ഹലാല്‍ ലൗവ് സ്റ്റോറിയും ഹോം സിനിമകളും !
...............................................................................
ഞാന്‍ ഏറ്റവുമധികം ആസ്വദിച്ച അഞ്ച് സിനിമകളുടെ പേരു പറയുകയാണെങ്കില്‍ അതിലൊന്ന് 'ഹലാല്‍ ലൗവ് സ്റ്റോറി'യായിരിക്കും. അതില്‍ ഏറ്റവുമധികം വിസ്മയിപ്പിച്ച കഥാപാത്രം പ്രിയ സുഹൃത്ത് നാസര്‍ കറുത്തേനിയുടേതും.
ഏതോ കാലത്ത് ആരുമറിയാതെ ആ നടന്റെ ജീവിതം അദൃശ്യമായ ക്യാമറയില്‍ പകര്‍ത്തിയെടുത്ത് എഡിറ്റു ചെയ്യാതെ അങ്ങനെത്തന്നെ സിനിമയിലേക്ക് ചേര്‍ത്തുവെച്ചപോലെ അത്രയും റിയലിസ്റ്റിക്കായി അനുഭവപ്പെട്ടു നാസർ 'സാഹിബി'ന്റെ ആ കഥാപാത്രം.
റഹീം സാഹിബ് സിനിമയിലൂടെ കടന്നുപോകുന്ന വഴികള്‍, നാസര്‍ കറുത്തേനി എന്ന മനുഷ്യന്‍ ജീവിതത്തില്‍ കടന്നുപോയ വഴികള്‍ തന്നെയാണ്.
ഒരു കാലഘട്ടത്തേയും കുറെ നിഷ്കളങ്കരായ മനുഷ്യരേയും ഒട്ടും കലര്‍പ്പില്ലാതെ അതിമനോഹരമായി അടയാളപ്പെടുത്തിയിരിക്കുന്നു സകരിയ - മുഹ്സിന്‍ പരാരി ടീം.
മാസങ്ങളും വര്‍ഷങ്ങളും നീണ്ട കഠിനപ്രയന്തത്തിലൂടെ രൂപപ്പെട്ടുവരുന്ന ഒരു കലാസൃഷ്ടിയാണ് സിനിമ. അതിനെ വിലയിരുത്തുകയെന്നത് ശ്രമകരവും.
ഇത് ഹലാല്‍ ലൗവ് സ്റ്റോറി എന്ന സിനിമയുടെ ഒരു പുറം വായന മാത്രമാണ്.
ഈ സിനിമയില്‍, മതചിട്ടകളോടെ ജീവിക്കുന്ന ഒരു കൂട്ടം കലാകാരന്മാര്‍ ഒരു ഹോം സിനിമാ ചിത്രീകരണത്തിന് തുടക്കമിടുമ്പോള്‍, ലൊക്കേഷന്‍ പരിസരത്തുനിന്നുയര്‍ന്നുവരുന്ന കോഴിയുടേയും മിക്സിയുടെയും അലക്കു കല്ലിന്റേയുമെല്ലാം ശബ്ദങ്ങള്‍ക്ക്, ഒരു കാലത്ത് സിനിമാനിര്‍മാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ മതസംഘടനാ പരിസരത്തു നിന്ന് ഉയര്‍ന്നുവന്നിരുന്ന വിയോജിപ്പിന്റെ ശബ്ദങ്ങളുമായി ഏറെ സാമ്യമുണ്ട്.
