ഒരിക്കൽ നമുക്കും പ്രായമാകും!
..............................................................................
''ഞാനില്ലാതാകുമ്പോ നിങ്ങളൊക്കെ പഠിക്കും''
അടുക്കളയിലെ നൂറുകൂട്ടം പണികൾക്കിടയിൽ ഒറ്റപ്പെട്ടുപോകുമ്പോൾ അവളാരോടെന്നില്ലാതെ പറയും.
വെറുതെയിരിക്കുന്നനേരത്ത് എന്നെയൊന്ന് സഹായിച്ചാലെന്താ.? മകളെയുദ്ദേശിച്ചാണ് അവളങ്ങനെ പറയുന്നതെങ്കിലും അത് കേൽക്കുമ്പോൾ അയാൾ അടുക്കളയിലേക്ക് കയറിച്ചെല്ലും. പിന്നെ എന്തെങ്കിലുമൊക്കെ സഹായങ്ങൾ ചെയ്തുകൊടുക്കുന്നതിനിടയിൽ അവളോട് സ്നേഹത്തോടെ പറയും:
അവരൊന്നും വെറുതെയിരിക്കയാവില്ല, കോളേജിൽ പഠിക്കന്ന കുട്ടികളല്ലേ? അവർക്കും കുറെ പണികളൊക്കെയുണ്ടാവും. മക്കളെ ബുദ്ധിമുട്ടിക്കണ്ട, അവര് പഠിച്ചോട്ടെ.
അവൾ അപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കും:
കോളേജിൽ പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് കാര്യണ്ടാവില്ല, വേറൊരു വീട്ടിലേക്ക് കെട്ടിച്ചയക്കേണ്ട പെണ്ണാ, മര്യാദക്ക് ഒരു ചായയുണ്ടാക്കാനറിയില്ല. വീട്ടിലെ അടുക്കളപ്പണികൾ കുറച്ചൊക്കെ എല്ലാരും അറിഞ്ഞുവെക്കണം. ഇല്ലെങ്കിൽ ഞാനൊനു ദിവസം കിടന്നുപോയാൽ നിങ്ങളൊക്കെ പട്ടിണിയാകും. പുലർച്ചെ എഴുന്നേറ്റ് ഒരു യന്ത്രം പോലെ അടുക്കളയിൽ കിടന്ന് തിരിയുന്നതുകൊണ്ടാ നിങ്ങൾക്കൊക്കെ പോകാനാവുമ്പൊഴേക്കും ചോറും കറിയും നേരത്തിന് പാത്രത്തിലാകുന്നത്. ഇതൊക്കെ ഒരു മുടക്കവുമില്ലാതെ നടക്കുന്നതുകൊണ്ട് ആർക്കുമൊരു വിലയില്ല. ഒരു വേലക്കാരിയായിരുന്നെങ്കിൽ മാസത്തിൽ ശമ്പളമെങ്കിലും കിട്ടിയേനേ..
അവൾ വേലക്കാരിയല്ല, അയാളുടെ ഭാര്യയാണ്. മൂന്നു മക്കളുടെ അമ്മയാണ്. ആ ഒരു പരിഗണനപോലും മറ്റുള്ളവരിൽ നിന്ന് കിട്ടുന്നില്ലെന്ന് തോന്നുമ്പോഴാണ് അവളിങ്ങനെയൊക്കെ പറഞ്ഞുപോകുന്നത്. മക്കളൊക്കെ പഠിച്ച് വലിയവരാകണമെന്നുതന്നെയാണ് അവളും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവൾ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നതും.
അവളിങ്ങനെ വിശ്രമില്ലാതെ പണിയെടുക്കുന്നത് കാണുമ്പോൽ അവളെ സമാധാനിപ്പിക്കാനയി ചിലപ്പോൾ അയാൾ പറയും:
''മക്കളൊക്കെ വളർന്ന് നല്ലൊരു നിലയിലെത്തിയാപ്പിന്നെ നിനക്കും സമാധാനമായൊരു വിശ്രമകാലം വരും.''
