടുന്നില്ലേ, അതുപോലെ. വാർദ്ധക്യകാലത്ത് ഓരോരുത്തർക്കും വേണ്ടത് അങ്ങനെയൊരു ഹൃദയബന്ധമായിരിക്കും.
അവസാനകാലം ഇങ്ങനെ ഒറ്റപ്പെട്ടുപോകുമ്പോൾ കൂടെ നിൽക്കാൻ ഒരാളുണ്ടാവുന്നത് വലിയൊരു സൗഭാഗ്യമാണ്. ഒന്നുമല്ലാതാവുമ്പോൾ, ആരുമില്ലാതാവുമ്പോൾ പ്രിയപ്പെട്ട ഒരാളെങ്കിലും അടുത്തുണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും ഞാൻ ആശിച്ചുപോയിട്ടുണ്ട്. ക്ലൈമാക്സ് നാന്നാവുമ്പോഴാണല്ലോ ഒരു കഥ മനോഹരമായിത്തീരുന്നത്. ജീവിതവും അങ്ങനെത്തന്നെയാണ്, ക്ലൈമാക്സ് നന്നാവണം, തുടക്കം നന്നാവുമ്പോഴാണ് ഒടുക്കവും നന്നാവുന്നത്, നിങ്ങളുടെ ദാമ്പത്യം പോലെ!
ചിലരുടെ ദാമ്പത്യ ജീവിതത്തിൽ ദൈവത്തിന്റെ ഒരു വിരൽസ്പർശമുണ്ടാവും, ഒരു ഡിവൈൻ ടച്ച്. ജീവിതത്തിലെ പരീക്ഷണഘട്ടങ്ങളിലെല്ലാം വെറുക്കാതെ, അകറ്റാതെ ഇണയെ ചേർത്തുനിർത്തുന്നവർക്ക് ദൈവം കൊടുക്കുന്ന ഒരു സമ്മാനമാണത്. സമാധാനജീവിതമുഹൂർത്തങ്ങളായും സ്വാന്ത്വനമാകുന്ന സന്താനങ്ങളായുമൊക്കെ അവർക്കത് അനുഭവിക്കാനാവും.
നിങ്ങളുടെ ദാമ്പത്യജിവിതത്തിലും അങ്ങനെയൊരു സ്പർശമുണ്ട്. അതിനാൽ വാക്കുകൊണ്ടു പോലും തമ്മിൽ നോവിക്കാതെ സുന്ദരമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ നിങ്ങൾക്കു കഴിയട്ടെ!
സസ്നേഹം, ഗോപകുമാർ..
..................................
റസാഖ് വഴിയോരം
...................................
No comments:
Post a Comment