NEW മക്കൾ അനുഭവിക്കുന്നത്.
..............................................
ആ കുട്ടിയുടെ മുഖം മനസ്സിൽ നിന്ന് മായുന്നേയില്ല. അനുശ്രീ എന്നായിരുന്നു അവളുടെ പേര്, എട്ടു വയസ്സ് പ്രായം, മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി. ഇളം നീല നിറത്തിൽ ചുവപ്പും മഞ്ഞയും പൂക്കളുള്ള സാരിയായിരുന്നു അന്ന് ടീച്ചർ ആ ക്ലാസ്സിലേക്ക് കയറിവന്നത്. കുട്ടികളെല്ലാം എഴുന്നേട്ടുനിന്ന് ഗുഡ്മോണിംഗ് പറഞ്ഞ് ബെഞ്ചിൽ തന്നെയിരുന്നു. അപ്പോഴും അനുശ്രീ മാത്രം ഇരുന്നില്ല. അവൾ ഇമവെട്ടാതെ ടീച്ചറെത്തന്നെ നോക്കിനിന്നു. അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങുന്നത് ടീച്ചർ ശ്രദ്ധിച്ചു.
പെട്ടന്നാണ് ഒരു കരച്ചിലോടെ അവൾ മുന്നോട്ടോടിവന്ന് ടീച്ചറെ കെട്ടിപ്പിടിച്ചത്. ഒന്നും മനസ്സിലാവാതെ ടീച്ചറും അണച്ചുപിടിച്ച് അവളും അലപനേരം അങ്ങനെത്തന്നെ നിന്നു. ആ ചേർത്തുപിടിക്കലിന് എത്ര ശക്തിയുണ്ടായിരുന്നെന്ന് പറയാനാവില്ല. അല്പം കഴിഞ്ഞ് കുട്ടിയുടെ കരച്ചിൽ പതിയെ നിലച്ചു. കണ്ണുകൾ പാതിയടഞ്ഞ് അവൾ തറയിൽ വീണു.
എന്തു ചെയ്യണമെന്നറിയാതെ ടീച്ചർ പരിഭ്രമിച്ചുനിൽക്കുമ്പോൾ എച്ചെമ്മും മറ്റുള്ളവരും ഓടി വന്നു. ഏതായാലും അലപം കഴിഞ്ഞ് എല്ലാം സുഖമായപോലെ അനുശ്രീ എഴുന്നേറ്റിരുന്നു. പിന്നീടുള്ള ദിവസങ്ങളിലൊന്നും അനുശ്രീക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പതിവുപോലെ രാവിലെ സ്കൂളിലെത്തും വൈകുന്നേരം സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങും. എന്നാൽ പിന്നീടൊരു ദിവസം ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നപ്പോഴും അതേ അനുഭവങ്ങളുണ്ടായി. അനുശ്രീയുടെ കണ്ണുകൾ നിറയുന്നത് ടീച്ചർ കണ്ടു.
അന്നും ഇളം നീല നിറത്തിൽ ചുവപ്പും മഞ്ഞയും പൂക്കളുള്ള അതേ സാരിയായിരുന്നു ടീച്ചർ ധരിച്ചിരുന്നത്.
...............
ടീച്ചർ ഈ സ്കൂളിലേക്ക് മാറ്റം കിട്ടിവന്നിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. കുട്ടികളും ചുറ്റുപാടുകളുമൊക്കെ പരിചയമായി വരുന്നല്ലേയുള്ളൂ. ടീച്ചറെ ആശ്വസിപ്പിക്കാനെന്നപോലെ ഹെഡ്മാസ്റ്റർ പറഞ്ഞു.
അവളൊരു ബ്രോക്കൺ ഫാമിലിയിൽ നിന്നുള്ള കുട്ടിയാണെന്നും അവളുടെ അച്ഛനും അമ്മയുമൊന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നുകൂടി ഹെഡ്മാസ്റ്റർ പറഞ്ഞുനിർത്തിയപ്പോൾ അവളെപ്പറ്റി കൂടുതലറിയണമെന്ന് ടിച്ചർക്ക് തോന്നി.
ഏതായാലും കുട്ടിയുടെ വീടു വരെയൊന്നു പോകണം. ടീച്ചർ തീരുമാനിച്ചു. അങ്ങനെഒരു ദിവസം ടീച്ചർ അനുശ്രീയുടെ വീട്ടിലെത്തി. പ്രായമായ അമ്മ വരാന്തയിൽ ഇരിക്കുന്നുണ്ട്. അത് അനുശ്രീയുടെ അമ്മൂമ്മയാണെന്ന് മനസ്സിലായപ്പോൾ ടീച്ചർ സ്വയം പരിചയപ്പെടുത്തി. അനുശ്രീ അടുത്ത വീട്ടിലേക്ക് കളിക്കാൻ പോയിരിക്കയാണെന്ന് അമ്മൂമ്മ പറഞ്ഞു. ചെറിയ വിശേഷങ്ങളൊക്കെ ചോദിച്ചുകൊണ്ട് ടീച്ചർ സംസാരിച്ചുതുടങ്ങി. അല്പം മടിച്ചുകൊണ്ടാണെങ്കിലും അനുശ്രീയുടെ അച്ഛനേയും അമ്മയേയും കുറിച്ചൊക്കെ ഓരോന്ന് ചോദിച്ചറിയാൻ ടീച്ചർ മനപ്പൂർവ്വം ശ്രമിച്ചുനോക്കി. ആദ്യമൊക്കെ അവരെപ്പറ്റി പറയാനെല്ലാം അവർക്കെന്തോ ഒരു പ്രയാസമുള്ളപോലെ തോന്നി. എങ്കിലും ഓരോരോന്നോർത്തെടുത്ത് അവർ പറഞ്ഞുതുടങ്ങി.
.....................................
അവർക്കൊരു മകളുണ്ടായിരുന്നു. രേഷ്മ, രേഷ്മയുടെ ഒരേയൊരു മകളാണ് അനുശ്രീ. പ്രദീപ് എന്നായിരുന്നു രേഷ്മയുടെ ഭർത്താവിന്റെ പേര്. രണ്ടുപേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. പ്രദീപിന്റെയും രേഷ്മയുടെയും വീട്ടുകാർ തമ്മിൽ അടുത്ത ബന്ധുക്കൾ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം തൊട്ടേ പരസ്പരം പരിചയമുള്ളവർ. എങ്കിലും പ്രദീപുമായി രേഷ്മക്കൊരു വിവാഹാലോചന വന്നപ്പോൾ അവളുടെ അമ്മ പറഞ്ഞു: കുടുംബത്തിൽനിന്ന് നമുക്കൊരു വിവാഹം വേണ്ട! പ്രദീപ് കാണാൻ കൊള്ളവുന്നവൻ തന്നെയാണ്. അവന്റെ വീട്ടിൽ ജീവിക്കാൻ അത്യാവശ്യം ചുറ്റുപാടുകളൊക്കയുണ്ട്. എങ്കിലും തറവാട്ടിലെ കാരണവന്മാരും അതേ അഭിപ്രായം തന്നെ പറഞ്ഞു: ആ ബന്ധം ശരിയാവില്ല, ഒന്നു കൂടി ആലോചിച്ചിട്ട് മതി!