അങ്ങനെയൊരു കാലം മനസ്സിൽ സങ്കൽപ്പിച്ചിട്ടെന്നപോലെ അവൾ ഉള്ളിലൊന്നു ചിരിച്ചുകൊണ്ട് പറയും:
''ങാ.. അത് കാണാൻ ഞാനുണ്ടാവ്വോന്ന് ദൈവത്തിനറിയാം!''
എല്ലാവരും ഭക്ഷണം കഴിക്കാൻ ഒരുമിച്ചിരിക്കുന്നനേരത്ത് ഓരോരോ ഇഷ്ടാനിഷ്ടങ്ങൾ പറഞ്ഞ് അല്പം കഴിച്ചും ഒട്ടും കഴിക്കാതെയുമൊക്കെ മക്കൾ എഴുന്നേറ്റുപോകുമ്പോൾ അവൾ സങ്കടത്തോടെ പറയും:
ഇതെങ്കിലും നേരത്തിന് മുന്നിലെത്തിയല്ലോയെന്ന വിചാരമില്ല, ഓരോരോ കാരണങ്ങൾ പറഞ്ഞ് തിന്നാണ്ടും കുടിക്കാണ്ടും നടന്നാ കുറച്ചു കഴിയുമ്പോ സ്വന്തം കാര്യങ്ങൾ നോക്കാൻ ആവത്ണ്ടാവില്ല്യ! ഞങ്ങളൊക്കെ പ്രായാകുമ്പൊ നോക്കാന്‌ള്ളവരാ നിങ്ങള്..
മൂന്നു മക്കളാണവർക്ക്. ഒരാണും, രണ്ട് പെണ്ണും. രാവിലെ അയാൾ ഓഫീസിലേക്കും മക്കൾ കോളേജിലേക്കും പോയിക്കഴിഞ്ഞാൽ പിന്നെ ആ വീടുറങ്ങും. ഒച്ചയും അനക്കവുമില്ലാത്ത ആ വീട്ടിനകത്ത് പിന്നെയവൾ ഒറ്റക്കാണ്. അപ്പോൾ എല്ലാവരുടെയും തുണിയലക്കലും നിലം തുടക്കലുമൊക്കെയായി അവൾ വീട്ടുജോലികളിൽ മുഴുകും. വിശ്രമമില്ലാതെ ജോലികളിൽ മുഴുകുമെങ്കിലും എല്ലാവരും വീട്ടിൽ മടങ്ങിയെത്തുന്നവരെ അവളുടെയുള്ളിൽ ഒരാധിയാണ്.
ഭർത്താവും മക്കളുമുള്ള ചെറിയൊരു ലോകമാണവളുടേത്. അവരെക്കുറിച്ചുള്ള ചിന്തയാണ് അവളുടെ ഓരോ ശ്വാസത്തിലും.
വിശ്രമമില്ലാതെ പണിയെടുത്തും തമ്മിൽ സ്നേഹിച്ചും കലഹിച്ചും വർഷങ്ങൾ പലതും കടന്നുപോയി. പഠനം കഴിഞ്ഞ് പെൺമക്കൾ രണ്ടാളും ജോലിയിലായി. അധികം വൈകാതെ അവരുടെ കല്ല്യാണവും കഴിഞ്ഞു. മകൻ ജോലി കിട്ടി
വിദേശത്തേക്കുപോയി. അവിടെത്തന്നെ ജോലിയുള്ള ഒരു നേഴ്സിനെയും കല്ല്യാണം കഴിച്ച് അവനും അവിടെത്തന്നെയായപ്പോൾ ആ വീട്ടിൽ അവളും
അയാളും തനിച്ചായി.
