Monday, January 31, 2022

അധ്യാ‌യം‌ :‌- 10‌ ...... കൊടുത്തുവീട്ടാന്‍‌ കഴിയാത്ത‌ കട‌ങ്ങള്‍‌!


 

അധ്യാ‌യം‌ :‌- 10‌

...................‌................................................................

കൊടുത്തുവീട്ടാന്‍‌ കഴിയാത്ത‌ കട‌ങ്ങള്‍‌ ‌

....................................................................................‌

ചേരാംകുന്നിനുമുകളില്‍‌ ചന്ദ്രനുദിച്ചു‌. നിറഞ്ഞ‌ നിലാവിലൂടെ‌‌ പഞ്ചാരമാവിലേക്ക്‌ പാതിരാപ്പ‌ക്ഷികള്‍‌ പറ‌ന്നുവന്നു‌.‌ കുന്നിനുമുകളിലെ‌ കുശവന്മാരുടെ‌ ആലയില്‍‌‌നിന്ന്‌ ‌കുതിര്‍ന്ന‌

‌‌കളിമണ്ണിന്റെ‌ ചടുല‌ശബ്ദ‌‌താളം‌ കുന്നിറങ്ങിവന്നു‌. മുറ്റത്ത്‌ മെടഞ്ഞിട്ട‌ തെങ്ങോ‌ലയില്‍‌ ഞാന്‍‌‌ ‌വെറുതെ‌ നിലാവുനോക്കി‌ ‌കിടന്നു‌.

മേയ്‌ മാസത്തിലെ‌ കളിയുന്മാദങ്ങള്‍‌ അവസാ‌നിക്കുകയാണ്‌. ഹസ്സനാജിക്ക്‌ കൊടുക്കാന്‍‌ അമ്മാവന്‍‌ എഴുതിത്തന്ന‌ കത്ത്‌ ഭദ്രമായി‌ ഇരുമ്പുപെട്ടിയില്‍‌ വെച്ചിട്ടുണ്ട്‌.‌ ജെ‌.ഡി‌.റ്റി‌.യിലേക്ക്‌ കൊണ്ടുപോകാനയി‌  തുരുമ്പുപിടിച്ച‌ പെട്ടി‌ ഇക്കാ‌ക്കയാണ്‌ മഞ്ഞപെയ്ന്റടിച്ച്‌ പുത്തനാക്കിത്തന്നത്‌. 

‌ഇക്കൊല്ലത്തെ‌ വെള്ളപ്പൊക്കത്തിന്‌ പാടവരമ്പത്ത്‌ പോയിനില്‍ക്കാനും‌,

‌കൂട്ടിക്കെട്ടിയ‌ വാഴത്തടിയിലിരുന്ന്‌ രണ്ടുകൈകള്‍കൊണ്ടും‌ അക്കരെയിക്കരേക്ക്‌ തുഴഞ്ഞുകളിക്കാനും‌‌ ഞാനുണ്ടാവില്ല‌!‌ പാടത്തെ‌ കല‌ക്കുവെള്ളത്തിലിറങ്ങി‌ ‌ ‌കുഞ്ഞുമീനുകളെ‌ പിടിച്ച്‌‌ ചേമ്പിലയിലാക്കി‌, കിണറ്റിലെ‌ തെളിഞ്ഞ‌ ‌വെള്ളത്തിലേക്കിട്ട്‌, അവ‌ നീന്തിപ്പോകുന്നത്‌ നോക്കി‌ കി‌ണറ്റുവക്കത്തിരിക്കാനും‌ ഇനി‌ ഞാനുണ്ടാവില്ല‌!

ചീവീടുകളു‌റങ്ങാത്ത‌ വീട്ടു‌മുറ്റത്ത്‌ ആകാശം‌ നോക്കി‌ ഞാന്‍‌ കിടന്നു‌. നിലാവിനു‌ മുകളിലൂടെ‌ കരിമേഘങ്ങള്‍‌ പാഞ്ഞുപോകുന്നുണ്ട്‌‌. മഴക്കാലം‌ തുടങ്ങുന്ന‌തിന്റെ‌ ലക്ഷണ‌ങ്ങളണ്‌‌!‌ മഴപെയ്ത്‌ വെള്ളം‌ കലങ്ങുന്നതിനു‌ മുമ്പ്‌

പുഴയില്‍‌ പോയി‌ നന്നായൊന്നുകൂടി‌ നീന്തിക്കു‌ളിക്കണം‌.‌ വേലിയിറക്കമാണെങ്കില്‍‌ അക്കരെ‌ പോയി‌ ചൂണ്ടയി‌ട്ട്‌ മീന്‍പിടിക്കണം‌.

കുളികഴിഞ്ഞ്‌ മടങ്ങുമ്പോള്‍‌‌ പുഴവക്കത്തെ‌ '‌നിസ്കാ‌രക്കല്ലി'‌ല്‍‌  കുറച്ച്‌ സമയം‌ വെറുതെ‌യിരി‌ക്കണം‌.

നിസ്ക‌രിക്കാന്‍‌ പാകത്തില്‍‌ നീളത്തിലുള്ള‌ ആ‌ പാറ‌ക്ക‌ല്ല്‌‌ ആരാണ്‌ ചുങ്കത്തു‌കടവിനടുത്ത്‌ കൊണ്ടിട്ടതെന്ന്‌ പരിയാരത്തെ‌ വല്ല്യുമ്മയോട്‌ ഒരിക്കൽ‌ ചോദിച്ചപ്പോൾ‌ കുലുങ്ങിച്ചിരിച്ചുകൊണ്ട്‌ വെല്ലിമ്മ‌ പറഞ്ഞു:‌ 

''‌‌ജിന്ന്വോള്‌ കൊണ്ടി‌ട്ടതാ‌...''‌ 

ഞങ്ങളെ‌ പേടിപ്പിക്കാന്‍‌ പറയുകയാണെ‌ന്ന്‌‌ ഞങ്ങൾക്കറിയാം‌. ഒരിക്കല്‍‌ ചുങ്കത്തെ‌ '‌ബാപ്പു'‌വാണ്‌ ഒരാളുടെ‌ നീളമുള്ള‌ ആ‌ നിസ്ക്കാരക്ക‌ല്ലിന്റെ‌ കഥ‌ ഞങ്ങള്‍ക്ക്‌ പറ‌ഞ്ഞു‌തന്നത്‌. മുളങ്കൂ‌ട്ടങ്ങള്‍‌ നിറ‌ഞ്ഞ‌ ചുങ്കത്തെ‌ കടവിനടുത്താണ്‌ ബാപ്പുവിന്റെ‌ വീട്‌‌. പുഴയെക്കുറിച്ച്‌ അവ‌നറിയാത്ത‌തായി‌ ഒന്നുമില്ല‌.

നിസ്കാ‌രക്കല്ലിനടുത്തുള്ള‌ കോമാ‌വില്‍‌ നിന്ന്‌ പഴുത്ത‌ കോമാങ്ങ‌ '‌ക്ലും'‌ എന്ന‌ ശബ്ദത്തോടെ‌ പുഴയില്‍‌ വീണ്‌ ഒഴുകിത്തുട‌ങ്ങുമ്പോള്‍‌ ‌ ബാപ്പു‌ വെള്ളത്തിലേക്ക്‌‌ ചാടി‌ മാങ്ങയെടുത്ത്‌ കരയിലേക്കെറിഞ്ഞുതരും‌. പിന്നെ‌ നിസ്കാ‌രക്കല്ലിലിരുന്ന്‌ കടിച്ചീമ്പിത്തിന്ന‌ ശേഷം‌ ഞങ്ങള്‍‌ മാങ്ങയണ്ടി‌  വെള്ളത്തിലേക്കു‌തന്നെ വലിച്ചെ‌റിയും‌.

ചുങ്കത്തെ‌ വീടിനുമുറ്റത്തുകൂടിയാണ്‌ ഞങ്ങള്‍‌ പുഴയില്‍‌ ചൂണ്ടലിടാന്‍‌ പോകുന്നത്‌.

പെരും‌ മഴ‌ ഒരമ്പി‌‌ വരുമ്പോള്‍‌ ചൂണ്ടല്‍‌ പുഴവക്കത്ത്‌ കുത്തിയിട്ട്‌ ഞങ്ങള്‍‌ കൊ‌ടപ്പനയുടെ‌ ചോട്ടിലേക്കോടും‌.

നല്ല‌ മഴയാണെങ്കില്‍‌ ചുങ്കത്തെ‌ ഓല‌വീടിന്റെ‌ ഇറയത്ത്‌ പോയി‌ കൂനിക്കൂടി‌നില്‍ക്കും‌.

അപ്പോൾ‌ ഒരു‌ കയ്യില്‍‌ നൂറുതേച്ച‌ മഞ്ഞ‌ വെറ്റിലയും‌ പിടിച്ച്‌, മുറ്റത്തേക്കെത്തിനോക്കി‌ 'മായി'‌ ഉറക്കെ‌ വിളിച്ചു‌പ‌റ‌യും‌:‌

''മഴ‌ കൊള്ളണ്ട‌ കുട്ട്യളെ‌.. മ്മാരത്തേക്ക്‌ കേറി‌ നിന്നോളി‌..''‌

പിന്നെ‌ സ്നേഹത്തോടെ‌ വെറ്റിലക്കറയുള്ള‌ ചുവന്ന‌ പല്ലുകാട്ടി‌ ചിരിച്ചുകൊണ്ട്‌ ഞങ്ങ‌ളെ‌  നോക്കിനില്‍ക്കും‌.

ഞങ്ങള‌പ്പോള്‍‌, ഓല‌പ്പുറത്ത്‌ നിന്ന്‌ ഇറയിലേക്ക്‌ വീഴുന്ന‌ മഴവെള്ളത്തിലേക്ക്‌ കാലുകള്‍‌ നീട്ടി‌ക്കഴുകി‌, ചീറ്റ‌ലടിച്ച്‌  നനഞ്ഞ‌ മണ്‍കോലായിലേക്ക്‌ കയറി‌ നില്‍ക്കും‌.

ഏതോ‌ മാപ്പിളപ്പാട്ടിന്റെ‌ ഈ‌ണത്തില്‍‌ ചൂളം‌ വിളിച്ച്‌, മുറ്റത്തെ‌ പഴമ്പി‌ലാവില്‍‌ നിന്ന്‌ അണ്ണാന്‍‌ തുരന്ന‌ പഴുത്ത‌ ചക്ക‌ വലിച്ച്‌ ബാപ്പു‌ ഞങ്ങള്‍ക്ക്‌ ഓരൊ‌ 'എത്തു'‌കളാ‌ക്കി‌ മുറിച്ചു‌ ത‌രും‌.

ചുങ്കത്തെ‌ കോലായില്‍‌ നിന്ന്‌ നോക്കിയാല്‍‌  വര‌മ്പിന്റെ‌ ചെറുതും‌ വലുതുമായ‌ കള്ളികളായി‌ ഈ‌ങ്ങല്ലീരി‌പ്പാടം‌ ഊരാളിക്കുന്നുവരെ‌ നീണ്ടുകിടക്കുന്ന‌ത്‌  കാണാം‌.

പാടത്ത്‌ കൊയ്ത്തു കഴിഞ്ഞാല്‍‌ പിന്നെ‌ പന്തുകളി‌യുടെ‌ കാലമാണ്‌. ‌നനഞ്ഞ‌ നെല്‍ക്കു‌റ്റികള്‍‌ നിറഞ്ഞ‌  കളി‌മണ്ണില്‍‌ ശീമക്കൊന്ന‌വടിയുടെ‌ വടികൾ‌  നാട്ടി‌ ഞങ്ങള്‍‌ പന്ത്‌ കളിക്കും‌. കളികഴിഞ്ഞ്‌ പുഴയില്‍‌ പോയി‌ ഇരുട്ടുന്നവരെ‌ നീന്തിക്കു‌ളി‌ക്കും‌.‌

മഴക്കാലം‌ തുടങ്ങിയാല്‍‌ തോടും‌ പാടവും‌ നിറയും‌.

പുഴയില്‍‌‌നിന്ന്‌ തോട്ടിലൂടെ‌ വെള്ളം‌ ഒഴുകിവന്ന്‌ പാടത്ത്‌ നിറയാന്‍‌ തുടങ്ങുമ്പോള്‍‌ മീന്‍പിടിക്കാന്‍‌ വലയും‌ കത്തിയുമായി‌ ആളുകള്‍‌ വരും‌.

വെള്ളം‌ '‌ഏറ്റം‌'‌ തുടങ്ങിയാല്‍‌ തലയിലൊരു‌ തോര്‍ത്തുമുണ്ട്‌ കെട്ടി‌, കയ്യില്ലാത്ത‌ ബനിയനുമിട്ട്‌ ബാപ്പു‌ ‌പാടത്തൂടെ‌ ചെറുതോണി തുഴഞ്ഞ്‌ അങ്ങനെ‌ വരും‌.  വെള്ളപ്പൊക്കം‌  കയറുന്ന‌ വീടുകളില്‍‌ നിന്ന്‌ ‌സാധങ്ങളെടുത്ത്‌ വെള്ളം‌ കയറാത്ത‌ വീടു‌കളിലേക്കെത്തിക്കാൻ‌ സഹായിക്കും‌.

പുഴവക്കത്തെ‌ '‌നിസ്കാ‌രക്കല്ലി'‌ല്‍‌ ഞാന്‍‌ കണ്ണടച്ചുകിടന്നു‌.

ബാപ്പു‌വില്ലാതെ‌ അനേക‌ വർഷങ്ങൾ‌ പിന്നെയും‌ പുഴയൊഴുകി‌‌.

കാലവര്‍ഷങ്ങളില്‍‌ നിസ്ക്കാരക്കല്ലിനോളം‌ കയറിവന്ന്‌ ‌പു‌ഴ‌ ഒന്നും‌ മിണ്ടാതെ‌ മടങ്ങിപ്പോയി‌.

കോമാവില്‍‌ നിന്ന്‌ പിന്നെയും‌ മാങ്ങകള്‍‌ വീണ്‌ പുഴയിലൂടെ‌ ഒലിച്ചു‌പോയി‌‌, ആരും‌ കരയിലേ‌ക്കെടുത്തെറിയാതെ‌‌!

ബാല്യകൗമാരങ്ങളിലെ‌ എല്ലാ‌ സുഖ‌ദു:ഖങ്ങളും‌ പിണക്കങ്ങളും‌ കുഞ്ഞോളങ്ങളിലേറ്റുവാങ്ങി‌ ഞങ്ങളെ‌ തഴുകിത്തലോടി‌യ‌ സാന്ത്വനത്തിന്റെ‌ നീരൊഴുക്കായിരുന്നു‌ ഇരുവഴിഞ്ഞിപ്പുഴ‌!

പുഴയുടെ‌ കുളിരറിയാതെ‌ ഒരു‌ ദിവസം‌ പോലും‌ കടന്നു‌പോ‌യില്ല‌.‌

മുളങ്കൂട്ടങ്ങളില്‍‌ നിന്ന്‌

മിഴിനീരുപോലെ‌ കുഞ്ഞോളങ്ങളില്‍‌ വീണലിയുന്ന‌ ജലകണങ്ങള്‍‌ക്കൊപ്പം‌

എന്റെ‌ പുഴയോര്‍മ‌കളും‌ അലിഞ്ഞുപോവുകയാണ്‌.

‌അസമയങ്ങളിൽ‌ പുഴയിലേക്കോടിപ്പോ‌കുമ്പോള്‍‌ പെരിയാ‌രത്തെ‌ ‌വെല്ലിമ്മ‌ വിളിച്ചുപറയും:‌

''‌വെള്ളംവേലിന്റെ‌ നേരാ‌.. നീറായ്ക‌ള്ണ്ടാവും‌..''‌

‌ഞങ്ങള്‍‌ തിരിച്ചെത്തുന്നവരെ‌ കോലായില്‍‌ വടിയും‌ കുത്തിപ്പിടിച്ച്‌ വ‌ഴിയിലേക്ക്‌ നോക്കിനില്‍ക്കുന്നുണ്ടാവും‌ വെല്ലിമ്മ‌!

പിന്നെ‌ കട്ടിലില്‍‌ കാലുകള്‍‌ നീട്ടിവെച്ച്‌, കാച്ചിത്തുണിയുടെ‌ കരകള്‍‌ ശരിയാക്കി‌ വല്ല്യുമ്മ കഥകള്‍‌ പറയാന്‍‌ തുടങ്ങും‌.. ലഹളയുടെ‌ കാലത്ത്‌

നാട്ടിലിറങ്ങിയ‌ പട്ടാളക്കാരുടെ‌ വെടികൊണ്ട്‌ ‌ശഹീദായി‌ മരിച്ച‌വരുടെ‌ വീര‌കഥകള്‍‌ കേൾക്കാൻ‌  ഞങ്ങള്‍‌ ചുറ്റുമിരിക്കും‌‌..

കുറച്ച്‌ കഴിയുമ്പോള്‍‌ ‌'ബാക്കി‌ നാളെ‌..‌'‌ എന്നൊരു‌ ചിരിയോടെ‌ വെല്ലിമ്മ‌ ഞങ്ങളെ‌ സ്നേഹത്തോടെ‌ നോക്കി‌യിരിക്കും‌.

ഇരുവഴിഞ്ഞിപ്പുഴയില്‍‌ എപ്പോഴും‌ ആളുകളുടെ‌ തിരക്കാണ്‌‌, കുളി‌ക്കുന്നവരും‌‌ അലക്കുന്നവരും‌‌ മീന്‍‌ പിടിക്കുന്നവരുമൊക്കെയായി‌.

വേലിയേറ്റം‌ തുടങ്ങു‌മ്പോള്‍‌

അക്കരെ‌ പാടത്തുനിന്ന്‌ കുട്ടയിലാക്കി‌യ‌ കളിമണ്ണ്‌ തലയില്‍‌ വെച്ച്‌, പുഴവക്കത്തെ‌ കുത്തനെയുള്ള‌ സ്റ്റെപ്പുകളിറങ്ങി‌ '‌മമ്പണിക്കാര്‍‌'‌ വരും‌.

മണ്ണ്‌ നിറച്ച‌ തോണി‌ വെള്ളത്തിന്‌ ‌സമാന്തരമാകുമ്പോള്‍‌ ‌വക്കത്തുകൂടി‌ കഴുക്കോല്‍‌ കുത്തി‌‌നടന്ന്‌

ഫറോ‌ക്കിലെ‌‌ ഓട്ടുകമ്പനിയിലേക്ക്‌ കൊണ്ടു‌പോകും‌.‌

ചിലപ്പോള്‍‌ തേങ്ങ‌യും‌ ചെങ്കല്ലും‌ മറ്റു‌ സാധനങ്ങളും‌ കയറ്റിയ‌ വലിയ‌ തോണികളും‌ പുഴയിലൂടെ‌ തുഴഞ്ഞുപോകുന്നത്‌ കാണാം‌.

വലിയ‌ മരത്തടികള്‍‌ കൂട്ടിക്കെട്ടി‌ കല്ലാ‌യിലേക്ക്‌ '‌തെരപ്പം‌'‌ കുത്തിപ്പൊകുന്നവര്‍‌,  പരമ്പുകളുണ്ടാ‌ക്കുന്നവര്‍ക്കായി‌ മലയില്‍‌ നിന്ന്‌ ഓടകളുടെ‌ കെട്ടുകള്‍‌ തുഴഞ്ഞുവരുന്നവര്‍‌, ‌ എല്ലവരുടേയും‌ ജലപാത‌യായിരുന്നു‌ ഇരുവഴിഞ്ഞിപ്പുഴ‌!

ഫറോക്കില്‍‌ നിന്ന്‌ തോണിക്കാര്‍‌ മടങ്ങിവരുമ്പോള്‍‌ അങ്ങാടിയി‌ലേക്കുള്ള‌ അരി‌സാധങ്ങളായിരിക്കും‌ തോണി‌ നിറയെ‌‌.

മഴക്കാലത്ത്‌ നല്ല‌ ഒഴുക്കുള്ള‌ വെള്ളപ്പൊക്കത്തില്‍‌, തോണിയില്‍‌ നി‌റയെ‌ അരിച്ചാക്കുകളുമായി‌,  പുഴ‌ യിലേക്ക്‌ തൂങ്ങി‌ നില്‍ക്കുന്ന‌ മരപ്പൊ‌ന്തകളില്‍‌ പിടിച്ചു‌വലിച്ച്‌, ഒഴുക്കിനെതിരെ‌ തോണിതുഴഞ്ഞ്‌ ഞങ്ങളുടെ‌ ഗ്രാമത്തിന്റെ‌ വിശപ്പിലേക്ക്‌ ആരൊക്കെയോ‌ ‌ആഹാരമെത്തിച്ചു‌തന്നു‌.

'‌കയ്യിലും‌ കാലിലും‌ കഠിനാ‌ദ്ധ്വാനത്തിന്റെ‌ കറുത്ത‌ തഴമ്പുകളുള്ള‌, അറി‌യപ്പെടാത്ത‌ ഒരു‌ പാടു‌ മനുഷ്യരുടെ‌ വിയര്‍പ്പില്‍‌ നനഞ്ഞ‌‌ സെല്ലുകളുടെ‌ സാകല്യമാണ്‌ '‌ഞാനെ'ന്ന‌ അഹങ്കാരം‌‌!