കാരണവന്മാർക്ക് ചെറുപ്പക്കാരേക്കാൾ ജീവിതാനുഭവങ്ങളുണ്ടാവും, ശരിയാണ്. എന്നുവെച്ച് പുതിയ കാലത്തെക്കുറിച്ച് അവർക്കെന്തറിയാം?
പണ്ടത്തെപ്പോലയല്ല, ജീവിക്കണമെങ്കിൽ കയ്യിൽ നിറയെ പണം വേണം. നല്ല ശമ്പളക്കാർ വരെ ജീവിക്കാൻ പാടുപെടുന്ന ഇക്കാലത്ത് മക്കളെയൊക്കെ പഠിപ്പിച്ച് വലിയവരാക്കാനും എന്തെങ്കിലും അസുഖം വന്നാൽ ചികിൽസിക്കാനുമൊക്കെ പണത്തിന് പണം തന്നെ വേണം. ജീവിക്കാൻ നല്ല വകയുള്ള കുടുംബമാണ് പ്രദീപിന്റേത്. അങ്ങനെയുള്ള ഒരു വീട്ടിലേക്കല്ലേ പെൺമക്കളോട് സ്നേഹമുള്ള രക്ഷിതാക്കൾ അവരെ കെട്ടിച്ചയക്കേണ്ടത്? പ്രദീപിന് ചില്ലറ സ്വഭാവദൂഷ്യങ്ങളൊക്കെയുണ്ടെന്നത് ശരിയാണ്. അതൊക്കെ കല്ല്യാണം കഴിഞ്ഞാൽ അങ്ങ് മാറിക്കൊള്ളും. ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടായിരുന്നു രേഷ്മയുടെ അച്ഛൻ ആ വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടിറങ്ങിയത്.
അങ്ങനെ പ്രദീപും രേഷ്മയുമായുള്ള വിവാഹം നിശ്ചയിച്ചു. പ്രദീപിന്റെ കുടുംബം ധരാളം സ്വത്തും മുതലുമുള്ളവരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. പെണ്ണിന്റെ ഭാഗത്തുനിന്നും സാമ്പത്തികമായി ഏതാണ്ടൊക്കെ കിട്ടണമെന്ന് അവർ ആവശ്യപ്പെട്ടു. രേഷ്‌മ ഒരേയൊരു മകളല്ലേ? അതുകൊണ്ടുതന്നെ എല്ലാം വിറ്റുപെറുക്കിയാണെങ്കിലും അവർ ആവശ്യപ്പെട്ടതെല്ലാം നൽകാമെന്ന് അവളുടെ അച്ഛനും സമ്മതിച്ചു. അതിനുപുറമെ ഒരു സർപ്രൈസായി വിലകൂടിയൊരു കാറും അയാൾ വരന് സമ്മാനമായി നൽകി. അങ്ങനെ ആഘോഷപൂർവ്വം ആ വിവാഹം നടന്നു.
തറവാട്ടിലെ ഒന്നാമത്തെ മകനായിരുന്നു പ്രദീപ്, താഴെ രണ്ടു സഹോദരന്മാർ. അച്ഛൻ നേരത്തെ മരണപ്പെട്ടു. ആ വീട്ടിലെ ആദ്യ മരുമകൾ എന്ന നിലയിൽ രേഷ്മ സന്തോഷത്തോടെ ആ തറവാട്ടിലേക്ക് കയറിവന്നു. അവൾ നല്ലവളായിരുന്നു. കുടുംബസാഹചര്യങ്ങൾ കൊണ്ട് കൂടുതലൊന്നും പഠിക്കാൻ അവൾക്ക് കഴിഞ്ഞിട്ടില്ലെങ്കിലും സ്വന്തമായിത്തന്നെ വായിച്ചും കേട്ടും ജീവിതത്തെക്കുറിച്ചൊക്കെ അവൾക്ക് നല്ലൊരു കാഴ്ചപ്പാടുണ്ടായിരുന്നു. നല്ല വിദ്യാഭ്യാസം കിട്ടിയവർ വരെ വിവാഹജീവിതത്തിലേക്കെത്തുമ്പോൾ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ നിരാശരായിപ്പോകാറുണ്ടല്ലൊ. എന്നാൽ രേഷ്മ അങ്ങനെയായിരുന്നില്ല, വന്നുകയറിയ വീട്ടിലെ സാഹചര്യങ്ങളെല്ലാം അവൾ എളുപ്പത്തിൽ മനസ്സിലാക്കി. എല്ലാവരേയും അംഗീകരിക്കാനും പൊരുത്തപ്പെടാനുമൊക്കെ അവൾക്ക് വേഗത്തിൽ സാധിച്ചു. കുടുംബത്തിലെ എല്ലാവർക്കും അവൾ ഏറെ പ്രിയപ്പെട്ടവളായി.
കാലക്രമത്തിൽ അനിയന്മാരൊക്കെ പഠനം കഴിഞ്ഞ് ഉയർന്ന ജോലിയിൽ പ്രവേശിച്ചു. തുടർന്ന് അവരുടെ വിവാഹവും കഴിഞ്ഞു. അവരെല്ലാം നല്ല സമ്പന്ന കുടുംബത്തിൽ നിന്നായിരുന്നു വിവാഹം കഴിച്ചത്. അവരുടെ ഭാര്യമാരെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരും ഉയർന്ന ജോലിയുള്ളവരുമായിരുന്നു. ഒന്നാമത്തെ അനിയന്റെ ഭാര്യ എം.ബി.എ.ക്കാരി, രണ്ടാമത്തവൾ സോഫ്റ്റ് വെയർ എഞ്ചിനീയർ.
രേഷ്മക്ക് മാത്രം ജോലിയൊന്നുമില്ലെന്ന് പറയരുത്, അവൾക്കായിരുന്നു ഏറ്റവും കൂടുതൽ ജോലി. എല്ലാവരും രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി അവരവരുടെ ഓഫീസിലേക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ആ വലിയ തറവാട്ടിൽ ബാക്കിയാവുന്നത് അവളും അയാളുടെ അമ്മയും മാത്രമായിരിക്കും. അങ്ങനെയുള്ളൊരു വീട്ടിൽ ഒരു പെണ്ണിന് എന്തൊക്കെ ജോലികളാണുണ്ടാവുകയെന്ന് ആർക്കും കാണിച്ചുകൊടുക്കാനൊന്നുമാവില്ലല്ലൊ. ആ പണികളെല്ലാം തുടങ്ങാനും അവസാനിപ്പിക്കാനുമൊന്നും പ്രത്യേക സമയമോ നേരമോ അതുമുണ്ടാവുകയില്ല. വെളുക്കുമ്പോൾ തുടങ്ങി പാതിര വരെയെടുത്താലും തീരാത്ത ജോലികൾ! എങ്കിലും ഒരു പരാതിയുമില്ലാതെ രേഷ്മ അതെല്ലാം ക്ഷമയോടെ ചെയ്തുതീർക്കും.