മക്കളൊക്കെ വളർന്ന് നല്ല നിലയിലെത്തിയാൽ തിരക്കുകളൊഴിഞ്ഞ് സമാധാനമായി ജീവിക്കാമെന്നത് അവരുടെ വെറുമൊരു സ്വപനം മാത്രമായിരുന്നു. മൂത്ത മകളുടെ പ്രസവമടുത്തപ്പോൾ ആദ്യ പ്രസവം അമ്മയുടെ അടുത്ത് വെച്ചായിരിക്കണമെന്ന് മകൾക്ക് നിർബ്ബന്ധം. നാട്ടുനടപ്പും അങ്ങനെയായിരുന്നതിനാൽ സ്വന്തം വയ്യായ്കകളും പ്രയാസങ്ങളും പുറത്തു കാണിക്കാതെ അമ്മയും അതിന് സമ്മതിച്ചു.
അവൾ ഒരു വേലക്കാരിയല്ല, അമ്മയാണ്. എന്നിട്ടും, ഒരു രാജകുമാരിയെ പരിചരിക്കുന്ന ഭൃത്യയെപ്പോലെ ആ അമ്മ മകളെ പരിചരിച്ചു. ഒരു പ്രയാസവും അറിയിക്കാതെ കൂടെനിന്ന് സഹായിച്ചു.
മകൾക്ക് ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കിക്കൊടുത്തു. പ്രസവമടുക്കാറായപ്പോൾ ആശുപത്രിയിൽ കൂട്ടുനിന്നു. പ്രസവാനന്തര പരിചരണങ്ങൾക്ക് ഒരു കുറവും വരാതെ ശ്രദ്ധിച്ചു. മകളെ എണ്ണതേച്ച് കുളിപ്പിച്ചു. വസ്ത്രങ്ങൾ അലക്കിക്കൊടുത്തു. രാത്രിയിൽ കുഞ്ഞുണർന്നുകരയുമ്പോൾ മകളോടുറങ്ങാൻ പറഞ്ഞ് അവൾ കുഞ്ഞിനേയുമെടുത്ത് ഉറങ്ങാതെനിന്നു. അങ്ങനെ പരിചരണങ്ങൾക്ക് ഒരു പോരായ്മയും വരുത്താതെ അമ്മയെപ്പോഴും അവളുടെ കൂടെത്തന്നെ നിന്നു. പ്രസവാനന്തരം ആരോഗ്യം വീണ്ടെടുത്ത് മകൾ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോഴേക്കും നേരത്തിന് ഭക്ഷണം കഴിക്കാതെ, സമയത്തിനുറങ്ങാതെ അമ്മ ഏറെ ക്ഷീണിച്ചിരിക്കും. പക്ഷെ അതൊന്നും വകവെക്കാതെ അവൾ വീണ്ടും വീട്ടുകാര്യങ്ങളിൽ മുഴുകും. അതുകാണുമ്പോൾ അയാൾ അടുത്തുവന്ന് പറയും:
''തടിമറന്ന് പണിയെടുക്കണ്ട, വയ്യാണ്ടാവുമ്പം ആരൂണ്ടാവില്ല്യ നോക്കാൻ!''
ഗൾഫിലുള്ള മകന്റെ ഭാര്യ പ്രസവിക്കാറായപ്പോൾ അമ്മയെ അവൻ ഗൾഫിലേക്ക് കൊണ്ടുപോകാനൊരുങ്ങി. അവൾ പോകാനിറങ്ങുമ്പോഴും അയാൾ അതുതന്നെ പറഞ്ഞു:
''നിന്റെ ആരോഗ്യം നീ തന്നെ ശ്രദ്ധിക്കണം, വയ്യാണ്ടായാ അവനവൻ തന്നെ സഹിക്കേണ്ടിവരും''
അപ്പോഴൊക്കെ അവൾ പറയും: ''മക്കള് കഷ്ടപ്പെടുന്നത് കാണുമ്പം എങ്ങന്യാ പറ്റില്ല്യാന്ന് പറയ്യാ..? നമ്മക്ക് പ്രായാകുമ്പൊ അവരല്ലേ നോക്കാന്‌ണ്ടാവ്വാ..''
