Thursday, September 3, 2020

 


കഥ‌ :‌
........
അദൃശ്യ സഹയാത്രികന്‍‌‌!
............................................................................................................................................‌

സ്വന്തമായി‌ കണ്ടെത്തിയ‌ വഴികളിലൂടെയാണ്‌ എല്ലാ‌ പുഴകളുമൊഴുകുന്നത്‌.
പുഴയും‌ '‌കാല'‌വും‌ ഒരുപോലെയാണ്;‌ പിന്നോട്ടേക്കൊഴുകാന്‍‌ കഴിയാത്ത‌ നിസ്സഹായ പ്രതിഭാസങ്ങള്‍‌.!
കാലപ്രവാഹ‌ത്തിനു‌ കരയിലിരുന്ന്‌ സ്വച്ഛസ്മൃതികളുടെ‌ ഒഴുക്ക്‌  കാണുകയാണ്‌ ഞാന്‍‌..!
ഒരിക്കല്‍‌ ഈ‌ ഒഴുക്കിലലിഞ്ഞ്‌  വിസ്മൃതിയുടെ‌ ഇരുളിലൊടുങ്ങും‌ മുമ്പ്‌ ഓര്‍മ്മകളുടെ‌
ദുര്‍ബലമായ‌ പിടി‌വള്ളിയില്‍‌ തൂങ്ങിപ്പിടിച്ചിരിക്കാന്‍‌  
ഒരു‌ സുഖം‌..!

ഒരു‌ മഴക്കാല‌പ്പു‌ലരിയില്‍‌ ഞങ്ങള്‍‌  
പുഴക്കരയിലെത്തി‌.. വെള്ളം‌‌ ചുവന്നുകല‌ങ്ങിയിരുന്നു‌;‌ നല്ല‌ ഒഴുക്കും‌‌!
പുഴവക്കത്തെ‌ ചെരിഞ്ഞ‌ കരിങ്കല്‍ഭിത്തിക്കു‌ മുകളില്‍നിന്ന്‌ ഞങ്ങള്‍‌ താഴോട്ടു‌‌നോക്കി‌.
ഞങ്ങള്‍‌ സാധാരണ‌ അലക്കാറുള്ള‌ വലിയ‌ കല്ലു‌കള്‍‌, കലങ്ങിയ‌ വെള്ളത്തില്‍‌ മുങ്ങിപ്പോയിരുന്നു‌.
‌പുഴക്കു‌ കുറുകെയുള്ള‌ നടപ്പാ‌ലത്തിനു‌ മുകളില്‍‌ നിന്ന്‌ ‌വെള്ളത്തിലേക്ക്‌  ചാടാന്‍‌ നല്ല‌ രസമായിരുന്നു‌. ‌ഒഴുക്കിനോടൊപ്പം‌ നീന്തി‌‌,
പാലത്തിന്റെ‌ സിമന്റ്‌ തൂണില്‍‌ പിടിച്ചുനിന്ന്‌ കുട്ടിക‌ള്‍‌  ആര്‍ത്തുചിരിക്കും‌.
മഴക്കാലത്ത്‌ പാല‌ത്തിനടിയിലെ‌ കരിങ്കല്‍‌ ഭിത്തി‌ക്കുമുകലിലൂടെ‌ വെള്ളം‌ കവിഞ്ഞൊ‌ഴുകും‌.
പിന്നെ‌ ഒരു‌ വെള്ളച്ചാട്ടം‌ പോലെ‌ താഴ്ച്ചയിലേക്കു‌പതിച്ച്‌ പുഴ‌ പതഞ്ഞൊഴുകും‌.