മുമ്പേനടന്നുപോയ‌വര്‍‌ പകരമായി‌ ഒന്നും‌ ചോദിച്ചില്ല‌, കണ‌ക്കുകള്‍‌ എഴുതിവെച്ചില്ല‌‌‌‌‌, ഒരു‌ പുഞ്ചിരിപോലും‌ ‌പ്രതീക്ഷിച്ച്‌ കാത്തുനിന്നില്ല‌‌! ‌‌‌

കൊടുത്തു‌ വീട്ടാന്‍‌ കഴിയാത്ത‌ ആ‌ കട‌പ്പാടുകൾക്ക്‌  പകരമാവില്ല‌ ഈ‌ ഓര്‍മ‌പ്പൂ‌ക്കളെന്നറിയാം‌. എങ്കിലും‌ ഇത്രയെങ്കിലും‌‌!

‌ഒരു‌ ബീജത്തില്‍‌ നിന്നും‌ പൂര്‍ണ്ണ‌മനുഷ്യനിലേക്കുള്ള‌ നിന്റെ‌ യാത്രയില്‍‌ അനേകമാളു‌കളെ‌, അവസരങ്ങളെ‌, അര്‍ഹമായ‌ സ്ഥലങ്ങളില്‍‌, കാലങ്ങളില്‍‌, നിനക്കു‌‌ സഹായികളായി‌ ദൈ‌വം‌ ഒരുക്കി‌ നിര്‍ത്തിയിരിക്കുന്നുവെന്ന്‌ ഞാനറിയുന്നു‌.‌ ആരുടെയൊക്കെ‌ കരുതലിലാണ്‌ ഞാനെന്ന‌ ദുര്‍ബല‌ജന്മം‌ സ്വന്തം‌‌ ‌കാലിലമര്‍ന്നു‌നില്‍ക്കാന്‍‌ ശക്തി‌നേടിയതെന്ന്‌‌ ഇന്ന്‌‌ ഞാനറിയുന്നു‌.

ഒരിക്കല്‍‌ പോ‌ലും‌ ക‌ണ്ടി‌ട്ടില്ലാത്ത‌ എത്ര സുമനസ്സുകളുടെ‌ ഔദാര്യത്തിലാണ്‌ ഞാൻ‌  അനാഥാലയത്തില്‍‌ അന്തിയുറങ്ങിയതെന്ന്‌ ഞാൻ‌ മനസ്സിലാക്കുന്നു‌.  ‌ഈ‌ ചേര്‍ത്തെഴുതുന്ന‌ അക്ഷരങ്ങള്‍‌ പോലും‌ ആരോ‌ കനിഞ്ഞരുളിയ‌ ദാനമാണെന്ന്‌ ‌ഇപ്പോള്‍‌ ഞാന‌റി‌യുന്നു‌‌.

ഭൂതകാലങ്ങളി‌ലേക്ക്‌ കണ്ണ്‌ തുറന്ന്‌ ഞാന്‍‌ വീണ്ടും‌ നിസ്കാ‌രക്കല്ലിലിരുന്നു‌.

‌നടക്കാനറിയാത്ത‌ കൈക്കു‌ഞ്ഞായിരുന്നപ്പോള്‍‌ എത്ര‌ സ്ഥലങ്ങളിലേക്കെന്നെ‌‌ എടുത്തുകൊണ്ടുനടന്നിട്ടുണ്ടാവും‌ എന്റെ‌ സഹോദരന്‍‌‌!

വിശന്നു‌കരഞ്ഞപ്പോള്‍‌ എനിക്കെത്ര‌ തവണ‌ ചോ‌റു‌ വാരിത്തന്നിട്ടുണ്ടാവും‌ എന്റെ‌ സഹോദരിമാര്‍‌‌!

എത്ര‌ തവണ‌ എന്നെ‌ താലോലിച്ചിട്ടുണ്ടാവും‌ എന്റെ‌ അയല്‍വാസികള്‍‌!

പിന്നെ‌യും‌ നേരിട്ടറിയാത്ത‌ എത്രയെ‌ത്ര‌യാളുകളെന്നെ‌ രോഗങ്ങളില്‍‌ പരിചരിച്ചിട്ടുണ്ടാവും‌!

ഓര്‍മ്മകളിൽ‌ ഒരിക്കല്‍‌ പോലും‌ അലോസരമുണ്ടാക്കാതെ‌‌, ഒന്നിനും‌ കണ‌ക്കു‌പറ‌ഞ്ഞ്‌ ശല്യപ്പെടുത്താതെ‌, എന്നെ‌ തഴുകിത്തലോടിപ്പോയ‌ സുകൃതജന്മങ്ങളേ‌‌‌,  നന്ദി‌!

എല്ലാം‌ സ്വന്തമായി‌ ചെയ്യാ‌മെന്നായപ്പോള്‍‌, സ്വന്തമായി‌ സമ്പാദിക്കാമെന്നായപ്പോള്‍‌,

കറുപ്പും‌ വെളുപ്പുമുള്ള‌ കള്ളികളി‌ലേക്ക്‌ നിങ്ങളെ‌ മാറ്റിനിര്‍ത്തിയ‌ എന്റെ‌ മൗഢ്യ‌ത്തിന്‌ മാപ്പ്‌!

....................

‌ഞങ്ങളുടെ‌ ഗ്രാമത്തിലേക്ക്‌ തോണിയില്‍‌ കൊണ്ടുവരുന്ന‌ അരിച്ചാക്കുകളും‌ മറ്റും‌ കടവില്‍‌ നിന്ന്‌ പാടവരമ്പത്തൂടെ‌ തലച്ചുമടായി‌ട്ടാ‌യിരുന്നു‌ പീടികയിലെത്തിച്ചിരുന്നത്‌. റോഡും‌ വൈദ്യുതിയുമെ‌ത്താത്ത‌ ഞങ്ങളുടെ‌ ഗ്രാമ‌ത്തിലന്ന്‌ രണ്ട്‌ പീടികകള്‍‌ മാത്രമാണുണ്ടാ‌യിരുന്നത്‌.

തേങ്ങയും‌ അടക്കയുമൊക്കെ‌ ഉണക്കുന്ന‌ വലിയ‌ 'ചേവുപുര'‌കളോട്‌ ചേര്‍ന്ന്‌ ബീരാങ്കുട്ടി‌ ഹാജിയുടെ‌ പല‌ചരക്കു‌കട‌യും‌,

അങ്ങാടിയുടെ‌ നടുവിലുള്ള‌ വലിയ‌ കിണറിനപ്പുറത്ത്‌ പള്ളിപ്പറമ്പിനടുത്തുള്ള‌ '‌പീസ്യാക്ക‌'‌യുടെ‌ അരിപ്പീടിക‌യും‌.

കാലവര്‍ഷം‌ തിമര്‍ത്തുപെയ്യുന്ന‌ ഒരു‌ വൈകുന്നേരം‌. മഴ‌ അല്പം‌ കുറഞ്ഞപ്പോള്‍‌, നോട്ടുബുക്കില്‍‌ നിന്ന്‌ പറിച്ചെടുത്ത‌ നീല‌വരയുള്ള‌ കടലാസിൽ‌ ഒരു‌ കത്തും‌ ഒരു‌ തുണി‌‌സഞ്ചിയും‌ തന്നിട്ട്‌ ഉമ്മ‌ എന്നെ‌

‌പീടികയിലേക്ക്‌ പറഞ്ഞയച്ചു‌.

വീട്ടില്‍‌ നിന്ന്‌ ഇടുങ്ങിയ‌‌ ഇ‌ടവഴി‌യിലൂടെ‌ നടന്ന്‌ വടക്കുവീട്ടിലെ‌ പാടവക്കത്തെത്തിയാല്‍‌ പിന്നെ‌ ചെങ്കല്ലുകൊണ്ട്‌ കെട്ടിയ‌ വലിയ‌ സ്റ്റെപ്പുകളിറങ്ങി‌ നട‌ക്കണം‌. പിന്നെ‌ ‌ വീതികുറഞ്ഞ‌ വളഞ്ഞ‌ പാട‌വരമ്പിലൂടെ‌ നടന്നുവേണം‌ പീടികയിലെത്താന്‍‌‌.

പാടത്ത്‌ വെള്ളപ്പൊക്കം‌ കയറി‌ത്തുടങ്ങിയിരുന്നു‌. പാടവരമ്പുകള്‍‌ ഏറെക്കുറെ‌ മുങ്ങിത്തുടങ്ങി‌. വരമ്പിലെ‌ മുറിവഴികളി‌ലൂടെ‌ വെള്ളം‌ ശക്തിയായി‌ മേലെ‌ പാടത്തേക്ക്‌ കയറുന്നുണ്ട്‌.

കലങ്ങോട്ടെ‌‌ അമ്പലത്തിന‌ടു‌ത്തെ‌  ചെത്തുവഴിയിലെത്തിയപ്പോള്‍‌ ഞാന്‍‌ പതുക്കെ‌ കത്ത്‌ വായിച്ചു‌ നോക്കി‌:‌

‌'‌ഉദവിയാല്‍‌‌.. കുറച്ച്‌ അരിയും‌ സാധനങ്ങളും‌ കൊടുത്തയക്കണം‌. പൈസ‌ അടുത്താഴ്ച‌ തന്നു‌ തീര്‍ക്കാം‌... എന്ന്‌...'‌

കുപ്പായമിടാതെ‌, മുട്ടുവരെയുള്ള‌ കള്ളിത്തുണിയുടുത്ത്‌ മടിച്ച്‌ മടിച്ച്‌ ഞാന്‍‌ പീസ്യാക്കയുടെ‌ പീടികയുടെ‌ അടുത്തെത്തി‌. സാ‌ധനം‌ വാങ്ങാന്‍‌ വ‌ന്നവര്‍‌ പോകുന്ന‌വരെ‌ ഞാന്‍‌ സഞ്ചികൊണ്ട്‌ വായ‌ മൂടിപ്പിടിച്ച്‌ ഒരു‌ തൂണിന്മേല്‍‌ ചാരിനിന്നു‌.

തിരക്കൊഴിഞ്ഞപ്പോള്‍‌ ഞാന്‍‌ പീസ്യാക്ക‌യുടെ‌ നേരെ‌ കത്തു‌ നീട്ടി‌. കത്ത്‌ നിവര്‍ത്തി‌ വായിക്കുന്നതിനിടയില്‍‌ എന്നെയൊന്ന്‌ നോക്കി‌ക്കൊണ്ടയാള്‍‌ ചോദിച്ചു:‌

''‌‌മുമ്പ്‌ വാങ്ങ്യേന്റെ‌ പൈസെവിടെ‌...?''‌

''‌ബാപ്പ‌ അടുത്താഴ്ച‌ വന്നാ‌ ഒന്നായി‌ തരാന്ന്‌ പറഞ്ഞു‌ ഉമ്മ‌..''‌ ഞാന്‍‌ വിക്കി‌വിക്കി‌പ്പ‌റഞ്ഞു‌.

''‌‌ ഇനി‌ ക‌ടം‌ തരാന്‍‌ കയ്യൂലാന്ന്‌ മ്മാനോട്‌ ചെന്ന്‌ പറഞ്ഞാളാ‌.."‌ കത്ത്‌ മടക്കി‌ എന്റെ‌ നേര്‍ക്ക്‌ നീട്ടിക്കൊ‌ണ്ട്‌ അയാള്‍‌ പറ‌ഞ്ഞു‌.

അപമാനവും‌ ആശാഭംഗവും‌ ഒരു‌ തേങ്ങലായി‌ പുറത്തേക്കുവരാതിരിക്കാന്‍‌ ചുരുട്ടിപ്പിടിച്ച‌ തുണിസഞ്ചി‌കൊണ്ട്‌ ഞാന്‍‌ ചുണ്ടില്‍‌ അമര്‍ത്തിപ്പിടിച്ചു‌.

മഴ‌ പതുക്കെ‌ പെയ്യാന്‍‌ തുടങ്ങി‌യിരുന്നു‌. ഇന്ന്‌ രാത്രിയും‌ പട്ടിണിയായിരിക്കുമല്ലോ‌ എന്ന‌ വിതുമ്പലുമാ‌യി‌ പള്ളിപ്പറമ്പിനടുത്ത്‌ കുറച്ച്‌ സമയം‌ ഞാന്‍‌ നിന്നു‌.

കള്ളിച്ചെടികള്‍‌ കാടുകൂടിയ‌ ഇരുട്ടിൽ‌ നിന്ന്‌‌  അബ്ദുല്‍മജീദ്‌ എന്നെ‌ കാണുന്നുണ്ടാവുമോ‌‌?

ഞാനങ്ങനെ‌ ആലോചിച്ചു‌നില്‍ക്കുമ്പോള്‍‌  അപ്രതീക്ഷിതമായി‌ എന്റെ‌ സങ്കടത്തിലേക്ക്‌ പീസ്യാക്ക‌  ‌കൈ‌‌കൊട്ടി‌വിളിച്ചു‌. ഞാന്‍‌ മടിച്ച്‌ മടിച്ച്‌ അയാളുടെ‌ അടുത്തേക്ക്‌ ചെന്നു‌.

അയാള്‍‌ എന്റെ‌ അടുത്ത്‌ നിന്ന്‌ തുണി‌സഞ്ചി‌ വാങ്ങി‌. പാതിയൊഴിഞ്ഞ‌ ഒരു‌ ചാ‌ക്കില്‍‌നിന്ന്‌ അരി അളന്നു‌ തന്നു‌;‌ പിന്നെ‌ ലി‌സ്റ്റിലുള്ള‌ സാധനങ്ങളും‌!

''‌മഴ‌ വര്‌ണ്ട്‌.. വേം‌ പോയ്ക്കോളി‌..''‌ പീസ്യാക്ക‌ എന്റെ‌ തലയിലേക്ക്‌ സഞ്ചി‌ വെച്ചുതന്നുകൊണ്ട്‌ പറ‌ഞ്ഞു‌.

എന്റെ‌ മുഖത്ത്‌ അനേകം‌ ഇതളുകളു‌ള്ള‌ സന്തോഷപുഷ്പങ്ങള്‍‌ വിരിഞ്ഞു‌. ഇരുട്ട്‌ മൂടുന്നതിനുമുമ്പ്‌ ഞാന്‍‌ വേ‌ഗത്തില്‍‌ വീട്ടിലേക്ക്‌ നടന്നു‌. പാടത്ത്‌ വെള്ളത്തില്‍‌ മൂടിയ‌ ചെറിയ‌ വരമ്പുകള്‍‌ ഒരു‌ നിഴല്‍‌ പോലെ‌ തെളിഞ്ഞുകാണുന്നുണ്ടായിരുന്നു‌.

തലയിലെ‌ അരിസഞ്ചിയുമായി‌ വരമ്പിലെ‌ '‌മുറിവഴി'‌ ചാടിക്കടക്കാന്‍‌ കഴിയാതെ‌ ഞാന്‍‌ പേടിച്ചു‌നില്‍ക്കുന്നത്‌ നോക്കിക്കൊണ്ട്‌  എന്റെ‌ പിന്നാലെ‌ ഒരാള്‍‌ നടന്നു‌വരുന്നുണ്ടായിരുന്നു‌‌, എന്റെ‌ അയല്‍വാസി തെങ്ങുകയറ്റക്കാരന്‍‌ 'കടുങ്ങോച്ചന്‍‌!'‌

ഒരു‌  പുഞ്ചിരിയോടെ‌ എന്റെ‌ കയ്യില്‍നിന്നും‌ അരി‌‌സഞ്ചി‌ വാങ്ങി‌, ഞാൻ‌ വീഴാതിരിക്കാൻ‌ എന്റെ‌ കൈ‌യ്യും‌ പിടിച്ച്‌ വീതി‌കു‌റഞ്ഞ‌ വരമ്പിലൂടെ‌, മുട്ടിന്‌ വെള്ളത്തില്‍‌‌ അയാൾ‌  പതുക്കെ‌ പതുക്കെ‌ നടന്നു‌നീങ്ങി‌. പെട്ടന്ന്‌ മഴ‌ ചാറാൻ‌ തുടങ്ങിയപ്പോൾ‌  അരി‌ നനയാതെ‌, തല‌ നനയാതെ‌ അയാളെന്നെ‌ അയാളു‌ടെ‌ തൊപ്പിക്കുടയിലേക്ക്‌ ചേ‌ര്‍ത്തുനിർത്തി‌.

അങ്ങനെ‌, ഏതോ‌ നാട്ടില്‍‌ നിന്ന്‌ ‌ ആരോ‌ക്കെയോ‌ തുഴഞ്ഞ്‌ കൊണ്ടുവന്ന്‌, ഒരാളുടെ‌ അനുകമ്പയുടെ‌ അളവുപാത്രത്തില്‍‌ അളന്നുതന്ന‌ അരി‌ അന്ന്‌‌ ഞങ്ങളുടെ‌ വീട്ടിലെ‌ അത്താഴമായി‌!

വിശപ്പുമാറി‌ കിടന്നുറങ്ങിയ‌ ആ‌ രാ‌ത്രി‌യിലും‌ അതിന്റെ‌ തുടര്‍ച്ചയായ‌ അനേകം‌ ദിനരാത്രങ്ങളുടെ‌ പ്രവാഹത്തിലും‌‌  നനയാതെ‌, വീഴാതെ‌ ചേര്‍ത്തുപിടിച്ച‌ ആ‌ കരുതലിനും‌, ആര്‍ദ്രമായ‌ ആ‌ പിന്‍വിളിയുടെ‌ ഔദാര്യത്തിനും‌ ‌ ഉടല്‍‌‌പൂണ്ട‌ പ്രാര്‍ത്ഥനയായി‌ ഞാനിപ്പോഴും‌ ‌ആ‌ '‌നിസ്കാ‌രക്ക‌ല്ലി'‌ല്‍‌ ക‌ണ്ണടച്ച്‌ കിടക്കാറുണ്ട്‌.‌

...................‌.......................

റസാഖ് വഴിയോരം

..........................................

Re 02 2022

Sunday, January 30, 2022

അദ്ധ്യായം :- 09 ജനിമൃതികളുടെ‌ പൊരുളറിയാതെ‌..!