അങ്ങനെ സ്വയം സമാധാനിച്ചും സമാധാനിപ്പിച്ചും സ്വന്തം വയ്യായ്കകൾ മറന്ന് അവൾ ജീവിതത്തിന്റെ തിരക്കുകളിലേക്ക് വഴുതിവീണു. ഇതിനിടയിൽ വർഷങ്ങളുടെ ഇടവേളകളിൽ രണ്ട് പെൺ മക്കളുടേയും മൂന്നു പ്രസവങ്ങൾ അമ്മ ഒരു കുറവും വരുത്താതെ നടത്തിക്കൊടുത്തു. പ്രസവാനന്തര പരിചരണങ്ങളൊക്കെ കഴിഞ്ഞ് പൂർണ്ണ ആരോഗ്യത്തോടെ മക്കൾ ഭർത്താക്കന്മാരുടെ വീടുകളിലേക്ക് തിരിച്ചുപോകുമ്പോൾ അമ്മക്ക് ഒരു ജോടി മാക്സി സമ്മാനമായി കിട്ടും.
വർഷങ്ങൾ പലത് കഴിഞ്ഞു. അച്ഛൻ സുഖമില്ലാതെ കിടപ്പിലായി. വാർദ്ധക്യത്തിന്റെ അവശതകളുമായി അച്ഛനും അമ്മയും വീട്ടിൽ തനിച്ചായി. സ്വന്തം പ്രയാസങ്ങളൊന്നും പുറത്ത് കാണിക്കാതെ അമ്മ അച്ഛനെ നല്ലരിതിയിൽ പരിചരിച്ചു. മക്കൾ ആ വീട്ടിലേക്ക് വിരുന്നുകാരെപ്പോലെ വന്നുപോയി. മതാപിതാക്കളുടെ പ്രയാസങ്ങൾ അവർ കണ്ടറിഞ്ഞില്ല. കുറച്ചു ദിവസങ്ങൾ അവരുടെ കൂടെക്കഴിയാൻ അവർക്ക് സമയവുമുണ്ടായില്ല.
ഈ വിവരങ്ങളെല്ലാം കേട്ടറിഞ്ഞ് ഗൾഫിലുള്ള മകൻ ഒരു ദിവസം വിളിച്ച് അച്ഛനോടും അമ്മയോടുമായി ഇങ്ങനെ പറഞ്ഞു:
ആഗ്രഹമില്ലാത്തതുകൊണ്ടല്ല, ജോലിത്തിരക്കുകൾക്കിടയിൽ നിങ്ങളുടെ കൂടെ വന്ന് താമസിക്കാൻ ഞങ്ങൾക്ക് കഴിയില്ല. അതിനാൽ അച്ഛനും അമ്മയും ഓരോ മാസം ഓരോ മക്കളുടെ വീട്ടിൽ പോയി താമസിക്കണം. ആദ്യം മൂത്ത മകളുടെ വീട്ടിൽ, അതു കഴിഞ്ഞ് രണ്ടാമത്തെ മകളുടെകൂടെ.., ലീവാകുമ്പോൾ ഞാനും വരാം..
മക്കളുടെ വീട്ടിൽ അവർക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്. വിശാലമായ മുറികൾ. ഏസി, ടീവി, പിന്നെ നേരമാവുമ്പോൾ ഇഷ്ടമുള്ള ഭക്ഷണം. പക്ഷെ ചെറിയ വീടാണെങ്കിലും സ്വന്തം വീട്ടിൽനിന്ന് കിട്ടുന്ന ഒരു സമാധാനം മറ്റു വീട്ടിൽ കിട്ടുകയില്ലെന്നറിഞ്ഞിട്ടാവണം അച്ഛൻ പോകാൻ സമ്മതം മൂളിയില്ല.