സാഹസികരായ‌ കുട്ടികളോടൊപ്പം‌ അന്ന്‌ പാലത്തില്‍‌ നിന്ന്‌ ഞാനും‌ വെള്ളത്തിലേക്ക്‌ എടുത്തു‌ചാടി‌..
ശക്തമായ‌ ഒഴുക്കില്‍‌ പൊങ്ങിക്കിടന്ന്‌ കൈകാലിട്ടടിച്ച്‌ പാലത്തിന്റെ‌ ഏതോ‌  സിമന്റു‌ കാലില്‍‌ ഒരുവിധത്തില്‍‌ പിടിച്ചു‌നിന്നു‌.
പിടിവിട്ടുപോയാല്‍‌ താഴേ‌ക്കുപതിക്കുന്ന‌ കുത്തുഴുക്കിലേക്ക്‌  ഞാന്‍‌ അപ്രത്യക്ഷനാകും‌..
പിടിവിടാതിരിക്കാന്‍‌  തണുത്തുമരവിച്ച‌ കൈകള്‍ക്കാ‌വുന്നില്ല‌.. സഹായിക്കാന്‍‌ അടുത്തൊന്നും‌  കൂട്ടുകാരില്ല‌!‌

''‌മരണത്തിനു‌ വിട്ടുകൊടുക്കാതെ‌, ജീവിതത്തിലേക്കുതന്നെ‌  തിരിച്ചു‌കയറാന്‍‌  അന്നെനിക്കു‌നേരെ‌ കൈനീട്ടിയ‌
അദൃശ്യനായ‌ ആ‌ സഹയാത്രികന്‍‌  ആരായിരുന്നു‌..?''‌
ആക‌സ്മി‌കനിമിഷങ്ങളില്‍‌  നമുക്കുനേരെ‌ കരുതലിന്റെ‌ കൈനീട്ടിത്തരുന്ന‌ ഒരു‌ അദൃശ്യനെ‌ അനുഭവിക്കാത്തവരുണ്ടോ‌..?
മരണത്തിന്റെ‌ കൈകളില്‍നിന്നും‌ ജീവിതത്തിലേക്ക്‌ തിരിച്ചുപിടിക്കുന്ന‌ ഒരു‌  ഒരു‌ രക്ഷകനെ‌‌ സ്മരിക്കാത്തവരുണ്ടോ‌..?
മരണത്തിന്‌  റാഞ്ചിക്കൊണ്ടുപോകാ‌ന്‍‌  എതെയെത്ര‌ കാരണങ്ങളുണ്ടാ‌യിരുന്നു‌ ചുറ്റിലും‌;‌ എന്നിട്ടും‌ ഞാനിപ്പോഴും‌..!

എന്റെ‌ തൊട്ടുമുമ്പ്‌,‌ ഉമ്മയുടെ‌ ഗര്‍ഭകോശത്തില്‍‌ സൃഷ്ടിയുടെ‌   സൂക്ഷ്മ‌‌സ്പന്ദന‌ങ്ങളറി‌ഞ്ഞവനായിരുന്നു‌ അവന്‍‌‌;‌ എന്റെ‌ സഹോദരന്‍‌!
ബാപ്പ‌യും‌ ഉമ്മയും‌ അവന്‌ 'അബ്ദുല്‍‌ മജീദ്'‌ എന്ന്‌ പേരിട്ടു‌. മൂന്നു‌ പെണ്‍‌ മക്കള്‍ക്കു‌ ശേഷം‌ ഈ‌ ഭൂമിയിലെക്കു‌ വിരുന്നുവന്ന‌വനായിരുന്നു‌ എന്റെ‌ സഹോദരന്‍‌..!
ഉമ്മയുടെ‌ അഞ്ചാമത്തെ‌ പ്രസവമടുത്തപ്പോള്‍‌ പതിവുപോലെ‌ ര‌ണ്ടു‌മുറികള്‍‌ മാത്രമുള്ള‌ വീട്‌ പ്രസവമുറി‌യാ‌യി‌.
പൊളിയില്ലാത്ത‌ വാതിലിനു മറ‌യായി‌ വെള്ളത്തുണികൊണ്ടുള്ള‌ വിരി‌ തൂങ്ങി‌.