ഈ ലോകത്തെ ഏറ്റവും മഹത്തായ ജോലിയാണ് ഒരു കുടുംബിനിയെന്ന നിലക്ക് താൻ ചെയ്യുന്നതെന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു. ആ ജോലികൾക്കൊക്കെ ആരെങ്കിലും ശമ്പളം നിശ്ചയിക്കുകയാണെങ്കിൽ അവർക്കൊക്കെ കിട്ടുന്നതിനേക്കൽ വലിയ ശമ്പളം തന്നെ രേഷ്മക്കും കിട്ടുമായിരുന്നു. എന്നിട്ടും അനിയന്മാരുടെ ഭാര്യമാർ മാത്രം വരുമാനമുള്ള ജോലിക്കാരും അവൾ ജോലിയൊന്നുമില്ലാത്തവളുമായി ആ വീട്ടിൽ പരിഗണിക്കപ്പെട്ടു.
അതിലൊന്നും അവൾക്ക് പരിഭവമുണ്ടായിരുന്നില്ല. ഒന്നും മനസ്സിൽ കൊണ്ട് നടക്കുന്ന പ്രകൃതമായിരുന്നില്ല അവളുടേത്. എല്ലാം ഭർത്താവിനോടൊന്ന് തുറന്നുപറഞ്ഞാൽ തീരുന്ന പ്രശ്നമേ അവൾക്കെന്നുമുണ്ടായിരുന്നുള്ളൂ. ആദ്യമെല്ലാം അവൾ പറയുന്നതൊക്കെ ക്ഷമയോടെ കേൾക്കാനും അവളെ ആശ്വസിപ്പിക്കാനുമെല്ലാം പ്രദീപിന് കഴിഞ്ഞിരുന്നു. എന്നാൽ തുടക്കത്തിലെ കൗതുകങ്ങളെല്ലാം കഴിഞ്ഞപ്പോൾ പിന്നെപ്പിന്നെ അവളെ കേൾക്കാനോ പരിഗണിക്കാനോ, വല്ലപ്പോഴുമൊക്കെ ഒരു നല്ല വാക്ക് പറഞ്ഞ് അവളെ ആശ്വാസിപ്പിക്കാനോ അയാൾക്ക് സമയമില്ലാതെയായി.
ഇതിനിടയിൽ അവൾക്കൊരു പെൺകുഞ്ഞ് പിറന്നു. അവർ അവൾക്ക് അനുശ്രീ എന്നു പേരിട്ടു. പിന്നീടുള്ള ദിവസങ്ങളിൽ വേണ്ടാത്തതൊക്കെ ആലോചിച്ച് സങ്കടപ്പെട്ടിരിക്കാനൊന്നും രേഷ്മക്ക് നേരമില്ലായിരുന്നു. രാവിലെ കുഞ്ഞിനെ എണ്ണതേച്ച് കുളിപ്പിക്കണം, പാലൂട്ടണം, താരാട്ടു പാടിയുറക്കണം. അങ്ങനെ ആ സന്തോഷങ്ങളിൽ മുഴുകി ദിവസങ്ങൾ അതിവേഗം കടന്നുപോകുന്നത് അവളറിഞ്ഞതേയില്ല. അനുശ്രീയുടെ പാൽപ്പുഞ്ചിരിയിൽ രേഷ്മയുടെ എല്ലാ ദു:ഖങ്ങളും അലിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു.
അങ്ങനെ കാലം പിന്നേയും കടന്നുപോയി. പ്രദീപ് ഇടക്കൊക്കെ മദ്യപിക്കാറുണ്ടെങ്കിലും അയാളവളെ ദേഹോപദ്രവമൊന്നുമേല്പിച്ചിരുന്നില്ല. അയാളങ്ങനെ ചെയ്തിരുന്നെങ്കിലും അവളത് സഹിക്കുമായിരുന്നു. പക്ഷെ, ഇതിനിടയിൽ പ്രദീപിന്റേയും അയാളുടെ അമ്മയുടേയും ചില മുനവെച്ച വാക്കുകളും പ്രയോഗങ്ങളുമൊക്കെ കേൾക്കാൻ തുടങ്ങിയപ്പോൾ അവളുടെ സന്തോഷങ്ങളെല്ലാം ക്രമേണ മങ്ങിത്തുടങ്ങി. പലപ്പോഴും രേഷ്മ കേൾക്കെ ആ വീട്ടിലെ മറ്റു മരുമക്കളുടെ ശമ്പളവും വരുമാനവുമൊക്കെ കൂടെക്കൂടെ എടുത്തുപറഞ്ഞും അവരെയൊക്കെ പുകഴ്ത്തിപ്പറഞ്ഞുകൊണ്ടുമൊക്കെയായിരുന്നു തുടക്കം. അനിയന്മാരും അവരുടെ ഭാര്യമാരും വീട്ടിലേക്ക് വാങ്ങിക്കൊണ്ടുവരുന്ന വിലകൂടിയ സാധനങ്ങൾ, അവർക്ക് മറ്റുള്ളവർക്കിടയിലുള്ള അംഗീകാരം ഇതെല്ലാം കുടുംബസദസ്സുകളിൽ അന്തസ്സോടെ എടുത്തുപറയാൻ അയാളുടെ അമ്മക്ക് നൂറു നാവായിരുന്നു. ഒരു കുടുംബസദസ്സിലും പരാമർശിക്കാൻ മാത്രം രേഷ്‌മക്ക് ഒരു യോഗ്യതയുമില്ലായിരുന്നു.
കുടുംബങ്ങളിൽ നടക്കുന്ന ചടങ്ങുകളിലും സൽക്കാരങ്ങലിലുമൊക്കെ ആ ഒരു വേർതിരിവ് പിന്നീടവൾ ശരിക്കും അനുഭവിച്ചറിയാൻ തുടങ്ങി. പഠിപ്പും വരുമാനവുമുള്ള മറ്റു മരുമക്കളും അവളും തമ്മിൽ വലിയ അന്തരമുണ്ടെന്നും അവരുമായി താരതമ്യം ചെയ്യുമ്പോൽ താൻ വെറുമൊരു വേലക്കരിമാത്രമാണെന്നും സ്വയം ബോധ്യപ്പോടാൻ തുടങ്ങിയപ്പോൾ അവൾക്ക് അവളോടുതന്നെ വല്ലാത്തൊരു വെറുപ്പ് തോന്നിത്തുടങ്ങി.
എങ്കിലും അതെല്ലാം മനസ്സിലിട്ട് പെരുപ്പിച്ച് അവൾ അവളുടേയൊ മറ്റുള്ളവരുടേയോ സമാധാനം കളഞ്ഞില്ല. ദാമ്പത്യജീവിതമല്ലേ, ഭർത്താവിന്റെ വീടേല്ലേ എന്നാശ്വസിച്ചു.
ഒരു പക്ഷെ അതെല്ലാം എന്റെ വെറും തോന്നലായിക്കൂടെന്നുമില്ലല്ലോ. അങ്ങനെയൊക്കെ അവൾ സമാധാനിക്കാൻ ശ്രമിച്ചു. ഒന്നും വെറും തോന്നലായിരുന്നില്ല, എല്ലാം യാഥാർത്ഥ്യങ്ങൾ തന്നെയായിരുന്നു. പണവും പദവിയുമില്ലാത്തവർ കുടുംബത്തിൽ അവഗണിക്കപ്പെടുമെന്ന യാഥർത്ഥ്യം. ആരൊക്കെയെന്തൊക്കെ ഭംഗിവാക്കുകൾ പറഞ്ഞാലും നിലയും വിലയുമില്ലാത്തവർ എന്നും എവിടേയും അകറ്റിനിർത്തപ്പെടും. അതവൾ ജീവിതത്തിൽ അനുഭവിച്ചറിയുകയാണ്.
