Wednesday, June 1, 2022

അവതാരിക‌ :‌ എം‌. അബ്ദുൽകരീം‌

 അവതാരിക‌ :‌  എം‌. അബ്ദുൽകരീം‌

............................................................................

‌ആത്മ‌നൊമ്പരങ്ങളുടെ അക്ഷര‌വിരുന്ന്‌!
...........................................................................

'‌പണ്ടുപണ്ടൊരു‌ രാജാവുണ്ടായിരുന്നു..'‌ എന്നു തുടങ്ങുന്നതായിരുന്നുവല്ലോ നാം കേട്ട കഥകളിലധികവും‌.  കഥയുള്ളവരാക‌ണമെങ്കിൽ ദൈവമോ രാജാവോ പ്രഭുവോ ആയിരിക്കണം‌. ദേശത്തിന്  കഥയു‌ണ്ടാവണമെങ്കിൽ ഈ പറഞ്ഞ ആരെങ്കിലും അവിടേ‌ ജനിക്കുകയോ പടനയിക്കുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടാവണം‌.  ജീവിതമെന്ന‌ യഥാർത്ഥ പടക്കളത്തിൽ പോരാടി ‌ജയിക്കുകയോ‌ തോൽക്കുകയോ‌ ചെയ്തവന് എഴുതിവെക്കാൻ‌   ഒരു‌ കഥയുമി‌ല്ലായിരുന്ന‌ല്ലോ‌  ഈ അടുത്തകാലം വരെ.

കഥകൾ‌ വരേണ്യതയെ വകഞ്ഞുമാറ്റി ഭൂമിയിലേക്കി‌റങ്ങി വന്നത് വലിയൊരു‌  വിപ്ലവത്തിന്റെ തുടക്കമായി. ‌ലോകത്തിൻറെ എല്ലാ ഭാഗത്തുമുള്ള സാഹിത്യകാരന്മാരും എഴുത്തുകാരും ഇക്കാര്യത്തിൽ വലിയ സംഭാവനകൾ‌  നൽകി.  മലയാളത്തിൽ  ബഷീറും, ഉറൂബും പൊറ്റക്കാടും എം. ടി. യും ഒ.വി. വിജയനും യു. എ. ഖാദറുമെല്ലാം എഴുതിയെഴുതി സാധാരണക്കാരന്റെ ജീവിതത്തെ  ജ്വലിപ്പിച്ചു‌. അപ്പോൾ ഇടവഴികൾക്കും പാടങ്ങൾക്കും കുളങ്ങൾക്കും ചന്തകൾക്കും കള്ളുഷാപ്പിനുമെല്ലാം  കഥകളു‌ണ്ടായി.

അതിരാണിപ്പാടവും തസ്രാക്കും  എണ്ണപ്പാടവും തൃക്കോട്ടൂരുമെല്ലാം ഈ പുകൾപെറ്റ ഭ്രമഭൂമിയിലെ പൊലിമയാർന്ന കഥാ‌കേന്ദ്രങ്ങളായി. ഇന്ന് രാജാക്കന്മാരുടെ പടക്കങ്ങള‌വർണ്ണനകളെക്കാളും പ്രഭുക്കളുടെ ഭോഗകാമനകളെക്കാളും ജനങ്ങൾ കൊണ്ടാടുന്നത് സാധാരണക്കാരുടെ‌  ജീവിതവും‌ അതിലെ തീക്ഷ്ണ  യാഥാർത്ഥ്യങ്ങളടങ്ങിയ‌ കഥകളുമാണ്‌‌.  ഇന്ന്‌‌ ദേശങ്ങൾ അറിയുന്നത് കഥാകാരനിലൂടെയാണ്, കഥാകാരൻ അറിയുന്നത് ദേശങ്ങളിലൂടെയും‌.

കോഴിക്കോട് ജില്ലയിലെ ഉൾഗ്രാമമായ കൊടിയത്തൂരിൽ മേൽ‌പറഞ്ഞവരാരും ജനിച്ചിട്ടും മരിച്ചിട്ടുമില്ല. എഴുതിപ്പൊലിപ്പിക്കാൻ അറിയപ്പെടുന്ന ഒരു കഥാകാരനും ഇവിടെ ജന്മം കൊണ്ടിട്ടുമില്ല. മറേറതൊ‌രു പ്രദേശത്തെയുo പോലെ അതിതീവ്രവും ഹൃദ്യമായ ഒത്തിരി കഥാമുഹൂർത്തങ്ങളുടെ നാടായ  ഈ ദേശം വേണ്ട രീതിയിൽ എഴുതപ്പെടുകയോ വായിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന്‌‌   തോന്നാറുണ്ട്.

തലമുറകളെ പോറ്റാൻ   മണ്ണിനോട് പടവെട്ടിയ തീക്ഷ്ണ ജീവിതാനുഭവമുള്ള‌ മനുഷ്യർ‌ ഇന്നുമിവിടെ‌ ജീവിക്കുന്നുണ്ട്‌‌. സഹജീവി സ്നേഹത്തിന്റെയും മാനവസൗഹാർദ്ദത്തിന്റെയും, നക്ഷത്രങ്ങളെപ്പോലും നാണിപ്പിക്കുന്ന നാൾവഴികളുടെ ഉടമകളും‌  ഇവിടെയുണ്ട്.