അദ്ധ്യായം :- 09 ജനിമൃതികളുടെ‌ പൊരുളറിയാതെ‌..! ........................................................................................ സ്വന്തമായി‌ കണ്ടെത്തിയ‌ വഴിയി‌ലൂടെയാണ്‌ പുഴയൊഴു‌കുന്നത്‌. പുഴയും‌ ‌കാല‌വും‌ ഒരുപോലെയാണ്‌, പിന്നോട്ടേക്കൊഴുകാന്‍‌ കഴിയാത്ത‌ നിസ്സഹായ പ്രതിഭാസങ്ങള്‍‌! ഒരിക്കല്‍‌ ഒഴുക്കിലലിഞ്ഞ്‌ വിസ്മൃതിയുടെ‌ ഇരുളിലൊടുങ്ങും‌ മുമ്പ്‌ കാലപ്രവാഹ‌ത്തിനു‌ കരയിലിരുന്ന്‌ സ്വച്ഛസ്മൃതികളുടെ‌ ഒഴുക്ക്‌ കാണുകയാണ്‌ ഞാന്‍‌! ഒരു‌ മഴക്കാല‌പ്പു‌ലരിയില്‍‌ അനാഥാലയത്തിലെ‌ മറ്റു‌ കുട്ടികളോടൊപ്പം‌ കുളിക്കാനായി‌ ഞാനും‌ പൂളക്കട‌വ്‌‌ പുഴക്കരയിലെത്തി‌. ചുവന്നുകല‌ങ്ങിയ‌ വെള്ളത്തിന്‌‌ നല്ല‌ ഒഴുക്കുണ്ടായിരുന്നു‌. ''‌തൊനെ‌ ദൂര്‌ത്തേക്കൊന്നും‌ നീന്തര്‌ത്‌''‌ വാര്‍ഡന്‍‌ എല്ലാവരോടുമായി‌ വിളിച്ചുപറഞ്ഞു‌. പുഴവക്കത്തെ‌ ചെരിഞ്ഞ‌ കരിങ്കല്‍ഭിത്തിക്കു‌ മുകളിലിരുന്ന്‌‌ ഞങ്ങള്‍‌ കുറച്ചുസമയം‌ താഴോട്ടു‌‌നോക്കി‌നിന്നു‌. ‌ ഞങ്ങൾ‌ അലക്കാറുണ്ടായിരുന്ന‌ വലിയ‌ കരിങ്ക‌ല്ലു‌കള്‍‌ കലങ്ങിയ‌ വെള്ളത്തില്‍‌ മുങ്ങി കാണാതായിരിക്കുന്നു‌. എന്റെ‌ ഓര്‍മ്മയിലേക്ക്‌ സൈതലവി‌ നീന്തിവന്നു‌. കാലിട്ടടിച്ച്‌ വെള്ളം‌ തെറിപ്പിച്ചുകൊണ്ട്‌ അവൻ‌ എന്നെ‌ നോക്കി‌ വിളിച്ചുപറഞ്ഞു:‌ ''‌‌വാ‌.. നമുക്കിവിടെ‌യിരുന്ന്‌‌ കുറ‌ച്ചു‌സമയം‌ മീനുകൾ‌ നീന്തിക്കളിക്കുന്നത്‌ നോക്കിയിരിക്കാം‌..''‌ പിന്നെയവൻ‌ ഒന്നും‌ പറയാതെ‌ നീന്തി‌ നീന്തി‌ വെള്ളത്തി‌ന‌ടിയിലേക്ക്‌ അപ്രത്യക്ഷനായി‌. അവനുണ്ടായിരുന്നപ്പോൾ‌ അ‌വിടെയിരുന്നായിരുന്നു‌ ഞങ്ങൾ‌ മീനുകളെ‌ നോക്കിയിരുന്നത്‌, അൽക്കിയിരുന്നത്‌, നീന്തിക്കളിച്ചിരുന്നത്‌.. ‌'‌'ഞാനിന്ന്‌‌ കുളിക്കിണ്‌‌ല്ല‌, ചെറ്യ‌ പനിള്ളപോലെ‌..''‌ ഷെബീറലി‌യുടെ‌ ശബ്ദം‌ എന്നെ‌ ഓർമ്മകളിൽ‌ നിന്നുമുണർത്തി‌. പിന്നെ‌ ഞങ്ങൾ‌ രണ്ടു‌‌പേരും‌ പുഴക്കു‌ കുറുകെയുള്ള‌ നടപ്പാ‌ലത്തിനു‌ മുകളിലേക്ക്‌ നടന്നു‌. കുറേ‌ സമയം‌ പുഴയുടെ‌ ശക്തമായ‌ ഒഴുക്കിലേക്ക്‌ നോക്കിയിരുന്നു‌. മഴക്കാലത്ത്‌ പാല‌ത്തിനടിയിലെ‌ കരിങ്കല്‍‌ ഭിത്തി‌ക്കുമുകലിലൂടെ‌ വെള്ളം‌ കവിഞ്ഞൊ‌ഴുകും‌. പിന്നെ‌ ഒരു‌ വെള്ളച്ചാട്ടം‌ പോലെ‌ താഴ്ച്ചയിലേക്കു‌പതിച്ച്‌ പുഴ‌ പതഞ്ഞൊഴുകും‌. ‌പുഴക്കു‌ കുറുകെയുള്ള‌ നടപ്പാ‌ലത്തിനു‌ മുകളില്‍‌നിന്ന്‌ ‌വെള്ളത്തിലേക്ക്‌ എടുത്തു‌ചാടാന്‍‌ നല്ല‌ രസമായിരുന്നു‌. ‌പല‌ കുട്ടികളും‌ വെള്ളത്തിലേക്ക്‌ ചാടി‌ ഒഴുക്കിനോടൊപ്പം‌ നീന്തി‌‌ക്കൊണ്ട്‌ പാലത്തിന്റെ‌ സിമന്റ്‌ തൂണില്‍‌ പിടിച്ചുനിന്ന്‌ ആര്‍ത്തുചിരിച്ചു‌. കണ്ടുനിൽക്കുന്നവർക്ക്‌ പേടി‌ തോന്നും‌. ''‌ഞാനും‌ ഇവിടന്ന്‌ ചാടിനോക്കട്ടെ‌..?''‌ എന്റെ‌ ചോദ്യത്തിന്‌‌ ഷബീറലി‌ തലയാട്ടി‌. അങ്ങനെ‌ സാഹസികരായ‌ കുട്ടികളോടൊപ്പം‌ അന്ന്‌ ഞാനും‌ പാലത്തില്‍‌ നിന്ന്‌ കുത്തിയൊഴുകുന്ന‌ വെള്ളത്തിലേക്ക്‌ എടുത്തു‌ചാടി‌..! ശക്തമായ‌ ഒഴുക്കില്‍‌ പൊങ്ങിക്കിടന്ന്‌ കൈകാലിട്ടടിച്ച്‌ പാലത്തിന്റെ‌ ഏതോ‌ ഒരു‌ സിമന്റു‌ കാലില്‍‌ ഒരുവിധത്തില്‍‌ പിടിച്ചു‌നിന്നു‌. പിടിവിട്ടുപോയാല്‍‌ താഴേ‌ക്കുപതിക്കുന്ന‌ കുത്തൊ‌ഴുക്കിലേക്ക്‌ ഞാന്‍‌ എന്നെന്നേക്കുമായി‌ അപ്രത്യക്ഷനാകും‌! കൈകൾ‌ തണുത്ത്‌ മരവിച്ചു‌. പിടിവിടാതിരിക്കാന്‍‌ കഴിയുന്നത്‌ ശ്രമിച്ചെങ്കിലും‌ പിടിച്ചുനിൽക്കാനാവുന്നില്ല‌. ഞാൻ‌ ഉറക്കെ‌ കരഞ്ഞു‌. വെള്ളത്തിന്റെ‌ ശബ്ദത്തിൽ‌ എന്റെ‌ കരച്ചിൽ‌ ആരും‌ കേട്ടില്ല‌. അടുത്തൊന്നും‌ കൂട്ടുകാരാരുമില്ല‌. ‌എന്നെ‌ മരണത്തിനു‌ വിട്ടുകൊടുക്കാതെ‌, ജീവിതത്തിലേക്കുതന്നെ‌ തിരിച്ചു‌കയറാന്‍‌ അന്നെനിക്കു‌നേരെ‌ കൈനീട്ടിയ‌ അദൃശ്യൻ‌ ആരായിരുന്നു‌..‌? ആക‌സ്മി‌കനിമിഷങ്ങളില്‍‌ നമുക്കുനേരെ‌ കരുതലിന്റെ‌ കൈനീട്ടിത്തരുന്ന‌ ഒരു‌ അദൃശ്യനെ‌ അനുഭവിക്കാത്തവർ‌ ആരെങ്കിലുമുണ്ടോ‌? ‌ മരണത്തിന്‌ എന്നെ‌ റാഞ്ചിക്കൊണ്ടുപോകാ‌ന്‍‌ ‌എതെയെത്ര‌ കാരണങ്ങളുണ്ടാ‌യിരുന്നു‌ എനിക്കു‌ ചുറ്റിലും‌! എന്നിട്ടും‌ ഞാനിപ്പോഴും‌ ജീവനോടെ‌‌..! എന്റെ‌ തൊട്ടുമുമ്പ്‌,‌ ഉമ്മയുടെ‌ ഗര്‍ഭകോശത്തില്‍‌ സൃഷ്ടിയുടെ‌ സൂക്ഷ്മ‌‌സ്പന്ദന‌ങ്ങളറി‌ഞ്ഞവനായിരുന്നു‌ അവന്‍‌‌, എന്റെ‌ സഹോദരന്‍‌! ബാപ്പ‌യും‌ ഉമ്മയും‌ അവന്‌ 'അബ്ദുല്‍‌ മജീദ്'‌ എന്ന്‌ പേരിട്ടു‌. മൂന്നു‌ പെണ്‍‌ മക്കള്‍ക്കു‌ ശേഷം‌ ഈ‌ ഭൂമിയിലെക്കു‌ വിരുന്നുവന്ന‌വനായിരുന്നു‌ എന്റെ‌ സഹോദരന്‍‌. ഉമ്മയുടെ‌ അഞ്ചാമത്തെ‌ പ്രസവമടുത്തപ്പോള്‍‌ പതിവുപോലെ‌ ര‌ണ്ടു‌മുറികള്‍‌ മാത്രമുള്ള‌ വീട്‌ പ്രസവമുറി‌യാ‌യി‌. പൊളിയില്ലാത്ത‌ വാതിലിനു മറ‌യായി‌ വെള്ളത്തുണികൊണ്ടുള്ള‌ വിരി‌ തൂങ്ങി‌. '‌നമ്പല'ത്തിന്റെ‌ വേദന‌ തുടങ്ങിയപ്പോള്‍‌ പേറെടുക്കാൻ‌ '‌പേറ്റിച്ചി'‌യെ‌ തിരഞ്ഞ്‌ ആളുപോയി‌. പാതിരക്കു‌ തൊട്ടുമുമ്പായി‌, കുറ്റിച്ചൂട്ട്‌ മിന്നി‌, ചെരാങ്കുന്നിറങ്ങി‌‌ ‌പാന്താത്ത വന്നു‌. പൊക്കിള്‍കൊടി‌ മുറിക്കാനുള്ള‌ 'മാറാങ്കത്തി'‌യും‌ വെറ്റിലക്കെട്ടും‌ അമ്മിത്തിണ്ടിന്മേൽ‌ വെച്ച്‌ പാന്താത്ത‌ നിലത്തിരുന്നു‌കൊണ്ട്‌ പറഞ്ഞു:‌ ''‌പടച്ചോൻ‌ സഹായ്ച്ചിട്ട്‌ എ‌ല്ലം‌ സലാമ‌ത്താകും‌..''‌ ‌ അതിനിടെ‌ സഹായത്തിനായി‌ അ‌യല്പക്കത്തുനിന്ന്‌ ‌'ആമ്മ‌' വന്നു‌. ഞങ്ങളു‌ടെ‌ തൊട്ടടുത്ത‌ വീട്ടിലെ‌ ആയിശുമ്മത്താത്തയെ‌ ഞങ്ങൾ‌ അങ്ങിനെയായിരുന്നു‌ വിളിച്ചിരുന്നത്‌. ആകാശത്ത്‌ നക്ഷ‌ത്ര‌ങ്ങൾ‌ മിഴിതുറന്നിരിക്കുന്ന‌ രാത്രിയുടെ‌ ഏതോ‌ യാമത്തിൽ‌, മണ്ണുതേച്ച‌ ഒറ്റമുറിത്തറയിലെ‌ ഓലപ്പായയില്‍‌ കിടന്ന്‌ ഉമ്മ‌ പ്രസവിച്ചു‌. കാലത്തിന്റെ‌ ചാക്രിക‌താള‌ങ്ങളുടെ‌ ഇടവേളകളില്‍‌ അതേ‌ മുറിയില്‍‌ കിടന്ന്‌‌ അതേ‌ നിലയില്‍‌‌ ഒന്നല്ല‌, ‌ ഒമ്പത്‌ മക്കളെ‌ ഉമ്മ‌ പ്രസവിച്ചു‌. ഒമ്പത്‌ കുഞ്ഞി‌ക്ക‌രച്ചിലുകളില്‍‌‌ അഞ്ചാമത്തേതായിരുന്നു‌ അബ്ദുല്‍‌ മജീദ്‌. ശ്വേതവര്‍ണ്ണമുള്ള‌ സുമുഖനായ‌ കുഞ്ഞ്‌. തെങ്ങോലകൊണ്ട്‌ മറച്ചുണ്ടാക്കിയ‌ മുറ്റത്തെ‌ കുളിമുറിയില്‍‌ 'മൊച്ചിങ്ങ'‌ അരച്ചുണ്ടാക്കിയ‌ കുഴമ്പ്‌ തേച്ച്‌, കമുകിന്‍പാളയില്‍‌ കിടത്തി‌ അവനെ‌ ഉമ്മ‌ കുളിപ്പിച്ചു‌.‌ ഒറ്റത്തിരിയുള്ള‌ കുപ്പി‌വിളക്കിന്റെ‌ അരണ്ട‌ വെളിച്ചത്തില്‍‌ ഉമ്മ‌യ‌വനെ‌ 'ലായില‌..'‌‌ പാടിയുറക്കി‌. ഒന്നു‌രണ്ടാ‌ഴ്ച‌കള്‍‌ കഴിയുന്നതിനുമുമ്പുതന്നെ‌ പ്രസവാനന്തര‌ ചിട്ടകളൊക്കെ‌ മാറ്റിവെച്ച്‌ ഉമ്മ‌ ഞങ്ങൾക്ക്‌ ഭക്ഷണമൊരുക്കാൻ‌ അടുക്കളയില്‍‌ തിരക്കിലായി. രാത്രി‌ നിർത്താതെ‌ കരയുന്ന‌ കുഞ്ഞിനെ‌ നെഞ്ചോട്‌ ചേർ‌ത്തു‌പിടിച്ച്‌ ഉമ്മ‌ ഉറങ്ങാതെ‌ കിടന്നു‌. അവൻ‌ ചില‌ രോഗലക്ഷണങ്ങൾ‌ കാണിച്ചുതുടങ്ങുകയായിരുന്നു‌. ദിവസങ്ങൾ‌ കഴിയുന്തോറും‌ അബ്ദുല്‍‌ മജീദിന്റെ‌ രോഗലക്ഷണങ്ങള്‍‌ കൂടിക്കൂടിവന്നു‌. മുലപ്പാല്‍‌ തീരെ‌ കുടിക്കാതെയായി‌. ശരീരത്തിനു‌ നിറ‌മാറ്റം‌ വന്നു‌. ‌ മഞ്ഞബേഗും‌ കക്ഷത്തിലിറുക്കിപ്പിടിച്ച്‌‌‌ '‌അസ്‌‌ലാ‌ന്‍‌‌ ബൈച്യര്‍‌'‌ വന്നു‌. വെളുത്ത‌ കുറ്റിത്താടി തടവി‌ അയാൾ‌ വരാന്തയിലെ‌ പടി‌യിലിരുന്നു‌. വാതിൽ‌ പൊളിയുടെ‌ പിന്നിൽ‌ തട്ടത്തിന്റെ‌ ഒരറ്റം‌ കൊണ്ട്‌ വായ‌ മൂടിപ്പിടിച്ചുകൊണ്ട്‌ ഉമ്മ‌ കുഞ്ഞിന്റെ‌ രോഗലക്ഷണങ്ങൾ‌ ഓരോന്നായി‌ പറ‌യാൻ‌ തുടങ്ങി‌. ‌ബേ‌ഗ്‌‌ തുറന്ന്‌‌ ഒരു‌ ചെറിയ‌ ഡെ‌പ്പി‌യിൽ‌ നിന്നും‌ തവിട്ടുനിറമുള്ള‌ പൊടി‌യെടുത്ത്‌ കൈവെള്ളയിലേ‌ക്കിട്ട്‌‌ മൂക്കിലേക്ക്‌ വലിച്ചുകയറ്റി‌ ഒന്ന്‌‌ തുമ്മിയശേഷം‌ വൈദ്യർ‌ പറ‌ഞ്ഞു‌:‌ ''കുട്ടീനൊന്ന്‌‌ കാണ്ണം‌‌..''‌ ഉമ്മ‌ വെള്ള‌ തുണിക്കഷ്ണത്തിൽ‌ പൊതിഞ്ഞ‌ കുഞ്ഞിനെ‌ എടുത്തുകൊണ്ട്‌ വന്ന്‌‌ കോലായിലേക്ക്‌ നീട്ടിപ്പിടിച്ചു‌. വൈദ്യർ‌ ഇരുന്ന‌ ഇരുപ്പിൽ‌ത്ത‌ന്നെ‌ തലയല്പം‌ പിന്നിലേക്ക്‌ തിരിച്ച്‌ കുഞ്ഞിനെ‌ ഒന്നുരണ്ട്‌ പ്രാവശ്യം‌ നോക്കി‌. വൈദ്യർ‌ അല്പസമയം‌ ആലോചിച്ചിരുന്നു‌. പിന്നെ‌ രണ്ടു‌ കൈകളും‌ കാൽമുട്ടിനുമുകളിൽ‌ വെച്ചുകൊണ്ട്‌ വിദൂരതയിലേക്ക്‌ നോക്കിക്കൊണ്ട്‌ പറഞ്ഞു:‌ ''‌മോല്യാരട്‌‌ത്തേക്ക്‌‌ ‌ആളെ‌ പറ‌ഞ്ഞ്‌‌ ബ്‌ടണം‌.. ബെക്കം‌ ബെരാമ്പറ്യേ‌ണം‌.. ''‌ പിറ്റേന്ന്‌, ദൂരെയെവിടെയോ‌ ഒരു‌ അറബിക്കോളേ‌ജിലെ‌ അധ്യാപകനായ‌ ബാ‌പ്പ‌യെ‌ത്തി‌രഞ്ഞ്‌ ആള്‌‌ പോയി‌. വൈകുന്നേരം‌ ബാപ്പ‌ വന്നു‌. പിറ്റേന്ന്‌ രാവിലെ‌ വൈദ്യര്‌‌ ബാപ്പയെ‌ കാണാനായി‌ വീട്ടിൽ‌ വന്നു‌. ഓരൊരൊ‌ കാര്യങ്ങൾ‌ സംസാരിക്കുന്നതിനിടയിൽ‌ വൈദ്യര്‍‌ ബാപ്പയൂടെ‌ അടുത്തേക്ക്‌ അല്പം‌ നീങ്ങിയിരുന്നുകൊണ്ട്‌ പറഞ്ഞു‌‌‌:‌ ''ഓളറിയണ്ട‌‌, കുട്ടിന്റെ‌ ദീനം‌ കൊറച്ച്‌ കൂടിപ്പോയ്റ്റ്ണ്ട്‌‌.. കവിഞ്ഞാ രണ്ടീസം‌ കൂടി‌..''‌ ‌അത്യുഷ്ണ‌മുള്ള‌ ഒരു‌ വേനല്‍‌ക്കാ‌ല‌ രാത്രി‌യില്‍‌, പാളകൊണ്ടുള്ള‌ വീശറി‌ ‌വീശിക്കൊടുത്തുകൊണ്ട്‌, ‌പുറത്തെ‌ ഇരുട്ടിൽ‌ പാറിക്കളിക്കുന്ന‌ മിന്നാമിനുങ്ങുകളെ നോക്കിക്കൊണ്ട്‌ ഉമ്മ‌ കുഞ്ഞിനെയുമെടുത്ത്‌ അടുക്കളവാതിൽക്കലിരുന്നു‌. ഉമ്മ‌ ശരിക്കൊന്നുറങ്ങീട്ട്‌ രണ്ടുമൂന്ന്‌ ദിവസമെങ്കിലുമായിട്ടുണ്ടാവും‌. ഇടക്കിട‌ക്ക്‌ ഉമ്മ‌ ഉറക്കത്തിലേക്കാടി‌‌വീണുപോകുന്നതുകണ്ട്‌ ബാ‌പ്പ‌ ഉമ്മയുടെ‌ അടുത്തുവന്നുകൊണ്ട്‌ ‌പറഞ്ഞു:‌ ''‌‌പോയ്‌‌ കൊറച്ച്‌ കെടന്നോ‌... ഓനെ‌ ഞാന്നോ‌ക്കിക്കോ‌ളാം‌..''‌ രാത്രിയുടെ‌ ഏതോ‌ നിശ്ശബ്ദ‌യാമത്തില്‍‌ കുഞ്ഞുമുഷ്ടികള്‍‌ ചുരുട്ടിപ്പിടിച്ച്‌ അബ്ദുല്‍മജീദ്‌ ഒന്നു‌ കരഞ്ഞു‌.‌ അര്‍ദ്ധനിദ്രയില്‍‌ കരച്ചിൽ‌ കേട്ട്‌ ഉമ്മ‌ വീണ്ടും‌ എഴുന്നേറ്റുവന്നു‌. പാതിതുറന്ന‌ മിഴികളിള്‍‌ ബാപ്പയുടേയും‌ ഉമ്മയുടേയും‌ മങ്ങിയ‌ മുഖങ്ങള്‍‌ ഒളിപ്പിച്ചു‌വെച്ചുകൊണ്ട്‌ മിന്നാമിനുങ്ങുകൾക്കിടയിലൂടെ‌ അവന്‍‌ ഈ‌ ലോകത്തുനിന്നും‌ എന്നെന്നേക്കുമായി‌ പറന്നുപോയി‌. ‌രണ്ടുവര്‍ഷങ്ങള്‍ക്കു‌ ശേഷം‌ അതേ‌ മണ്ണുതേച്ച‌ മുറിയില്‍‌ അവന്റെ‌ മുറിഞ്ഞുപോയ‌ നിശ്വാസത്തില്‍‌ തുന്നിച്ചേര്‍ത്താണ്‌ എന്റെ‌ ശ്വാസം‌ തുടങ്ങുന്നത്‌‌! ഗര്‍ഭകൂടാരത്തിന്റെ‌ ഭി‌ത്തികളില്‍‌ അവന്റെ‌ കുഞ്ഞുനഖങ്ങള്‍‌ കോറിയിട്ട‌ അവ്യക്ത‌ ലിപികളാണ്‌ ഞാന്‍‌ ആദ്യം‌ വായിച്ച‌ അക്ഷരങ്ങള്‍‌! ജനിമൃതികളുടെ‌ പൊരുളെന്താണെന്ന്‌ ആരെങ്കിലുമെനിക്ക്‌ പറഞ്ഞുതരാ‌മോ‌..? എന്റെ‌ കുഞ്ഞുസഹോദരനെ‌ മരണം‌ പിടികൂടാൻ‌ കാരണമായ‌ അതേ‌ രോഗം‌, ടൈഫോയ്ഡ്‌, പിന്നീടൊരിക്കല്‍‌ അതേ‌ തീവ്രതയോടെ‌ എനിക്കുമുണ്ടായി‌രുന്നല്ലോ‌! എന്നിട്ടും‌ ജീവിതത്തിന്റെ‌ നേര്‍വരമ്പുകളിലൂടെ‌ ഞാനിന്നും‌ എന്തുകൊണ്ടാ‌ണ്‌ സുഖമായി‌ നടന്നുപോകാനാവുന്നത്‌..? ‌ ''‌ഒരാള്‍‌ പിറക്കുമ്പോൾ‌ ഒരു‌ മരണവും‌ ജനിക്കുന്നു‌. ജനനത്തിന്റെ‌ മറ്റൊരു‌ പേരാണല്ലോ‌ മരണം‌!‌ മാതാവിന്റെ‌ ഗര്‍ഭത്തില്‍നിന്ന്‌ ഭൂമിയുടെ‌ ഗര്‍ഭത്തിലേക്ക്‌ നീ തിരിഞ്ഞുകിടന്നതേയുള്ളൂ‌. യഥാ‌ര്‍ത്ഥ‌ ‌ജീവിതത്തിലേക്ക്‌ ഇനിയും‌ നീ‌ പിറക്കാനിരിക്കുന്നേയുള്ളൂ‌..!''‌ എന്റെ‌ ഉള്ളിൽനിന്നും‌ ആരോ‌ വിളിച്ചുപറ‌യുന്നപോലെ‌ എനിക്കു‌ തോന്നി‌. ആ‌ ശബ്ദം‌ കൂടുതൽ‌ കൂടുതൽ‌ കേൾക്കാനായി‌ ഞാൻ‌ കാതോർത്തു‌. ‌ ''‌സൃഷ്ടിസംഹാരങ്ങളുടെ‌ യുക്തി‌ നിനക്കറിയില്ല‌! ദേഹി‌യാല്‍‌ ഉപേക്ഷിക്കപ്പെടുന്ന‌ ദേ‌ഹത്തിന്റെ‌ പരിണിതിയും‌ നിനക്കറിയില്ല‌! അതിനാൽ‌ നീ‌ നിന്റെ‌ കർമ്മത്തിലേക്ക്‌ തിരിയുക‌! അതാണ്‌‌ നിനക്ക്‌ നിന്നെ‌ തിരിച്ചറിയാനുള്ള‌ എക‌ മാർഗം‌!''‌ ‌ എനിക്കൊന്നും‌ മനസ്സിലാകുന്നില്ല‌.. എനിക്കൊന്നും‌ മനസ്സിലാകുന്നില്ല‌! എന്റെ‌ ശബ്ദം‌ പുറത്തേക്ക്‌ വരാതെ‌ ഉള്ളിലെവിടെയോ‌ കുടുങ്ങി‌. ''‌നാമങ്ങള്‍‌ പഠിപ്പിക്കപ്പെട്ടത്‌ നിങ്ങള്‍‌ക്കായിരുന്നല്ലോ‌! അതിൽ‌ നിന്ന്‌ ആശയങ്ങള്‍‌ ഗ്രഹിക്കാൻ‌ കഴിവുള്ളവരും‌ നിങ്ങൾ‌ തന്നെ‌! ‌ ആത്മജ്ഞാനങ്ങള്‍‌ ഒളിച്ചിരിക്കുന്നത്‌ പുസതക മട‌‌ക്കുകളിലല്ല‌‌, ജീവിതത്താളുകളിലാണ്‌‌. അതിനാൽ‌ ജീവിതത്തിന്റെ‌ ഉച്ചവെയിലിലേക്ക്‌ ഇറങ്ങി‌ നട‌ക്കുക‌! അപ്പോൾ‌ നിനക്കെല്ലാം‌ മനസ്സിലാവും‌..!''‌‌ ശ്ലഥചിന്തകളുടെ‌ ഒഴുക്കു‌നിലച്ചു‌. ഉയര്‍ച്ചയില്‍‌ നിന്ന്‌ താഴ്ച്ചയിലേക്ക്‌ ജലമൊഴുകി‌‌, പുഴ‌യൊഴുകി‌, കഥയൊടുങ്ങാതെ‌ പകലൊടുങ്ങി‌! ....................................................................... അദ്ധ്യായം :- 09 ജനിമൃതികളുടെ‌ പൊരുളറിയാതെ‌! (റസാഖ്‌ വഴിയോരം‌) .... .............................................................................