എന്നിട്ടും തന്റെ കുഞ്ഞിനെയോർത്ത് അവൾ ഒന്നിനെക്കുറിച്ചും പരാതി പറഞ്ഞില്ല, ആരോടും വിവേചനം കണിച്ചതുമില്ല.
പ്രദീപ് ആദ്യമൊക്കെ വാക്കുകൾ കൊണ്ടായിരുന്നു അവളെ വേദനിപ്പിച്ചിരുന്നതെങ്കിൽ പിന്നെപ്പിന്നെ അത് ശരീരം കൊണ്ടുള്ള ഉപദ്രവങ്ങളായി. അയാൾ പൂർണ്ണമായും മദ്യത്തിന് അടിമപ്പെട്ട് കഴിഞ്ഞിരുന്നു.
ക്രമേണ അവലുടെ മനസ്സും ചടച്ചു. ശരീരം കൊണ്ടായാലും മനസ്സുകൊണ്ടായാലും എല്ലാം ചുമന്നുകൊണ്ടുനടക്കുന്നതിന് ഒരു പരിധിയുണ്ടല്ലൊ. ആ പരിധിയും വിടുമെന്നായപ്പോൾ അവൾ അവലുടെ അച്ഛനെയും അമ്മയേയും വിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:
...................
ഈ ബന്ധം ഇങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാവുന്നില്ല. എന്നെ വന്നു കൂട്ടിക്കൊണ്ടുപോകണം. അപ്പോൽ അവളെ ആശ്വസിപ്പിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു: മോളെ, എല്ലാം ശരിയാവും, നിന്റെ കുഞ്ഞിനെ ഓർക്കണം. ആലോചിക്കാതെ എടുത്തുചാടി ഒന്നും തീരുമാനിക്കേണ്ട.
രേഷ്മ ആ സമയത്ത് രണ്ടാമതും ഗർഭിണിയാണെന്ന വിവരം അപ്പോഴാണ് അമ്മ അറിയുന്നത്. അമ്മ ആ വിവരം അച്ഛനോട് പറഞ്ഞു: ഈ സമയത്ത് മോളിയിങ്ങനെ മനസ്സ് വിഷമിക്കാൻ പാടില്ല, അവളെ കൂട്ടിക്കൊണ്ടുവരണം, കുറച്ചുദിവസം ഇവിടെ വന്നു നിൽക്കുമ്പോൾ എല്ലാം ശരിയാവും. അവസാനം അവളെ കൂട്ടിക്കൊണ്ടുവരാൻ തന്നെ അച്ഛ്‌നും തീരുമാനിച്ചു,
വളരെ വൈകിപ്പോയി ആർക്കും അവളെ രക്ഷിക്കാനായില്ല. അമ്മ കണ്ണുകൾ തുടച്ചു. പിന്നെ അവർക്ക് ഒന്നും സംസാരിക്കാനായില്ല. രേഷ്മക്ക് എന്താണ് സംഭവിച്ചതെന്ന് ടീച്ചർ ചോദിച്ചില്ല, അമ്മ പറഞ്ഞതുമില്ല.
അല്പ നേരത്തെ മൗനത്തിനു ശേഷം അകത്തേക്ക് കയറിപ്പോയ അമ്മ ഫ്രെയിം ചെയ്തുവെച്ച ഒരു ഫോട്ടൊയുമായി തിരിച്ചുവന്ന് ടീച്ചർക്ക് നേരെ നീട്ടി. ഇളം നീലനിറത്തിൽ മഞ്ഞയും ചുവപ്പും പൂക്കളുള്ള സാരിയുടുത്തു നിൽക്കുന്ന രേഷ്മയുടെ ആ ഫോട്ടോയിലേക്ക് ടീച്ചർ
മിഴിയടയാതെ ഏറെനേരം നോക്കിനിന്നു.
...............................
കഥ : റസാഖ് വഴിയോരം
................................
....................................................................................................
OLD പണമില്ലാത്തവന്റെ വില!
...........................................
അവൾ ഒരു ബ്രോക്കൺ ഫാമിലിയിൽ നിന്നുള്ള കുട്ടിയാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു ടീച്ചറേ.. എന്നാൽ ഇങ്ങനെയൊരനുഭവം എനിക്കും ആദ്യമായിട്ടാണ്. ഒന്നുപറഞ്ഞുനിർത്തിക്കൊണ്ട് ഹെഡ് മാസ്റ്റർ തുടർന്നു: ടീച്ചർ ഈ ഈ സ്കൂളിലേക്ക് മാറ്റം കിട്ടി വന്നിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. കുട്ടികളും ചുറ്റുപാടുകളുമൊക്കെ പരിചയമായി വരുന്നല്ലേയുള്ളൂ, ഒന്നും സാരമാക്കേണ്ട.
ശരിയാണ്, ടീച്ചർക്ക് എല്ലാവരേയും പരിചയമായി വരുന്നേയുള്ളൂ. എങ്കിലും ആ കുട്ടിയുടെ മുഖം മനസ്സിൽ നിന്ന് മായുന്നേയില്ല.
അനുശ്രീ എന്നായിരുന്നു ആ കുട്ടിയുടെ പേര്, എട്ടു വയസ്സ് പ്രായം, മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി, ഇളം നീല നിറത്തിൽ ചുവപ്പും മഞ്ഞയും പൂക്കളുള്ള സാരിയുടുത്തായിരുന്നു അന്ന് ടീച്ചർ ആ ക്ലാസ്സിലേക്ക് കയറിവന്നത്. കുട്ടികളെല്ലാം എഴുന്നേറ്റുനിന്ന് ഗൂഡ്മോർണിംഗ് പറഞ്ഞ് ബെഞ്ചിൽ തന്നെയിരുന്നു. അപ്പൊഴും അനുശ്രീ മാത്രം ഇരുന്നില്ല. അവൾ കണ്ണിമവെട്ടാതെ ടീച്ചറെത്തന്നെ നോക്കിനിന്നു. അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങുന്നത് ടീച്ചർ ശ്രദ്ധിച്ചു. പെട്ടന്നാണ് ഒരു കരച്ചിലോടെ അവൾ മുമ്പോട്ടോടിവന്ന് ടീച്ചറെ കെട്ടിപ്പിടിച്ചത്. ഒന്നും മനസ്സിലാകാതെ ടീച്ചറും അണച്ചുപിടിച്ച് അവളും അല്പനേരം അങ്ങനെത്തന്നെ നിന്നു. ആ ചേർത്തുപിടിക്കലിന് എത്ര ശക്തിയുണ്ടായിരുന്നെന്ന് പറയാനാവില്ല. അല്പം കഴിഞ്ഞ് കുട്ടിയുടെ കരച്ചിൽ പതിയെ നിലച്ചു. കണ്ണുകൾ പാതിയടഞ്ഞ് അവൾ താഴെ വീണു. വായിൽ നിന്നും നുരയും പതയും പുറത്തുവന്നു. എന്തുചെയ്യണമെന്നറിയാതെ ടീച്ചർ പരിഭ്രമിച്ചുനിൽക്കുമ്പോൾ എച്ചെമ്മും മറ്റുള്ളവരും ഓടി വന്നു. ആരോ പറഞ്ഞു, അപസ്മാരമാണ്.