ഒരു ദിവസം അവൾ അയാളോട് പറഞ്ഞു: മക്കൾ പറയുന്നത് ശരിയാണ്. നമുക്കവർ പറയുന്നതുപോലെ ചെയ്യാം. ഇനിയുള്ള കാലം നമുക്കവരുടെ വീടുകളിൽ മാറിമാറി കഴിയുന്നതുതന്നെയാണ് നല്ലത്.
അയാൾ ചോദിച്ചു: ''അപ്പോൾ നമ്മുടെ വീടോ..?''
അവൾ പറഞ്ഞു: നമുക്കെന്തിനാ ഇനിയൊരു വീട്? നമുക്ക് മക്കളില്ലേ? ഈ വീട് വിറ്റുകിട്ടുന്ന പണം അവർക്ക് വീതിച്ചികോടുത്താൽ മക്കൾക്കതൊരു സഹായമാവുകയും ചെയ്യും. കുട്ടികളുടെ ആഗ്രഹമല്ലേ. നമുക്കങ്ങോട്ട് സമ്മതിക്കാം. അവർ നമ്മെ നന്നായി നോക്കും.
ഇനി ശിഷ്ട ജീവിതം മക്കളുടെയിടയിൽ പങ്കുവെക്കാനുള്ളതാണെന്ന് അയാൾ തിരിച്ചറിഞ്ഞു. മതാപിതാക്കളെ അവസാനകാലത്ത് മക്കളുടെ സൗകര്യത്തിനുവേണ്ടി ഒരു പന്തുപോലെ അവരെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നത് അയാളേറെ കണ്ടതാണ്. ആരേയും പറഞ്ഞിട്ട് കാര്യമില്ല, കാലം അങ്ങനെയാണ്.
അല്പം ആലോചിച്ചശേഷം അയാൾ പറഞ്ഞു:
ഇന്ന് നമുക്ക് മക്കൾ മാത്രമേയുള്ളൂവെങ്കിലും മക്കൾക്ക് നമ്മൾ മാത്രമല്ലയുള്ളത്. അവർക്ക് അവരുടെതായ ഒരു ലോകമുണ്ട്, നമുക്കറിയാത്തൊരു ലോകം. പത്ത് മക്കളെ സന്തോഷത്തോടെ പോറ്റാൻ ഒരമ്മക്കും അച്ഛനും പ്രയാസമുണ്ടാവില്ല. പക്ഷെ, പ്രായം ചെന്ന മാതാപിതാക്കളെ ഇഷ്ടത്തോടെ നോക്കാൻ പത്തുമക്കൾക്കാവില്ല! അവർക്കാഗ്രഹമില്ലാത്തതുകൊണ്ടല്ല, അതങ്ങനെയാണ്. ഈ വീട് ഇന്ന് നമ്മുടേതാണ്. അതുകൊണ്ടു തന്നെ മക്കളുടേതുമാണ്. നമ്മുടെ സാമീപ്യം എല്ലാ മക്കളും അർഹിക്കുന്നുമുണ്ട്.
ഈ വീട്ടിലേക്ക് എല്ലാ മക്കൾക്കും ഏത് സമയത്തും സ്വതന്ത്രമായി കയറി വരാം . അധികാരത്തോടെ ഇടപഴകാം. സന്തോഷത്തോടെ ഇവിടെ താമസിക്കാം. പക്ഷെ, ഒരു മകന്റേയോ മകളുടേയോ അടുത്ത് നമ്മൾ പോയി താമസിക്കുകയാണെങ്കിൽ മറ്റു മക്കൾക്ക് ആ വീട്ടിലേക്ക് ഇത്ര സ്വതന്ത്ര്യത്തോടെ കയറി വരാനാവില്ല. അധികാരത്തോടെ ഇടപഴകാൻ കഴിയില്ല. അതുകൊണ്ട് ഈ വീട് വിട്ട് നമ്മളേങ്ങോട്ടും പോകുന്നില്ല, അയാൾ തറപ്പിച്ചു പറഞ്ഞു.