അലക്കുന്ന സ്ത്രീയെ അനുനയിപ്പിക്കാന്‍ സങ്കോചലേശമന്യെ സംവിധാന സഹായികള്‍ ഒന്നിലധികം തവണ അപേക്ഷിക്കുന്നതും, മിക്സിയും പ്രഷര്‍കുക്കറും സ്വന്തം കൈകൊണ്ട് അമര്‍ത്തിപ്പിടിക്കുന്നതും, എല്ലാ പ്രതികൂല ശബ്ദങ്ങളേയും ഇല്ലാതാക്കുമ്പോള്‍ ദൂരെ നിന്ന് എത്തിനോക്കി അടക്കം പറയുന്ന നിഷ്കളങ്കരായ ഗുണകാംക്ഷികള്‍ സംവിധായകനെ അലോസരപ്പെടുത്തുന്നതുമെല്ലാം മനോഹരമായ മെറ്റഫര്‍ തന്നെയാണ്.
എത്ര ആത്മസംഘര്‍ഷങ്ങളിലൂടെയാണ് ഒരു കാലത്ത് ഇത്തരം കലാസൃഷ്ടികള്‍ രൂപപ്പെട്ടുവന്നിരുന്നതെന്നും, മതപരിസരത്തുനിന്നുള്ള ഹലാല്‍ ഹറാമുകളുടെ സങ്കുചിത വായനകള്‍ കര്‍മ്മോല്‍സുകരായ കലാകാരന്മാരെ എത്രമാത്രം നിഷ്ക്രിയരാക്കിയിരുന്നെന്നും ഈ സിനിമ വ്യക്തമായി പറഞ്ഞുതരുന്നുണ്ട്.
സിനിമാ - ഹോം സിനിമാ രംഗത്തെ എല്ലാ കലാകാരന്മാരും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്. സിറാജിന്റെ (ജോജോ) സ്വകാര്യ കുടുംബ സംഘര്‍ഷങ്ങളും, ശരീഫിന്റെ (ഇന്ദ്രജിത്ത്) ആത്മ സംഘര്‍ഷങ്ങളും ചേര്‍ന്നൊന്നാവുന്ന ഒരു ക്ലൈമാക്സിലേക്ക് പ്രേക്ഷകന്റെ പ്രതീക്ഷയെ മെല്ലെ കൊണ്ടുവന്ന്, ഒട്ടും അലോസരപ്പെടുത്താതെ പ്രേക്ഷകന്റെ ചുമലില്‍ കൈ വെച്ച് മറ്റൊരു ദിശയിലേക്ക് നടത്തിക്കൊണ്ടുപോയി കഥയവസാനിപ്പിച്ചതിലൂടെ, നടപ്പു രീതികളെ വിജയകരമായി മറികടക്കുന്നുണ്ട് സംവിധായകന്‍.
ഏതെങ്കിലും മതസംഘടനകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതല്ല ഈ സിനിമ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പുരോഗമന ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ തണലിലൂടെ പലരും സിനിമാ മോഹങ്ങളിലേക്ക് നടന്നെത്തീട്ടുണ്ട്. ഒറ്റപ്പെട്ട വിയോജിപ്പിന്റെ ശബ്ദങ്ങളില്‍ പലതും കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കഴിയാതിരുന്ന നിഷ്കളങ്കരുടെ നിര്‍മ്മലമായ വിശ്വാസത്തില്‍ നിന്ന് പ്രതിധ്വനിച്ചതാവാം. 'അവര്‍ പാവങ്ങളാ..' എന്ന് സിറാജ് എന്ന കഥാപാത്രം സിനിമയിലൊരിടത്ത് പറയുന്നുണ്ടല്ലോ!
ഇങ്ങനേയും ഒരു കാലഘട്ടത്തിലൂടെ നമ്മുടെ നാട്ടില്‍ ചില മനുഷ്യര്‍ കടന്നുപോയിട്ടുണ്ടെന്ന് അടയാളപ്പെടുത്തേണ്ടത് തന്നെയാണ്. സകരിയ അത് വളരെ ലളിതമായി, സരസമായി അടയാളപ്പെടുത്തി... അഭിനന്ദനങ്ങള്‍ ആള്‍ ടീം !
- റസാഖ് വഴിയോരം ( 17.10.2020 )
@Zakariya K Muhsin Parari Salam Kodiyathur
Halal Love Story


No comments:
Post a Comment