കുട്ടിയുടെ രക്ഷിതാക്കളോട് വരാൻ പറയാം, ടീച്ചർ അഭിപ്രായപ്പെട്ടു. അപ്പോൾ ഹെഡ്മാസ്റ്റർ പറഞ്ഞു: രക്ഷിതാക്കളെന്നു പറയാൻ കുട്ടിക്ക് അച്ഛനും അമ്മയുമൊന്നുമില്ല, അമ്മൂമ്മയുടെ കൂടെയാണ് താമസം. അവർക്കിങ്ങോട്ടേക്കൊന്നും വരാൻ കഴിയില്ല. ഏതായാലും അല്പം കഴിഞ്ഞ് എല്ലാം സുഖമായപോലെ അനുശ്രീ എഴുന്നേറ്റിരുന്നു.
പിന്നീടുള്ള ദിവസങ്ങലിലൊന്നും അനുശ്രീക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പതിവുപോലെ രാവിലെ സ്കൂളിലെത്തും. വൈകുന്നേരം സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങും. എന്നാൽ പിന്നീടൊരു ദിവസം ടീച്ചർ ക്ലാസ്സിലേക്ക് വന്നപ്പോഴും അതേ അനുഭവമുണ്ടായി. അനുശ്രീയുടെ മിഴികൾ നിറയുന്നത് ടീച്ചർ കണ്ടു. നോക്കിനിൽക്കെ കണ്ണുകൾ പതിയടഞ്ഞ് അവൾ തറയിൽ വീണു. അതേ ആവർത്തനങ്ങൾ! അന്നും ഇളം നീല നിറത്തിൽ ചുവപ്പും മഞ്ഞയും പൂക്കളുള്ള അതേ സാരിയായിരുന്നു ടീച്ചർ ധരിച്ചിരുന്നത്.
കുട്ടിയെ അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ചു. വിവരങ്ങളെല്ലാം കേട്ട് ഡോക്ടർ പറഞ്ഞു: ഒരു സൈക്കോളജിസ്റ്റിനെ കാണിച്ചുനോക്കുന്നത് നന്നായിരിക്കും.
ഏതായാലും ടീച്ചർ ഒരു കാര്യം മനസ്സിൽ തീരുമാനിച്ചു. എല്ലാറ്റിനും മുമ്പ് കുട്ടിയുടെ വീടുവരെ ഒന്നു പോകണം. അവളുടെ അമ്മൂമ്മയെ കണ്ട് അവളുടെ കാര്യങ്ങളെല്ലാം ചോദിച്ചറിയണം.
അങ്ങനെ ഒരു ദിവസം ടീച്ചർ അനുശ്രീയുടെ വീട്ടിലെത്തി. അപ്പോൾ അമ്മൂമ്മ വരാന്തയിൽത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അടുത്തേക്ക് ചെന്ന് ടീച്ചർ സ്വയം പരിചയപ്പെടുത്തി. പിന്നെ ചെറിയ വിശേഷങ്ങളൊക്കെ ചോദിച്ചുകൊണ്ട് അവൾ സംസാരിച്ചുതുടങ്ങി.
അനുശ്രീ ഒരിക്കൽ ക്ലാസ്സിൽ തലകറങ്ങി വീണ കാര്യമൊക്കെ പറഞ്ഞുവെങ്കിലും അതെല്ലാം കേട്ടിരുന്നതല്ലാതെ അമ്മൂമ്മ അതിനെപ്പറ്റി തിരിച്ചൊന്നും ചോദിച്ചില്ല. അല്പം മടിച്ചുകൊണ്ടാണെങ്കിലും അനുശ്രീയുടെ അച്ഛനേയും അമ്മയേയും കുറിച്ചൊക്കെ ഓരോന്ന് ചോദിച്ചറിയാൻ ടീച്ചർ മനപ്പൂർവ്വം ശ്രമിച്ചുനോക്കി. ആദ്യമൊക്കെ അവരെപ്പറ്റി പറയാനെല്ലാം അവർക്കെന്തോ ഒരു പ്രയാസമുള്ളപോലെ തോന്നി. എങ്കിലും പതിയെപ്പതിയെ ഓരോരോന്നോർത്തെടുത്ത് അവർ പറഞ്ഞുതുടങ്ങി.
ആ കഥ ഇങ്ങനെയായിരുന്നു:
അവർക്കൊരു മകളുണ്ടായിരുന്നു, രേഷ്മ. രേഷ്മയുടെ ഒരേയൊരു മകളാണ് അനുശ്രീ. പ്രദീപ് എന്നായിരുന്നു രേഷ്മയുടെ ഭർത്താവിന്റെ പേര്. രണ്ടുപേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. പ്രദീപിന്റെയും രേഷ്മയുടെയും വീട്ടുകാർ തമ്മിൽ അടുത്ത ബന്ധുക്കൾ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ പരസ്പരം പരിചയമുള്ളവർ. എങ്കിലും പ്രദീപുമായി രേഷ്മക്കൊരു വിവാഹാലോചന വന്നപ്പോൾ അവളുടെ അമ്മ പറഞ്ഞു: കുടുംബത്തിൽനിന്ന് നമുക്കൊരു വിവാഹം വേണ്ട! പ്രദീപ് കാണാൻ കൊള്ളവുന്നവൻ തന്നെയാണ്. അവന്റെ വീട്ടിൽ ജീവിക്കാൻ അത്യാവശ്യം ചുറ്റുപാടുകളൊക്കയുണ്ട്. എങ്കിലും തറവാട്ടിലെ കാരണവന്മാരും അതേ അഭിപ്രായം തന്നെ പറഞ്ഞു: ആ ബന്ധം ശരിയാവില്ല, ഒന്നു കൂടി ആലോചിച്ചിട്ട് മതി!
കാരണവന്മാർക്ക് ചെറുപ്പക്കാരേക്കാൾ ജീവിതാനുഭവങ്ങളുണ്ടാവും, ശരിയാണ്. എന്നുവെച്ച് പുതിയ കാലത്തെക്കുറിച്ച് അവർക്കെന്തറിയാം?
പണ്ടത്തെപ്പോലയല്ല, ജീവിക്കണമെങ്കിൽ കയ്യിൽ നിറയെ പണം വേണം. നല്ല ശമ്പളക്കാർ വരെ ജീവിക്കാൻ പാടുപെടുന്ന ഇക്കാലത്ത് മക്കളെയൊക്കെ പഠിപ്പിച്ച് വലിയവരാക്കാനും എന്തെങ്കിലും അസുഖം വന്നാൽ ചികിൽസിക്കാനുമൊക്കെ പണത്തിന് പണം തന്നെ വേണം. ജീവിക്കാൻ നല്ല വകയുള്ള കുടുംബമാണ് പ്രദീപിന്റേത്. അങ്ങനെയുള്ള ഒരു വീട്ടിലേക്കല്ലേ പെൺമക്കളോട് സ്നേഹമുള്ള രക്ഷിതാക്കൾ അവരെ കെട്ടിച്ചയക്കേണ്ടത്? പ്രദീപിന് ചില്ലറ സ്വഭാവദൂഷ്യങ്ങളൊക്കെയുണ്ടെന്നത് ശരിയാണ്. അതൊക്കെ കല്ല്യാണം കഴിഞ്ഞാൽ അങ്ങ് മാറിക്കൊള്ളും. ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടായിരുന്നു രേഷ്മയുടെ അച്ഛൻ ആ വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടിറങ്ങിയത്.