Saturday, January 29, 2022

അദ്ധ്യായം :‌- 08 ശോ‌കമേഘങ്ങള്‍‌ നിറഞ്ഞ‌ ഹൃദയാകാശം‌‌

‌അദ്ധ്യായം :‌- 08 ശോ‌കമേഘങ്ങള്‍‌ നിറഞ്ഞ‌ ഹൃദയാകാശം‌‌ ......................................................................... വഴിയരികിലെ‌ കാഴ്ചകളോരോന്നും‌ കണ്ണുകളില്‍‌ തട്ടി‌‌ റോഡില്‍‌ വീണ്‌ ചിതറിപ്പോകുന്നത്‌ ‌മ‌നസ്സറിഞ്ഞതേയില്ല‌. ഒന്നിലും‌ കൗതുകം‌ തോന്നാതെ‌ ബസ്സിന്റെ‌ തണുത്ത‌ സീറ്റു‌കമ്പിയില്‍‌ തലവെച്ച്‌ ഞാന്‍‌ ഇരുന്നു‌. കടപ്പുറം‌ കഴിഞ്ഞ്‌ നഗരത്തിന്റെ‌ വര്‍ണ്ണക്കാഴ്ച‌കളിലേക്ക്‌ ചക്രങ്ങള്‍‌ ഉരുണ്ടെ‌ത്തീട്ടും‌ ഷബീറലി‌ എന്റെ‌ മുഖത്തേക്ക്‌ നോക്കിയില്ല‌, ഒന്നും‌ മിണ്ടി‌യതുമില്ല‌! എല്ലാ‌ തിരിച്ചുപോക്കുകളും‌ അങ്ങനെയാണല്ലൊ‌‌! എവിടെയൊക്കെ‌യോ‌ പറ്റിപ്പിടിച്ചുപോയ‌ ഹൃദയത്തിന്റെ‌ വേരുകള്‍‌ ഓരോന്നായി‌ പറിച്ചെടുക്കുമ്പോഴുണ്ടാവുന്ന‌ പിടച്ചിലില്‍‌ മറ്റെല്ലാ‌ കാഴ്ചകളും‌ അപ്രസക്തമായിപ്പോകും‌. ‌വിരഹത്തിന്റെ‌ വിഷാദം‌ മുറ്റിയ‌ കണ്ണു‌കളില്‍‌ എല്ലാ‌ വര്‍ണ്ണങ്ങള്‍ക്കും‌ ഒരേ‌ നിറമാണ്‌‌, ഇരുട്ടിന്റെ‌ നിറം‌! ഞാന്‍ പതുക്കെ അവന്റെ ചുമലില്‍ കൈവെച്ചുകൊണ്ട് ചോദിച്ചു: '‌'‌ഷെബീ.‌.. നമ്മളിപ്പോ എവിടെത്തി..?'' നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന പച്ച‌ബസ്സുകളെ നോക്കി അവന്‍ പറ‌ഞ്ഞു: ''സിറ്റിസ്റ്റാന്റ് ''‌ ഉണക്കാനിട്ടിരിക്കുന്ന‌ അലക്കിയ‌ വസ്ത്രങ്ങള്‍‌ ജീവനുള്ളപോലെ‌ തുള്ളിക്കളിക്കുന്നത്‌ ‌കാണാനായി‌ ഞാന്‍‌ പുറത്തേക്ക്‌ നോക്കിയപ്പോള്‍‌ അവന്‍‌ പറഞ്ഞു:‌ ''‌അത്‌ മുതലക്കുളം‌ മൈതാനി‌!''‌ പണിനടക്കുന്ന‌ വട്ടത്തിലുള്ള‌ വ‌ലിയ‌ കോണ്‍ക്രീറ്റ്‌ കെട്ടിടത്തിലേക്ക്‌ വിരല്‍‌ ചൂണ്ടി‌ അവന്‍‌ പറ‌ഞ്ഞു‌:‌ ''‌അദ്‌ പുത്യ‌ പള്ളി‌, പട്ടാളപ്പള്ളി‌!''‌ പിന്നീട്‌ അവന്‍‌ ഒന്നും‌ പറയാതെ‌ ബസ്സില്‍‌ ആളുകള്‍‌ കയറിയിറങ്ങുന്നത്‌ നോക്കി‌ വെറുതെ‌ കൈകെട്ടിയിരുന്നു‌. മേരിക്കുന്ന്‌ നിന്ന്‌ കോഴിക്കോട്ടേക്ക്‌ വരുമ്പോള്‍‌ എന്ത്‌ രസമായിരുന്നു‌. റെ‌യില്‍വെസ്റ്റേഷനില്‍‌ നിര്‍ത്തിയിട്ടിരുന്ന‌ തീവണ്ടി‌ ചൂണ്ടിക്കാണിച്ചുതരാൻ‌ അവനെന്തൊരു‌ ഉല്‍സാഹമായിരുന്നു‌. പതുക്കെ‌ നീങ്ങിത്തുടങ്ങുന്ന‌ തീവണ്ടിയുടെ‌ നീളം‌ കണ്ട്‌ ഞാന്‍‌ അല്‍ഭുതപ്പെടുന്നത്‌ കണ്ട്‌ അവൻ‌ ചിരിച്ചുകൊണ്ട്‌ ചോദിച്ചു‌:‌‌ ''‌‌ന്താ‌ കൂറേ‌, തീ‌വണ്ടീല്‌‌ കേറ‌ണോ‌..?''‌ ആദ്യമായി‌ തീവണ്ടി‌ കാണുന്ന‌ ഒരു‌ കുട്ടിയുടെ‌ കൗതുകം‌ കാണാനായി‌ അവനെന്റെ‌ മുഖത്തേക്ക്‌ തന്നെ‌ നോക്കിക്കൊണ്ടിരുന്നു‌. ‌ ഇത്രയും‌ വീതികുറഞ്ഞ‌ റെയില്‍‌‌പാളത്തിലൂടെ‌ ‌‌അതിന്റെ‌ ഡ്രൈവര്‍‌ എങ്ങിനെയാണ്‌ പാളം‌ തെറ്റാ‌തെ‌‌ വണ്ടി‌യോടിക്കുന്നത്‌..‌? അനന്തമായ‌ ഒരു‌ ബിന്ദുവിലേക്ക്‌ നീണ്ടുപോകുന്ന‌ റെയില്‍‌ പാളങ്ങള്‍‌ എവിടെയായിരിക്കും‌ ചെന്ന‌വസാനിക്കുന്നത്..‌? ഏങ്ങോട്ടാ‌യിരിക്കും‌ ഈ‌ ആളുകളെല്ലാം‌ ഇങ്ങനെ‌ വെപ്രാളപ്പെട്ട്‌ ഓടിപ്പോ‌കുന്നത്‌..? ഉത്തരമ‌റിയാത്ത‌ ഒരുപാടുചോദ്യങ്ങൾ‌ ഉള്ളിലുയർന്നുവന്നപ്പോൾ‌ ഞാൻ‌ അവനോട്‌‌ ചോദിച്ചു:‌ ഷെബീ‌.. നീ‌ തീവണ്ടീല്‌ കേറീ‌ട്ട്‌ണ്ടാ‌..?''‌ ‌ ''ങും‌.. ഒരു‌ വട്ടം‌‌..''‌ അവന്‍‌ കൈകൊണ്ട്‌ ആംഗ്യം‌ കാണിച്ചു‌. ‌ ഞാൻ‌ ആരാധനാഭാവത്തിൽ‌ അവനെ‌ നോക്കി‌. പിന്നെ‌ പുറം‌ കാഴ്ചകളിലേക്ക്‌ കണ്ണുകൾ‌ തുറന്നുപിടിച്ച്‌ ഞാനിരുന്നു‌. ഞാനിതുവരെ‌ തോണിയിലും‌ ബസ്സിലുമല്ലാതെ‌ മറ്റൊരു‌ വാഹനത്തിലും‌ കേറീട്ടില്ല‌. അതും‌ വല്ല‌പ്പോ‌ഴും‌ നല്ല‌ പനി‌യോ‌, പല്ലുവേദനയോ‌ ഉണ്ടാ‌കു‌മ്പോൾ‌ ഉമ്മ‌ മാവൂരിലെ‌ ആശുപത്രിയിലേ‌ക്ക്‌ കൊണ്ടു‌പോകുമ്പോള്‍‌ മാത്രം‌!‌‌ ഒറ്റക്ക്‌ ഒരു‌ സൈക്കിള്‍‌ ഓടിച്ചുനോക്കണമെ‌ന്നത്‌ അതുവരെ‌ നടക്കാത്ത‌ എന്റെ‌ വലിയൊരാ‌ഗ്രഹമാണ്‌‌. നല്ല‌ ശക്തിയായ‌ പനി‌ വരുമ്പോൾ‌ മാവൂരിലെ‌ മൂര്‍ത്തി‌ ഡോക്ടറുടെ‌ അടുത്തേക്ക്‌ ഉമ്മ‌ ഞങ്ങളെ‌ കൊണ്ടു‌പോകും‌. അപ്പോഴാണ്‌‌ ബസ്സില്‍‌ കയറാൻ‌ ഒരു‌ ചാൻസ്‌‌ കിട്ടു‌ക‌. മൂര്‍ത്തി‌‌ഡോക്ടറെ‌ ഉമ്മക്ക്‌ വലിയ‌ വിശ്വാസമായിരുന്നു‌.‌ വെളുത്ത്‌ പൊക്കം‌ കുറഞ്ഞ‌ സുന്ദരനായ‌ ഡോക്ടർ‌. ഞങ്ങൾ‌ ശീട്ടുമായി‌ വാതിലിനടുത്ത്‌ ചെന്നുനിൽക്കുമ്പോൾ‌ കറു‌ത്ത‌ ഫ്രെയ്മുള്ള‌ കട്ടിക്ക‌ണ്ണട ശരിയാക്കി‌ ഡോക്ടര്‍‌ പതുക്കെ‌ തലയുയര്‍ത്തി‌ നോക്കും‌. പിന്നെ‌ അകത്തുള്ള‌ സ്റ്റൂളിൽ‌ വന്നിരിക്കാൻ‌ ആംഗ്യം‌ കാണിക്കും‌. ''‌എന്താ‌ ഉമ്മാ‌ കൊച്ചിനസു‌ഖം‌..?''‌ ഡോക്ടർ‌ ശീട്ടിൽ‌ എന്തോ‌ എഴുതിക്കൊണ്ട്‌ ചോദിക്കും‌. പിന്നെ‌ അടുത്തേക്ക്‌ ചേര്‍ത്തുനിര്‍ത്തി‌, ചെവിയില്‍‌ വെച്ച‌ കുഴലിന്റെ‌ ഒരറ്റം‌ കൊണ്ട്‌ നെഞ്ചില്‍‌ അവിടിവിടെ‌ അമര്‍ത്തിക്കൊണ്ട്‌ സൗമ്യമായി‌ പറയും‌‌‌ :‌ ''ങും‌.. ശ്വാസം‌ വലിക്കൂ‌..'‌'‌ രണ്ടുമൂന്നു‌ പ്രാവശ്യം‌ ശ്വാസം‌ വലിച്ചുവിടുമ്പോൾ‌ത്ത‌ന്നെ‌ എന്റെ‌ പനിയുടെ‌ തീവ്രത‌ പകുതി‌ കുറഞ്ഞിട്ടുണ്ടാവും‌. മട‌ങ്ങുമ്പോള്‍‌ മരുന്നു‌പീ‌ടികയില്‍‌ നിന്ന്‌ ഉമ്മയെ‌നിക്ക്‌ ഗ്ലൂകോസ്‌ പൊടി‌യുടെ‌ പച്ചനിറത്തിലുള്ള‌ പാക്കറ്റ്‌ വാങ്ങിത്തരും‌. വെളുത്തനിറമുള്ള‌ തണുത്ത‌ ഗ്ലൂക്കോസ്‌പൊടി‌ കൈവെള്ളയിലേക്ക്‌ ചെരിഞ്ഞ്‌ തീര്‍ന്നുപോകാതെ‌ നാവുകൊണ്ട്‌ പതുക്കെ‌ പതുക്കെ‌ ഒപ്പിത്തിന്നും‌‌. ചെറിയ‌ '‌കാച്ചില്‍‌പനി‌'‌യാണെങ്കില്‍‌ ഉമ്മ‌ നേരെ‌ ‌കൊടിയത്തൂരിലുള്ള‌ '‌മാക്ക‌ല്‍‌'‌ ധര്‍മ്മാശുപത്രി‌യിലേക്കണ്‌‌ കൊണ്ടു‌പോവുക‌. വരി‌ നിന്ന്‌‌ ശീട്ട്‌ വാങ്ങി‌ ഡോക്ടറെ‌ കാണിച്ച‌ ശേഷം‌ മരുന്ന്‌ കിട്ടണമെങ്കിൽ‌ കുപ്പി‌ കൊടുക്കണം‌. അടു‌ത്തുള്ള‌ പെട്ടിക്കടയില്‍‌ നിന്ന്‌ ‌മരത്തിന്റെ‌ കോര്‍ക്കുള്ള‌ വെളുത്ത‌ കുപ്പി‌ വാങ്ങി‌ വരും‌. പിന്നെ‌ വലിയ‌ ചില്ലു‌‌ഭരണിയില്‍‌ കലക്കിവെച്ചിരിക്കുന്ന‌ 'മിക്സ്ചര്‍‌'‌ എന്ന‌ ചുവന്ന‌ മരുന്ന്‌ രണ്ടോ‌ മൂന്നോ‌ ഔണ്‍സ്‌ കുപ്പിയിലേക്ക്‌ ഒഴിച്ചു‌ തരും‌. പനി‌ക്ക്‌ മാത്രമല്ല‌, ലോകത്ത്‌ കണ്ടുപിടിച്ചിട്ടുള്ള‌ ഒരു‌ വിധം‌ അസുഖ‌ങ്ങൾക്കൊക്കെ‌ ആ‌ ചുവന്ന‌ വെള്ളമാണ്‌‌ മരുന്നായി‌ കൊടുക്കുക‌. അത്‌ കുടിച്ചാൽ‌ മിക്ക‌ രോഗങ്ങളും‌ സുഖമാവുകയും‌ ചെയ്യുമായിരുന്നു‌. അന്ന്‌ പ്രധാനമാ‌യും‌ പല്ലുവേദനയും‌ പള്ളവേദനയുമായിരുന്നു‌ കുട്ടികള്‍‌ക്കിടയിലുണ്ടായിരുന്ന‌ '‌നടപ്പു‌‌ദീന'‌ങ്ങൾ‌. ‌പിന്നെ‌ ധാരാളം‌ കല്ലുകള്‍‌ പൊന്തി‌നില്‍ക്കുന്ന‌ ചെത്തുവഴികളില്‍‌ കൂടി‌ ചെരിപ്പില്ലാതെ‌ സ്കൂളിലേക്കും‌ മദ്രസയിലേക്കും‌ ഓടിപ്പോ‌കുമ്പോൾ‌ കാലു‌വെച്ചുകുത്തി‌യ‌ മുറിവുകൾ‌ പഴുത്തിട്ടും‌ കുട്ടികൾ‌ ആശുപത്രിയിലേക്ക്‌ വരുമായിരുന്നു‌. ചെറിയ‌ മുറിവാണെങ്കിൽ‌ 'കാട്ടപ്പ'‌ എന്ന‌ ചെടിയുടെ‌ തൂമ്പ്‌ പറി‌ച്ചെടുത്ത്‌ കയ്യിലിട്ട്‌ തിരുമ്പി‌ നീരെടുത്ത്‌ മുറിവിലുറ്റിക്കും‌. അപ്പോൾ‌ ഭയ‌ങ്കര‌ നീറ്റലുണ്ടാവും‌. വേദന അറിയാതിരിക്കാന്‍‌ ഏതെങ്കിലും‌ പച്ച‌യി‌ലയിലേക്ക്‌ നോക്കിനിന്നാമതിയെന്ന്‌‌ കൂടെയുള്ളവർ‌ പറഞ്ഞുവിശ്വസിപ്പിക്കും‌. അക്കാലത്ത്‌ കാലിന്റെ‌ ഏതെങ്കിലുമൊരു‌ വിരലില്‍‌ കീറിയ‌ പഴന്തുണി കൊണ്ട്‌ ഒരു‌ കെട്ടെങ്കിലുമില്ലാത്ത‌ കുട്ടികള്‍‌ തുലോം‌ കുറവായിരുന്നു‌. മേല്പറഞ്ഞ‌ രോഗങ്ങളെ‌ല്ലാം‌ സ്കൂളിലും‌ മദ്രസയിലും‌ പോകാതിരിക്കാനുള്ള‌ തക്കതായ‌ കാരണങ്ങളായിരുന്നു‌. എങ്കിലും‌ ചെറിയ‌ പനി‌യൊന്നും‌ ഈ‌ ഗണത്തിൽ‌ ഉൾപ്പെടില്ല‌. പനിക്കുകയാണെങ്കില്‍‌ 'കുലുക്കിപ്പനി' തന്നെ‌ വരണം‌. അങ്ങിനെ‌ വന്നാൽ‌ ‌രണ്ട്‌ ഗുണങ്ങളുണ്ടായിരുന്നു‌. ഒന്ന്‌, ബസ്സില്‍‌ കയറി‌ മാവൂരിലേക്ക്‌ പോകാം‌. രണ്ട്‌,‌ പനി‌യുടെ‌ ശക്തിയനുസരിച്ച്‌ രണ്ടോ‌ മൂന്നോ‌ ദിവസമെങ്കിലും‌ സ്കൂളിലും‌ മദ്രസയിലും‌ പോകാതിരിക്കാം‌! അങ്ങനെയിരിക്കെ ആറ്റുനോറ്റിരുന്ന്‌ ‌ഒരു‌ ദിവസമെനിക്ക്‌ '‌കുലുക്കിപ്പനി‌'‌ വന്നു‌‌. ഞാൻ‌ മൂടി‌പ്പുതച്ച്‌ കിടക്കുന്നത്‌ കണ്ട്‌ ഉമ്മ‌ ബാപ്പയുടെ‌ അടു‌ത്ത്‌ ചെന്ന്‌‌ പറ‌ഞ്ഞു‌ :‌ ''‌ദ്‌ കൊറച്ച്‌ കട്‌പ്പള്ള‌ പന്യാണ്‌.. മാക്കല്‌ പോയിട്ട്‌ കാര്യല്ല‌, മാവൂര്‌ മൂര്‍ത്തിന്റട്ത്തോ‌, ചെറൂപ്പേലെ‌ ആസ്പത്രീലോ‌ പോണ്ടിവെരും‌..''‌ ബാപ്പ‌ പറഞ്ഞു‌ :‌ ''‌ ന്നാ‌ പിന്നെ‌ ചേറൂപ്പേലെ‌ ധര്‍മ്മാസ്പത്ര്യാ‌ നല്ലത്‌..''‌ ‌ ‌ചെറൂ‌പ്പയിലെത്താൻ‌ മാവൂരും‌ കഴിഞ്ഞ്‌ പിന്നേയും‌ കുറച്ച്‌ സമയം‌ ബസ്സിലിരിക്കണം‌. ഇതുവരെ‌ പോകാത്ത‌ ആ‌ പുതിയ‌ സ്ഥലങ്ങൾ‌ കാണാന്‍‌ എനിക്കവസരം‌ വരികയാണ്‌‌. സന്തോഷം‌ കൊണ്ട്‌ എനിക്ക്‌ തുള്ളിച്ചാടാൻ‌ തോന്നി‌. വീട്ടിൽ‌ നിന്നിറങ്ങി‌ ഇടവഴിക്ക‌ട‌വും‌ കട‌ന്ന്‌ ‌മഠത്തുമ്പാറ വരെ‌ നടന്നാലെ‌ ചെറൂപ്പയിലേക്കുള്ള‌ ബസ്സ്‌ കിട്ടുകയുള്ളൂ‌. അന്നാകെ‌ രണ്ടോ‌ മൂന്നോ‌ ‌ബസ്സുകളേ‌ ഓടുന്നുള്ളൂ‌. അതിലൊന്നാണ്‌‌ ‌പീവി‌ ബ്രദേ‌ഴ്സ്‌‌ എന്ന‌ ബസ്സ്‌. രാത്രി‌ വരുന്ന‌ ബസ്സുകൾ‌ കൂളിമാട്ടെ‌ കാഞ്ഞിര‌‌‌മരത്തിനു‌ ചുവട്ടില്‍‌ നിര്‍ത്തിയിടും‌. അവിടെ‌യാണ്‌ റോഡ്‌ അവസാനിക്കുന്നത്‌. രാവിലെ‌ ബസ്സ്‌ പുറപ്പെടുന്നതിനുമുമ്പ്‌ യാത്രക്കാരായ‌ ആളുകള്‍‌ ഇടവഴിക്ക‌ടവിലെ‌ തോണിയിൽ‌ തിക്കിക്കയറും‌. കര‌ പറ്റാനാകുമ്പോൾ‌ അക്കരെ‌ തോണിക്ക്‌ കാത്തിരിക്കുന്നവരോട്‌‌ വിളി‌ച്ചു‌ ചോദിക്കും‌‌:‌ ''‌ബസ്സെളക്യോ‌..?''