കടം കൊടുത്താൽ
തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കരുത്!
.............................................................
ഒരു ദിവസം ടൗണിലേക്കുള്ള ബസ് യാത്രക്കിടയിലാണ് തൊട്ടടുത്ത സീറ്റിലിരിക്കുകയായിരുന്ന ചെറുപ്പക്കാരനെ മാഷ് ആദ്യമായി പരിചയപ്പെടുന്നത്. ഹൃദ്യമായിരുന്നു അവന്റെ സംസാരം. മാന്യമയിരുന്നു അവന്റെ പെരുമാറ്റം. അടുത്ത പരിചയക്കാരനോടെന്നപോലെ അവൻ പലകാര്യങ്ങളും സംസാരിച്ചുകൊണ്ടിരിക്കുന്നത് കേട്ടപ്പോൾ അയാൾക്ക് അവനോട് വല്ലാത്തൊരിഷ്ടം തോന്നി.
ടൗണിൽ അവന് സ്വന്തമായി ഗോൾഡ് ബിസിനസ്സുണ്ട്. പിന്നെ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വേറേയും ഇടപാടുകളൊക്കെയുണ്ടെങ്കിലും ഗോൾഡിനെക്കുറിച്ചും അതിന്റെ ലാഭത്തെക്കുറിച്ചുമൊക്കെയായിരുന്നു അവൻ കൂടുതൽ സമയവും അയാളൊട് സംസാരിച്ചുകൊണ്ടിരുന്നത്.
ഇതിനിടയിൽ അവൻ അയാളുടെ ഫോൺനമ്പറും അഡ്രസ്സുമൊക്കെ ചോദിച്ചറിഞ്ഞു. ടൗണിൽ ബസ്സിറങ്ങുന്നതിനുമുമ്പ് അവൻ അയാളോട് പറഞ്ഞു:
''എന്റെ കാർ ഇന്നലെ സർവ്വീസിന് കൊടുത്തിരിക്കയാണ്, അതുകൊണ്ടാണ് ഇന്ന് യാത്ര ബസ്സിലായത്, അതിനാൽ തമ്മിൽ പരിചയപ്പെടാനായി.''
രണ്ടുദിവസങ്ങൾ കഴിഞ്ഞപ്പോൾ മാഷിന്റെ ഫോൺ നമ്പറിലേക്ക് ഒരു കാൾ വന്നു.
''സാർ, ഞാനാണ്, കഴിഞ്ഞ ദിവസം ബസ്സിൽ വെച്ച് പരിചയപ്പെട്ട..''
''ഓ.. മനസ്സിലായി..'' അവൻ പറഞ്ഞുതുടങ്ങുന്നതിനുമുമ്പുതന്നെ മാഷ് ഇടക്കുകയറിപ്പറഞ്ഞു. പിന്നെ ചെറിയൊരു മൗനത്തിനുശേഷം അവൻ തുടർന്നു:
''ഒന്നുമില്ല സാർ, ഞാൻ വെറുതെയൊന്ന് വിളിച്ചതാണ്, നാളെ ബാംഗ്ലൂരിലേക്കൊരു യാത്രയുണ്ട്. ഒരാഴ്ച കഴിഞ്ഞേ മടങ്ങുകയുള്ളൂ. അവിടെയും ഒന്നുരണ്ട് ബിസ്‌നസ്സ് സ്ഥാപനങ്ങളുണ്ട്. സാർ എപ്പോഴെങ്കിലും ബാംഗ്ലൂരിലേക്കൊക്കെ വരികയാണെങ്കിൽ വിളിക്കണം. അവൻ പറഞ്ഞുതുടങ്ങിയപ്പോൾ അയാൾക്കവനോട് ഒരു മതിപ്പൊക്കെ തോന്നി.
പിന്നീടുള്ള പല ദിവസങ്ങളിലും അവൻ പലപ്പോഴായി മാഷെ വിളിച്ചുകൊണ്ടിരുന്നു. ഒരിക്കലവൻ ചോദിച്ചു:
''സാർ, ഞാൻ ഇടക്കൊക്കെയിങ്ങനെ വിളിക്കുന്നതുകൊണ്ട് സാറിനെന്തെങ്കിലും പ്രയാസമുണ്ടോ..?'' ഒന്ന് ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു:
''ഏയ്, അങ്ങനെയൊന്നുമില്ല!''
പിന്നെ ശബ്ദം അലപ്ം താഴ്ത്തിക്കൊണ്ട് അവൻ പറഞ്ഞുതുടങ്ങി:
''സാറിനോട് സംസാരിക്കുമ്പോൾ എനിക്കെന്റെ ഫാദറിനോട് സംസാരിക്കുന്നതുപോലെയുള്ള ഒരു ഫീലിംഗാണ്, അതുകൊണ്ടാണ് ഇടക്കൊക്കെയിങ്ങനെ വിളിക്കണമെന്നുതോന്നുന്നത്, എന്റെ ഫാദർ ഇപ്പോൾ ജീവിച്ചിരിപ്പില്ല..''
അതും പറഞ്ഞ് അവൻ അല്പസമയം മിണ്ടാതിരുന്നു. അവനെ സമാധാനിപ്പിക്കാനെന്നപോലെ മാഷ് പറഞ്ഞു:
''നിനക്കെന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാം, ഒഴിവുള്ളപ്പോഴൊക്കെ വീട്ടിലേക്ക് വരികയുമാവാം..'' അയാൾക്കും അവനോട് ഒരു ഇഷ്ടം തോന്നിത്തുടങ്ങുകയായിരുന്നു.
.....................................
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാളുടെ വാട്സാപ്പിലേക്ക് അവന്റെയൊരു വോയ്സ് മെസ്സേജ് വന്നു, അതിങ്ങനെയയിരുന്നു:
''സാർ, കുറച്ചുദിവസം തിരക്കിലായിരുന്നതിനാൽ സാറിനെ വിളിക്കാൻ കഴിഞ്ഞില്ല, നേരിട്ട് ചോദിക്കാനൊരു മടി, സാർ എനിക്കൊരു ചെറിയ സഹായം ചെയ്യാമോ? ഒരു രണ്ടുമൂന്നു ദിവസത്തേക്ക് ചെറിയൊരു റോളിങ്, ഒരു ഇരുപത്തയ്യായിരം രൂപയുടെ അത്യാവശ്യമുണ്ടായിരുന്നു. ഇവിടെ സുഹൃത്തുക്കളോടാരോടെങ്കിലും ചോദിച്ചാൽ കിട്ടാത്തതുകൊണ്ടല്ല, അങ്ങനെയാരോടും കടം വാങ്ങി ശീലമില്ല, സാറിനോടാവുമ്പോൾ എനിക്ക് ധൈര്യമായി ചോദിക്കാമെന്നു തോന്നി..''