അവൾ ഒന്നും പറയാതെ എല്ലാം കേട്ടുകൊണ്ടിരുന്നു. അയാൾ തുടർന്നു: എനിക്കിനി ഒരാഗ്രഹം മാത്രമെ ബാക്കിയുള്ളൂ. ആരേയും ബുദ്ധിമുട്ടിക്കാതെ, അധികം കിടക്കാതെ അങ്ങോട്ടുപോകണം. അതുവരെ നീയെന്റെ അടുത്തുണ്ടാവണം. ഞാനാണ് ആദ്യം പോകുന്നതെങ്കിൽ ഈ വീട്ടുവളപ്പിൽത്തന്നെ എന്നെ അടക്കം ചെയ്യണം. അതുവരെ ഈ വീടുവിട്ട് നമ്മളെങ്ങോട്ടും പോവില്ല. പോയാൽ, ഒരു പക്ഷെ ഈ അവസാനകാലത്ത് മക്കൾ നമ്മളെ ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് തട്ടിക്കളിക്കുന്നത് കാണേണ്ടിവരും. നമ്മുടെ സമാധാനം നഷ്ടപ്പെടും.
അവളും പറഞ്ഞു: ഇല്ല, നമ്മളെങ്ങോട്ടും പോണില്ല!
അച്ഛന്റേയും അമ്മയുടേയും തീരുമാനമറിഞ്ഞപ്പോൾ മക്കളാരും പിന്നെയവരെ നിർബ്ബന്ധിച്ചതുമില്ല. വേനലായും വർഷമായും പിന്നേയും കാലമേറെ കടന്നുപോയി. വാർദ്ധക്യത്തിന്റെ അവശതകളേറെ സഹിച്ചുകൊണ്ട് ഒരു ദിവസം അച്ഛൻ ആ വീടിനോടും ഈ ലോകത്തോടും യാത്രപറഞ്ഞു. അവസാന സമയത്തുപോലും അമ്മ മാത്രമാണ് അച്ഛന്റെ അടുത്തുണ്ടായിരുന്നത്. മരണവിവരമറിഞ്ഞ് ഞ്ഞ മക്കളെല്ലാവരും ഓടിയെത്തി. അച്ഛന്റെ ആഗ്രഹപ്രകാരം വീട്ടുവളപ്പിൽത്തന്നെ അദ്ധേഹത്തെ സംസ്കരിച്ചു.
'തടി മറന്ന് പണിയെട്‌ക്കണ്ട, വയ്യാണ്ടാവുമ്പം നോക്കാനാള്‌ണ്ടാവില്ല..' എന്നാശ്വസിപ്പിക്കൻ ഇന്നാ വീട്ടിൽ അയാളില്ല. എങ്കിലും, സ്വന്തം കാര്യങ്ങാളെല്ലാം സ്വന്തമായിത്തന്നെ ചെയ്തുകൊണ്ട് അമ്മ അവിടെത്തന്നെ താമസിച്ചു. ആ വീട് വിട്ട്, അയാളുടെ സാന്നിധ്യം വിട്ട് അമ്മ എങ്ങോട്ടും പോയില്ല.