‌ ഇല്ലെന്ന‌ മറു‌പടി‌ കേട്ടാൽ‌ തോണിയിൽ‌ നിന്നും‌ ചാടിയിറങ്ങി‌ ചെളിനിറഞ്ഞ‌ ഇട‌വഴിയിലൂടെ‌ ബസ്സിനടുത്തേക്ക്‌ ഓടി‌പ്പോകും‌. ‌ രാവിലെ‌ കടവിൽ‌ നിന്ന്‌‌ കുളികഴിഞ്ഞ്‌, കൂളിമാട്ടെ‌ ഏക‌ ചായപ്പീടികയായ‌ '‌സൈദുട്ട്യാക്ക'‌യുടെ‌ കടയിൽ‌ നിന്നും‌ ചായയും‌ ബര്‍ക്കിയും‌ കഴിച്ച്‌ ഡ്രൈവറും‌ കണ്ടക്ടറും‌ കുറച്ച്‌ സമയം‌ സൊറ‌ പറഞ്ഞിരിക്കും‌. പിന്നെ‌ ഡ്രൈവര്‍‌ ബസ്സ്‌ സ്റ്റാ‌ര്‍ട്ടാക്കി‌ ആളുകളെല്ലാം‌ കയറിക്കഴിയുന്ന‌ വരെ‌ കുറച്ചുസമയം‌ കാത്തിരിക്കും‌. അന്ന്‌ രാവിലെ‌‌‌ ബിര്‍ളാകമ്പനിയില്‍‌‌ നിന്നും‌ ഏഴുമണിയുടെ‌ വിസിലടിക്കുന്നതിനു‌ മുമ്പു‌‌തന്നെ‌‌‌‌ ഞാനും‌ ഇക്കാ‌ക്കയും‌ ഉമ്മയും‌ കൂടി‌ ചെറൂപ്പയിലേക്ക്‌ പോകാനായി‌ കൂളിമാട്‌ ബസ്സിനടുത്തെത്തി‌.‌ ‌എവിടെ‌ന്നോ‌ തുടങ്ങി‌ ഡ്രൈവറുടെ‌ തൊട്ടുപിന്നില്‍‌ ചെന്നവസാ‌നിക്കുന്ന‌ ‌'‌ഗീറെ'‌ന്ന‌ വളഞ്ഞുപുളഞ്ഞ‌ കമ്പിയിൽ‌ തൊടാതെ‌, ഡ്രൈവറുടെ‌ തൊട്ടടുത്തുള്ള‌ ‌'‌N.A. ചവിട്ടരുത്‌'‌ എന്നെഴുതിവെച്ചിരിക്കുന്ന‌ പെട്ടിക്കരികെ ഞാനിരുന്നു‌. വലിയ‌ കരിങ്കല്ലുകള്‍‌ പാകിയ‌ കൂളി‌മാട്‌ കയറ്റത്തിലൂടെ‌ കുത്തിക്കുലുങ്ങി‌ ഇഴഞ്ഞിഴഞ്ഞ്‌ പീവി‌ ബ്രദേ‌ഴ്സ്‌‌ മാവൂരും‌ കഴിഞ്ഞ്‌ ചെറൂ‌പ്പയിലെത്തിയപ്പോൾ‌ ഞങ്ങൾ‌ ബസ്സിറങ്ങി‌. നീണ്ട‌‌ വളവും‌ കഴിഞ്ഞ്‌ ആ‌ ബസ്സ്‌ അപ്രത്യക്ഷമാകുന്നതുവരെ‌ ഞാന്‍‌ ബസ്സിനെത്തന്നെ‌ നോക്കിനിന്നു‌. ചെറൂപ്പയിലെ‌ ആ‌ വളവുകഴിഞ്ഞാല്‍‌ ഭൂമി‌ അവസാനിക്കുകയാണെന്നും‌‌ എല്ലാ‌ ബസ്സുകളും‌ അവിടെ‌ വലിയൊരു‌‌ ഗര്‍ത്തത്തിലേക്ക്‌ വീണുപോവുകയാണെന്നും‌ കുറേകാലം‌ ഞാന്‍‌ വിശ്വ‌സിച്ചിരുന്നു‌. ചെറൂപ്പ‌ ധർമ്മാശുപത്രിയിൽ‌ ഡോക്ടറെ‌ കാണാന്‍‌ 'ക്യൂ'‌ നില്‍ക്കുന്നവരുടെ‌ കൂട്ടത്തിൽ‌ ഞങ്ങളും‌ നിന്നു‌. കുറേ‌ കഴിഞ്ഞ്‌ ഡോക്ടറെ‌ കാണിച്ച്‌ മടങ്ങുമ്പോൾ‌ ചായ‌ കുടിക്കാനായി‌ ഞങ്ങൾ‌ ഒരു‌ മക്കാനിയിൽ‌ കയറി‌. ഉമ്മ‌ എന്റെ‌ നെറ്റിയിൽ‌ തൊട്ടുനോക്കിക്കൊണ്ട്‌ പറഞ്ഞു:‌ ''‌‌പനി‌ കൊറവ്ണ്ട്‌, ഒരു‌ ബെള്ളച്ചായ‌ കുട്‌ച്ചാ‌ മാറിക്കോളും‌..''‌ മിക്കവാറും‌ നാളെ‌ സ്കൂളിൽ‌ പോകേണ്ടിവരുമെന്ന്‌‌ എന്റെ‌ മനസ്സ്‌ മന്ത്രിച്ചു‌. ചൂടുള്ള‌ വെള്ളച്ചായയില്‍‌ മുക്കുന്ന‌ ബെന്ന്‌ കഷ്ണങ്ങള്‍‌ പിടിവിട്ട്‌ ഗ്ലാ‌സ്സിലേക്ക്‌ തന്നെ‌ കുതിര്‍ന്ന്‌ വീഴുന്നത്‌ ശ്രദ്ധിക്കാതെ‌ ഞാന്‍‌ ഉമ്മയോട്‌ പറഞ്ഞു‌:‌ '‌'‌ഉള്ളില്‌ നല്ല‌ പനി‌ണ്ട്‌.. മ്മാ‌..'‌'‌ ഭാഗ്യത്തിന്‌‌ ചെറൂപ്പയിലെ‌ മരുന്ന്‌ കുടിക്കുന്തോ‌റും‌ പനി‌ കൂടിക്കൂ‌ടി‌ വന്നതല്ലാതെ‌ ഒട്ടും‌ കുറയുന്ന‌ ലക്ഷണമില്ല‌. രണ്ടുദിവസം‌ നല്ല‌ പാറ്റലരി‌ക്കഞ്ഞിയും‌ ഉപ്പിലിട്ട‌ മാങ്ങയും‌ കൂട്ടി‌ ഞാന്‍‌ വീട്ടില്‍‌ സുഖമായി‌ പുതച്ചുമൂടിക്കിടന്നു. നോ‌ സ്കൂള്‍‌, നോ‌ മദ്രസ്സ‌, നോ‌ ടെ‌ന്‍ഷന്‍‌! മൂന്നാം‌ ദിവസവും‌ പനി‌ കുറയാത്തത്‌ കണ്ട്‌ ഉമ്മ‌ സ്വന്തമായ‌ ചില‌ ചികില്‍സാരീതികള്‍‌ വികസിപ്പിച്ചെടുക്കാൻ‌ തുടങ്ങി‌. ‌രാവിലെ‌ ഒരു‌ ചിരട്ട‌യും‌ കയ്യില്‍‌ പിടിച്ച്‌ ഉമ്മ‌ എന്റെ‌ അടുത്ത്‌ വന്നിട്ട്‌ പറഞ്ഞു:‌ ''ഞ്ഞി‌ പാത്താമ്പോ‌കുമ്പം‌ ഈ‌ ചെരട്ടേല്‌ കൊറച്ചൊയിച്ച്‌ ന്നെ‌ കാൺക്ക്യണം‌''‌ ഞാനതുപോലെ‌ ചെയ്തു‌. ഉമ്മ‌ കുറച്ച്‌ വറ്റെടുത്ത്‌‌ ആ‌ ചിരട്ടയിലിട്ടുവെച്ചു‌‌. കുറച്ച്‌ കഴിഞ്ഞപ്പോൾ‌ വറ്റുകളെല്ലാം‌ കടും‌‌മഞ്ഞ‌ നിറമായിരിക്കുന്നു‌. ബാ‌പ്പ‌ ചേറ്റുപടിയില്‍‌ കയ്യുംകുത്തി‌, മുറ്റത്തെ‌ കമുകിൽ‌ പടര്‍ത്തിയ‌ കുരുമുളകുവള്ളികളിലേക്ക്‌ നോക്കിയ‌ങ്ങനെ‌ ഇരിക്കുന്ന‌ സമയത്ത്‌ ‌ചി‌രട്ടയിലെ‌ വറ്റുമായി‌ ഉമ്മ‌ ബാപ്പയുടെ‌ അടുത്തേക്ക്‌ ബേജാറോടെ‌ ഇളകിയിളകി‌ ചെന്നു‌കൊണ്ട്‌ പറഞ്ഞു:‌ ''ഞാമ്പറഞ്ഞിലെ‌, ദ്‌‌ അതെന്നെ‌!''‌ ''ഏത്‌..?''‌ ബാപ്പ‌ ചോദിച്ചു. ''മഞ്ഞപ്പിത്തം!''‌ ഉമ്മ‌ കടും‌‌മ‌ഞ്ഞ‌ നിറമുള്ള‌ ചിരട്ടയിലെ‌ വറ്റ്‌ ബാപ്പയുടെ‌ നേർക്ക്‌ നീട്ടി‌. ബാപ്പ‌ ഒന്ന്‌ മൂളുക‌ മാത്രം‌ ചെയ്തു‌. ‌ വെല്ല്യാത്തയും‌ ചെറ്യാ‌ത്തയും‌ മദ്രസ‌ വിട്ടു‌ വന്നപ്പോള്‍‌ ഉമ്മ‌ പറഞ്ഞു:‌ ''‌ബേം‌ പോയി‌ ചാ‌രൂട്ടി‌നെ‌ കൂട്ടി‌ വെ‌രി‌..''‌ ഏത്‌ മഞ്ഞപ്പിത്തവും‌ പച്ച‌മരുന്നുകൊണ്ട്‌ ചികില്‍സിച്ചുമാറ്റുന്നതില്‍‌ പേരുകേട്ട‌ വൈദ്യനാണ്‌‌ ‌ചാരൂട്ടി‌വൈദ്യര്‍‌! വീട്ടിലേക്ക്‌ ചികില്‍സക്കായി‌ കൂട്ടിക്കൊണ്ടുപോകാന്‍‌ ആരെങ്കിലും‌ ചെന്നാൽ‌ വൈദ്യര്‍‌ പതിഞ്ഞ‌ ശബ്ദത്തിൽ‌ പറ‌യും‌:‌ ''‌ങ്ങള്‌‌ നടന്നോളി‌.. ഞാനവ്ടെത്തിക്കോളാം‌"‌ പിന്നെ‌ കരയി‌ല്ലാത്ത‌ വെള്ളത്തുണി‌ മടക്കി‌ക്കുത്തി‌, അഴകുള്ള‌ നീണ്ട‌ പല്ലുകളില്‍‌ ഒരു‌ ചിരി‌ പടര്‍ത്തി‌‌, ചെരിപ്പിടാത്ത‌ കാലുക‌‌ള്‍‌ കൊണ്ട്‌ പതുക്കെ‌ പതുക്കെ‌ മണ്ണിൽ‌ ചവിട്ടി‌, ഭൂമിയെ‌ നോവിക്കാതെ‌ ചാരൂട്ടിവൈദ്യർ‌ ആ‌ വീട്ടിലേക്കങ്ങനെ‌ നടന്നെത്തും‌. വൈദ്യര്‍ക്കറിയാത്ത‌ ഒരു‌ വീടും‌, ഊടുവഴിയും‌ ഞങ്ങളു‌ടെ‌ നാട്ടിലില്ല‌. ‌ആരെങ്കിലും‌ വീണ്‌ എല്ലു‌പൊട്ടിയാലും‌ കയ്യോ‌ കാലോ‌ ഉളുക്കിയാലും‌ ആളുകൾ‌ ആദ്യം‌ വൈദ്യരെ‌ത്തേടി‌യാണെ‌ത്തുക‌. അന്ന്‌ വൈകുന്നേരം‌ തന്നെ‌ വൈദ്യര്‍‌ ഞങ്ങളുടെ‌ വീട്ടുമുറ്റത്തെത്തി‌. പിന്നെ‌ കാലുകൾ‌ കഴുകി‌ ഞാന്‍‌ കിടക്കുന്ന‌ കട്ടിലിനടുത്തേക്ക്‌ വന്നു‌. എന്റെ‌ നെറ്റിയില്‍‌ തൊട്ട്‌ തള്ളവിരല്‍കൊണ്ട്‌ എന്റെ‌ കണ്‍പോളകള്‍‌ വിടര്‍ത്തിനോക്കി‌ക്കൊണ്ട്‌ പറഞ്ഞു:‌ ''കൊറച്ച്‌ കൂടിപ്പോയീട്ട്ണ്ട്''‌ പിന്നെ‌ നീണ്ട‌ രോമങ്ങളുള്ള‌ ചെവിയില്‍‌ പതുക്കെ‌ ചൊറിഞ്ഞുകൊണ്ട്‌ വൈദ്യര്‍‌ ഉമ്മയോട്‌‌ പറഞ്ഞു‌ :‌ ''കൊറച്ച്‌ ആട്ടുമ്പാല്‌ വേണ്ടിവരും‌..''‌ വൈദ്യര്‍‌ കോലായിലെ‌ സിമന്റ്‌ തിണ്ണയില്‍‌ ഇരുന്ന്‌ മടി‌യില്‍‌ നിന്ന്‌ ഒരു‌ പൊതിയെടുത്ത്‌ ഉമ്മയുടെ‌ നേർക്ക്‌ നീട്ടി‌. വാഴയിലയില്‍‌ പൊതിഞ്ഞ‌ ആ‌ പൊതിയില്‍‌ ചാണകത്തിന്റെ‌ നിറമുള്ള‌ ഒരു‌ മരുന്നായിരുന്നു‌. അതാണ്‌ മഞ്ഞപ്പിത്തത്തിനുള്ള‌ ‌ഒറ്റമൂലി. അത്‌ കഴിക്കേണ്ട‌ വിധം‌ പറഞ്ഞുകൊടുത്തുകൊണ്ട്‌ വൈദ്യര്‍‌ മുറ്റത്തേക്കിറങ്ങി‌. പിന്നെ‌ കിണറിനു‌ ചുറ്റും‌ വളര്‍ന്നുനിൽക്കുന്ന‌ 'കീയാര്‍നെല്ലി'‌ എന്ന‌ ചെറിയ‌ ചെടിക‌‌ള്‍‌ പറി‌ച്ച്‌ വേരുകളിലെ‌ മണ്ണ്‌ കുടഞ്ഞു‌കളയുന്നതിനിടയിൽ‌ വൈദ്യർ‌ ഉമ്മയോട്‌ പറഞ്ഞു:‌ ''‌ഉപ്പിടാത്ത‌ കഞ്ഞി. പിന്നെ‌ എരിവും‌ പുളിയും‌ ഒന്നും‌ പാടില്ല‌‌! വേണെങ്കീ‌ ചുട്ട‌ പപ്പടം‌ കൊഴപ്പല്ല്യ‌.''‌ പൈസ‌ വാങ്ങാന്‍‌ കാത്തുനിക്കാതെ‌ വൈദ്യർ‌ ഇടവഴിയിലൂ‌ടെ‌ നടന്നുനീങ്ങുന്നത്‌ ഞാൻ‌ നോക്കിനിന്നു‌. ആട്ടുമ്പാലില്‍‌ കലക്കിയ‌ കീയാര്‍നെല്ലിയുടെ‌ കൊടുംകൈപ്പുള്ള‌ മരുന്ന്‌ കണ്ണുകള്‍‌ പൂട്ടി‌ വലിച്ച്‌ കുടിക്കുമ്പോല്‍‌ ഞാന്‍‌ മനസ്സില്‍‌ വിചാരിച്ചു‌, വേണ്ടായിരുന്നു‌, ചെറിയൊരു‌ കാച്ചിലു‌പ‌നി‌ വന്നുപോയാ‌മതിയായിരുന്നു‌! ഓരോ‌ ദിവസവും‌ കിയാർനെല്ലിയുടെ‌ പച്ചമരുന്നുമായി‌ വൈദ്യർ‌ വീട്ടിൽ‌ വന്നു‌. എന്നെ‌ കൈപ്പുനീര്‌‌ കുടിപ്പിച്ചു‌. ഉപ്പില്ലാത്ത‌ കഞ്ഞിയും‌ ചുട്ട‌ പപ്പടവും‌ തിന്ന്‌‌ ഞാൻ‌ മടുത്തു‌. അങ്ങനെ‌ മഞ്ഞപ്പിത്താനന്തരകാലം‌ ഞാന്‍‌ ആദ്യമായി‌ ചെയ്തത്‌ കൈ‌ക്കോട്ടെടുത്ത്‌ പറമ്പിലെ‌ എല്ലാ‌ കീയര്‍നെല്ലിച്ചെടികളും‌ ചെത്തിക്കോരി‌ തെങ്ങിനുമുരട്ട്‌ കുഴിച്ചുമൂടുക‌യെന്ന‌ സൽക്കർമ്മമാണ്‌‌. ''നമ്മള്‌‌ മേരിക്കുന്നിലെത്താറായി‌..''‌ ‌ഷെബീറലി‌ എന്റെ‌ തോളിൽ‌ തട്ടിക്കൊണ്ട്‌ പറഞ്ഞ‌പ്പോ‌‌ഴാണ്‌‌ ഞാൻ‌ ചിന്തയിൽ‌ നിന്നുണർന്നത്‌. നിര്‍മ്മല‌ ഹോസ്പിറ്റലിനു‌ മുന്നില്‍‌ പച്ച‌ ബസ്സ്‌ വന്നുനിക്കുമ്പോൾ‌ സൂര്യന്‍‌ അസ്തമിച്ചു‌ തുടങ്ങിയിരുന്നു‌. ആദ്യം‌ ഷെബീറലിയും‌ പിന്നെ‌ ഞാനും‌ ബസ്സില്‍നിന്നിറങ്ങി‌. ഞങ്ങൾ‌ റൂമിലെത്തുമ്പോൾ‌ നാട്ടില്‍‌ നിന്ന്‌ വരുന്നവര്‍‌ കൊണ്ട്‌ വരുന്ന‌ 'നാട്ടുകോള്'‌ കിട്ടാന്‍‌ കുട്ടികള്‍‌ കൂട്ടം‌ കൂടി‌ നിക്കുന്നുണ്ടായിരുന്നു‌. ഉമ്മ‌ പൊതിഞ്ഞുകൊടുത്ത‌ ചെമ്മീന്‍‌ പത്തിരി‌ ഷബീറലി‌ എല്ലാ‌വര്‍ക്കും‌ മുറിച്ചുകൊടുത്തു‌.‌ ‌ ‌കളിചിരിയോടെ‌ പിടിവലികൂടി‌ പലഹാരം‌ തിന്നുന്ന‌ കുട്ടികള്‍ക്കിടയില്‍‌ എന്റെ‌ കണ്ണുകള്‍‌ വെറുതെ‌ സൈതലവിയുടെ‌ നുണക്കുഴിച്ചിരിക‌ള്‍‌ പരതി. സൈതലവി‌ ഉണ്ടായിരുന്നെങ്കില്‍‌‌! എന്റെ‌ മനസ്സൊന്നിട‌റി‌. അന്ന്‌ രാത്രി‌ ഞാനും‌ ഷബീറലിയും‌ കുറെ‌ വൈകിയാണ്‌ ഉറങ്ങിയത്‌. അവന്‍‌ കഴുത്തു‌‌വരെ‌ പുതച്ച്‌ കണ്ണുതുറന്നു‌ കിടക്കുന്നത്‌ ഞാന്‍‌ ശ്രദ്ധിച്ചു‌. ഞാനാലോചി‌ച്ചു‌, അവനിപ്പോള്‍‌ എന്തായിരിക്കും‌ ഓര്‍മ്മിക്കുന്നത്‌..? ഒരു‌ കൂട്ടുകാരനെപ്പോലെ‌ ചുമലില്‍‌ കൈവെച്ച്‌ ബസ്സിനടുത്തു‌വരെ‌ വന്ന്‌ യാത്രയാക്കിയ‌ ഉപ്പയെക്കുറിച്ചായിരിക്കുമോ‌‌..? ഉറങ്ങാതെ‌ പെരുന്നാള്‍‌ രാത്രിപോലെ‌ ഇന്നലെ‌ ഞങ്ങളൊടൊപ്പമിരുന്ന്‌ വിശേഷങ്ങള്‍‌ ചോദിച്ചറിഞ്ഞ‌ ഉമ്മയെക്കുറിച്ചായിരിക്കുമോ‌..? പാതി‌വഴിയിലോളം‌ കൂടെ‌ വന്ന്‌ തിരിഞ്ഞുനോക്കി‌കൊണ്ട്‌ ഉമ്മയോടൊപ്പം‌ തിരിച്ചുപോയ‌ അനിയനെക്കുറിച്ചായിരിക്കുമോ‌..? പുറത്ത്‌ നല്ല‌ മഴ പെയ്യുന്നുണ്ടായിരുന്നു‌.‌‌ ഇറയത്ത്‌ വീണുതെറിക്കുന്ന‌ മഴത്തുള്ളികളുടെ‌ ചില്ലുടയുന്ന‌ ശബ്ദം‌ കാതോർത്തുകൊണ്ട്‌ ഞാൻ‌ ആ‌ ഇരുട്ടുള്ള‌ മുറിയിൾ‌ കണ്ണുതുറന്നുകൊണ്ട്‌ ഏറെ‌ നേരം‌ കിടന്നു‌. ................................................................................................‌ ‌അദ്ധ്യായം :‌- 08, ശോ‌കമേഘങ്ങള്‍‌ നിറഞ്ഞ‌ ഹൃദയാകാശം‌‌ ............................................... റസാഖ്‌ വഴിയോരം‌ ....................