കടം ചോദിച്ചുവരുന്നവരോട് മാഷ് ഇതുവരേ 'നോ' എന്നു പറഞ്ഞിട്ടില്ല. എങ്കിലും അയാളവന് പെട്ടന്നൊരു റിപ്ലൈ കൊടുത്തില്ല. മാഷെ കയ്യിൽ പണമില്ലാത്തതുകൊണ്ടല്ല. കുറച്ചുദിവസത്തെ പരിചയം മാത്രമുള്ള ഒരാൾക്ക് ആലോചിക്കാതെ ഇത്ര വലിയൊരു സംഖ്യ കടം കൊടുക്കാൻ പറ്റില്ലല്ലോ! മാഷ് അങ്ങനെ എളുപ്പത്തിലൊന്നും അബദ്ധത്തിൽ ചെന്നുചാടുന്ന ആളല്ല. എന്നാലും മാഷ് വീണ്ടും ആലോചിച്ചു, ഒരാൾ സഹായം ചോദിച്ചു വന്നതല്ലേ? അവന് പെട്ടന്നെന്തെങ്കിലും പ്രയാസം വന്നിട്ടുണ്ടാവും, അല്ലാതെ കടം ചോദിക്കില്ലല്ലോ! കണ്ടിട്ട് അവനെയങ്ങനെ സംശയിക്കാനൊന്നും തോന്നുന്നുമില്ല. ഏതായാലും ചോദിച്ചതല്ലേ, ഒരു പതിനായിരം രൂപയെടുത്തുകൊടുത്തേക്കാം. അതിനി തിരിച്ചുകിട്ടിയില്ലെങ്കിലും വേണ്ടെന്നുവെക്കാമല്ലോ.
അയാൾ അവന് മറുപടി അയച്ചു. ഉടനെത്തന്നെ അവന്റെ മെസ്സേജും വന്നു..
''താങ്ക്യൂ സാർ, വലിയ ഉപകാരം, ഞാൻ നളെ വീട്ടിൽ വന്നു വാങ്ങിച്ചോളാം..''
പിറ്റെദിവസം രാവിലെത്തന്നെ അവൻ വീട്ടിലെത്തി. അയാളപ്പോൾ വരാന്തയിലിരുന്ന് പത്രം വായിച്ചുകൊണ്ടിരിക്കയായിരുന്നു. മാഷ് സന്തോഷത്തോടെ അവനെ സ്വീകരിച്ചിരുത്തി. അയാളുടെ ഭാര്യക്ക് അവനെ പരിചയപ്പെടുത്തിക്കൊടുത്തു.
''വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായോ?''മാഷ് ചോദിച്ചു.
ഹൃദ്യമായി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു: ഇല്ല, മാഷിന്റെ വീടറിയാത്തവർ ഈ നാട്ടിലാരുമില്ലല്ലോ, അതുകൊണ്ട് അധികമാരോടും ചോദിക്കേണ്ടിവന്നില്ല..
ശരിയാണ്! മാഷെ അറിയാത്തവർ നാട്ടിൽ ആരുമുണ്ടാവില്ല. ഏറെക്കാലം അയാൾ ഇവിടത്തെ പ്രൈമറി സ്കൂളിൽ അധ്യപകനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും അതേ സ്കൂളിൽ ടീച്ചറായിരുന്നു. അവരുടെ നാലു പെണ്മക്കളേയും നല്ല രിതിയിൽ വിവാഹം ചെയ്തയച്ചു. നാട്ടിൽ എല്ലാവർക്കും മാഷെ വലിയ ബഹുമാനമായിരുന്നു. സൗമ്യമായ പെരുമാറ്റം, ആർക്കും എന്ത് സഹായവും ചെയ്തുകൊടുക്കാൻ മുമ്പിലുണ്ടാവും. സർവ്വീസിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും നാട്ടിലെ എല്ലാ പൊതുകാര്യങ്ങൾക്കും മാഷ് മുമ്പിലുണ്ടാവും. ഇപ്പോൾ രണ്ടുപേരും പെൻഷൻ വാങ്ങി സുഖമായി, സ്വസ്ഥമായി ജീവിക്കുന്നു.
മാഷെ കയ്യിൽ നിന്നും പതിനായിരം രൂപ എണ്ണിവാങ്ങുന്നതിനിടയിൽ അവൻ പറഞ്ഞു:
''ഏറിയാലൊരു നാലഞ്ച് ദിവസം, അതിനുള്ളിൽ പണം തിരിച്ചുതരാം, പുറത്തുനിന്ന് കുറച്ച് കാശ് വരാനുണ്ട്, അത് കിട്ടുന്നതുവരെയുള്ള ചെറിയൊരു റോളിംഗ്.. ഒന്നും വിചാരിക്കരുത്!''
പറഞ്ഞതുപോലെത്തന്നെ കൃത്യമായി നാലുദിവസം കഴിഞ്ഞപ്പോൾ അവൻ വീട്ടിലെത്തി പതിനായിരം രൂപ മാഷെ കയ്യിൽ മടക്കിക്കൊടുത്തു.
അപ്പോൾ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു:
''ഈ തിരക്കിനിടയിൽ ഇത്രയും ദൂരം വണ്ടിയോടിച്ച് വരേണ്ടിയിരുന്നോ? ഞാൻ ടൗണിലേക്ക് വരുമ്പോൾ വാങ്ങിക്കുമായിരുന്നല്ലോ!''
അവൻ പറഞ്ഞു:
''ഹേയ്.. അതൊന്നും സാരമില്ല, സാറൊരു സഹായം ചെയ്തുതന്നിട്ട് പിന്നേയും ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ? ഏതായാലും അന്നാ സമയത്ത് സാറെന്നെ സഹായിച്ചത് വലിയ ഉപകാരമയി, നന്ദിയുണ്ട്..!
പിന്നെ വിനയത്തോടെ അവൻ പറഞ്ഞു: ''ഇപ്പോ എന്റെ കയ്യിൽ കുറച്ച് പണം വന്നിട്ടുണ്ട്, സാറിനെന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്, വേണമെങ്കിൽ ഒന്നോ രണ്ടോ ലക്ഷമൊക്കെ എനിക്കിപ്പോൾ സാറിനെ സഹായിക്കാനാവും!
മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു: ''ഹേയ്.. എനിക്കിപ്പോ പണത്തിന്റെ ആവശ്യമൊന്നുമില്ല, പിന്നെ, എനിക്കാരോടും പണം കടം വാങ്ങി ശീലവുമില്ല..''
സാമ്പത്തിക ഇടപാടുകളിലൊക്കെ അദ്ധേഹത്തിന് നല്ല സൂക്ഷ്മതയായിരുന്നു .നല്ലവണ്ണം ആലോചിച്ചേ ഏതുകാര്യത്തിലും തീരുമാനമെടുത്തിരുന്നുള്ളൂ. അതുകൊണ്ടൊക്കെത്തന്നെയാണ് നാട്ടുകാരെല്ലാം മാഷെ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതും.
