കടല്ത്തീരത്തെ ആത്മഭാഷണങ്ങള്: (അദ്ധ്യായം - 04)
.....................................................................
ഷബീറലിയും ഞാനും വെള്ളയില് കടപ്പുറത്ത് ബസ്സിറങ്ങി. പകലിനോട് വിടപറയാനൊരുങ്ങുന്ന വിളറിത്തുടങ്ങിയ സൂര്യന് പെട്ടന്നൊരു തെളിച്ചത്തോടെ എന്റെ കവിളില് തൊട്ടു; ആദ്യമായി കടല് കാണാനെത്തുന്ന 'അനാഥ' ബാലനെ പുണര്ന്നുനില്ക്കാനായി കടല്ക്കാറ്റ് ചൂളംവിളിച്ചെത്തി; ഹര്ഷാരവം മുഴക്കി കടല്ത്തിരമാലകള് കരയിലേക്കോടി വന്നു..
ഞാന് മുന്നോട്ടുനടന്ന് പതുക്കെ കണ്തുറന്നു... വിസ്മയത്തിന്റെ മഹാഗോപുരത്തിനുമുകളിലിരുന്ന് ഞാനാദ്യമായി കടല് കണ്ടു;
പ്രകൃതിയുടെ മഹാവിസ്മയം കണ്ടു;
മൗനത്തിന്റെ മറവിലിരിക്കുന്ന ദൈവത്തിന്റെ ചിരി കണ്ടു...!
ഇന്നും ജീവിതമഹാസാഗരത്തിനുമുന്നില് ഞാന് അതേനില്പുനില്ക്കുന്നു. വിസ്മയത്തോടെ; കൊതി തീരാതെ; അകത്തൊളിപ്പിച്ചുവെച്ച കടലിരമ്പങ്ങള് പുറത്ത് കേള്പ്പിക്കാതെ..
മുകളിലൂടെ പറന്നകലുന്ന കടല്‌പ്പക്ഷികളെപ്പോലെ, ഓര്മ്മകളുടെ ആകാശത്തിലൂടെ പറന്നടുക്കുന്ന കുറേ മുഖങ്ങള് ഞാന് കണ്ടുനിന്നു. എന്റെ ചുറ്റിലൂടെ ഇപ്പോഴും കടന്നുപോയിക്കൊണ്ടിരിക്കുന്ന അനേകം മുഖങ്ങളുടെ ദൈന്യമായ നോട്ടം ഞാന് കാണാതെ നിന്നു...!
ചെയ്തുതീര്ക്കാതെ പോയ കടപ്പാടുകള്,
തിരിച്ചുനല്കാന് ബാക്കിവെച്ച സ്നേഹങ്ങള്,
പിന്നേക്ക് മറ്റിവെച്ച സന്തോഷങ്ങള്...!
എല്ലാം കടപ്പുറത്തെ നനഞ്ഞ മണ്ണില് വെറുതെ ചിതറിപ്പോയ ചിപ്പിത്തോടുകളെപ്പോലെ കിടന്നു...
ആകാശത്തിന്റെ ആഴവും കടലിന്റെ ഉയര്ച്ചയും തൊട്ടുനില്ക്കുന്ന ഒരു ബിന്ദുവില് ഒരു കറുത്ത് പൊട്ടുപോലെ ആരോ വഞ്ചിതുഴഞ്ഞുവരുന്നത് ഞാന് കാണുന്നു. അയാള് തുഴഞ്ഞടുക്കുകയാണ്;എന്നേയും തേടി..!
ആകാശത്തിന്റെ അനന്തതാഴ്‌വാരങ്ങളിലെവിടെയോനിന്ന് ഞാന് പുറപ്പെട്ടിറങ്ങിയ അതേ സൗധത്തിലേക്ക്‌തന്നെ എന്നെ തിരിച്ചു കൊണ്ടുപോകാന്...
തിരിച്ചു ചെല്ലാന് സമയമായിരിക്കുന്നു!
അല്ലയോ.. തോണിക്കാരാ..! കുറച്ചുകൂടി സമയം എനിക്കനുവദിച്ചുതരുമോ..?
ചിരിക്കാന് മറന്നുപോയവരെ നോക്കി ഒന്നു ചിരിക്കാന്; അടച്ചുമൂടിക്കെട്ടിയ സ്നേഹമൊന്നിത്തിരി പുറത്തേക്കെടുക്കാന്; പിന്നേക്ക് ബാക്കി വെച്ച സന്തോഷങ്ങളൊന്നെണ്ണിനോക്കാന്.!.
അസാധ്യം...?
എല്ലാ പാഴ്‌കര്മ്മങ്ങളുടേയും അവസാനം ഒരു പുതിയ തുടക്കം കൊതിക്കുന്ന വിഡ്ഡിയെപ്പോലെ ഞാന്..!
സമയമുണ്ടായിരുന്നെനിക്ക്..!
അന്ന് ഈ ഭൂമി എനിക്കു ചുറ്റുമാണ് കറങ്ങുന്നതെന്ന് ഞാന് കരുതിയോ..!