Friday, January 28, 2022

അദ്ധ്യായം - 07 അത്താഴം‌ വിളമ്പിത്തന്ന‌ ‌നക്ഷത്രങ്ങള്‍‌

‌അദ്ധ്യായം - 07 അത്താഴം‌ വിളമ്പിത്തന്ന‌ ‌നക്ഷത്രങ്ങള്‍‌ ....................................... രണ്ടു തിരമാലകള്‍ക്കിടയിലെ ചെറിയൊരിട‌വേളയിലേക്ക് മഹാസമുദ്രം കൊണ്ടിടുന്ന‌ ചെറു‌തരി‌യാ‌ഹാരം പെറുക്കിയോടുന്ന കുഞ്ഞുഞ‌ണ്ടുകളെ‌ ചവിട്ടാതെ‌ ഞാനും‌ ഷബീറലിയും‌ നടന്നു‌. ‌കടല്‍‌ തിരമാലകളിറങ്ങിപ്പോകുമ്പോള്‍‌ കടല്‍വക്കിലോളം‌ ചെന്ന്‌‌ ഞാന്‍‌ സമുദ്രത്തെ‌ തൊട്ടു. നനഞ്ഞ‌ മണലില്‍‌ കാ‌ല്‍‌പാദങ്ങൾ‌കൊണ്ട്‌ ഞങ്ങള്‍‌ വരച്ചിടുന്ന‌ ചിത്രങ്ങള്‍‌ മായ്ച്ചുകളഞ്ഞ്‌ കടല്‍‌ത്തിരകൾ‌ നുരഞ്ഞുചിരിച്ചു‌‌‌. പരുന്തുകളും‌ കാക്കകളും‌ കൂടിക്കലർന്ന്‌‌ പറക്കുന്ന‌ നീലാകാ‌കാശത്തിനുതാഴേക്ക്‌ കൈവിരൽ‌ ചൂണ്ടിക്കൊണ്ട്‌ ഷബീറലി‌ പറഞ്ഞു‌:‌ ''‌‌ദാ‌.. അവ്‌ടെ‌ ആള്‍ക്കാ‌ര്‌ കൂടിനിക്കണത്‌ കണ്ടാ‌..?‌‌‌ ജീവന്‌‌ള്ള‌ മീന്കള്‌ പെടക്കണത്‌ കാണ‌ണെങ്കീ‌ ബേഗം‌ വാ‌..''‌ ഞാനും‌ ഷബീറ‌ലി‌യും‌ ആ‌ൾക്കൂട്ടത്തിനടുത്തേക്ക്‌ വേഗത്തിൽ‌ നട‌ന്നു‌. ആളുകൾ‌ വഞ്ചികളോരോന്നായി‌ കരയിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരിക്കയാണ്‌‌. കരക്കെത്തുന്നതിനു മുമ്പായി ചിലര്‍ വഞ്ചിയില്‍‌ നിന്ന്‌ വെള്ളത്തിലേക്ക് ചാടിയിറങ്ങുന്നുണ്ട്‌. പിന്നെ എല്ലാവരുമൊത്തൊ‌രുമിച്ച് വഞ്ചികൾ‌ കരയിലേക്ക് തള്ളിക്കയറ്റുന്നത്‌ കാണാന്‍ നല്ല‌ രസമാണ്‌‌. ഞനേറെ‌ നേരം‌ ആ‌ മനോഹരമയ‌ ആ‌ കാഴ്ചകൾ‌ നോക്കിനിന്നു‌. ''‌ന്റുപ്പ ബ‌ന്നിട്ടില്ല‌!''‌ ‌ ഷബീറലി‌ ചുറ്റിലും‌ തിരിഞ്ഞുനോക്കി‌ക്കൊണ്ട്‌ പറഞ്ഞു‌. പുറം‌ കടലിലേക്ക്‌ മീൻ‌ പീടിക്കാൻ‌ പോകുന്നവർ‌ ചിലപ്പോ‌‌ൾ‌ ഒന്നും‌ രണ്ടും‌ ദിവസങ്ങൾ‌ കഴിഞ്ഞാണ്‌‌ കരയിലേക്ക്‌ മടങ്ങുകയെന്ന്‌‌ അവൻ‌ പറഞ്ഞിരുന്നു‌. അവൻ‌ എന്റെ‌ കൈപിടിച്ച്‌ കരക്കടുത്ത‌ ഒരു‌ വഞ്ചിയുടെ‌ അടുത്തേക്ക്‌ നട‌ന്നു‌. വഞ്ചിയില്‍ പല വലിപ്പത്തിലും നിറത്തിലുമുള്ള മീനുകള്‍ ‌പിടച്ചുകളിക്കുന്നത്‌ ഞങ്ങൾ‌ നോക്കിനിന്നു‌. ആദ്യമായി‌ട്ടണ്‌‌ മത്തിയും‌ ഐലയുമൊക്കെ‌ ജീവനോടെ‌യി‌ങ്ങനെ‌ തുള്ളി‌ക്കളിക്കുന്നത്‌ ഞാൻ‌ കാണുന്നത്‌. നാട്ടിലെത്തുന്ന‌ മത്തിക്കൊന്നും‌ ഇത്ര‌ ഭംഗിയുണ്ടാവില്ല‌. തൊലിയൊക്കെ‌ നിറം‌ മാറി‌ ചീയാൻ‌ തുടങ്ങീട്ടുണ്ടാവും‌. അങ്ങാടിയിൽ‌ പോയി‌ മീൻ‌ വാങ്ങുന്നത്‌ ഓർമ്മയിലേക്ക്‌ തെളിഞ്ഞുവന്നു‌. മിക്ക‌ ദിവസങ്ങളിലും‌ സാധങ്ങള്‍‌ വാങ്ങാനായി‌ ഇത്താത്തമാരുടെ‌ കൂടെ‌ ഞാനും‌ പീടികയിലേക്ക്‌ പോകും‌. മീന്‍‌ കിട്ടണമെങ്കില്‍‌ ‌ചുള്ളി‌ക്കാറമ്പ്‌‌ അങ്ങാടിയില്‍‌ പോകണം‌. രാവിലെ‌ പോയാല്‍‌ അങ്ങാടിയിൽ‌ മീനുണ്ടാവില്ല‌. ഓട്ടവും‌ നടത്തവുമല്ലാത്ത‌ ഒരു‌ പ്രത്യേക‌ താളത്തില്‍‌ തലയില്‍‌ ‌മീൻ‌കൊട്ടയുമായി‌‌ '‌കൂയ്‌‌'‌എന്നൊരു‌ വിളിയോടെ‌ '‌മീങ്കാ‌ർ‌'‌ അങ്ങാടിയിലെത്തുമ്പോൾ‌ നാലുമണി‌ കഴിഞ്ഞിരിക്കും‌. ഏകദേശം‌ നാലഞ്ച്‌ കിലോമീറ്റര്‍‌ ദൂരെയുള്ള‌ മാവൂരില്‍‌ നിന്നാണ്‌ അവര്‍‌ തലച്ചുമടുമായി‌ മീൻ‌ കൊണ്ടു‌വരുന്നത്‌.‌ ചീന്തിമിനുക്കിയ‌ ഓട‌കൊണ്ടുണ്ടാക്കുന്ന‌ വലിയ‌ കുട്ട‌യിൽ‌ മത്തിയും‌ ഐലയുമൊക്കെ‌ നിറച്ചുവെച്ച്‌‌, പൊതിഞ്ഞുകൊടുക്കാന്‍ തേക്കിലയും‌ കയ്യില്‍‌ മടക്കിപ്പിടിച്ച്‌ അങ്ങാടിയിൽ‌ അവരങ്ങനെ‌ ഇരിക്കും‌. പാടത്തും‌‌ പറമ്പ‌ത്തും‌‌ പണിയെടുത്ത്‌, വൈകുന്നേരം‌ കൂലിയും‌ വാങ്ങി‌, അതേ‌ വേഷത്തില്‍‌ തന്നെ‌ അങ്ങാടിയിലേക്ക്‌ വരുന്ന കല്ലു വെട്ടുകാര്‍‌, കിണര്‍ പണിക്കാര്‍, കന്നുപൂട്ടുകാര്‍, ഞാറ്റു‌പണിക്കാര്‍‌ തുടങ്ങിയ‌ എല്ലാവരും‌, വൈകുന്നേരം‌ ‌വീട്ടിലേക്കു‌ മടങ്ങുമ്പോള്‍‌ തേക്കിലയില്‍‌ പൊതിഞ്ഞ‌ ഒരു‌ മീന്‍പൊതി കയ്യിലുണ്ടാ‌ണ്ടാവും‌. ചിലര്‍‌ തോര്‍ത്ത്‌ മുണ്ടിന്റെ‌ ഒരു‌ തലക്കല്‍‌ അരിയും‌ മറുതലക്കല്‍‌ ചില്ല്വാനങ്ങളും‌ കെട്ടി‌ തോളിൽ‌ തൂക്കിയിട്ട്‌‌, ചാക്കു‌നൂ‌ല്‍‌കയറ്‌‌ കെട്ടിയ‌ ഒരു‌ കുപ്പിയില്‍‌ കുറച്ച്‌ വെളിച്ചെണ്ണയോ‌, കാസ്രട്ടോ‌ തൂക്കിപ്പിടിച്ചിട്ടായിരിക്കും‌ മട‌ങ്ങുന്നത്‌. വൈകുന്നേരം‌ മിക്ക‌ വീടുകളിലും‌ നല്ലൊരു‌ ചോറും‌ മീങ്കറിയുമുണ്ടാവും‌. അതാണ്‌‌ ദിവസത്തെ‌ പ്രധാന‌ ഭക്ഷണം‌. ഇരുവഴിഞ്ഞിപ്പുഴ‌യും‌ ‌ചാലിയാർ‌ പുഴയും‌ ചേർന്നൊന്നാവുന്ന‌ കൂളിമാട്‌ എന്ന‌ സ്ഥലത്തിന്‌‌ തൊട്ടടുത്താണ്‌‌ കടത്തു‌തോണി‌യുള്ള‌ ഇടവഴിക്കടവ്‌‌. കൂളിമാട്‌ അങ്ങാടിയിൽ‌ നിന്നും‌ കട‌വിലേക്കുള്ള‌ ഇടുങ്ങിയ‌ ഇടവഴിയിലെത്തുമ്പോൾ‌ത്തന്നെ‌ ‌'‌കൂയ്‌‌'‌ എന്ന്‌ ഉറക്കെ‌ വിളിച്ചുകൊണ്ട്‌ മീങ്കാർ‌ ‌ തോണിക്കാരന്‌‌ സിഗ്നൽ‌ കൊടുക്കും‌. തോണി‌ ഇക്കരെയെത്തിക്കഴിഞ്ഞാൽ‌ മീങ്കൊട്ട‌ തോണിയിലിറക്കിവെച്ച്‌ കയ്യും‌ മുഖവുമൊക്കെ‌ കഴുകി‌, തലയിൽ‌ കെട്ടിയ‌ മുണ്ടഴിച്ച്‌ മുഖം‌ തുടച്ച്‌ അവർ‌ തോണിയിൽ‌ കയറിയിരിക്കും‌. വലിയ‌ മീനുകളെടുത്ത്‌ കുട്ടയുടെ‌ മുകളില്‍‌ അടുക്കി‌വെക്കുന്നതിനിടയില്‍‌ തോണിക്കാരനുമായി‌ അവര്‍‌ വിശേഷങ്ങള്‍‌ പങ്കുവെക്കും‌. ഇക്കര‌ പറ്റിയാൽ‌ ധൃതിയിൽ‌ കുട്ടയെടുത്ത്‌ തലയിൽ‌ വെച്ച്‌ വീതികുറഞ്ഞ‌ ചെത്തുവഴിയിലൂടെ‌‌, ചുള്ള്യാര്‍മ്പ്‌ അങ്ങാടി വരെ‌ അവര്‍‌ മൽസരിച്ച്‌ നട‌ക്കും‌. നട‌ത്തത്തിനും‌ ഓട്ടത്തിനുമിടയിലുള്ള‌ ആ‌ ‌'‌നട‌ന്നോട്ടം‌‌'‌ കാണാൻ‌ ഒരു‌ പ്രത്യേക‌ താളമാണ്‌‌. പലപ്പോഴും‌ ആദ്യമെത്തുക‌ '‌കുഞ്ഞോക്കാക്ക‌'‌‌യായിരിക്കും‌. വെളുത്തുമെലിഞ്ഞ്‌, കട്ടികുറഞ്ഞ‌ മീശയുള്ള‌ കുഞ്ഞോക്കാക്ക‌ അങ്ങാടിയിലെത്തിയാൽ‌ മീന്‍‌ വാങ്ങാന്‍‌ കാത്തിരിക്കുന്ന‌ ആരെങ്കിലുമൊരാള്‍‌ കുട്ട‌ തലയില്‍‌ നിന്ന്‌ പിടിച്ചുകൊടുക്കും‌. പിന്നെ‌ തലയില്‍കെട്ടിയ‌ മുണ്ട്‌ കുടഞ്ഞ്‌ വെറ്റിലക്കറ‌യുള്ള‌ പല്ലുകൾ‌ കാട്ടി‌ ഒന്നു‌ ചിരിക്കും‌. അപ്പോഴേ‌ക്കും‌ തേക്കിലയുടെ‌ വലിയ‌ കെട്ടുകളുമായി‌ കുട്ടികള്‍‌ വന്നുനില്‍ക്കുന്നുണ്ടാവും‌. അവരില്‍‌ നിന്ന്‌ തേക്കില‌ക്കെട്ടുകള്‍‌ വാങ്ങി‌ അവർക്ക്‌ ചില്ലറ‌പ്പൈസകൾ‌ എണ്ണിക്കൊടുത്ത്‌ അയാൾ‌ ചീനിമരത്തിനു‌ ചുവട്ടില്‍‌ ഇരിക്കും‌‌. അപ്പോഴേ‌ക്കും‌ 'ആല്യാക്ക'‌വരും‌. തോളിൽ‌ മുളവടിയുടെ‌ രണ്ടറ്റത്തായി‌‌ തൂക്കിയിട്ട‌ മീങ്കൊട്ടകളുമായി‌ അയാളെത്തിയാൽ‌ എന്ത്‌ മീനാണെന്നറി‌യാൻ‌ ആളുകൾ‌ കുട്ടയിലേക്ക്‌ എത്തിനോക്കും‌. കറുത്തുതടിച്ച‌ ശരീരപ്രകൃതിയുള്ള‌‌ അയൾ‌ ഒരിക്കലും‌ കുപ്പായം‌ ധരിക്കുന്നത്‌ കണ്ടിട്ടില്ല‌. അദ്ദേഹത്തിന്റെ‌ തോളിൽ‌ മുളവടി‌ വെച്ച്‌ കുഴിഞ്ഞുപോയ‌ വലിയൊരു‌ തഴമ്പുണ്ടായിരുന്നു‌.‌ അധികപേരും‌ മീൻ‌ കാണാനായിരിക്കും‌ വന്നു‌നിൽക്കുന്നത്‌. ഇടക്ക്‌ ഓരോരുത്തരായി‌ മീൻ‌ വാങ്ങാൻ‌ തുടങ്ങുമ്പോൾ‌ ‌ഒരു‌ പ്രത്യേക‌ താളത്തിൽ‌ തേക്കിലയിലേക്ക്‌ മീനുകളെണ്ണിയെണ്ണി‌യിടും‌:‌ ''‌ങാ‌..ഒന്നാ‌ ഒന്ന്‌.. രണ്ടാ‌ രണ്ട്‌.. മൂന്നാ‌ മൂന്ന്‌..''‌ സംഗീതാത്മകമായ‌ ആ‌ ശബ്ദതാളത്തോടൊപ്പം‌ ചീനിമര‌ക്കൊമ്പില്‍‌ കലപിലകൂട്ടുന്ന‌ കാക്കകളും‌ 'കാ‌..കാ‌.. 'എന്ന്‌‌ ശബ്ദമുണ്ടാക്കും‌. വലിയ‌ ഭാരമുള്ള‌ കുട്ടയും‌ ചുമന്ന്‌‌, കിലോമീറ്ററുകള്‍‌‌ നടന്ന്‌, എല്ലാ‌ ദിവസവും‌ അവർ‌ ഞങ്ങളുടെ‌ ഗ്രാമത്തിലേക്ക്‌ കടല്‍‌‌രുചികളെത്തിച്ചു‌‌, ചീനിമരം‌ സാക്ഷി‌! ചീനിയുടെ ചുവട്ടില്‍‌ മീങ്കാരെ‌ത്തിയാലാണ്‌‌ ചുള്ളിക്കാപറ‌മ്പ്‌ അങ്ങാടി‌ സജീവമാവുക‌. ‌അങ്ങാടിയില്‍‌ നാലും കൂടിയ സ്ഥലത്തായിരുന്നു‌ ആ‌ ചീനിമരം‌. റോഡി‌ന്റെ‌ പകുതിയോളം‌ ഭാഗത്തേക്ക്‌ അതിന്റെ‌ വലിയ‌ വേരുകള്‍‌ കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടാവും‌. ‌ കുണ്ടും‌ കുഴിയുമുള്ള‌ ടാറിടാത്ത‌ റോഡി‌ലൂടെ‌ വല്ലപ്പോഴും‌ കടന്നുപോകുന്ന‌ കാളവണ്ടി‌, പിന്നെ‌ അരിയുമായി‌ വരുന്ന‌ '‌സീപ്യാക്ക'‌യുടെ‌ ചരക്കു‌ലോറി‌, അല്ലെങ്കില്‍‌ അച്ചുതേട്ടന്റെ‌ മോട്ടോർ‌ സൈക്കിൾ‌‌ തുടങ്ങിയവ‌ ആ‌ വേരുകളെ‌ വേദനിപ്പിക്കതെ‌ ഒരു‌ ഭാഗത്തൂടെ‌ കടന്നുപോകും‌. '‌മോന്തി'‌യായല്‍ മീന്‍‌ വേഗം വിറ്റു തീര്‍ക്കണം. അടുത്ത‌ ദിവസത്തേക്ക്‌ സൂക്ഷിച്ചുവെക്കാന്‍‌ സൗകര്യങ്ങളില്ല‌. ഒരു‌ പീടികയിലും‌ കറ‌ണ്ടില്ല‌‌. ഇരുട്ട്‌ തുടങ്ങുമ്പോള്‍‌ 'പെട്രോ‌മാക്സ്‌'‌ കത്തിച്ചു‌ വെക്കും‌. ഇരുട്ടിത്തുടങ്ങിയാലാണ്‌‌ ‌'‌മീങ്കച്ചോടം‌'‌ ഒന്നുകൂടി‌ ചൂടുപിടിക്കുക‌. വിറ്റുതീര്‍ക്കാനായി‌ കിട്ടുന്ന‌ വിലക്ക്‌ മീനുകൾ‌ വാരിക്കോരിക്കൊടുക്കുന്ന‌ 'വാര്യടി'‌ തുടങ്ങുന്നത്‌ അപ്പോ‌ഴാണ്‌. പിന്നെ‌ വലിയ‌ തേക്കില‌പ്പൊതികളുമായി‌ ആളുകള്‍‌ സന്തോഷത്തോടെ‌ വീട്ടിലേക്കു‌ മടങ്ങും‌. ചെറുവാടി‌ ചന്തയുണ്ടാവുന്ന‌ ചൊവ്വാഴ്ച ദിവസങ്ങളില്‍‌ രാത്രി‌ വൈകുന്നതുവരെ‌ അങ്ങാടിയില്‍‌ ആളുകളു‌ണ്ടാവും‌. ചീനിയുടെ‌ ചുവട്ടിലുള്ള‌ നീണ്ട‌ ഷെഡുകളിലേക്ക്‌ പല‌‌ നാടുകളില്‍‌ നിന്നും‌ കച്ചവടക്കാര്‍‌ വരും. കുപ്പി‌‌വളകളും‌ മുക്കുമാലകളും‌ ഉണക്കമീനും‌‌‌ മണ്‍പാത്രങ്ങളും‌‌ പച്ചക്കറികളുമൊക്കെയായി‌ ചന്ത‌ നിറഞ്ഞിരിക്കും‌. ഒരു നോമ്പുകാലത്ത്‌, മുറത്തില്‍ അരിപ്പൊടി‌ കുഴച്ച് ചെറിയ‌ ഉരുളകളാക്കി '‌എട്ട്‌'‌ എന്ന‌ ആകൃതിയിലുള്ള‌ പ‌ല‌കയില്‍‌ ഓടക്കുഴലു‌കൊണ്ട് പത്തിരി‌ പരത്തുന്നതിനിടയില്‍‌ ഉമ്മ‌ ഞങ്ങളോട്‌ പറ‌ഞ്ഞു:‌ ‌''‌ന്നെന്താ‌ ചാറ്‌‌ ബെക്കണ്ടതെന്ന്‌‌ ബാപ്പാനോട്‌ പോയ്‌ ചോയ്ക്കി‌''‌ ബാപ്പ‌ അരപ്പട്ടയില്‍‌ നിന്ന്‌ '‌കാലണ‌'‌ എടുത്തു‌തന്നിട്ട്‌ പറഞ്ഞു‌:‌ ''കാ‌‌ഉര്‍പ്പ്യക്ക്‌ മത്തിവാങ്ങിക്കൊണ്ടോരി‌..''