യാത്ര പറഞ്ഞ് കാറിലേക്ക് കയറുന്നതിനിടയിൽ അവൻ മാഷോട് പറഞ്ഞു:
''സാർ വല്ലപ്പോഴും ടൗണിലേക്ക് വരികയാണെങ്കിൽ എന്റെ ഓഫീസിലേക്കൊക്കെ ഒന്നു വരണം.''
തീർച്ചയായും വരാം, മാഷ് ഉറപ്പ് കൊടുത്തു. അപ്പോൾ സന്തോഷത്തോടെ അവൻ പറഞ്ഞു:
''ടൗണിലെത്തുമ്പോൾ സാറൊന്ന് ഫോൺ ചെയ്താൽ മതി, ഞാൻ കാറുമായി വന്ന് പിക്ക് ചെയ്തോളാം..''
അവൻ പതുക്കെ വണ്ടിയോടിച്ചു തിരിച്ചുപോകുന്നതും നോക്കിനിൽക്കെ
മാഷ് സ്വയം പറഞ്ഞു, നല്ല പയ്യൻ!
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് മാഷ് ഒരിക്കൽ ടൗണിലേക്ക് പോയപ്പോൾ അവന്റെ ഓഫീസിലേക്കൊന്ന് പോകാൻ തന്നെ അയാൾ തീരുമാനിച്ചു. അങ്ങനെ അവനെ ഫോണിൽ വിളിച്ചപ്പോൾ ഉടനെത്തന്നെ അവൻ കാറുമയി വന്നു. വലിയൊരു കെട്ടിടത്തിനുമുകളിലായിരുന്നു അവന്റെ ഓഫീസ്. അവർ ലിഫ്റ്റ് കയറി ഏറ്റവും മുകളിലത്തെ നിലയിലെത്തി. നല്ല വിശാലമായ ഓഫീസ്, അവിടെ കമ്പൂട്ടറിനുമുമ്പിലിരുന്ന് ധാരാളം ആളുകൾ ജോലിചെയ്തുകൊണ്ടിരിക്കുന്നു. മാഷ് വിസിറ്റേഴസ് റൂമിലിരുന്നു. അവൻ സ്റ്റാഫിനോടൊക്കെ ഓരോന്ന് സംസാരിച്ചും ആർക്കൊക്കെയോ ഫോൺ ചെയ്തും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ മാഷിന്റെ അടുത്ത് വന്നിരുന്നുകൊണ്ട് അവൻ പറഞ്ഞു:
''എല്ലാ സ്ഥാപനങ്ങളുടെയും അക്കൗണ്ട്സും കാര്യങ്ങളുമൊക്കെ ഇവിടന്നാണ് ചെയ്യുന്നത്..'' പറഞ്ഞുതുടങ്ങും മുമ്പ് വീണ്ടും ആരുടേയൊ ഫോൺ വന്നു. അവൻ പുറത്തേക്കിറങ്ങി. അവൻ നല്ല തിരക്കിലാണ്. മാഷ് അവനെ ശ്രദ്ധിക്കുകയായിരുന്നു, എത്ര മാന്യമായാണ് അവൻ മറ്റുള്ളവരോട് സംസാരിക്കുന്നത്. എത്ര ബഹുമാനത്തോടെയാണ് അവൻ സഹപ്രവർത്തകരോട് പെരുമാറുന്നത്. മാഷ് മനസ്സിൽ പറഞ്ഞു: യംഗ്, എനർജെറ്റിക്, ചെറുപ്പക്കാരാണെങ്കിൽ ഇങ്ങനെ വേണം!
അങ്ങനെ പരസ്പരം സന്ദർശിച്ചും ഫോണിൽ സംസാരിച്ചും അവരുടെ സൗഹൃദം നാൾക്കുനാൾ വളർന്നുവന്നു.
ഒരിക്കൽ അവൻ മാഷെ വിളിച്ചുകൊണ്ട് ചോദിച്ചു: സാർ, ഇന്ന് ഫ്രീയാണൊ? വീട്ടിൽ വന്നാൽ ഒന്നു കാണാൻ പറ്റുമോ? ചെറിയൊരു ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു.
അന്ന് വൈകുന്നേരം മാഷെ കാണാൻ അവൻ വീട്ടിലെത്തി. സംസരിച്ചുതുടങ്ങിയപ്പോൾ അവൻ പറഞ്ഞു: ''സാറിന് താല്പര്യമുണ്ടെങ്കിൽ ഇപ്പോൾ നല്ലൊരു ചാൻസുണ്ട്. കടമായിട്ട് ചോദിക്കേണ്ടെന്ന് വിചാരിച്ചാണ്, എന്റെ ഗോൾഡ് ബിസിനസ്സിൽ സാറിനിപ്പോൾ കുറച്ച് മുതൽമുടക്കാമെങ്കിൽ ഒരു മാസം കൊണ്ട് നല്ലൊരു സംഖ്യ നിങ്ങൾക്ക് ലാഭമായി തിരിച്ചുകിട്ടും. ബിസിനസ്സിലേക്കൊക്കെ പണമിറക്കാൻ ആളുകളില്ലത്തതുകൊണ്ടല്ല, കിട്ടുന്ന ലാഭം സാറിനായിക്കോട്ടെയെന്ന് കരുതി പറഞ്ഞുവെന്നുമാത്രം!''
ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് എടുത്തുചാടുന്ന പ്രകൃതമൊന്നുമല്ല മാഷിന്റേത്. ലാഭമെന്നുപറഞ്ഞാലൊന്നും അയാൾ പെട്ടന്ന് മയങ്ങിപ്പോവില്ല. എങ്കിലും ഒന്നറിഞ്ഞിരിക്കാനായി മാഷ് വെറുതെ ചോദിച്ചു:
എത്ര രൂപ വേണ്ടിവരും?
ഒട്ടും ആലോചിക്കാതെ അവൻ മറുപടി പറഞ്ഞു:
''മിനിമം ഒരു പത്തുലക്ഷമെങ്കിലും കിട്ടുകയാണെങ്കിൽ നല്ലത്, ഒന്നുരണ്ട് മാസത്തിനുള്ളിൽ മുടക്കുമുതലടക്കം ഒരു പതിനൊന്നു ലക്ഷമെങ്കിലും തിരിച്ചുതരാവനാവും. സാറിന് ബുദ്ധിമുട്ടാണെങ്കിൽ വേണ്ടട്ടോ, ഞാൻ ചോദിച്ചുവെന്നേയുള്ളൂ..!''
തൽക്കാലം അവനെ ഒഴിവാക്കാനായി മാഷ് പറഞ്ഞു:
''ഞാനൊന്നാലോചിച്ചിട്ട് പറയാം. മാഷിന്റെ ബാങ്ക് അക്കൗണ്ടിൽ നല്ലൊരു ഡെപ്പോസിറ്റുണ്ട്. അതിനുപുറമെ അയാൾക്കും ഭാര്യക്കും മാസത്തിൽ നല്ലൊരു സംഖ്യ പെൻഷനായും കിട്ടുന്നുണ്ട്. എങ്കിലും അതെല്ലാം കൈകാര്യം ചെയ്യുമ്പോൾ മാഷ് നല്ലവണ്ണം ആലോചിക്കും. അതുകൊണ്ടുതന്നെ ക്യാഷിന്റെ കാര്യത്തിൽ അത്ര പെട്ടന്നൊന്നും മാഷെ ആർക്കും പറ്റിക്കാനാവില്ല.