സൂര്യനുദിക്കുന്നതും, കിളികള് പാടുന്നതും എനിക്കുവേണ്ടി മാത്രമാണെന്ന് ഞാന് തെറ്റിദ്ധരിച്ചോ...!
എന്നോളം വേഗത്തിലാരുമോടില്ലെന്നും, എന്നോളം ഉയരത്തിലാരും പറക്കില്ലെന്നും ഞാന് ഉള്ളില് ചിരിച്ചുവോ...!
ഹേ.. തോണിക്കാരാ...!
ഒന്നുമല്ലായിരുന്നു ഞാന്;
ഒരു പരമാണുവിന്റെ ചെറിയൊരു കണികപോലും...
കടപ്പുറത്ത് അറ്റമില്ലാതെ കിടക്കുന്ന മണല് തരികളുടെയത്രയും നക്ഷത്രഗോളസമൂഹങ്ങളുള്ള ഈ നിഗൂഡപ്രപഞ്ചത്തില് ഒരു മണല്ത്തരിയല്ലോ ഭൂമി..!
അതില്, ഏതോ ഒരു കോണില്,കോടാനുകോടി ജീവശകലങ്ങള്ക്കിടയില് ചെറിയൊരു ബോധശകലമായി ഞാന്...!
ഹേ.. തോണിക്കാരാ..!
എന്റെ നിയോഗമെന്തായിരുന്നു..?
അബോധങ്ങളില്‌നിന്നൊരശരീരി:
''അത് വഞ്ചിക്കാരനെങ്ങനെയറിയാം..?
അതെല്ലാം നിന്റെ കഴുത്തില്‌ത്തന്നെ എഴുതിത്തൂക്കിയിരുന്നല്ലോ;
ശിരസ്സൊന്നു താഴ്ത്തിനോക്കിയാല് വായിക്കാന് പാകത്തില്...!''
അതാ വഞ്ചിക്കാരന് അടുത്തേക്കടുത്തേക്ക്...
ഇനി ഓര്മ്മകളുടേയും ചിന്തകളുടേയും ചങ്ങലകളഴിച്ചെറിഞ്ഞ് ഞാന് എവിടെ ഓടിപ്പോയൊളിക്കും....!
''ഹേ.. യുഗാന്തരങ്ങളായി ജീവിതസാഗരത്തില് നീന്തിക്കളിക്കുന്ന മനുഷ്യകോടികള്ക്ക് ജീവോര്ജ്ജദായകനായ സൂര്യതേജസ്സേ...
കോടി വര്ഷങ്ങള് ശ്രമിച്ചിട്ടും, ഈ കൊച്ചുഭൂഗോളത്തിലെ സമുദ്രാന്തര്ഭാഗത്ത് നിന്റെ കിരണഹസ്തങ്ങള് കൊണ്ടൊന്നു തൊട്ടുനോക്കാന് പോലും കഴിയാത്ത മണ്പാളികളില്ലേ..?
പിന്നെ, ഈ ജീവിതമഹാസാഗരത്തിന്റെ മുകള്പ്പരപ്പില് ഇത്രയും കാലം വെറുതെ ഒഴുകിനടന്ന ഞാന് ആഴങ്ങളെ സ്വപ്നം കാണുന്നതെങ്ങനെ..?''
തോണിക്കാരാ.. ഒന്ന് വേഗം വരൂ.. നശ്വരതയുടെ മലിനമായ മണ്ണില്നിന്ന് വിണ്ണിന്റെ അനശ്വരതയിലേക്ക് നമുക്കൊരുമിച്ച് തുഴഞ്ഞുപോകാം...
പടിഞ്ഞാറെ മാനത്ത് ചിന്തകള് അസ്തമിച്ചു. ഓര്മ്മകളുടെ നിലാവുദിച്ചുപൊങ്ങി. ആ നിലാവെളിച്ചത്തില് ഞാനും ഷബീറലിയും കടപ്പുറത്തെ വെള്ളമണല്‌ത്തരികളിലൂടെ അവന്റെ വീട്ടിലേക്ക് നടന്നുനീങ്ങി..
ദൂരെ ചെറിയ പൊട്ടുകള് പോലെ കാണുന്ന അനേകം തെങ്ങോലക്കുടിലുകളിലേക്കുചൂണ്ടി ഷബീറലി പറഞ്ഞു:
" ദാ.. അവിടെയെത്തണം"
ഇരുട്ടും വെളിച്ചവും പുണര്ന്നുനില്ക്കുന്ന നേരത്ത്, കരയും കടലും രതിമയക്കത്തിലുറങ്ങുന്ന വഴിയിലൂടെ, ശബ്ദമുണ്ടാക്കാതെ ഞാന് നടന്നു; ഷബീറലിയോടൊപ്പം...
................ (തുടരും) ...........................................
.......................
........റസാഖ് വഴിയോരം ................
........റസാഖ് വഴിയോരം ................
Please Click to LIKE my Page. Thanks :

No comments:
Post a Comment