ലീവ് കഴിഞ്ഞ് തിരിച്ചുപോകാനായപ്പോൾ ഗൾഫിൽ ജോലിയുള്ള മകൻ മൂത്ത സഹോദരിയെ വിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:
നമ്മുടെ അമ്മയാണ്, നീ കുറച്ചുകാലം ജോലിയിൽ നിന്ന് ലീവെടുത്ത് അമ്മയോടൊപ്പം ഈ വീട്ടിൽ താമസിക്കണം. പക്ഷെ, അവൾക്ക് പറയാൻ നൂറുകൂട്ടം ഒഴികഴിവുകളുണ്ടായിരുന്നു. മക്കളുടെ പഠനം, അവളില്ലെങ്കിൽ ഭർത്താവൊറ്റക്കായിപ്പോകുന്നത്.. അങ്ങനെ പലപല കാരണങ്ങൾ! രണ്ടാമത്തെ മകൾക്ക് അമ്മയെ അവളുടെ വീട്ടിൽ കൊണ്ടുപോയി നിർത്താനായിരുന്നു താല്പര്യം. അവൾ ജോലിക്കു പോകുമ്പോൾ മക്കളെ നോക്കാൻ ഒരു വേലക്കാരിയെ നിർത്തിയിരിക്കുകയാണ്. അമ്മയുണ്ടാവുമ്പോൾ പിന്നെ വലിയ ശമ്പളം കൊടുത്ത് ഒരാളെ വീട്ടിൽ നിർത്തേണ്ട ആവശ്യവുമില്ല. അതുകൊണ്ടു തന്നെയാണ് സ്വന്തം വീട്ടിൽ വന്നുതാമസിക്കാൻ അവൾ അമ്മയെ നിർബ്ബന്ധിച്ചത്.
അമ്മ അവളോട് സ്നേഹത്തോടെ പറഞ്ഞു:
മക്കളുടെ വീട്ടിൽ വന്നു താമസിക്കാൻ അമ്മക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഞാനും കൂടി ഇറങ്ങിയാൽ പിന്നെയീ വീട്ടിൽ വെട്ടവും വെളിച്ചവുമില്ലാതാവും, അച്ഛൻ ഒറ്റക്കാവും. അവിടെ ഒരു തിരികത്തിച്ചുവെക്കാൻ ഞാനിവിടെ വേണം, അതുകൊണ്ട് ഞാനെങ്ങോട്ടുമില്ല.
അമ്മയുടെ കാര്യത്തിൽ മക്കൾ പല അഭിപ്രായക്കാരായിരുന്നു. ഇതേ കാര്യത്തെച്ചൊല്ലി മക്കൾ തമ്മിൽ മാനസികമായി അകലുന്നത് അവസാന കാലത്ത് അമ്മക്ക് കാണേണ്ടിവന്നു. മക്കളൊക്കെ വളർന്നുവലുതായാൽ സമാധാനമായി ജീവിക്കാമെന്നത് വെറും വ്യാമോഹം മാത്രമായിരുന്നെന്ന് അമ്മ തിരിച്ചറിഞ്ഞു. ഏതായാലും എല്ലാവരും കുടിയാലോചിച്ച് അമ്മയെ സഹായിക്കാനായി വീട്ടിലൊരു വേലക്കാരിയെ നിർത്താൻ തന്നെ മക്കൾ തീരുമാനിച്ചു. അതിനുവേണ്ടിവരുന്ന ചെലവുകൾ തമ്മിൽ വീതിച്ചെടുക്കാമെന്നും പരസ്പരം സമ്മതിച്ചു.
അങ്ങനെ കാര്യങ്ങളെല്ലാം ഏർപ്പാടാക്കിക്കൊണ്ട് മകൻ ഗൾഫിലേക്കുതന്നെ തിരിച്ചുപോകാനൊരുങ്ങി. അവർക്കധികം ലീവില്ല. അച്ഛൻ മരിച്ചപ്പോൾ അവനും, ഗൾഫിൽ നേഴ്‌സായി ജോലിചെയ്യുന്ന അവന്റെ ഭാര്യയും എമർജെൻസി ലീവിലാണ് നാട്ടിലേക്കുവന്നിരിക്കുന്നത്.