ഏതായാലും അന്ന് രാത്രി ഉറങ്ങുന്നതിനുമുമ്പായി അവൻ പറഞ്ഞതിനെക്കുറിച്ചെല്ലാം മാഷ് പിന്നേയും പിന്നേയും ഒരുപാടു നേരം ആലോചിച്ചു. അങ്ങനെ അവസാനം അയാളൊരു തീരുമാനത്തിലെത്തി. വെറുതെ ബേങ്കിൽ കിടക്കുന്ന പണമാണ്. അതിങ്ങനെ വെച്ചുകൊണ്ടിരുന്നിട്ടെന്ത് കാര്യം? ഒരു പത്തുലക്ഷം മുടക്കിയാൽ ഒന്നുരണ്ടു മാസം കൊണ്ട് പതിനൊന്നു ലക്ഷമൊക്കെ തിരിച്ചുകിട്ടുമെങ്കിൽ എന്തിനത് വെറുതെ കളയണം? ഏതായാലും തുടക്കത്തിൽ ഒരു രണ്ടു ലക്ഷം കൊടുത്തുനോക്കാം, നഷ്ടപ്പെട്ടാലും സഹിക്കാവുന്നതല്ലേയൂള്ളൂ!
പിറ്റേ ദിവസം മാഷ് അവനെ വിളിച്ച് കാര്യം പറഞ്ഞു: ഇപ്പോൾ എന്റെ കയ്യിൽ രൂപയായി രണ്ടു ലക്ഷമേയുള്ളൂ. അത് വേണമെങ്കിൽ മുടക്കുന്നതുകൊണ്ട് വിരോധമില്ല, പക്ഷെ പണം കൈപ്പറ്റിയതിന് എന്തെങ്കിലും രേഖ വേണ്ടിവരും.
അവൻ പറഞ്ഞു: അതൊന്നും പ്രശ്നമല്ല സാർ, സാറിന്റെ പേരിൽ ഒരു പോസ്റ്റ് ഡേറ്റട് ചെക്ക് തരാം. ഒരു മാസം കഴിഞ്ഞ് ഞാൻ പണം തിരിച്ചുതരുമ്പോൾ ചെക്ക് മടക്കിത്തന്നാൽ മതി.
പിറ്റേന്നുതന്നെ അവൻ അയാളുടെ വീട്ടിലെത്തി. മാഷെ കയ്യിൽനിന്നും രണ്ടു ലക്ഷം രൂപ എണ്ണിവാങ്ങുമ്പോൾ അവൻ പറഞ്ഞു: ''ഏറിയാൽ രണ്ടോ മൂന്നോ മാസം, അതിനുമുമ്പുതന്നെ സാറിന് ഞാൻ പണം തിരിച്ചുതരും!
പറഞ്ഞതുപോലെത്തന്നെ രണ്ടു മാസം കഴിയുന്നതിനുമുമ്പു പണവുമായി അവൻ മാഷെ വീട്ടിലെത്തി. മുടക്കുമുതൽ രണ്ടു ലക്ഷവും അതിന്റെ ലാഭം ഇരുപത്തയ്യായിരം രൂപയും കൂട്ടി മൊത്തം രണ്ടേകാൽ ലക്ഷം രൂപ അവൻ മാഷിന്റെ കയ്യിൽ തിരിച്ചേല്പിച്ചു. അപ്പോൾ ഒരു ഭംഗിവാക്കിനുവേണ്ടി മാഷ് അവനോട് പറഞ്ഞു: ''ഇത്രയൊന്നും ലാഭം എനിക്കുവേണമെന്നില്ല, നീ അധ്വാനിച്ചതല്ലേ, ഈ ലാഭം നിനക്കു തന്നെയിരിക്കട്ടെ..''
അപ്പോൾ വളരെ താഴ്‌മയോടെ അവൻ പറഞ്ഞു: ''വേണ്ട സാർ, ഈ ലാഭം സാറിന് അവകാശപ്പെട്ടതാണ്, അത് നിങ്ങൾ തന്നെ വെച്ചോളൂ. മറ്റൊരാൾക്ക് അവകാശപ്പെട്ടതൊന്നും സ്വന്തമായി അനുഭവിക്കരുതെന്ന് എന്റെ ഫാദർ എപ്പോഴും പറയുമായിരുന്നു, അതും പറഞ്ഞ് അവൻ അല്പനേരം മിണ്ടാതിരുന്നു. അപ്പോൾ അയാൾക്കവനൊട് എന്തെന്നില്ലാത്ത ബഹുമാനമാണ് തോന്നിയത്.
മാഷ് ഓർക്കുകയായിരുന്നു, വെറും രണ്ടുമാസം കൊണ്ട് വെറുതെ ഇരുപത്തയ്യായിരം രൂപയാണ് ലാഭമായി കിട്ടിയിരിക്കുന്നത്. അവന് വേണമെങ്കിൽ ലാഭമൊന്നും കിട്ടിയില്ലെന്നും പറഞ്ഞ് ആ പണം സ്വന്തമായിത്തന്നെ എടുക്കാമായിരുന്നു, എന്നിട്ടും എത്ര സത്യസന്ധമായിട്ടാണ് അവൻ ആ ലാഭവും മുതലുമൊക്കെ തിരിച്ചുതന്നിരിക്കുന്നത്. ഇപ്പോഴത്തെക്കാലത്ത് ഇത്രയും വിശ്വസ്തരായ ചെറുപ്പക്കാരെ കാണാൻ കിട്ടുമോ?
തുടർന്നുള്ള ദിവസങ്ങളിൽ മാഷിന്റെ ചിന്തമുഴുവൻ ബിസിനസ്സിനെക്കുറിച്ചും അതിന്റെ ലാഭത്തെക്കുറിച്ചുമെല്ലാമായിരുന്നു. അയാളുടെ സമ്പാദ്യം മുഴുവൻ ഡേപ്പോസിറ്റായി ബേങ്കിൽ കിടക്കുന്നുണ്ട്. അയാൾ ആലോചിച്ചു, അതെല്ലാം പിൻവലിച്ച് അവന്റെ ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്താലോ? അവനാണെങ്കിൽ വിശ്വസിക്കാൻ കൊള്ളാവുന്നവനുമാണ്. അയാളുടെ ചിന്തകൾ ആ വഴിക്കെല്ലാം നീങ്ങി. അയാൾ ഇതിനെക്കുറിച്ചെല്ലാം പല ദിവസങ്ങളിലായി തിരിച്ചും മറിച്ചും ആലോചിച്ചുകൊണ്ടേയിരുന്നു.