'‌നമ്പല'ത്തിന്റെ‌ വേദന‌ തുടങ്ങിയപ്പോള്‍‌ '‌പേറ്റിച്ചി‌'‌ യെ‌ തിരഞ്ഞ്‌ ആളുപോയി‌.
പാതിരക്കു‌ തൊട്ടുമുമ്പായി‌, കുറ്റിച്ചൂട്ട്‌ മിന്നി‌ ചെരാങ്കുന്നിറങ്ങി‌‌ 'പേറ്റിച്ചി‌'‌ വന്നു‌.
പൊക്കിള്‍കൊടി‌ മുറിക്കാനുള്ള‌ 'മാറാങ്കത്തി'‌ മടി‌യില്‍നിന്നെടുത്ത്‌
ഉരക്കല്ലിലണച്ച്‌ അവര്‍‌  പ്രസവമെടുക്കാന്‍‌ കാത്തുനിന്നു‌..  
അയല്പക്കത്തുനിന്ന്‌  ‌സഹായത്തിനായി‌  'ആമ്മ‌' വന്നു‌..
മണ്ണുതേച്ച‌ ഒറ്റമുറിത്തറയിലെ‌  ഓലപ്പായയില്‍‌ കിടന്ന്‌  ഉമ്മ‌ പ്രസവിച്ചു‌;‌‌
ഒന്നല്ല‌, ‌കാലത്തിന്റെ‌ ചാക്രിക‌താള‌ങ്ങളുടെ‌  ഇടവേളകളില്‍‌ അതേ‌ മുറിയില്‍‌ അതേ‌ നിലയില്‍‌, ഒമ്പത്‌ മക്കളെ‌..!
ഒമ്പത്‌ കുഞ്ഞി‌ക്ക‌രച്ചിലുകളില്‍‌
അഞ്ചാമത്തേതായിരുന്നു‌ അബ്ദുല്‍‌ മജീദ്‌.  സുമുഖനായ‌ കുഞ്ഞ്‌.‌ അവന്റെ‌ കുഞ്ഞുസഹോദരനും‌ സഹോ‌ദരിമാരും‌
അവന്‍‌ മോണകാട്ടി‌ ചിരിക്കുന്നത്‌ കാണാന്‍‌ കൗതുകത്തോടെ‌ ചുറ്റുമിരുന്നു‌.

തെങ്ങോലകൊണ്ട്‌ മറച്ചുണ്ടാക്കിയ‌  മുറ്റത്തെ‌  കുളിമുറിയില്‍‌, മൊച്ചിങ്ങ ‌ അരച്ചുണ്ടാക്കിയ‌ കുഴമ്പ്‌ തേച്ച്‌,  കമുകിന്‍പാളയില്‍‌ കിടത്തി‌ അവനെ‌ കുളിപ്പിച്ചു‌.‌
ഒറ്റത്തിരിയുള്ള‌ മണ്ണെണ്ണ‌ വിളക്കിന്റെ‌ അരണ്ട‌ വെളിച്ചത്തില്‍‌ ഉമ്മ‌ അവനെ‌ ‌താരാട്ടു‌ പാടിയുറക്കി‌.
ഒന്നു‌രണ്ടാ‌ഴ്ച‌കള്‍‌ കഴിഞ്ഞപ്പോള്‍‌  പ്രസവത്തിന്റെ‌ തലേ‌ ദിവസത്തെപ്പോ‌ലെ‌ത്തന്നെ‌‌, ചെറിയ‌ മക്കള്‍ക്ക്‌ ഭക്ഷണം‌ വിളമ്പാന്‍‌
പതിവുപോലെ‌ ഉമ്മ‌ അടുക്കളയില്‍‌ തിരക്കിലായി;‌ വിശ്രമമില്ലാതെ‌!

മൂന്നുമാസമായപ്പോള്‍‌ അബ്ദുല്‍‌ മജീദ്‌ ചില‌ രോഗലക്ഷണങ്ങള്‍‌ കാണിച്ചുതുടങ്ങി‌..‌ മുലപ്പാല്‍‌ കുടിക്കാതെയായി‌;‌ ശരീരത്തിനു‌ നിറ‌മാറ്റം‌ വന്നു‌;‌ പനിയും‌!
ബേഗും‌ കക്ഷത്തിലിറുക്കിപ്പിടിച്ച്‌‌, വെളുത്ത‌ കുറ്റിത്താടിയുള്ള‌ '‌അസ്‌‌ലാ‌ന്‍‌‌ വൈദ്യര്‍‌'‌ എത്തുമ്പോള്‍‌  ‌ഏറെ‌ വൈകിയിരുന്നു‌.