അങ്ങനെ പ്രദീപും രേഷ്മയുമായുള്ള വിവാഹം നിശ്ചയിച്ചു. പ്രദീപിന്റെ കുടുംബം ധരാളം സ്വത്തും മുതലുമുള്ളവരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. പെണ്ണിന്റെ ഭാഗത്തുനിന്നും സാമ്പത്തികമായി ഏതാണ്ടൊക്കെ കിട്ടണമെന്ന് അവർ ആവശ്യപ്പെട്ടു. രേഷ്‌മ ഒരേയൊരു മകളല്ലേ? അതുകൊണ്ടുതന്നെ എല്ലാം വിറ്റുപെറുക്കിയാണെങ്കിലും അവർ ആവശ്യപ്പെട്ടതെല്ലാം നൽകാമെന്ന് അവളുടെ അച്ഛനും സമ്മതിച്ചു. അതിനുപുറമെ ഒരു സർപ്രൈസായി വിലകൂടിയൊരു കാറും അയാൾ വരന് സമ്മാനമായി നൽകി. അങ്ങനെ ആഘോഷപൂർവ്വം ആ വിവാഹം നടന്നു.
തറവാട്ടിലെ ഒന്നാമത്തെ മകനായിരുന്നു പ്രദീപ്, താഴെ രണ്ടു സഹോദരന്മാർ. അച്ഛൻ നേരത്തെ മരണപ്പെട്ടു. ആ വീട്ടിലെ ആദ്യ മരുമകൾ എന്ന നിലയിൽ രേഷ്മ സന്തോഷത്തോടെ ആ തറവാട്ടിലേക്ക് കയറിവന്നു. അവൾ നല്ലവളായിരുന്നു. കുടുംബസാഹചര്യങ്ങൾ കൊണ്ട് കൂടുതലൊന്നും പഠിക്കാൻ അവൾക്ക് കഴിഞ്ഞിട്ടില്ലെങ്കിലും സ്വന്തമായിത്തന്നെ വായിച്ചും കേട്ടും ജീവിതത്തെക്കുറിച്ചൊക്കെ അവൾക്ക് നല്ലൊരു കാഴ്ചപ്പാടുണ്ടായിരുന്നു. നല്ല വിദ്യാഭ്യാസം കിട്ടിയവർ വരെ വിവാഹജീവിതത്തിലേക്കെത്തുമ്പോൾ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ നിരാശരായിപ്പോകാറുണ്ടല്ലൊ. എന്നാൽ രേഷ്മ അങ്ങനെയായിരുന്നില്ല, അവൾ സ്മാർട്ടായിരുന്നു. വന്നുകയറിയ വീട്ടിലെ സാഹചര്യങ്ങളെല്ലാം അവൾ എളുപ്പത്തിൽ മനസ്സിലാക്കി. എല്ലാവരേയും അംഗീകരിക്കാനും പൊരുത്തപ്പെടാനുമൊക്കെ അവൾക്ക് വേഗത്തിൽ സാധിച്ചു. തന്റെ ഉത്തരവദിത്തങ്ങളെല്ലാം ഭംഗിയായി നിർവ്വഹിക്കാൻ കഴിയുന്നതുകൊണ്ടാവാം കുടുംബത്തിലെ എല്ലാവർക്കും അവൾ ഏറെ പ്രിയപ്പെട്ടവളായി.
കാലക്രമത്തിൽ അനിയന്മാരൊക്കെ പഠനം കഴിഞ്ഞ് ഉയർന്ന ജോലിയിൽ പ്രവേശിച്ചു. തുടർന്ന് അവരുടെ വിവാഹവും കഴിഞ്ഞു. അവരെല്ലാം നല്ല സമ്പന്ന കുടുംബത്തിൽ നിന്നായിരുന്നു വിവാഹം കഴിച്ചത്. അവരുടെ ഭാര്യമാരെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരും ഉയർന്ന ജോലിയുള്ളവരുമായിരുന്നു. ഒന്നാമത്തെ അനിയന്റെ ഭാര്യ എം.ബി.എ.ക്കാരി, രണ്ടാമത്തവൾ സോഫ്റ്റ് വെയർ എഞ്ചിനീയർ.
രേഷ്മക്ക് മാത്രം ജോലിയൊന്നുമില്ലെന്ന് പറയരുത്, അവൾക്കായിരുന്നു ഏറ്റവും കൂടുതൽ ജോലി. എല്ലാവരും രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി അവരവരുടെ ഓഫീസിലേക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ആ വലിയ തറവാട്ടിൽ ബാക്കിയാവുന്നത് അവളും അയാളുടെ അമ്മയും മാത്രമായിരിക്കും. അങ്ങനെയുള്ളൊരു വീട്ടിൽ ഒരു പെണ്ണിന് എന്തൊക്കെ ജോലികളാണുണ്ടാവുകയെന്ന് ആർക്കും കാണിച്ചുകൊടുക്കാനൊന്നുമാവില്ലല്ലൊ. ആ പണികളെല്ലാം തുടങ്ങാനും അവസാനിപ്പിക്കാനുമൊന്നും പ്രത്യേക സമയമോ നേരമോ അതുമുണ്ടാവുകയില്ല. വെളുക്കുമ്പോൾ തുടങ്ങി പാതിര വരെയെടുത്താലും തീരാത്ത ജോലികൾ! എങ്കിലും ഒരു പരാതിയുമില്ലാതെ രേഷ്മ അതെല്ലാം ക്ഷമയോടെ ചെയ്തുതീർക്കും.
ഈ ലോകത്തെ ഏറ്റവും മഹത്തായ ജോലിയാണ് ഒരു കുടുംബിനിയെന്ന നിലക്ക് താൻ ചെയ്യുന്നതെന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു. ആ ജോലികൾക്കൊക്കെ ആരെങ്കിലും ശമ്പളം നിശ്ചയിക്കുകയാണെങ്കിൽ അവർക്കൊക്കെ കിട്ടുന്നതിനേക്കൽ വലിയ ശമ്പളം തന്നെ രേഷ്മക്കും കിട്ടുമായിരുന്നു. എന്നിട്ടും അനിയന്മാരുടെ ഭാര്യമാർ മാത്രം വരുമാനമുള്ള ജോലിക്കാരും അവൾ ജോലിയൊന്നുമില്ലാത്തവളുമായി ആ വീട്ടിൽ പരിഗണിക്കപ്പെട്ടു.
അതിലൊന്നും അവൾക്ക് പരിഭവമുണ്ടായിരുന്നില്ല. ഒന്നും മനസ്സിൽ കൊണ്ട് നടക്കുന്ന പ്രകൃതമായിരുന്നില്ല അവളുടേത്. എല്ലാം ഭർത്താവിനോടൊന്ന് തുറന്നുപറഞ്ഞാൽ തീരുന്ന പ്രശ്നമേ അവൾക്കെന്നുമുണ്ടായിരുന്നുള്ളൂ. ആദ്യമെല്ലാം അവൾ പറയുന്നതൊക്കെ ക്ഷമയോടെ കേൾക്കാനും അവളെ ആശ്വസിപ്പിക്കാനുമെല്ലാം പ്രദീപിന് കഴിഞ്ഞിരുന്നു. എന്നാൽ തുടക്കത്തിലെ കൗതുകങ്ങളെല്ലാം കഴിഞ്ഞപ്പോൾ പിന്നെപ്പിന്നെ അവളെ കേൾക്കാനോ പരിഗണിക്കാനോ, വല്ലപ്പോഴുമൊക്കെ ഒരു നല്ല വാക്ക് പറഞ്ഞ് അവളെ ആശ്വാസിപ്പിക്കാനോ അയാൾക്ക് സമയമില്ലാതെയായി.