ഒരു ദിവസം ഈ കാര്യങ്ങളെക്കുറിച്ച് അയാൾ ഭാര്യയുമയി കൂടിയാലോചിച്ചു. അവൾ പറഞ്ഞു: ''സൂക്ഷിക്കണം, ഇപ്പോഴത്തെ കാലമാണ്, പത്രങ്ങളിലൊക്കെ നമ്മൾ ഓരോന്ന് വായിക്കാറില്ലേ?
അയാൾ പറഞ്ഞു: അതിനെന്താ? നമുക്ക് എല്ലാ കാര്യങ്ങളും മുദ്രപ്പേപ്പറിൽ എഴുതിവാങ്ങാമല്ലോ! അപ്പോൾ നമ്മൾ പണം കൊടുത്തതിന് തെളിവായില്ലേ?
അവനെയെനിക്ക് വിശ്വാസമാണ്. എന്തായാലും ഞാനവനോടൊന്ന് വെറുതെ സംസാരിച്ചുനോക്കട്ടെ, തീരുമാനമൊക്കെ സാവധാനം ആലോചിച്ച് എറ്റുത്താൽ മതിയല്ലൊ!
ഏതായാലും കാര്യങ്ങളെല്ലാം അവനോട് നേരിട്ടൊന്ന് സംസാരിച്ചുനോക്കാൻ തന്നെ മാഷ് തീരുമാനിച്ചു. പക്ഷെ, കുറച്ചു ദിവസങ്ങളായി അവൻ അയാളെ വിളിച്ചിട്ടേയില്ല. തിരക്കുള്ള ആളല്ലേ, സമയം കിട്ടിക്കാണില്ല, അയാൾ സ്വയം സമാധാനിച്ചു. ഒരു ദിവസം മാഷ് അവന്റെ ഫോണിലേക്ക് അങ്ങോട്ടൊന്ന് വിളിച്ചുനോക്കി. ഫോണെടുത്തപാടെ അവൻ പറഞ്ഞു: സാർ, സുഖമല്ലേ? മറന്നുപോയതൊന്നുമല്ല, കുറച്ചു തിരക്കിലായിപ്പോയി.
മാഷ് പറഞ്ഞു: അതൊന്നും സാരമില്ല, ഇന്നു വൈകുന്നേരം വീട്ടിലേക്കൊന്ന് വരാൻ പറ്റുമോ? കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു. തീർച്ചയായും വരാം, അവൻ പറഞ്ഞു. അന്ന് വൈകുന്നേരം തന്നെ അവൻ അയാളുടെ വീട്ടിലേത്തി. ഓരോരോ കാര്യങ്ങൾ പറഞ്ഞുതുടങ്ങിയ ശേഷം അവന്റെ ബിസ്നസ്സിൽ ഇൻവെസ്റ്റ് ചെയാൻ താൽല്പര്യമുണ്ടെന്ന് മാഷ് അവനെ അറിയിച്ചു. അതുകേട്ടപ്പോൾ അവന് ആകാംക്ഷയായി. അവൻ ചോദിച്ചു:
സാറിന് എത്ര രൂപവരെ ഇൻവെസ്റ്റ് ചെയ്യാൻ കഴിയും?
ഒരു ഇരുപത്തഞ്ച് ലക്ഷമൊക്കെ ഒപ്പിക്കാം. അതു കേട്ടപ്പോൾ അല്പ സമയം ആലോചിച്ചുകൊണ്ട് അവൻ പറഞ്ഞു: '' ഇപ്പൊ വേണ്ട സാർ, ടൗണിനടുത്ത് ഒരു പർട്ടിയുടെ കയ്യിൽ കുറച്ച് ഭൂമിയുണ്ട്, വില്പനക്കുള്ളതാണ്. അതിനൊരു അമ്പത് ലക്ഷമെങ്കിലും കൊടുക്കേണ്ടിവരും, സാരമില്ല, പകുതി ഷെയർ ഞാനെടുത്തോളാം. ആ സ്ഥലം വാങ്ങിയാൽ കുറച്ചുമാസങ്ങൾ കൊണ്ടുതന്നെ അത് മറിച്ചുവിൽക്കാൻ കഴിയും. നല്ലൊരു സംഖ്യ ലാഭമായി കിട്ടുകയും ചെയ്യും. ഏതായാലും ഞാനതിന്റെ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നേയുള്ളൂ, അതൊന്ന് ഫൈനലായിട്ട് ഞാൻ പറയാം, ക്യാഷ് അപ്പോൾ തന്നാൽ മതി.
മാഷ് മനസ്സിൽ വിചാരിച്ചു: ഇവന് വേണമെങ്കിൽ ഇപ്പോൾ തന്നെ എന്റെ കയ്യിൽ നിന്നും പണം വാങ്ങിപ്പോകാമായിരുന്നു. എന്നിട്ടും എത്ര സത്യസന്ധമായാണ് അവൻ സംസാരിക്കുന്നത്!
ഏതാനും ദിവസങ്ങൾ പിന്നേയും കഴിഞ്ഞുപോയി. ഒരു ദിവസം അവൻ മാഷെ വിളിച്ചുകൊണ്ട് പറഞ്ഞു: സ്ഥലത്തിന്റെ കാര്യങ്ങളെല്ലാം ഏതാണ്ട് ഫൈനലായിട്ടുണ്ട്. പറഞ്ഞപോലെ ക്യാഷ് റെഡിയാക്കിവെക്കണം, ഞാൻ നാളെ വീട്ടിലേക്ക് വരാം.
അടുത്തദിവസം അവൻ മാഷെ വീട്ടിലെത്തി. തീരുമാനിച്ചതനുസരിച്ച് അവർ തമ്മിലുള്ള ഡീലിംഗ്സെല്ലാം വ്യക്തമായി മുദ്രപ്പേപ്പറിലെഴുതി രണ്ടുപേരും ഒപ്പിട്ടു. അങ്ങനെ മഷെ കയ്യിൽനിന്നും ഇരുപത്തഞ്ച് ലക്ഷം രൂപ എണ്ണിവാങ്ങി അവൻ മടങ്ങിപ്പോയി.
അധികം വൈകാതെ സ്ഥലത്തിന്റെ കച്ചവടം നടന്നു. എതാനും മാസങ്ങൾ കഴിഞ്ഞ് മറ്റൊരു പാർട്ടി താല്പര്യപ്പെട്ട് വന്നപ്പോൾ ആ ഭൂമി അവൻ അവർക്ക് മറിച്ചുവിറ്റു. ആ വകയിൽ നല്ലൊരു സംഖ്യ അവന് ലാഭമായികിട്ടുകയും ചെയ്തു. അടുത്ത ദിവസം തന്നെ അവൻ മാഷെ വീട്ടിലെത്തി. മുടക്കുമുതൽ ഇരുപത്തഞ്ച് ലക്ഷവും പിന്നെ ലാഭം രണ്ടുലക്ഷവും കൂട്ടി മൊത്തം ഇരുപത്തേഴ് ലക്ഷം രൂപ അവൻ മാഷെ കയ്യിൽ തിരികെയേല്പിച്ചു. അവൻ കാറിൽ കയറി തിരിച്ചുപോകുമ്പോൾ മാഷ് സന്തോഷത്തോടെ ഭാര്യയോട് പറഞ്ഞു:
''അവൻ നമ്മുടെ മോനാണ്..''