‌ ഞങ്ങൾ‌ക്ക്‌ സന്തോഷമാ‌യി‌.‌ വല്ല്യാത്തയും‌ ചെറ്യാത്തയും‌ എന്നേയും‌ കൂട്ടി‌ നോമ്പുകാലത്തെ‌ ആ‌ വൈകുന്നേരം‌ ചേരാം‌കുന്നും‌ കയറി‌ പഞ്ചാര‌മാവിന്‍‌ ചോട്ടി‌ലൂടെ‌ പച്ച‌മീന്‍ വാങ്ങാന്‍ ചുള്ളിക്കാപറമ്പങ്ങാടിയിലേക്ക്‌ പോയി‌. കുഞ്ഞോക്കാക്ക‌യുടെ‌ അടു‌ത്ത്‌ നിന്ന്‌ കാ‌‌ഉര്‍പ്പ്യക്ക്‌ മത്തിവാങ്ങി. അയാൾ‌ ഒരു‌ തേക്കിലയില്‍‌ കുറേ‌ മത്തി‌ പൊതിഞ്ഞു‌‌തന്നു‌. നോമ്പ്‌ തുറക്കുമ്പോഴേക്ക്‌ ചാറ്‌ വെക്കാനുള്ള‌താണ്‌, ഞങ്ങള്‍‌ വേഗം‌ വീട്ടിലേക്ക്‌ മടങ്ങി‌യെത്തി‌. താത്ത‌ മുറ്റത്തിരുന്ന്‌ മണ്‍ചട്ടിയിലേക്ക്‌ മീന്‍‌ ചൊ‌രിഞ്ഞ്‌ മുറിക്കാൻ‌ തുടങ്ങി‌. ഞങ്ങള്‍‌ മീനിന്റെ‌ ആന്തരാവയവങ്ങള്‍‌ നോക്കി‌ ചുറ്റുമിരുന്നു‌. മീന്‍‌ മുറിച്ച്‌ കഴുകുന്നതിനിടയില്‍‌ ചട്ടിയില്‍‌ നിന്ന്‌ ഒരു‌ കരകരപ്പ്‌‌ ശബ്ദം‌! ഞങ്ങള്‍‌ അല്‍ഭുതത്തോടെ‌ നോക്കി‌. ചട്ടിയിലെ‌ മീനുകള്‍ക്കിടയില്‍‌ ഒരു‌ '‌സ്വര്‍ണ്ണമോതിരം‌!'‌ ''‌കടലിന്നേതോ‌ മീന്റെ‌ പള്ളേല്‌‌ കുടുങ്ങ്യ‌ പൊന്നാണ്‌‌..''‌ താത്ത‌ പറ‌യുന്നത്‌ കേട്ട്‌ ഞങ്ങൾ‌ തുള്ളി‌ക്കളിച്ചു‌. ആ‌ ബഹളത്തിലേക്ക്‌ അകത്തുനിന്ന്‌‌ ബാപ്പ‌ ഇ‌റങ്ങി‌വന്നു‌. ഞങ്ങൾ‌ പറ‌ഞ്ഞു‌:‌ ''‌ മീന്റെ‌ പള്ളേന്ന്‌ താത്തക്ക്‌ പൊന്ന്‌‌ കിട്ടി‌..''‌ ബാപ്പ‌ ഒന്ന്‌‌ സൂക്ഷിച്ചുനോക്കിക്കൊണ്ട്‌ പറഞ്ഞു:‌ ''‌അതാ‌ മീങ്കാര്‌‌ന്റെ‌താ‌... ‌ മടക്കിക്കൊടുക്കണം‌!''‌ അപ്പോഴേക്കും‌ അടു‌ക്കളയിൽ‌ നിന്നും‌ ഇറങ്ങിവന്ന‌ ഉമ്മ മോതിരം‌ വാങ്ങിനോക്കി‌. ''‌ദന്യ‌ന്റെ‌ മൊതലാ‌.. ബേം‌ കൊണ്ട്ക്കൊട്ത്ത്‌ പോരി‌..''‌ ഉമ്മ‌ പറ‌ഞ്ഞു‌. ഏതായാലും‌ നോമ്പ്‌ തുറക്കാനായത്‌ കൊണ്ട്‌ അന്ന്‌ ഞങ്ങൾ‌ പോയില്ല‌. നാളെ‌ രാവിലെ‌ തിരിച്ചുകൊടുക്കണം‌. അന്യന്റെ‌ '‌മൊതലാ'ണ്‌‌ കയ്യില്‌‌. ഞങ്ങള്‍ക്കെല്ലാം‌ പേടിയായി‌. അന്ന്‌ കുറേ‌ സമയം‌ ഞങ്ങൾക്കുറക്കം‌ വന്നില്ല‌. ‌നേരം‌ വെളുക്കാൻ‌ ഇനിയെത്ര‌ സമയമുണ്ടെന്നറിയില്ല‌. വീട്ടില്‍‌ ഘടികാരമോ‌ വാച്ചോ‌ ഇല്ല‌. ‌ താത്തൂര്‍‌ പള്ളിയില്‍‌ നിന്ന്‌ വെടി‌ പൊ‌ട്ടുന്ന‌ ശബ്ദം‌ കേട്ടാണ്‌ നോമ്പുതുറക്കുന്നതും‌ നോമ്പെടു‌ക്കുന്നതും‌. പല‌ പള്ളികളിലും‌ സ്പീക്കര്‍‌സെറ്റില്ലാത്തതിനാല്‍‌ ബാങ്ക്‌ കേള്‍ക്കാറില്ല‌. നോമ്പു‌കാ‌ലത്ത്‌ രാത്രി‌ കുറച്ചു‌ സമയം‌ ഉറങ്ങിയുണര്‍ന്നാല്‍‌ ഒരു‌ കുപ്പിവിളക്കുമായി‌ ഉമ്മ‌ മുറ്റത്തിറങ്ങി‌ ആകാശത്തേക്ക്‌ നോക്കും‌. ഓരോ‌ നക്ഷത്രങ്ങളുടേയും‌ സ്ഥാനവും‌ വലിപ്പവും‌ നോക്കിയാണ്‌ ഉമ്മ‌ അത്താഴത്തിനുള്ള‌ സമയം‌ കണക്കാക്കുന്നത്‌. ‌അത്താഴച്ചോറ്‌ വെന്തുകഴിഞ്ഞാല്‍‌ ഉമ്മ‌ ഒന്നു‌ കൂടി‌ പുറത്തിറങ്ങിനോക്കീട്ട്‌ അകത്തേക്ക്‌ വിളിച്ചു‌പറയും‌:‌ ''തള്ളപെട്ടീം‌ മക്കളും‌ ഉദ്‌ച്ചീ‌ണ്‌.. ഞ്ഞി‌ സുബെയ്ക്ക്‌ തോനെ‌ നേരല്ല്യ‌..‌ ല്ലാരും‌ ബേം‌ ണീറ്റ്‌ ബെരി‌..''‌ ‌ ഉമ്മ‌ എവിടന്നാണ്‌ ഗോളശാസ്ത്രം‌ ‌പഠിച്ചതെന്നറിയില്ല‌‌! ഓരോ‌ താരവ്യൂഹങ്ങള്‍ക്കും‌ ഉമ്മയുടേതായ‌ ഒരു‌ പേരുണ്ട്‌. മൂന്ന്‌ വലിയ‌ നക്ഷത്രങ്ങള്‍‌ ഒരേ‌ നേര്‍‌രേ‌ഖയിലായി‌ ‌ തെളിഞ്ഞുവന്നാല്‍‌ ഉമ്മ‌ പറയും‌:‌ ‌ '‌'‌കാഉണ്ട‌കാരന്‍‌ തലക്ക്‌ നേരെ‌ മോളി‌ലെത്തീണ്‌‌.. മൂന്ന്‌ മണ്യായി‌..''‌ ‌ ഒരു‌ വലിയ‌ നക്ഷത്രത്തിനു‌ ചുറ്റും‌ തള്ളക്കോഴീം‌ മക്കളും‌ പോലെ‌‌‌ കൂടി‌‌നില്‍ക്കുന്ന‌ കുഞ്ഞു‌ നക്ഷത്രങ്ങളുടെ‌ കൂട്ടത്തിനാണ്‌‌ ‌'‌തള്ള‌‌പെട്ടീം‌ മക്കളും‌'‌ എന്ന്‌ ഉമ്മ‌ പേരിട്ടത്‌. അത്താഴച്ചോറ്‌ കഴിക്കാന്‍‌ ഉമ്മ‌ ഞങ്ങളെ‌ വിളിച്ചുകൊ‌ണ്ടേയിരിക്കും. ഞങ്ങള്‍‌ വിളിയുടെ‌‌ ഈണ‌ത്തില്‍‌ ചുരുണ്ട്ചുരുണ്ട്‌ കിടക്കും‌. കിഴക്ക്‌ '‌തള്ള‌‌പെട്ടീം‌ മക്കളും‌'‌ ഉദിച്ചുകഴിഞ്ഞാല്‍‌ പിന്നെ‌ സുബഹ്‌ ബാങ്കിന്‌ സമയായി‌ എന്നാണ്‌‌ അർത്ഥം‌. അപ്പോൾപ്പിന്നെ‌ ഉമ്മയുടെ‌ വിളിയുടെ‌ സ്വരമൊന്നു‌ മാറും‌. ഞങ്ങള്‍‌ ചാടിയെണീറ്റ്‌ മുഖം‌ കഴുകും‌. അടുക്കളയില്‍‌ നിലത്ത്‌ പലകയിട്ടിരിക്കും. മണ്ണിന്റെ‌ 'മണ്ടത്തില്‍'‌ ഉമ്മ‌ ചോറുവിളമ്പിത്തരും. ചോറ്‌‌ ബെയ്ച്ചി‌ കഴിഞ്ഞാൽ‌ ഞ‌ങ്ങളെല്ലാരും‌ നോമ്പിനു‌ നിയ്യത്ത്‌ വെക്കും‌‌:‌ ''‌‌നെ‌വൈത്തു‌ സൗമ‌ ഗദിന്‍‌...''‌ ഘടികാരമില്ലാതെ‌, അലാറമില്ലാതെ‌, ഓരോ‌ റമളാൻ‌ മാസവും‌ ഒരു‌ നോമ്പുപോലും‌ നഷ്ടപ്പെടാതെ‌ ഉമ്മ‌ ഞങ്ങള്‍‌ക്ക്‌ അത്താഴച്ചോറ്‌ വിളമ്പിത്തന്നു‌. പകലും‌ ഞങ്ങള്‍ക്ക്‌ സമയം‌ പറ‌ഞ്ഞുതന്നിരുന്നത്‌ ഉമ്മയായിരുന്നു‌‌. പുരപ്പുറത്തെ‌ ഓടില്‍‌ നിന്ന്‌ ഇറയത്ത്‌‌ മഴ‌‌വെ‌ള്ളം‌ വീഴുന്ന‌ ചാലിലേക്ക്‌ ഉച്ചവെയില്‍‌ ഇറങ്ങിയാല്‍‌ ഉമ്മ‌ പറ‌യും:‌ ''‌ബാങ്ക്‌ പ്പം‌ കൊട്‌ക്കും, ജുമൂഅക്ക്‌ പോകാ‌ന്‌‌ നേരായി‌..'' ചുമരില്‍‌, ജനലിനു‌തൊട്ടു‌‌താഴെ‌ വെയില്‍‌ കയറിവരുമ്പോൾ‌ ഉമ്മ‌ പറയും‌ ''‌അസറായി‌.. കുട്ട്യ‌ളിപ്പം‌ സ്കൂള്‌ ബി‌ട്ട്‌ ബെ‌രും‌..''‌ പിറ്റേന്ന് വൈകുന്നേരം ചെറ്യാത്തയും വെല്ല്യാത്തയും ‌സ്വര്‍ണ്ണ‌മോതിരവുമായി മീങ്കാരന്റെ അടുത്തെക്ക് ചെന്നു‌‌!‌ മോതിരം‌ നഷ്ടപ്പെട്ട‌തോർത്ത്‌ കുഞ്ഞോക്കാ‌ക്ക‌ സങ്കടത്തോടെ‌ ഇരിക്കുക‌യായിരുന്നു‌‌, ആര്‍ക്കൊക്കെയോ‌ നേര്‍ച്ചയും‌ നേര്‍ന്ന്‌.‌ ''‌‌ദാ‌.. ദ്‌ ങ്ങളെ‌ മോതിരാണോ‌..?''‌‌ ചെറ്യാത്ത‌ മോതിരം‌ നീട്ടിക്കൊണ്ട്‌ ചോദിച്ചു‌. കുഞ്ഞോക്കാക്ക പെട്ടന്ന്‌ തലയുയര്‍ത്തിനോക്കി‌. സന്തോഷം‌ കൊണ്ട്‌ അയാളുടെ‌ കണ്ണുകള്‍‌ തിളങ്ങുന്നുണ്ടായിരുന്നു‌. അയാള്‍‌ ഒരു‌ പുഞ്ചിരിയോടെ‌ മോതിരം‌ വാങ്ങി‌ മടി‌യില്‍‌ വെക്കുന്നതിനിടയിൽ‌ അടുത്തുള്ളവരോട്‌ പറ‌ഞ്ഞു:‌ ''മോല്യാരെ‌ കുട്ട്യേളാ...'‌'‌ പിന്നെ‌ വലിയൊരു‌ തേക്കി‌ലയില്‍‌ ഒരു‌പാട്‌ മീന്‍‌ വാരിപ്പൊതിഞ്ഞ്‌ ഞങ്ങള്‍ക്ക്‌ നേരെ‌ നീട്ടിക്കൊണ്ട്‌ വെറ്റിലച്ചുവപ്പുള്ള‌ പ‌ല്ലുകള്‍‌ കാട്ടിച്ചിരിച്ചു‌കൊണ്ട്‌ പറഞ്ഞു:‌ ''ങും‌.. ബാങ്ങിക്കോളി‌..''‌ സ്വർണ്ണമോതിരത്തേക്കാൾ‌ വിലയുള്ള‌ '‌സമ്മാന'‌വുമായി‌ ഞങ്ങൾ‌ സന്തോഷത്തോടെ‌ വീട്ടിലേക്ക്‌ മടങ്ങി‌. ഏത്‌ ദാരിദ്ര്യത്തിലും‌, ആരുമറിയുന്നില്ലെങ്കിലും‌, അര്‍ഹതയില്ലാത്തത്‌ അനുഭവിക്കരുതെന്ന‌ വലിയൊ‌രു‌ ജീവിതപാഠം‌ ഞങ്ങളെ‌ പഠിപ്പിക്കയായിരുന്നു‌ ബാപ്പ‌! അന്നത്തെ‌ അത്താഴത്തിന്‌ ‌കൊതി തീരുന്ന‌വരെ ഞങ്ങള്‍‌ പൊരിച്ച‌ മീന്‍‌ കഴിച്ചു. സന്തോഷത്തോടെ‌ നോമ്പെടുത്തു‌. ''‌വെയ്ല്‌‌ ചൂടായിത്തൊടങ്ങി‌.. ഞമ്മക്ക്‌‌ വീട്ടിലേക്ക്‌ പോവാം‌‌, ബൈന്നേരം‌ ഓർഫനേജിലേക്കെന്നെ‌ തിരിച്ചുപോണ്ടെ‌..?''‌ ഷബീറലി‌ എന്റെ‌ തോളിൽ‌ കൈവെച്ചുകൊണ്ട്‌ ചോദിച്ചപ്പോഴാണ്‌‌ ഞാൻ‌ ഓർമ്മയിൽ‌ നിന്നുണർന്നത്‌. ‌ ഒരു‌ കുഞ്ഞു‌‌ഞെണ്ടിനു‌ മുമ്പി‌ലേക്ക്‌ പോലും‌ ഭക്ഷണം‌ വിള‌മ്പിക്കൊടുക്കുന്ന‌ മഹാ‌സമുദ്രത്തിന്റെ‌ വിനയഭാവം‌ തിരിച്ചറിയാതെ‌‌, ഏതോ‌ ഉള്‍‌ക്ക‌ടലില്‍‌ നീന്തിക്കളിച്ചിരുന്ന‌ മീനുകള്‍‌ ഉള്‍ഗ്രാമത്തിലെ‌ ‌ഞങ്ങളുടെ‌ അടുക്കളയില്‍‌ ഭക്ഷണമാകുന്ന‌ പ്രകൃതിയുടെ‌ അദൃശ്യ‌ ക്രമീകരണത്തിന്റെ‌ പൊരുളറിയാതെ‌, ‌കട‌ല്‍നുരകളില്‍‌ ചവിട്ടി‌ ഞാൻ‌ ഷബീറലിയോടൊപ്പം‌ പതുക്കെ‌ നടന്നു‌നീങ്ങി‌. ‌ വൈകുന്നേരം‌ ജെ‌.ഡി‌.റ്റി‌.യിലേക്ക്‌ തന്നെ‌ തിരിച്ചുപോക‌ണം‌. അതിനുമുമ്പ്‌ ഞങ്ങള്‍‌ കുറച്ചുസമയം‌ കട‌പ്പുറത്ത്‌ പന്തുതട്ടിക്കളിച്ചു‌. അപ്പോൾ‌ ഉച്ചവെയിലിന്റെ‌ ചൂടിലൂടെ‌ ഷബീറലിയുടെ‌ ഉപ്പ‌ നട‌ന്നുവരുന്നത്‌ ഞങ്ങൾ‌ കണ്ടു‌. നീണ്ടുമെലിഞ്ഞ‌ ഒരാൾ‌. വീട്ടിലേക്ക്‌ മട‌ങ്ങുമ്പോൾ‌ ഞങ്ങളോടയാൾ‌ പല‌ വിശേ‌ഷങ്ങളും‌ ചോദിച്ചറിഞ്ഞു‌. വൈകുന്നേരം‌ ഞങ്ങൾ ജെ‌.ഡി‌.റ്റി‌.യിലേക്ക്‌ തന്നെ‌ തിരിച്ചുപോകാനിറങ്ങി‌. അവന്റെ‌ ഉമ്മ‌ ഞങ്ങള്‍ക്ക്‌ കൊണ്ടുപോകാ‌നുള്ള‌ പലഹാരങ്ങള്‍‌ പൊതിഞ്ഞുതന്നു‌. പിന്നെ‌ ഷബീറലിയെ‌ അണച്ചുപിടിച്ച്‌ അവന്റെ‌ ഉമ്മ‌ വിതുമ്പി‌.‌ ഇനിയും‌ വരണമെന്ന‌ ഭാവത്തിൽ‌ എന്നെ‌ നോക്കി‌ പുഞ്ചിരിച്ചു‌‌. കട‌ലോളം‌ നിറഞ്ഞ‌ സമൃദ്ധമായ‌ പുഞ്ചിരി‌! വെള്ളയില്‍‌ കടപ്പുറത്തെ‌ ബസ്‌സ്റ്റോപ്പ്‌ വരെ‌ ഷബീറ‌ലിയുടെ‌ ഉപ്പ‌ ഞങ്ങളോടൊപ്പം‌ കൂട്ടിന്‌‌ വന്നു‌. മേരിക്കുന്നിലേക്കുള്ള‌ ബസ്സില്‍‌ ഞങ്ങള്‍‌ കയറി‌യിരുന്നു‌. അപ്പോൾ‌ കടല്‍ക്കാറ്റ്‌ വന്ന്‌ എന്റെ‌ മുടിയിഴകളില്‍‌ വിരലോടിച്ചുകൊണ്ട്‌ ഇങ്ങനെ‌ പറഞ്ഞു:‌ ''ഇനിയും‌‌ വരണം‌...''‌ ബസ്സ്‌ നീങ്ങിനീങ്ങി‌ കണ്ണില്‍നിന്ന്‌ മറയുന്നത്‌ വരെ‌ ഉപ്പയെ‌ത്തന്നെ‌ നോക്കി‌ക്കൊണ്ട്‌ ഷബീറലി‌ ഇരുന്നു‌‌, ഒന്നും‌ മിണ്ടാതെ‌ ഞാനും‌! ..................... ‌റസാഖ് വഴിയോരം ...................... Re - 02 2022

Wednesday, January 26, 2022

തമ്മിൽ‌ പിരിയുക song

വേർപാട്‌‌

................