''‌കുട്ടിന്റെ‌ ബാപ്പേടെ‌ അട്ത്തേക്ക്‌  ‌ഉടനെ‌ ആളെ‌ പറ‌ഞ്ഞയക്കണം‌‌, എത്രയും‌ പെട്ടന്ന്‌ വരാന്‍‌ പറ‌യണം‌..''‌ വൈദ്യര്‍‌ പറ‌ഞ്ഞു‌.
പിറ്റേന്ന്‌, ദൂരെയേ‌തോ‌ സ്ഥലത്ത്‌  ജോലിക്കുപോയ‌ ബാ‌പ്പ‌ വന്നു‌..
വൈദ്യര്‍‌ ബാപ്പയോട്‌ പറഞ്ഞു‌‌‌:‌
‌''‌അവളറിയണ്ട‌.. കവിഞ്ഞാല്‍‌ രണ്ട്‌ ദിവസം കൂടി‌''‌
അത്യുഷ്ണ‌മുള്ള‌ ഒരു‌ വേനല്‍‌ക്കാ‌ല‌ രാത്രി‌യില്‍‌, പാളകൊണ്ടുള്ള‌ വീശറി‌  ‌വീശിക്കൊടുത്ത്‌  ഉമ്മ‌ കുഞ്ഞിനെയുമെടുത്തിരുന്നു‌...
ശരിക്കൊന്നുറങ്ങീട്ട്‌ രണ്ടുമൂന്ന്‌ ദിവസമായി‌രുന്നതിനാല്‍‌ ഉമ്മ‌ ഇടക്കിട‌ക്ക്‌ ഉറക്കത്തിലേക്ക്‌ ആടി‌വീണുപോകുന്നുണ്ടായിരുന്നു‌..  
 രാത്രി‌ ഏറെ‌ വൈകിയപ്പോള്‍‌ ഉമ്മയുടെ‌ അടുത്തുവന്ന്‌ ബാ‌പ്പ‌ പറഞ്ഞു:‌

''‌നീ‌ പോയി‌ കൊറച്ച്‌ കെടന്നോ‌... ഞാന്‍‌ നോക്കിയിരുന്നോളാം‌‌..''‌

രാത്രിയുടേ‌ ഏതോ‌ നിശ്ശബ്ദ‌യാമത്തില്‍‌ കുഞ്ഞുമുഷ്ടികള്‍‌ ചുരുട്ടിപ്പിടിച്ച്‌ അബ്ദുല്‍മജീദ്‌ ഒന്നു‌ കരഞ്ഞു‌.‌ അര്‍ദ്ധനിദ്രയില്‍‌ ഉമ്മ‌ എഴുന്നേറ്റുവന്നു‌...
പാതിതുറന്ന‌ മിഴികളിള്‍‌ ബാപ്പയുടേയും‌ ഉമ്മയുടേയും‌ മങ്ങിയ‌ മുഖങ്ങള്‍‌ ഒളിപ്പിച്ചു‌വെച്ചുകൊണ്ട്‌ അവന്‍‌ പോയി‌;‌ ‌

'‌ശ‌ജറത്തുല്‍‌ മുന്‍‌ത‌ഹാ'‌യിലേക്ക്‌‌  മിന്നിപ്പറ‌ക്കുന്ന‌ ഒരു‌ കുഞ്ഞുമിന്നാമിനുങ്ങിനോടൊപ്പം‌..
രണ്ടുവര്‍ഷങ്ങള്‍ക്കു‌ ശേഷം‌ അതേ‌ മണ്ണുതേച്ച‌  മുറിയില്‍‌ അവന്റെ‌ മുറിഞ്ഞുപോയ‌ നിശ്വാസത്തില്‍‌ തുന്നിച്ചേര്‍ത്താണ്‌ എന്റെ‌ ശ്വാസം‌ തുടങ്ങുന്നത്‌.‌.
ഗര്‍ഭകൂടാരത്തിന്റെ‌ ഭി‌ത്തികളില്‍‌ അവന്റെ‌ കുഞ്ഞുനഖങ്ങള്‍‌ കോറിയിട്ട‌ അവ്യക്ത‌ ലിപികളാണ്‌ ഞാന്‍‌ ആദ്യം‌ വായിച്ച‌ അക്ഷരങ്ങള്‍‌..!