അപ്പോഴാണ് അയാൾ അവരുടെ പെൺമണ്മക്കളുടെ കാര്യമാലോചിച്ചത്. ലാഭം നമുക്ക് മാത്രം പോരല്ലൊ! പെൺമക്കളുടെ കയ്യിൽ ധാരാളം സ്വർണ്ണമുണ്ട്. അതെല്ലാം വെറുതെ പെട്ടിയിൽ കിടക്കുകയാണ്. അതങ്ങനെ വെച്ചോണ്ടിരുന്നിട്ടെന്തു കാര്യം? എല്ലാം വിറ്റ് പണമാക്കി അവന്റെ ബിസിനസ്സിലേക്കിറക്കിയാൽ ചില്ലറ ലാഭമാണോ കിട്ടാൻ പോകുന്നത്? അയാൾ ആലോചിക്കാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം പെൺമക്കളെയെല്ലാം വിളിച്ച് അയാൾ ഈ കാര്യങ്ങളെല്ലാം പറഞ്ഞുമനസ്സിലാക്കിക്കൊടുത്തു. അയാൾ പറഞ്ഞു: ഒന്നും പേടിക്കാനില്ല, ധൈര്യമായി ഇൻവെസ്റ്റ് ചെയ്യാം, അവൻ നമ്മുടെ മകനെപ്പോലെയാണ്.
അങ്ങനെ മക്കളുടെ സ്വർണ്ണമെല്ലാം വിറ്റ വകയിൽ ഒരു ഇരുപത് ലക്ഷംത്തോളം രൂപ അവന്റെ ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്യാൻ അവർ തീരുമാനിച്ചു. വ്യക്തമായി എഴുതിയുണ്ടാക്കിയ എഗ്രിമെന്റിൽ അവരെല്ലാവരും ഒപ്പിട്ടു. അങ്ങനെ ഇരുപത് ലക്ഷം രൂപ മാഷ് മുഖേന അവർ അവന് കൈമാറുകയും ചെയ്തു.
അങ്ങനെ ഏതാനും മസങ്ങൾ കഴിഞ്ഞു. പ്രതീക്ഷിച്ചപോലെത്തന്നെ ക്രമേണ ബിസിനസ്സ് ലാഭത്തിലേക്ക് കടന്നു. എല്ലാ മാസവും ഒന്നാം തിയ്യതി അവരെല്ലാം ടൗണിലുള്ള അവന്റെ ഓഫീസിൽ ചെന്ന് ലാഭവിഹിതം കൈപ്പറ്റാൻ തുടങ്ങി. ഏതെങ്കിലും മാസം ലാഭം വാങ്ങാൻ അവരിലാരെങ്കിലും ഓഫീസിലെത്താൻ വൈകിയാൽ അവൻ മാഷെ വിളിച്ചുകൊണ്ട് ഇങ്ങനെ പറയും: എന്താണ് മാഷെ, ഒന്നാം തിയ്യതി കഴിഞ്ഞിട്ടും പ്രോഫിറ്റ് വാങ്ങാൻ ആരും ഓഫീസിലേക്ക് വന്നില്ലല്ലൊ? ഞാൻ വീട്ടിലേക്കെത്തിച്ചുതരണോ? മറ്റൊരാളുടെ പണം കയ്യിൽ വെച്ചോണ്ടിരിക്കുന്നത് വലിയ ടെൻഷനാണ് സാർ, അതുകൊണ്ട് പറയുന്നതാണ്..'' അത്രക്കും കൃത്യനിഷ്ഠയായിരുന്നു അവന്റെ കാര്യങ്ങൾക്ക്.
അങ്ങനെ കര്യങ്ങളെല്ലാം വളരെ ഭംഗിയായി മുന്നോട്ടുപോയിക്കൊണ്ടിരുന്നു. അഞ്ചാറുമാസങ്ങൾ കൊണ്ട് തന്നെ പെൺമക്കൾ മുടക്കിയ ഇരുപത് ലക്ഷത്തിൽനിന്നും ഏകദേശം മൂന്നുലക്ഷത്തോളം രൂപ ലാഭം മാത്രമായി അവർക്ക് തിരിച്ചുകിട്ടി. എല്ലാവരും ഹാപ്പി, സുഖം, സുന്ദരം!
ഇതിനകം അവൻ മാഷെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായിക്കഴിഞ്ഞിരുന്നു. അവരുടെ കാര്യങ്ങളിലെല്ലാം തീരുമാനം പറയാനുള്ള സ്വാതന്ത്ര്യവും അവനുണ്ടായിരുന്നു.
അവൻ നല്ലൊരു മനസ്സിനുടമയായതുകൊണ്ടാണ് അവന്റെ ബിസിനസ്സുകളെല്ലാം അനുദിനമിങ്ങനെ വളർന്നുകൊണ്ടിരിക്കുന്നതെന്ന് മാഷ് മക്കളോടെടെപ്പോഴും പറയും.
ഒരു ദിവസം അവൻ മാഷെ വീട്ടിലേക്ക് കയറിവന്നു. അവർ തമ്മിൽ പല കാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നു. അതിനിടയിൽ അവൻ മാഷോട് പറഞ്ഞു: ''ഇപ്പോൾ റിയലെസ്റ്റേറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ പറ്റിയ സമയമാണ്. ഒരു രണ്ടു കോടി രൂപയെങ്കിലും മുടക്കാനുണ്ടെങ്കിൽ ടൗണിൽ നല്ലൊരു പ്ലോട്ടുണ്ട്. അത് കയ്യിലായാൽ പിന്നെ നമുക്കൊന്നും പേടിക്കാനില്ല. ആ സ്ഥലത്തോട് ചേർന്ന് ഭാവിയിൽ വരാനുള്ള വൻ ബിസിനസ്സ് സാധ്യതകളെക്കുറിച്ചെല്ലാം അവൻ അയാളോട് പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ മാഷ് മറുപടിയൊന്നും പറഞ്ഞില്ല. അല്പം ആലോചിച്ചശേഷം അവൻ മാഷോട് പറഞ്ഞു: ഒരു വൺ സീയാറൊക്കെ എനിക്ക് സംഘടിപ്പിക്കാൻ കഴിയും, നിങ്ങളുടെ ഭാഗത്തുനിന്നും ഒരു കോടിയൊക്കെ സംഘടിപ്പിച്ചുതരാൻ എന്തെങ്കിലും വഴിയുണ്ടോ?