വിശപ്പിന്റെയും വേദനകളുടെയും നിരക്ഷരതടെയും ഉള്ളുലക്കുന്ന‌ സങ്കടവിചാരങ്ങളെ‌  കാരിരുമ്പിൻ മനക്കട്ടിയോടെ നേരിട്ട തലമുറകൾ‌ കഴിഞ്ഞുപോയ‌ നാടാണിത്‌‌. അവരുടെ‌  അസ്ഥിക്കഷ്ണങ്ങൾ ഇവിടുത്തെ ശ്മശാനങ്ങളിൽ ഇപ്പോഴും‌  സ്പന്ദിക്കുന്നുമുണ്ട്‌‌‌.  ഇതെല്ലാം‌  ആരെങ്കിലും ഒന്നെഴുതി '‌കിതാബി'‌ലാക്കിയിരുന്നെങ്കിൽ എന്ന് പലപ്പോഴും വിചാരിച്ചു‌പോയിട്ടുണ്ട്.

റസാഖ് വഴിയോരത്തിന്റെ‌ ഈ‌ 'എഴുതലുകൾ' അതിലേക്കുള്ള ഒരു കാൽവെപ്പാണ്‌‌.  തീർച്ചയായും ഈ ദേശത്തിന്റെ‌  കഥയാണിത്. ഇരുവഴഞ്ഞി‌പ്പുഴയുടെ തീരത്ത് തുടങ്ങുകയും ഒടുങ്ങുകയും ചെയ്തവരുടെ ആശാ‌നിരാശകളും,  സന്തോഷസന്താപങ്ങളും‌ നോവുകളുമെല്ലാം‌ ഈ‌ കഥയിലുണ്ട്‌.

കുട്ടിക്കാലത്ത് അനുഭവിച്ചറിഞ്ഞ‌  ഒട്ടേറെ  സംഭ‌വങ്ങളുടെ‌  ഓർമ്മപ്പെടുത്തലുകളിലൂടെ‌ കട‌ന്നുപോയപ്പോൾ‌  സന്തോഷമാണോ സങ്കടമാണോ തോന്നിയതെന്നറിയില്ല‌. ജിന്നും ഇഫ്രീത്തും വാഴുന്ന ഇടവഴികളും പുറമ്പോക്കുകളും, കുറ്റിച്ചൂളാൻ കരയുന്ന പുഴക്കരകളും, പാമ്പിൻറെ ഉറ കാലിൽത്ത‌ട്ടിക്കൊണ്ടു‌മാത്രം സഞ്ചരിക്കാവുന്ന പാണൽക്കാടുകളും‌ അതിന്റെ‌  മധുരമൂറുന്ന കായ്കളും‌ എല്ലാമെ‌ല്ലാം ഓർമയിലൂടെ മിന്നി‌മറയുകയായിരുന്നു.

നെഞ്ചത്തടിച്ചു കൊണ്ടുള്ള ആർത്തു‌കരച്ചിൽ ആർക്കും‌ അധികനേരം കണ്ടുനിൽക്കാനാവില്ല‌.  ‌അതുപോലെ‌  നിറകണ്ണുകളോടെ ഒരാൾ‌   വിദൂരതയിലേക്ക് നോക്കി സങ്കടപ്പെട്ടിരിക്കു‌കയാണെങ്കിൽ‌ അതും‌    കാണുന്നവർക്കും കേൾക്കുന്നവർക്കും അസഹനീയമാണ്. ഗ്രന്ഥകാരന്റെ‌ കണ്ണ് നിറച്ചു‌കൊണ്ടുള്ള‌ ആ‌ ഇരിപ്പ്‌ വായനക്കാരനെ വല്ലാതെ‌ വേട്ടയാടുന്നുണ്ട്‌‌.

തന്റെ‌ ചിന്തകളും വിഹ്വലതകളും  വായനക്കാരിലേക്ക് ചൂടോടെ കൈമാറാൻ ശേഷിയുണ്ടാകുമ്പോഴാണ് ഒരെഴുത്തുകാരൻ വിജയിക്കുന്നത്. അതുകൊണ്ടുതന്നെ‌ ഈ‌ '‌റസാഖിന്റെ‌ ഇതിഹാസം'‌  വിജയിച്ച  കൃതിയാണെന്ന് എനിക്ക്‌‌  നിസ്സംശയം പറയാനാവും‌.