അദൃശ്യ‌ സഹയാത്രികാ‌.. ജനിമൃതികളുടെ‌ പൊരുളെന്താണെന്ന്‌ ഇനിയെങ്കിലും‌ എനിക്കു‌ പറഞ്ഞുതന്നാലും‌..!
എന്റെ‌ സഹോദരന്റെ‌  കുഞ്ഞുകൈകളില്‍‌  മരണം‌ വന്നുതൊട്ടപ്പോള്‍‌ അവനുണ്ടായിരുന്ന‌
അതേ‌ രോഗം‌, ടൈഫോയ്ഡ്‌, പിന്നീടൊരിക്കല്‍‌ അതേ‌ തീവ്രതയോടെ‌  എനിക്കുമുണ്ടായി‌ല്ലേ‌..!
എന്നിട്ടും‌ എന്തുകൊണ്ടാ‌ണ്‌  ജീവിതത്തിന്റെ‌ നേര്‍വരമ്പുകളിലൂടെ‌ അവനില്ലാതെ‌ ഞാനിപ്പോഴും‌ നടന്നുപോകുന്നത്‌..?

നിശ്ശബ്ദതയില്‍‌ നിന്ന്‌ അദൃശ്യന്റെ‌  ശബ്ദമുയര്‍ന്നു:‌    
 ''‌ഒരാള്‍‌ പിറക്കുമ്പോല്‍‌ ഒരു‌ മരണം‌ ജനിക്കുന്നു‌;‌ ജനനത്തിന്റെ‌ മറ്റൊരു‌  പേരാണല്ലോ‌ മരണം‌..!
മാതാ‌വിന്റെ‌ ഗര്‍ഭത്തില്‍നിന്ന്‌ ഭൂമിയുടെ‌ ഗര്‍ഭത്തിലേക്ക്‌ നീ തിരിഞ്ഞുകിടന്നതേയുള്ളൂ‌.. യഥാ‌ര്‍ത്ഥ‌ ‌ജീവിതത്തിലേക്കുള്ള‌ പിറവിയ‌ല്ലോ‌   മരണം‌..!''‌

അദൃശ്യന്‍‌ തുടര്‍ന്നു‌ :‌
''‌സൃഷ്ടിസംഹാരങ്ങളുടെ‌ യുക്തി‌ എനിക്കറിയില്ല‌‌! ദേഹി‌യാല്‍‌ ഉപേക്ഷിക്കപ്പെടുന്ന‌ ദേ‌ഹത്തിന്റെ‌ പരിണിതിയും‌ എനിക്കറിയില്ല‌!
ഞാന്‍‌ വെറുമൊരു‌ സഹയാത്രികന്‍‌.. എനിക്കറിയാത്തതെല്ലാം‌ നിങ്ങള്‍‌ക്കറിയാമല്ലോ‌..!''‌
''‌ഞങ്ങള്‍ക്കോ‌..?''‌ ഞാനല്‍ഭുതപ്പെട്ടു‌. ‌
''അതെ''‌
'‌നാമങ്ങള്‍‌'‌ പഠിപ്പിക്കപ്പെട്ടത്‌ നിങ്ങള്‍‌ക്കാണല്ലോ‌! നാമങ്ങളില്‍‌ നിന്ന്‌ ആശയങ്ങള്‍‌ ഗ്രഹിക്കുന്നവരും‌  നിങ്ങള്‍‌ തന്നെ‌! പക്ഷെ‌,
ആത്മജ്ഞാനങ്ങള്‍‌  ഒളിച്ചിരിക്കുന്നത്‌ പുസതക മട‌‌ക്കുകളിലല്ല‌;‌ ജീവിതത്താളുകളിലാണെന്ന്‌  നിങ്ങളറിയാതെപോയതെന്തേ‌...?
''‌എനിക്കൊന്നും‌ മനസ്സിലാകുന്നില്ല‌ സഹയാത്രികാ‌..!''‌

അയാള്‍‌ എന്റെ‌ ഭൂതകാല‌‌പുസ്തകം‌ കയ്യിലെടുത്ത്‌ താളുകള്‍‌  മറിച്ചുതുടങ്ങി‌..
നിനക്കറിയാത്തതെല്ലാം‌ ഈ‌ ‌താ‌ളുകളില്‍‌ കുറിച്ചുവെച്ചിട്ടുണ്ടല്ലോ‌!‌
മിന്നിമറി‌ഞ്ഞ‌ പേജുകളിലൊന്നിലേക്ക്‌ നോക്കി‌ സഹയാത്രികന്‍‌ ചോദിച്ചു:‌
ഇവരെ‌ അറിയാമോ‌..?