ഇതിനിടയിൽ അവൾക്കൊരു പെൺകുഞ്ഞ് പിറന്നു. അവർ അവൾക്ക് അനുശ്രീ എന്നു പേരിട്ടു. പിന്നീടുള്ള ദിവസങ്ങളിൽ വേണ്ടാത്തതൊക്കെ ആലോചിച്ച് സങ്കടപ്പെട്ടിരിക്കാനൊന്നും രേഷ്മക്ക് നേരമില്ലായിരുന്നു. രാവിലെ കുഞ്ഞിനെ എണ്ണതേച്ച് കുളിപ്പിക്കണം, പാലൂട്ടണം, താരാട്ടു പാടിയുറക്കണം. അങ്ങനെ ആ സന്തോഷങ്ങളിൽ മുഴുകി ദിവസങ്ങൾ അതിവേഗം കടന്നുപോകുന്നത് അവളറിഞ്ഞതേയില്ല. അനുശ്രീയുടെ പാൽപ്പുഞ്ചിരിയിൽ രേഷ്മയുടെ എല്ലാ ദു:ഖങ്ങളും അലിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു.
അങ്ങനെ കാലം പിന്നേയും കടന്നുപോയി. പ്രദീപ് ഇടക്കൊക്കെ മദ്യപിക്കാറുണ്ടെങ്കിലും അയാളവളെ ദേഹോപദ്രവമൊന്നുമേല്പിച്ചിരുന്നില്ല. അയാളങ്ങനെ ചെയ്തിരുന്നെങ്കിലും അവളത് സഹിക്കുമായിരുന്നു. പക്ഷെ, ഇതിനിടയിൽ പ്രദീപിന്റേയും അയാളുടെ അമ്മയുടേയും ചില മുനവെച്ച വാക്കുകളും പ്രയോഗങ്ങളുമൊക്കെ കേൾക്കാൻ തുടങ്ങിയപ്പോൾ അവളുടെ സന്തോഷങ്ങളെല്ലാം ക്രമേണ മങ്ങിത്തുടങ്ങി. പലപ്പോഴും രേഷ്മ കേൾക്കെ ആ വീട്ടിലെ മറ്റു മരുമക്കളുടെ ശമ്പളവും വരുമാനവുമൊക്കെ കൂടെക്കൂടെ എടുത്തുപറഞ്ഞും അവരെയൊക്കെ പുകഴ്ത്തിപ്പറഞ്ഞുകൊണ്ടുമൊക്കെയായിരുന്നു തുടക്കം. അനിയന്മാരും അവരുടെ ഭാര്യമാരും വീട്ടിലേക്ക് വാങ്ങിക്കൊണ്ടുവരുന്ന വിലകൂടിയ സാധനങ്ങൾ, അവർക്ക് മറ്റുള്ളവർക്കിടയിലുള്ള അംഗീകാരം ഇതെല്ലാം കുടുംബസദസ്സുകളിൽ അന്തസ്സോടെ എടുത്തുപറയാൻ അയാളുടെ അമ്മക്ക് നൂറു നാവായിരുന്നു. ഒരു കുടുംബസദസ്സിലും പരാമർശിക്കാൻ മാത്രം രേഷ്‌മക്ക് ഒരു യോഗ്യതയുമില്ലായിരുന്നു.
കുടുംബങ്ങളിൽ നടക്കുന്ന ചടങ്ങുകളിലും സൽക്കാരങ്ങലിലുമൊക്കെ ആ ഒരു വേർതിരിവ് പിന്നീടവൾ ശരിക്കും അനുഭവിച്ചറിയാൻ തുടങ്ങി. പഠിപ്പും വരുമാനവുമുള്ള മറ്റു മരുമക്കളും അവളും തമ്മിൽ വലിയ അന്തരമുണ്ടെന്നും അവരുമായി താരതമ്യം ചെയ്യുമ്പോൽ താൻ വെറുമൊരു വേലക്കരി മാത്രമാണെന്നും സ്വയം ബോധ്യമായപ്പോൾ അവൾക്ക് അവളോടുതന്നെ വല്ലാത്തൊരു വെറുപ്പ് തോന്നിത്തുടങ്ങി.
എങ്കിലും അതൊക്കെ തന്റെ വെറും തൊന്നലാണെന്ന് രേഷ്മ വെറുതെ വിശ്വസിച്ചു. അതെല്ലാം മനസ്സിലിട്ട് പെരുപ്പിച്ച് അവൾ അവളുടേയൊ മറ്റുള്ളവരുടേയോ സമാധാനം കളഞ്ഞില്ല. ദാമ്പത്യജീവിതമല്ലേ, ഭർത്താവിന്റെ വീടേല്ലേ എന്നാശ്വസിച്ചു.
.............
എന്നാൽ ഒരു ദിവസം ആ വീട്ടിൽ വന്ന അതിഥികളുടെ മുമ്പിൽ വെച്ച് അയാലുടെ അവളെ ശകാരിച്ചപ്പോൽ അവളുടെ അഭിമാനം വല്ലാതെ ക്ഷതപ്പെട്ടു.
................
എങ്കിലും അവളുടെ മനസ്സ് തളർന്നില്ല. ഒരു കുഞ്ഞിന്റെ അമ്മയാണ്, ഇനി വേണ്ടാത്തതൊന്നും ആലോചിച്ചിട്ട് കാര്യമില്ല. ഒരു പക്ഷെ അതെല്ലാം എന്റെ വെറും തോന്നലായിക്കൂടെന്നുമില്ലല്ലൊ. അങ്ങനെയൊക്കെ അവൾ സ്വയം സമാധാനിക്കൻ ശ്രമിച്ചു.
ഒന്നും വെറും തോന്നലായിരുന്നില്ല, എല്ലാം യാഥാർത്ഥ്യങ്ങൾ തന്നെയായിരുന്നു. പണവും പദവിയുമില്ലാത്തവർ കുടുംബത്തിൽ അവഗണിക്കപ്പെടുമെന്ന യാഥർത്ഥ്യം. ആരൊക്കെയെന്തൊക്കെ ഭംഗിവാക്കുകൾ പറഞ്ഞാലും നിലയും വിലയുമില്ലാത്തവർ എന്നും എവിടേയും അകറ്റിനിർത്തപ്പെടും. അതവൾ ജീവിതത്തിൽ അനുഭവിച്ചറിയുകയാണ്.