അവർക്ക് തിരിച്ചുപോകാനുള്ള ദിവസങ്ങളടുത്തു. പക്ഷെ ഭാര്യ അയാളുടെ കൂടെ പോകാനുള്ള ഒരുക്കങ്ങളൊന്നും ചെയ്യാതിരിക്കുന്നത് കണ്ടപ്പോൾ അയാൾ ചോദിച്ചു:
''എന്തുപറ്റി?''
അവൾ സ്നേഹത്തോടെ അയാളോട് പറഞ്ഞു:
''അമ്മയെ ഒറ്റക്കാക്കി ഞാനിപ്പോൾ നിങ്ങളുടെ കൂടെ തിരിച്ചുവരുന്നില്ല''
അത് കേട്ടപ്പോൾ അയാൾ അൽഭുതത്തോടെ ചോദിച്ചു:
''അപ്പോ നിന്റെ ജോലി..?''
അവൾ എന്തോ തീരുമാനിച്ചിട്ടെന്നപോലെ അയാളോട് പറഞ്ഞു:
''ആ ജോലി പോവുകയാണെങ്കിൽ പൊവട്ടെ,
നിങ്ങളുടെ അമ്മയെ ഒരു വേലക്കാരിയുടെ അടുത്ത് നിർത്തി തിരിച്ചുവരാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല''
അല്പസമയം ആലോചിച്ച ശേഷം അയാൾ പറഞ്ഞു:
''ഗൾഫിലെ നല്ല ശമ്പളമുള്ള ഒരു ജോലിയാണ് നീ വേണ്ടെന്നുവെക്കുന്നത്. ഒന്നുകൂടി ആലോചിച്ചിട്ട് തീരുമാനമെടുത്താൽ മതി..''
ആ ദിവസം അവർ തമ്മിൽ പിന്നെയൊന്നും സംസാരിച്ചില്ല. പിറ്റെ ദിവസം അയാൾ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്യാനൊരുങ്ങവെ അല്പം ഗൗരവമായിത്തന്നെ അവളോട് പറഞ്ഞു:
''നീ എന്റെ കൂടെത്തന്നെ തിരിച്ചുവരണം. ഇവിടെയിപ്പോൾ വേലക്കാരിയുണ്ടല്ലോ. എന്തെങ്കിലും അത്യാവശ്യണ്ടാകുമ്പോൾ നമുക്ക് മടങ്ങിവരാം''
അത് കേട്ടപ്പോൾ ഉറച്ച തീരുമാനത്തോടെ അവൾ പറഞ്ഞു:
''ഞാനേതായാലും ഇപ്പോ വരുന്നില്ല, എനിക്ക് കുറച്ചു കാലം അമ്മയുടെ കൂടെ താമസിക്കണം..''
അവൾ പറഞ്ഞുതീരും മുമ്പ് ഇടക്കുകയറി ഉച്ചത്തിലയാൾ ചോദിച്ചു: എന്തിന് ..?
അതിനു മറുപടിയായി അവൾ ഇത്രമാത്രം പറഞ്ഞു:
''ഒരിക്കൽ നമുക്കും പ്രായമാകും!''
പിന്നേയും വർഷങ്ങൾ കടന്നുപോയി. എല്ലാവരും അവരവരുടെ കാര്യങ്ങളിൽ തിരക്കിലായി. ഇന്ന് ആളനക്കവും ആരവങ്ങളുമില്ലാത്ത ആ വീട്ടു വളപ്പിൽ അയാളുടെ കല്ലറയുടെ തൊട്ടടുത്തായി ആ അമ്മ ശാന്തമായി വിശ്രമിക്കുന്നുണ്ട്.
..............................................
റസാഖ് വഴിയോരം
..............................................
Video Link :
https://fb.watch/c1nxhLVCkK/
PODCAST Click below :
https://open.spotify.com/show/1Pj3tZWh74dKyAGrZEVlD6
Posted FB Vazhiyoram Stories