മാഷ് നാട്ടിൽ എല്ലാവർക്കും സ്വീകാര്യനാണെന്ന് അവനറിയാമായിരുന്നു. മാഷെ കൂടെ നിർത്തി മുന്നോട്ടു പോവുകയാണെങ്കിൽ എത്ര വലിയ സംഖ്യയുണ്ടാക്കാനും ഒരു പ്രയാസമുണ്ടാവുകയില്ലെന്നും അവൻ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് മാഷെ മുമ്പിൽ നിർത്തി ഒരു കളി കളിച്ചുനോക്കാൻ തന്നെ അവൻ കരുക്കൾ നീക്കുന്നത്.
മാഷ് അവൻ പറയുന്നതെല്ലാം കേട്ടുകൊണ്ടിരുന്നു. അയാൾ മറുപടിയൊന്നും പറഞ്ഞില്ല. അവൻ പറഞ്ഞു: ''സാറ് തയ്യാറാണെങ്കിൽ വഴി ഞാൻ പറഞ്ഞുതരാം''
അവൻ ഭംഗിയായി ബിസിനസ്സ് പ്ലാനുകൾ അവതരിപ്പിക്കൻ തുടങ്ങി. തന്ത്രങ്ങളുമെല്ലാം വിശദീകരിച്ചുകൊടുക്കാൻ തുടങ്ങി. എല്ലാം കേട്ടുകൊണ്ടിരുന്നപ്പോൾ ക്രമേണ അയാൾക്കും ആവേശമായിത്തുടങ്ങി.
അങ്ങനെ പലദിവസങ്ങളിൽ പല വട്ടം അവൻ വീട്ടിൽ വന്നു. പലതവണ അവർ തമ്മിൽ കൂടിയാലോചനകൾ നടന്നു. അവസാനം മാഷ് പറഞ്ഞു: ശ്രമിച്ചുനോക്കം! തുടർന്നുള്ള ദിവസങ്ങളിൽ മാഷിന്റെ പേരും പൊസിഷ്യനുമൊക്കെ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള മനോഹരമായ ബ്രോഷറും ബിസിനസ്സ് പ്ലാനുകളുമൊക്കെ അവൻ പ്രിന്റ് ചെയ്ത് തയ്യാറാക്കി. അതെല്ലാം കണ്ടപ്പോൾ അയാൾക്ക് കൂടുതൽ ആത്മവിശ്വാസമായി.
അവൻ പറഞ്ഞു: സാർ ഇനിമുതൽ വലിയൊരു ബിസിനസ്സ്‌മാനായി അറിയപ്പെടാൻ പോവുകയണ്.
അങ്ങനെ പിന്നീടുള്ള ദിവസങ്ങളിൽ മാഷ് അയാളുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമൊക്കെ അടുത്തുചെന്ന് പ്രൊജെക്‍റ്റിനെക്കുറിച്ച് സംസാരിച്ചുതുടങ്ങി. ബിസ്നസ്സ് പ്ലാനുകളും ബ്രോഷറുമൊക്കെ കാണിച്ചുകൊടുക്കുകയും ബിസിനസ്സിന്റെ ലാഭത്തെക്കുറിച്ചൊക്കെ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. എല്ലാം കേട്ടപ്പോൾ കുടുംബക്കാരും സുഹൃത്തുക്കളുമൊക്കെ ഒരേ സ്വരത്തിൽ പറഞ്ഞു: മാഷ് തുടങ്ങുന്ന ബിസിനസ്സാണെങ്കിൽ പിന്നെ ഞങ്ങൾക്കൊന്നും ആലോചിക്കാനില്ല. ഒന്നും കാണാതെ മാഷ് ഒന്നിനും ഇറങ്ങിപ്പുറപ്പെടില്ലെന്ന് അവർക്കറിയാം. അദ്ധേഹത്തെ അത്രക്കും വിശ്വാസമായിരുന്നു അവർക്കെല്ലാം.
അങ്ങനെ നാട്ടുകാരിൽ ചിലരും, പിന്നെ നാട്ടിൽ തിരിച്ചെത്തുമ്പോൾ ഒരു സ്ഥിരം വരുമാനമാകുമല്ലോയെന്നോർത്ത് ഗൾഫുകാരിൽ ചിലരും പണം മുടക്കാൻ തയ്യാറായി മുന്നോട്ടുവന്നു. അങ്ങനെ അഞ്ചു ലക്ഷവും പത്തു ലക്ഷവുമൊക്കെയായി അവരെല്ലാം മാഷെ കയ്യിൽ പണമെത്തിച്ചുകൊടുത്തു. മാഷ് അതെല്ലാം കൃത്യമായും വ്യക്തമായും മുദ്രപ്പേപ്പറിൽ എഴുതിവെക്കുമ്പോൾ അവർ പറഞ്ഞു: ''ഇതിന്റെയൊന്നും ആവശ്യമില്ല, മാഷോടുള്ള വിശ്വാസമാണ് ഇതിലും വലുത്. എങ്കിലും ചിലരൊക്കെ ഒന്നു സംശയിച്ചുനിന്നപ്പോൾ മാഷ് അവരോട് പറഞ്ഞു: ഒന്നും പേടിക്കാനില്ല, ഞാൻ ഗ്യാരണ്ടി! എല്ലാറ്റിനും രേഖയുണ്ട്. അങ്ങനെ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഏകദേശം ഒരു കോടിയോളം രൂപ മാഷ് നാട്ടിൽ നിന്നുതന്നെ സ്വരൂപിച്ചു. ബിസിനസ്സിനെക്കുറിച്ച് കേട്ടറിഞ്ഞ പലരും പിന്നേയും മുതൽ മുടക്കാൻ തയ്യാറായി മുന്നോട്ടുവന്നുകൊണ്ടിരുന്നു.
അങ്ങനെ ഒരു ദിവസം എല്ലാ രേഖകളോടും കൂടി മാഷ് ടൗണിലുള്ള അവന്റെ ഓഫീസിലെത്തി. പലരിൽ നിന്നുമായി പിരിച്ചെടുത്ത ഒരു കോടിയോളം രൂപ മാഷ് അവിടെവെച്ച് അവന് കൈമാറി. എല്ലാം എഗ്രിമെന്റാക്കി മുദ്രപ്പേപ്പറിലെഴുതി അതിൽ രണ്ടുപേരും ഒപ്പിട്ടു, സാക്ഷികളും ഒപ്പിട്ടു. ഇനിയൊയൊന്നും പേടിക്കാനില്ല. ഇനിയെല്ലാം അവൻ നോക്കിക്കൊള്ളും. അവൻ മിടുക്കനാണ്. മാഷ് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. പിന്നീടുള്ള പല ദിവസങ്ങളിലും അവൻ മാഷെ വിളിക്കും. പല കാര്യങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ ചോദിക്കും. മാഷോട് ചോദിക്കാതെ അവൻ സ്വന്തമായി ഒരു തീരുമാനവുമെടുത്തില്ല.