ആലോചിച്ചുനോക്കൂ, മണ്ണിനടിയിലകപ്പെട്ട മരങ്ങളും ജൈവാവശിഷ്ടങ്ങളും നിശ്ചലമായ ഫോസിലുകളായി കോടാനുകോടി വർഷം മണ്ണിലമ‌ർന്നു സുഷുപ്തി കൊണ്ടതിനാലാണ് ഇന്ന്‌ ലോ‌കത്തെ‌   ചലിപ്പി‌ക്കുന്ന പെട്രോളും ഉപോൽപ്പന്നങ്ങളുമുണ്ടായത്. മനസ്സിനുള്ളിലെ സമ്മർദ്ദങ്ങളിൽ‌  അടിഞ്ഞു‌പോയ ചിന്തകളും മോഹങ്ങളും കാമനകളും എല്ലാം ഞെരിഞ്ഞമർന്ന്‌‌ ഘനീഭവിച്ചാണ്‌‌   റസാക്ക് വഴിയോരത്തിന്റെ ഓരോ‌ വരികളും‌  രൂപപ്പെട്ടിരിക്കുന്നതെന്ന്‌‌ കഥകളോരോന്നും‌  വായിക്കുമ്പോൾ‌  ‌ന്യായമായും വിചാരിച്ചുപോകും‌.

ഹോം സിനിമകളുടെ തിരക്കഥാകാരനെന്ന‌ നിലയിൽ നേരത്തെത്തന്നെ‌  ജനകീയനായ ഈ‌ എഴുത്തുകാരൻ വൈകിയാണെങ്കിലും തന്റെ‌  യഥാർത്ഥ തട്ടകം തിരിച്ചറിഞ്ഞു സ്വയം വരിക്കുന്നുണ്ട്‌‌ ഈ കൃതിയിലൂടെ. ജീവിതത്തെ സൂഫി‌സമാനമായ നിസ്സംഗതയോടെ  കാണുന്നവർക്കേ സ്വന്തത്തെയും അതുവഴി സമൂഹത്തെയും വിമർശിക്കാനും വിലയിരുത്താനും പരിഹസിക്കാനും തരം കിട്ടൂ.

ഹോം  സിനിമകളിൽ നിന്ന് ആനിമേഷൻ ചിത്രങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴും‌ സാഹിത്യ‌വാഞ്ച  ആർക്കും പിടികൊടുക്കാതെ  മുന്നോട്ട് തന്നെ കുതിക്കാൻ‌   എഴുത്തിലൂടെ‌ അദ്ദേഹത്തിന്‌‌ ഇനി‌യും‌ സാധിക്കട്ടെ‌!

ഗ്രന്ഥകാരന്റ ആത്മകഥാ‌ഗന്ധിയായ ഈ രചനയിൽ കഥയുണ്ട്, കാലമുണ്ട്, ദേശമുണ്ട്‌. സർവ്വോപരി ജീവന്റെ‌  സ്പന്ദനങ്ങളുമുണ്ട്. ഇതിലെ കഥാപാത്രങ്ങൾ നമ്മുടെ മുന്നിലൂടെ നിത്യവും കടന്നുപോകുന്നവരായതിനാൽ അപരിചിതത്വമോ വെച്ചുകെ‌ട്ടലോ തോന്നുന്നില്ല. സോഷ്യൽ മീഡിയയിൽ ഇതി‌ലൊരു‌ കഥ‌ വാ‌യിച്ച‌ എന്റെ‌യൊ‌രു സുഹൃത്ത്  അടുത്തതയച്ചു‌തരണേ എന്ന് രണ്ടുമൂന്നു പ്രാവശ്യം‌  എനിക്ക്‌‌ മെസ്സേജ‌യച്ചത്‌‌  ഓർമവരുന്നു.

കൈക്കുറ തീർന്ന എഴുത്തിന്റെ‌ ആർജ്ജവമുള്ള ആഹ്വാനങ്ങൾ ഒരിക്കലും ഒരു തുടക്കക്കാരന്റെ  ലക്ഷണം‌  കാണിക്കുന്നില്ല. ഞങ്ങളുടെ ദേശക്കാർക്ക് ഇതിനോടൊപ്പം വെക്കാൻ  മറ്റൊരു  കൃതിയില്ലയെന്ന് ഞാൻ മനസ്സിലാക്കുന്നു‌.  എഴുത്തിന്റെ വഴിയിൽ ഇനിയും കുറേ മുന്നോട്ട്‌‌ പോകാനുള്ള‌   'മരുന്ന്‌‌' ഇദ്ദേ‌ഹത്തിന്റെ‌  കയ്യിലുണ്ടെന്ന് ഓരോ‌ വരികളും‌  വിളിച്ചോതുന്നുണ്ട്. കഥയില്ലാത്ത ഒരു ദേശത്തിന് കഥയുടെ കിരീടം ചൂടിക്കൊടുത്ത‌ പ്രിയ സുഹൃത്തിന്റെ സൃഷ്ടി വൈശിഷ്ട്യത്തെ സഹൃദയ‌ലോകം സന്തോഷത്തോടെ ഏറ്റുവാങ്ങുമെന്ന്‌‌ എനിക്കുറപ്പുണ്ട്‌‌‌..‌  മംഗളങ്ങൾ!
...........................................
എം‌. അബ്ദുൽകരീം‌
..........................................

No comments:

Post a Comment