എന്നിട്ടും തന്റെ കുഞ്ഞിനെയോർത്ത് അവളതിനെക്കുറിച്ചൊന്നും ആരോടും പരാതി പറഞ്ഞില്ല, ആരോടും വിവേചനം കണിച്ചതുമില്ല. എല്ലാം തന്റെ വെറും തോന്നലാണെന്ന് അവൾ പിന്നേയും സ്വന്തം മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു. അവളും ഒരു സ്ത്രീയാണ്, ഒരു സാധാരണ മനുഷ്യസ്ത്രീ! ക്രമേണ അവളുടെ മനസ്സും ചടച്ചു. ഒരു വേലക്കാരിയെന്ന തോന്നൽ അവളുടെ ഉപബോധ മനസ്സിൽ ആഴത്തിൽ വേരുപിടിച്ചു. ഒരു തരം അപകർഷതാ ബോധം അവളെ പിടികൂടാൻ തുടങ്ങി.
പ്രദീപ് ആദ്യമൊക്കെ വാക്കുകൾ കൊണ്ടായിരുന്നു അവളെ വേദനിപ്പിച്ചിരുന്നതെങ്കിൽ പിന്നെപ്പിന്നെ അത് ശരീരം കൊണ്ടുള്ള ഉപദ്രവങ്ങളായി. അയാൾ പലപ്പോഴും അവളുടെ മുഖത്തടിച്ചു, പിടിച്ചുതള്ളി,
അപ്പോഴൊക്കെ അവൾ കരഞ്ഞുകൊണ്ട് അയാളോട് കേണപേക്ഷിച്ചു: ഈ കുഞ്ഞിന്റെ മുമ്പിൽ വെച്ച് ഇങ്ങനെയൊന്നും ചെയ്യരുത്. പക്ഷെ അതൊന്നും തിരിച്ചറിയനുള്ള ബോധം അയാൾക്കുണ്ടായിരുന്നില്ല. അയാൾ പൂർണ്ണമായും മദ്യത്തിന് അടിമപ്പെട്ട് കഴിഞ്ഞിരുന്നു.
രേഷ്മ അവളുടെ അച്ഛനേയും അമ്മയേയും ഓർത്ത് ഇതുവരെ എല്ലാം സഹിച്ചു. പുറത്തറിയിക്കാതെ എല്ലാം ഉള്ളിലൊതുക്കി. എന്നാൽ ശരീരം കൊണ്ടായാലും മനസ്സുകൊണ്ടായാലും എല്ലാം ചുമന്നുകൊണ്ടുനടക്കുന്നതിന് ഒരു പരിധിയുണ്ടല്ലൊ. ആ പരിധിയും വിടുമെന്നായപ്പോൾ അവൾ അവളുടെ അച്ഛനേയും അമ്മയേയും വിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:
എന്റെ പരമാവധി ഞാൻ പിടിച്ചുനിന്നു, ഇനിയെനിക്ക് സഹിക്കാൻ വയ്യ, ഈ ബന്ധം ഇനിയും മുന്നോട്ടുകൊണ്ടുപോകാനാവുന്നില്ല. എന്നെ വന്നു കൂട്ടിക്കൊണ്ട് പോകണം, ഇല്ലെങ്കിൽ.. വാക്കുകൾ മുഴുമിപ്പിക്കാനാവതെ അവൾ തേങ്ങിക്കരഞ്ഞു.
അപ്പോൾ അവളെ ആശ്വസിപ്പിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു: മോളെ, എല്ലാം ശരിയാവും, നിന്റെ കുഞ്ഞിനെയോർക്കണം, ആലോചിക്കാതെ എടുത്തുചാടി ഒരു തീരുമാനവുമെടുക്കേണ്ട..
സ്വന്തം വീട്ടുകാരും അങ്ങനെ പറഞ്ഞപ്പോൾ അവൾ ഒറ്റക്കായപോലെ തോന്നി. അവൾ ഓരോന്നാലോചിച്ച് ആ വീട്ടിൽ തനിച്ചിരിപ്പായി, സമയത്തിന് ഭക്ഷണം കഴിക്കാതെയായി, ഉറക്കമില്ലാതെയായി, പിന്നെപ്പിന്നെ പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. അപ്പോഴും അവൾ അമ്മയെ വിളിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു: എനിക്ക് പറ്റുന്നില്ലമ്മേ!
രേഷ്മ ആ സമയത്ത് രണ്ടാമതും ഗർഭിണിയാണെന്ന വിവരം അപ്പോഴാണ് അമ്മ അറിയുന്നത്. അമ്മ ആ വിവരം അച്ചനോട് പറഞ്ഞു: ഈ സമയത്ത് മോളിയിങ്ങനെ മനസ്സ് വിഷമിക്കാൻ പാടില്ല, അവളെ കൂട്ടിക്കൊണ്ടുവരണം, കുറച്ചുദിവസം ഇവിടെ വന്നു നിൽക്കുമ്പോൾ എല്ലാം ശരിയാവും. അവസാനം അവളെ കൂട്ടിക്കൊണ്ടുവരാൻ തന്നെ അച്ഛനും തീരുമാനിച്ചു.
അങ്ങനെ രേഷ്മയെ കൂട്ടിക്കൊണ്ടുവരാനായി അവർ പ്രദീപിന്റെ വീട്ടിലേക്ക് പുറപ്പെടാൻ തീരുമാനിച്ചതിന്റെ തലേദിവസം രാത്രിയായിരുന്നു ആ സംഭവം. അനുശ്രീയുടെ കരച്ചിൽ കേട്ടാണ് അടുത്ത വീട്ടുകാർ ഓടിവന്നത്. അപ്പോൾ രേഷ്മ തറയിൽ വീണുകിടക്കുകയായിരുന്നു. തമ്മിലുള്ള വഴക്കിനിടയിൽ പ്രദീപ് അവളെ പിടിച്ചുതള്ളിയതായിരിക്കണം, രേഷ്മയുടെ തല ചുമരിലിടിച്ച് അവിടെ രക്തം തളം കെട്ടിയിരുന്നു. അനുശ്രീ അപ്പോഴും വീണുകിടക്കുന്ന അമ്മയുടെ അടുത്തിരുന്ന് ആർത്തു കരയുകയായിരുന്നു. വളരെ വൈകിപ്പോയി, ആർക്കും അവളെ രക്ഷിക്കാനായില്ല. പ്രദീപ് അന്ന് അവിടെ നിന്നും ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീടയാൾ ആത്മഹത്യ ചെയ്തു. സങ്കടം താങ്ങനാവാതെ അവളുടെ അച്ഛനും പോയി.
ടീച്ചർ കണ്ണുകൾ തുടച്ചു. അവർ തമ്മിൽ കുറച്ചുനേരം പിന്നെയൊന്നും സംസാരിച്ചില്ല. അല്പം കഴിഞ്ഞ് അമ്മ അകത്തേക്ക് കയറിപ്പോയി ഫ്രെയിം ചെയ്തുവെച്ചിരുന്ന ഒരു ഫോട്ടൊയുമായി തിരിച്ചുവന്ന് ടീച്ചർക്ക് നേരെ നീട്ടി.
ഇളം നീലനിറത്തിൽ മഞ്ഞയും ചുവപ്പും പൂക്കളുള്ള സാരിയുടുത്തു നിൽക്കുന്ന രേഷ്മയുടെ ആ ഫോട്ടോയിലേക്ക് നോക്കി നിൽക്കെ ടീച്ചർ അറിയാതെ ഒന്നിടറിപ്പോയി.
.......................................................
മാതാപിതാക്കൾ ചെയ്യുന്ന തെറ്റുകൾ കാരണം ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ വേദനിക്കാനിടവരരുതേ..
.................................
കഥ : റസാഖ് വഴിയോരം