അങ്ങനെ കാര്യങ്ങളെല്ലാം നല്ല രീതിയിൽ മുന്നോട്ടു പോയി. ഏകദേശം രണ്ടു മാസം കഴിഞ്ഞുകാണും. ഒരു ദിവസം മാഷ് എത്ര തവണ വിളിച്ചിട്ടും അവൻ ഫോണെടുക്കുന്നില്ല. പിന്നെ അവന്റെ ഫോൺ സ്വിച്ചോഫ് ആവുകയും ചെയ്തു. അങ്ങനെയാണ് അവനെത്തിരക്കി മാഷ് ടൗണിലെത്തുന്നത്. അവിടെ അവന്റെ ഓഫീസ് അടഞ്ഞുകിടക്കുന്നു. മാഷെപ്പോലെത്തന്നെ അവനെ അന്വേഷിച്ചുവന്ന വെറേയും ആളുകൾ ആ ഓഫീസിനുപുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും കാര്യങ്ങൾ ഏകദേശം പിടികിട്ടി!
ടൗണിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയ മാഷ് ഏറെ തകർന്നുപോയിരുന്നു. കുറച്ചുദിവസങ്ങൾ അയാൾ പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ കഴിച്ചുകൂട്ടി. പണം തന്ന ആളുകളോടൊന്നും ഒരു കാര്യവുമറിയിക്കാതെ അയാൾ ഒരാഴ്ചയൊക്കെ പിടിച്ചുനിന്നു. പിന്നെ വിവരങ്ങളെല്ലാം ആളുകളറിഞ്ഞുതുടങ്ങി, പത്രങ്ങളിൽ വാർത്തയായി.
അതൊന്നും ആളുകൾക്കറിയേണ്ട ആവശ്യമില്ലല്ലൊ. അവർ മാഷെ വിശ്വസിച്ചിട്ടാണ് പണം കൊടുത്തത്, മാഷെ പേരിലാണ് എഗ്രിമെന്റുണ്ടാക്കിയത്. അതുകൊണ്ടുതന്നെ ആളുകൾ ഓരോരുത്തരായി അയാളൂടെ വീട്ടിലേക്ക് തിരഞ്ഞുവരാൻ തുടങ്ങി. ആദ്യമൊക്കെ മാഷോടുള്ള ബഹുമാനം കൊണ്ട് ആളുകൽ വളരെ മാന്യമായാണ് അയാളോട് സംസാരിച്ചത്. പിന്നെപ്പിന്നെ ആളുകളുടെ സ്വഭാവവും സംസാരത്തിന്റെ ശൈലിയുമൊക്കെ മാറാൻ തുടങ്ങി. പണത്തോടടുക്കുമ്പോഴാണല്ലൊ ഓരോരുത്തരുടേയും തനിസ്വഭാവം പുറത്തുവരിക! വാക്കും തെറിയും ക്രമേണ കയ്യാങ്കളിയിലെത്തി. നാട്ടിലെ ആളുകളിൽനിന്നും ഇതുവരെ ബഹുമാനം മാത്രം കിട്ടി ശീലിച്ച മാഷിന് അതെല്ലാം താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അയാൾ മാനസികമായി ഏറെ തളർന്നുപോയി. എങ്കിലും അത്മധൈര്യം വീണ്ടെടുത്തുകൊണ്ട് ആളുകളെ സമാധാനിപ്പിക്കാനായി മാഷ് ഇങ്ങനെ പറഞ്ഞു: ''പേടിക്കേണ്ട, ഒന്നും നഷ്ടപ്പെടില്ല, എല്ലാറ്റിനും വഴിയുണ്ടാക്കാം..''
പിന്നീടുള്ള ദിവസങ്ങൾ മാഷിന്റെ ഉറക്കം നഷ്ടപ്പെട്ട നാളുകളായിരുന്നു. സ്വന്തം പണം പോയാൽ പോകട്ടെയെന്നു വെക്കാം,
മക്കളുടേതും വേണ്ടെന്നുവെക്കാം. പക്ഷെ അന്യരുടെ പണം അങ്ങനെയാണോ?
അത് തിരിച്ചുകൊടുക്കാതിരിക്കാൻ പറ്റുമോ..? അവരെല്ലാം മാഷെ കണ്ടിട്ടാണല്ലോ പണമിറക്കിയത്. അവസാനം ഗത്യന്തരമില്ലാതെ സ്വന്തമായുണ്ടായിരുന്ന കുറച്ച് ഭൂമി വിറ്റ് മാഷ് കുറേയാളുകളുടെയൊക്കെ കടങ്ങൾ വീട്ടി. പക്ഷെ അതുകൊണ്ടൊന്നും പ്രശ്നങ്ങൾ തീർന്നില്ല, പിന്നേയും കുറേ കടങ്ങൾ ബാക്കിയായിത്തന്നെ കിടന്നു.
എല്ലാ വഴികളുമടഞ്ഞപ്പോൾ തൽക്കാലം കടക്കാരിൽ നിന്നും രക്ഷപ്പെടാനായി മാഷും ഭാര്യയും അവരുടെ വീട് പൂട്ടി ആരുമറിയാതെ ദൂരെയുള്ള പെണ്മക്കളുടെ വീട്ടിൽ പോയി താമസിക്കാൻ തുടങ്ങി. പക്ഷെ അതും ക്രമേണ ആളുകളറിഞ്ഞുതുടങ്ങി. പണം തിരിച്ചുകിട്ടാനുള്ളവർ ഓരോരുത്തരായി അവിടേയുമെത്തിത്തുടങ്ങി. പിന്നെ വാക്കുതർക്കങ്ങളും ഒച്ചയും ബഹളവുമൊക്കെയായി. ഇതോടെ അയൽ വീട്ടുകാർ അടക്കം പറയൻ തുടങ്ങി. മാന്യമായി ജീവിച്ചിരുന്ന പെണ്മക്കൾക്കും അവരുടെ ഭർത്താക്കന്മർക്കും അതൊക്കെ വലിയ മാനഹാനിയുണ്ടാക്കി.
നിൽക്കക്കള്ളിയില്ലാതായപ്പോൾ ഒരു ദിവസം മാഷ് മകളോട് പറഞ്ഞു: ''ബാംഗ്ലൂർ വരെയൊന്ന് പോയിനോക്കാം, അവനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല, ഞാൻ പുറത്തേക്കൊന്നുപോയി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തുവരാം, അതും പറഞ്ഞ് മാഷ് അവളുടെ വീട്ടിൽ നിന്നിറങ്ങി.
അന്ന് വീട്ടിൽനിന്നിറങ്ങിപ്പോയ മാഷ് രാത്രിയായിട്ടും തിരിച്ചുവന്നില്ല. പിറ്റേന്ന് രാവിലെ ടൗണിൽ നിന്നും അല്പം ദൂരെയായി റെയിൽവേ ട്രാക്കിൽ വികൃതമായിക്കിടക്കുന്ന അജ്ഞാത മൃതദേഹത്തിനു ചുറ്റും ആളുകൾ കൂടി. ആ ആൾക്കൂട്ടത്തിനിടയിൽ നിന്നും ആരോ ഒരാൾ വിതുമ്പി.. മാഷ്!
...................................
റസാഖ് വഴിയോരം 9.6.22
No comments:
Post a Comment