Saturday, August 20, 2022

BOOK REVIEW 01

 കലാകാരനും‌ എഴുത്തുകാരനും പത്രപ്രവർത്തകനുമായ‌ പ്രിയ‌ സുഹൃത്ത്‌ മുക്താർ‌ ഉദരമ്പൊയിൽ‌ എന്റെ‌ പുസ്തകം‌ എത്ര‌ ഹൃദ്യമായാണ്‌‌ ആസ്വദിച്ചതെന്ന്‌ അദ്ദേഹത്തിന്റെ‌ ഓരോ‌ വാക്കുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എ‌ഴുത്തുകാരനെ ഏറെ‌ പ്രചോദിപ്പിക്കുന്ന‌ നല്ല‌ വാക്കുകൾക്ക്‌ നന്ദി‌.. മുക്താർ

....................................................................

രണ്ടു വർഷം ഞാനും ഒരു യതീംഖാനയിൽ പഠിക്കേണ്ടി വന്നിട്ടുണ്ട്. യതീംഖാനയിൽ കഴിയേണ്ടി വരുന്നവരുടെ പൊള്ളലുകൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അത്തരം ചില ഓർമകൾ ചേർത്തുവെച്ചാണ് ഞാൻ 'പുഴക്കുട്ടി' എന്ന കഥ ഉണ്ടാക്കുന്നത്.

സുഹൃത്ത് റസാഖ് വഴിയോരം എഴുതിയ ' അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ' എന്ന പുസ്തകം വായിക്കുമ്പോൾ ഞാൻ പഴയ യതീംഖാനയിലാണെന്ന് തോന്നി. അദ്ദേഹത്തിന്റെ ജെ.ഡി.റ്റി യതീംഖാനാ പഠനകാല അനുഭവങ്ങളാണ് ഈ പുസ്തകത്തിലേറെയും.
ഓരോ വാക്കിലും വരിയിലും സങ്കടങ്ങളുടെയും വേദനകളുടെയും തണർപ്പുകൾ. ഹൃദയം കൊണ്ടാണ് വായിച്ചത്. പുസ്തകത്തിലെ കഥാപാത്രങ്ങളെ പോലെ കരയുകയായിരുന്നു ഞാനും. ആ സങ്കടങ്ങളൊക്കെയും അനുഭവിക്കുകയായിരുന്നു ഞാനും. ഇപ്പോഴും ഉള്ളിലെ പിടച്ചിൽ പോയിട്ടില്ല. ഞാനും അവരിൽ ഒരാളായിരുന്നല്ലോ.. ഇതിലെ കഥാപാത്രങ്ങളെ എനിക്ക് പരിചയമുണ്ട്. സന്ദർഭങ്ങൾ ഞാൻ അനുഭവിച്ചറിഞ്ഞതാണ്.
'മാതാപിതാക്കൾ ജീവിച്ചിരിക്കെ അനാഥമായിപ്പോയ ചില ബാല്യങ്ങളുണ്ട്' എന്നാണ് ചട്ടയിലെ ക്യാച്ച്‌വേഡ്. നെഞ്ചിലാണ് ആ വരികൾ കൊളുത്തിവലിച്ചത്.
'പുഴക്കുട്ടി' വായിച്ചിട്ട് വിളിച്ച ഒരു സുഹൃത്ത് പറഞ്ഞത് ഓർമ വന്നു. എല്ലാ യതീംഖാനകൾക്കും പറയാനുള്ളത് ഒരേ കഥകളാണ്. എല്ലാ യതീമുകൾക്കും പറയാനുള്ളത് ഒരേ കഥകളാണ്. അതുകൊണ്ട് ആര് എഴുതിയാലും അത് എല്ലാവരുടെയും കഥയാണ്. അതുകൊണ്ട്, റസാഖ് വഴിയോരത്തിന്റെ പുസ്തകം എന്റെ കൂടി പുസ്തകമാണ്.
കോഴിക്കോട്ടെ കൂര ബുക്‌സാണ് പ്രസാധകർ. 200 രൂപയാണ് വില.

No comments:

Post a Comment