''‌ങും‌..''‌ ഞാന്‍‌ തലയാട്ടി‌.  

''‌ഇവര്‍‌ ഒരേ‌ ഉദരത്തില്‍‌ ജനിച്ചവര്‍‌..! അനന്തരം‌ ലഭിച്ച മണ്ണ്‌ പങ്കുവെച്ചപ്പോള്‍‌ വിഹിതത്തിന്റെ‌ തോത്‌ നോ‌ക്കി‌ കലഹിച്ചുനിന്നവര്‍;‌ രക്തബന്ധം‌ മുറിച്ചവര്‍‌..!

സഹയാത്രികന്‍‌ ചോദിച്ചു‌:‌
''‌അര്‍ഹമായ‌ വിഹിതം‌  അനുഭവിക്കാനാവാതെ‌, അകാലത്തില്‍‌ മരണം‌ അവരെ‌  തേടിവന്നപ്പോള്‍‌ അവര്‍‌ കുറിച്ചുവെച്ച‌  വിലാപത്തില്‍നിന്ന്‌ നീ‌ '‌അറിവ'‌റിയുന്നുണ്ടോ..?''‌‌  

''‌ങും‌..''‌ ഞാന്‍‌ തലയാട്ടി‌.
''‌ഭുതകാലത്തിന്റെ‌  ഓരോ‌ പേജുകളില്‍‌ നിന്നും‌  ഓര്‍മ്മകള്‍‌ വായിച്ചെടുക്കുമ്പോള്‍‌ നിനക്ക്‌ ആത്മവിചാ‌രമുണരും‌;‌ അതാണ്‌ ആത്മജ്ഞാനത്തിലേക്കുള്ള‌ വഴി‌..''‌

സഹയാത്രികന്‍‌  മന്ദഹസിച്ചു‌:‌
''‌ഓരോരുത്തരുടേയും‌ കണ്ണുകളില്‍‌ തങ്ങില്‍ക്കുന്ന‌ കാഴ്ച്ചകള്‍‌ അവരവര്‍ക്കു‌ സ്വന്തം‌.. എത്ര‌ വര്‍ണ്ണിച്ചാലും‌ മറ്റുള്ളവര്‍ക്കത്‌ അപൂര്‍ണ്ണം‌..!''‌
''‌നിന്നെ‌ തഴുകിപ്പോയ‌ കാല‌‌ദേശങ്ങള്‍‌, നിനക്കു‌ തണലായിനിന്ന‌  കുടുംബ‌വൃക്ഷങ്ങള്‍‌, ആത്മ‌ബന്ധങ്ങള്‍‌ എല്ലാം‌ വിശിഷ്ട‌നിധികളാണ്‌.
അവര്‍‌ ഓര്‍മ്മകളില്‍‌ ബാക്കിവെച്ചതെല്ലാം‌ പിറകെ‌ വരുന്നവര്‍ക്കായി‌ നീ‌ അടുക്കിവെക്കുക‌.

നിന്റെ‌ കണ്ണുകളില്‍‌ പതിഞ്ഞത്‌ നീ‌ മാത്രം‌ കണ്ടെടുത്ത‌ നിധി‌...!‌''‌
ശ്ലഥചിന്തകളുടെ‌ ഒഴുക്കു‌നിലച്ചു‌;‌
ഉയര്‍ച്ചയില്‍‌ നിന്ന്‌ താഴ്ച്ചയിലേക്ക്‌ ജലമൊഴുകി‌;‌ പുഴ‌യൊഴുകി‌;‌ കഥയൊടുങ്ങാതെ‌ പകലൊടുങ്ങി‌...!

..........................................................................................................................................................

.‌....... റ‌സാഖ് വഴിയോരം .................... 28 JUNE 2020 :  വാരാദ്യ‌ മാധ്യമം‌
.........................................................................................................................................................

No comments:

Post a Comment