തമ്മിൽ‌ പിരിയുകയില്ലെന്നൊരിക്കൽ‌ നീ‌

കാതിൽ‌  പറഞ്ഞിരുന്നില്ലേ‌‌..? പണ്ട്‌, 

കണ്ണിൽ‌ പരസ്പരം‌  നോക്കിയിരുന്ന്‌‌ നാം‌

കഥകൾ‌ പറ‌ഞ്ഞിരുന്നില്ലേ‌!

പ്രണയ‌ ഗസലുകൾ‌ മൂളി‌നിന്നില്ലേ‌..?


‌മിഴികളടക്കാതെ‌ ‌നാം‌ നോക്കിനിന്നപ്പോൾ‌

തെന്നൽ‌ തഴുകിവന്നില്ലേ‌..?‌

നിന്റെ‌ ചിരികണ്ട്‌ പൂവുകൾ‌ വിടരാതെ‌യന്നേരം‌ 

നാണം‌ കുണു‌ങ്ങിനിന്നില്ലേ‌?

നമ്മൾ‌ തമ്മിൽ‌ കളിപാറഞ്ഞില്ലെ‌? 


മരണം‌ വന്നു‌ വിളിച്ചിടിൽ‌ പോലും‌ 

തനിയെ‌ പോകയില്ലെ‌ന്ന്‌‌

പലകുറി‌ നമ്മൾ‌ തമ്മിൽ  പറ‌ഞ്ഞത്‌

സ്മരണയിൽ‌ നിറയുന്നു‌ ഇന്നും‌!

എന്റെ‌  ഓർമ്മകൾ‌ നീറുന്നു‌ എന്നും‌


എന്നെ‌ത്ത‌നിച്ചാക്കി‌  നീയക‌ലെ‌യൊറ്റക്ക്‌  

എങ്ങോ‌ മറ‌ഞ്ഞു‌പോയല്ലോ‌

അതോ‌‌ർക്കുവാനാവാതെ‌ 

ഹൃദയം‌ മുറിഞ്ഞുഞാൻ‌ 

പിടയുകയാണീന്നുമെന്നും‌.


ഒരു‌ മാത്രപോലുമീ‌ ഭൂമിയിൽ‌ നമ്മളൊ‌

‌ന്നായ്‌ കഴിഞ്ഞില്ലെന്നാലും‌

ഒരു‌ ജന്മമൊന്നായ്‌ ഒന്നാ‌യലിഞ്ഞപോൽ‌  

ഉള്ളാലറിയുന്നു‌ ഞാനും‌.


‌ഇനി‌ നീന്നെ‌‌യൊരു‌‌നോക്കു‌ കാണുവാനെത്രനാൾ‌

ഒറ്റ്ക്കലയണം‌  ഞാനും‌   

ഒരു‌ ചിറകുമായ്‌ വന്നു‌ നീ‌  ‌പുണരുമോ‌ എന്നുയിർ‌

‌വിണ്ണീലേക്കുയരട്ടെ‌ ‌ഞാനും‌.

.....................................

റസാഖ്‌ വഴിയോരം‌ 30‌.1‌.22‌

.......................................

................................................

old 02..തമ്മിൽ‌ പിരിയുകയില്ലെന്നൊരിക്കൽ‌ നീ‌
കാതിൽ‌  പറഞ്ഞിരുന്നില്ലേ‌‌!
രണ്ടു‌ മിഴികളടക്കാതെ‌ ‌നാമേറെ‌ നേരം‌
തമ്മിൽ‌ നോക്കിനിന്നില്ലേ‌! (2‌)

മരണം‌ വന്നു‌ വിളിച്ചിടിൽ‌ പോലുമേ‌
തനിയെ‌ പോകയില്ലെ‌ന്നും‌
പലകുറി‌ നമ്മൾ‌ കാ‌തിൽ‌ പരഞ്ഞത്‌
ഓർമ്മയിൽ‌ തെളിയുന്നു‌ ഇന്നും‌!

എന്നെ‌ തനിച്ചാക്കി‌ ഒറ്റക്കു‌ നീയിന്ന്‌
അകലെ‌ മറ‌ഞ്ഞു‌പോയല്ലോ‌
ഇനി‌യൊരു‌ നോക്കു‌ കാണുവാൻ‌
മണ്ണിലിനിയെത്ര നാൾ‌  
ഒറ്റ്ക്കലയണം‌ ഞാനും‌! (2‌)

തമ്മിൽ‌ പിരിയുകയില്ലെന്നൊരിക്കൽ‌ നീ‌
കാതിൽ‌  പറഞ്ഞിരുന്നില്ലേ‌‌!
പിന്നെ‌ മിഴികളടക്കാതെ‌ ‌നാമേറെ‌ നേരം‌
തമ്മിൽ‌ നോക്കിനിന്നില്ലേ‌!

ഒരു‌ മാത്രപോലുമീ‌ ഭൂമിയിൽ‌ നമ്മൾ‌
ഒന്നായ്‌ കഴിഞ്ഞില്ലെന്നാലും‌
ഒരു‌ ജന്മമൊന്നായ്‌ ഒന്നാ‌യലിഞ്ഞപോൽ‌
ഉള്ളാലറിയുന്നു‌ ഞാനും‌.

ജന്നത്തിലൊരുനാളെത്തിടും‌ നേരമിൽ‌
...............
...............

റസാഖ്‌ വഴിയോരം‌ 27‌.1‌.22‌

അദ്ധ്യാ‌യം - 06 മാതൃഹൃദയത്തിലുറങ്ങുന്ന‌ സംഗീതം‌


അദ്ധ്യാ‌യം - 06

............................ 

മാതൃഹൃദയത്തിലുറങ്ങുന്ന‌ സംഗീതം‌

.............................................................‌...................

രാത്രി നല്ല നിലാവുണ്ടായിരുന്നു. കടലിലേക്കുറ്റി‌ വീഴുന്ന‌ നിലാവെളിച്ചം‌  ‌തിരമാലകള്‍ക്കുമുകളിലൂടെ കരയിലേക്കൊലിച്ചു‌‌വന്നു‌. മുറ്റത്തുള്ള ചൂടിക്കട്ടിലില്‍ കടലിന്ന‌ഭിമുഖമായി ഇരിക്കുകയായിരുന്നു‌ ഞാനും ഷബീറലിയും.

അവന്റെ ഉപ്പ പുറംകടലില്‍‌ മീന്‍പിടിക്കാന്‍‌ പോയിരിക്കയാണ്‌.

മകന്റെ കൂട്ടുകാരന്‍ വന്ന സന്തോഷത്തില്‍ അവന്റെയുമ്മ‌  അടുക്കളയില്‍ തിരക്കിലാണ്‌. അവന്റെ‌  അനിയന്‍ വന്ന്‌ കൗതുകത്തോടെ  ഓ‌ലവാതിലിന്റെ മറവിലൂടെ‌ എത്തിനോ‌ക്കീട്ട് അകത്തേ‌ക്കോടിപ്പോകും‌, മാനസിക‌വളര്‍ച്ച‌യെത്താത്ത‌ കുട്ടി‌.

ഷബീറലി‌ പറ‌ഞ്ഞു:‌ 

''‌കടലിന് ഏഴുതട്ടുകളുണ്ട്‌..''‌ 

അവന്റു‌പ്പ‌ പറഞ്ഞുകൊടുത്ത കഥകളാ‌ണ്.

''ഏഴാം‌ കടലും‌ കടന്നെത്തിയാല്‍‌ പാറക്കല്ലുകള്‍‌ നിറഞ്ഞൊരു‌ ദ്വീപുണ്ട്‌. അവിടെ‌യാണ്‌ ‌ചങ്ങലകളില്‍‌ ബന്ധിക്കപ്പെട്ട‌ ആ‌ ‌ഭീകര‌രൂപം‌‌‌, ഒറ്റക്കണ്ണുള്ള‌ ദജ്ജാല്‍‌!''‌

ഞാൻ‌ കഥകൾ‌ കേൾക്കാനായി‌ അവന്റെയടുത്തേക്ക്‌ ചേർന്നിരുന്നു‌.

''‌ലോകാവസാനമാവുമ്പോള്‍‌ ചങ്ങലകള്‍‌ പൊട്ടി‌ച്ച്‌ അയാള്‍‌ കടലിലേക്കിറങ്ങി‌ വരും‌‌. വെള്ളം‌ മുഴുവന്‍‌ നക്കിക്കുടിക്കും‌. പിന്നെ‌ കട‌ലിലും‌ പുഴയിലും‌ ഒരു‌ തുള്ളി‌ വെള്ളമുണ്ടാവില്ല‌!‌ 

മനുഷ്യർ‌  ചീത്തയാകുമ്പോഴാണത്രെ‌ ദജ്ജാല്‍‌ വരിക‌!''‌

മുത്തും‌ സ്വര്‍ണ്ണവുമുള്ള‌ ദ്വീപുകളെ‌പ്പ‌റ്റിയും‌, ‌കടലിന്ന‌ടിയിലുള്ള‌ വലിയ‌ നീരാളികളെപ്പറ്റിയുമെല്ലാം‌ അവന്‍‌ പറഞ്ഞുതുടങ്ങി‌യപ്പോൾ‌ ഞാൻ‌ പേടി‌യോടെ‌ അവനെത്തന്നെ‌ നോക്കിനിന്നു‌. 

‌''‌ഷെ‌ബ്യേ‌... ആ‌ തണ്‌‌പ്പത്തങ്ങനെ‌ നിക്കണ്ട‌‌, സാസമ്മുട്ടദ്യാ‌വും‌..''‌‌  ഉമ്മ‌ അകത്തു‌നിന്ന്‌ വിളിച്ചുപറ‌ഞ്ഞു‌‌‌.

കഥ‌ പകുതിവെച്ച്‌ നിർത്തി‌ ഞങ്ങള്‍‌ അകത്തേക്ക്‌ കയറിപ്പോയി‌.

പാ‌ത്രത്തില്‍‌ നിറയെ‌ ചോറും‌ കറിയും‌ വിളമ്പിവെച്ച്‌ കാത്തിരിക്കുകയായിരുന്നു‌ ഉമ്മ‌. ഒരു‌ പാത്രത്തിൽ‌ നിറയെ‌ ചുവന്ന‌ കറി‌. അതിൽ‌ നിറയെ‌ വലിയ‌ ‌കടല്‍‌‌മീന്‍‌ കഷ്ണങ്ങൾ‌. മത്തിയും‌ ഐലയും‌ മാത്രമല്ല‌ കടലിലുള്ളതെന്ന്‌ അപ്പോഴാണ്‌‌ ഞാൻ‌ അറിയുന്നത്‌. 

മണല്‍‌‌ വിരിച്ച‌ അടുക്കളയില്‍‌ ഞങ്ങള്‍‌ പലകയിട്ട്‌ ഇരുന്നു‌. ‌ഷബീറലി‌ എന്റെ‌ പാത്രത്തിലേക്ക്‌ ചോറ്‌ കോരിയിട്ടു‌തന്നു‌. അവന്റെ‌ ഉമ്മ ഒരു‌ വലിയ‌ കഷ്ണം‌ മീൻ‌ എന്റെ‌ പാത്രത്തിലേക്ക്‌  ഇട്ടുതരുന്നതിനിടയിൽ‌  പുഞ്ചിരിയോടെ‌ എന്നെ‌ നോക്കിക്കൊ‌ണ്ട്‌  പറ‌ഞ്ഞു:‌ ‌

''‌ബെയ്‌ച്ചോളി‌...''‌

പിന്നെ‌  പൊരിച്ച‌മീനിന്റെ‌ ഒരു‌ വലിയ‌ ‌കഷ്ണം‌ കൂടി‌ ഇട്ടു‌തരുന്നതിനിടയില്‍‌ അടുത്തേക്ക്‌ നീങ്ങിയിരുകൊണ്ട്‌  ഉമ്മ‌ ചോദിച്ചു:‌

''‌യത്തീങ്കാനേന്ന്‌ ങ്ങക്ക്‌ പള്ള‌ നെ‌റ‌യാറ്ണ്ടോ‌..മക്കളേ‌..?''‌

'‌'‌ങും‌..'‌'‌ ഞങ്ങള്‍‌ മൂളി‌.

‌‌ആ‌ സ്നേഹം‌ തുളുമ്പുന്ന‌ നോട്ടത്തില്‍‌, നിറഞ്ഞ‌ പുഞ്ചിരിയില്‍‌, ദൈവത്തിന്റെ‌ മനോഹരമായ‌ പുഞ്ചിരി‌ ഞാന്‍‌ കണ്ടു‌.  മാതൃഹൃദയങ്ങളിലുറ‌ങ്ങുന്ന‌ സംഗീതം‌ ഞാന്‍‌ കേട്ടു‌.‌ ഓരോ‌ കുട്ടിയും‌ ‌ സദാ‌ നിറഞ്ഞൊഴുകുന്ന‌ ആ‌ സംഗീതം‌ അര്‍ഹിക്കുന്നുണ്ടെന്ന്‌ ഞാൻ‌ അറിഞ്ഞു‌. 

''‌‌ച്ചിരിങ്കൂടി‌ തിന്ന്‌ മോനെ‌..''‌ 

ഉമ്മ‌ എന്റെ‌ തലയില്‍‌ തടവി‌ക്കൊണ്ട്‌ അടുത്തേക്കി‌രുന്നു‌. എന്റെ‌ വയറു‌ നിറഞ്ഞു‌, കണ്ണ്‌ നിറഞ്ഞു‌!

ഞങ്ങള്‍‌ പുറത്തിറങ്ങി‌‌‌ കൈകള്‍‌ കഴുകി‌. നിലാവിന്റെ‌ തെളിച്ചം‌ കുറഞ്ഞു‌ തുടങ്ങിയിരുന്നു‌.

പിന്നെ‌ അകത്തെ‌ ചൂടിക്ക‌ട്ടിലില്‍‌ ഞാനും‌ ഷബീറലിയും‌ കിടന്നു‌‌‌. ബാക്കി‌ കഥകള്‍‌ പറഞ്ഞുറങ്ങി‌. 

‌കട‌ല്‍ക്കാറ്റു‌പിടിച്ച്‌ കുടിലിളകി‌‌‌, തിരയിളകി‌.. ആ‌ തിരമാല‌കളിലാടിയുലഞ്ഞ്‌ ‌ഞാന്‍‌ നിദ്രയുടെ‌ ഏഴാം‌ കടലിനപ്പുറത്തേക്കൊഴുകി‌‌. അവസാനം‌  പാറക്കല്ലുകള്‍‌ നിറഞ്ഞ‌ ആ‌ ദ്വീപിനടുത്ത്‌ ചെന്നു‌നിന്നു‌.

കൂറ്റന്‍‌ ചങ്ങലകളിളക്കി‌‌, പാറക്കല്ലുകൾക്കിടയിൽ‌  നിന്നെഴുന്നേറ്റ്‌ അയാള്‍‌ ഒറ്റക്കണ്ണുതുറന്നു‌.  

''ആരാണ്‌ നീ‌..?''‌ അയാള്‍‌ ചോദിച്ചു‌.

''‌കാല‌പ്രവാഹത്തിലൂടെ‌ കളിവഞ്ചി‌ തുഴഞ്ഞുപോകവെ‌ ആരോ‌ ഒഴുക്കിലേക്കെറിഞ്ഞ‌ ഒരു‌ തുണ്ട്‌ ശ്വാസം‌..''‌  ഞാന്‍‌ പറഞ്ഞു‌.

''‌എന്താ‌ണ്‌ നിനക്കറിയേണ്ടത്‌..?''‌ അയാള്‍‌ അട്ടഹസിച്ചു‌.

ഞാന്‍‌ പറഞ്ഞു‌:‌ 

''‌അനാഥരെക്കുറിച്ച്‌ എനിക്കറിയണം‌..''‌ 

''‌ആഴമുള്ളൊരു‌ വേദനക്കൊടുവിൽ‌  കുഞ്ഞിനെ‌ കാണാതെ‌ മരണത്തിലേക്ക്‌ കണ്ണടച്ച മാതാ‌വും‌‌,  നേർത്ത‌ കരച്ചിലിനിടയിൽ‌ അമ്മയെ‌ കാണാതെ‌ ജീവിതത്തിലേക്ക്‌ കണ്ണ്‌ തുറന്ന കുഞ്ഞുമാണ്‌‌  അനാഥര്‍‌!‌ പാതിചാരിയ‌ പറുദീസയുടെ‌ പടിവാതിലില്‍‌ താരാട്ടുറങ്ങുന്ന‌ കണ്ണുകളുമായി‌ അവർ‌ കുഞ്ഞുങ്ങളെ‌  കാത്തിരിക്കുന്നുണ്ട്‌.''‌

‌''‌‌ഡാ‌.. ‌ണീക്ക്‌‌.. വേം‌ ചായ‌ കുട്‌ച്ചിട്ട്‌ നുമ്മക്ക്‌  ‌കരയിലടുക്കുന്ന‌ മീന്‍വഞ്ചി‌കള്‌‌  കാണാമ്പോണം‌!''‌

ഞാന്‍‌ വേഗം‌ എഴുന്നേറ്റ്‌ പുറത്തിറങ്ങി‌. തിരമാലകള്‍ക്കു‌മുകളില്‍‌ കൈകള്‍‌‌കുത്തി‌നിന്ന്‌ ഉദയ‌സൂര്യന്‍‌ ‌എന്നെ‌ നോക്കിച്ചിരിച്ചു‌. 

''ങും‌.. പല്ലു‌ തേച്ചൊ‌..''‌‌ ഉമിക്കരി‌ പോലെ‌യൊരു‌ സാധനം‌  ഷബീറലി‌ എന്റെ‌ കയ്യിൽ‌ വെച്ചുതന്നു‌. 

‌വൈകുന്നെരം‌ ജെ‌.ഡി‌.റ്റി.യിലേക്ക്‌ മടങ്ങിപ്പോവുമ്പോള്‍‌ കൊണ്ടുപോകാനുള്ള‌ എന്തോ‌  ‌പലഹരങ്ങളുണ്ടാക്കുകയാണ്‌ അവന്റെ‌ ഉമ്മ‌.

ചായ‌ കുടിക്കുമ്പോള്‍‌ ഉമ്മ‌ ചോദിച്ചു:‌

''‌അവ്‌‌ടെ‌ രാവിലെ‌ ചായക്കെന്താ‌ ണ്ടാവാ‌..?''‌‌ ഞങ്ങള്‍‌ ചിരിച്ചു‌.

‌സുബഹ്‌ നിസ്കാരം‌ കഴിഞ്ഞാ‌ല്‍‌ എല്ലാ‌വരും‌ വരിവരിയായി‌ മെസ്സിലേക്ക്‌ പോകും‌. സ്റ്റീലിന്റെ‌ ഗ്ലാസ്സില്‍‌ കട്ടന്‍‌ ചായ‌ കിട്ടും‌.‌ പിന്നെ‌ കുളി‌ കഴിഞ്ഞു‌ വന്നാല്‍‌ എട്ടു‌മണിക്ക്‌ ഗോതമ്പ്‌ കഞ്ഞി‌. ചിലപ്പോള്‍‌ കൂട്ടാന്‍‌ ചമ്മന്തി‌യു‌ണ്ടാവും‌. ഉച്ച‌ക്ക്‌ ചോറ്‌.‌ ചില‌ ദിവസങ്ങളില്‍‌ ഇറ‌ച്ചിക്കറിയുണ്ടാവും‌. ആഴ്ച്ചയില്‍‌ ഒരു‌ ദിവസം‌ നെയ്ച്ചോര്‍‌. ചിലപ്പോല്‍‌ ആരുടെയെങ്കിലും‌ വക‌ ഒരു‌ ബിരിയാണി‌യുണ്ടാവും‌.

മെസ്സിലെ‌ വലിയ‌ ഹാളിലെത്തിയാ‌ല്‍‌ നല്ല‌ ബഹളമായിരിക്കും‌. ചിലപ്പോള്‍‌ ഭക്ഷണം‌ കഴിക്കുന്നത്‌ കാണാന്‍‌ ‌ഹസ്സനാജി‌ വരുമ്പോൾ‌  ഹാളില്‍‌ നിശ്ശബ്ദത‌ നിറയും‌. ശ്വസനം‌ നിലച്ചുപോകുന്ന‌  നിശ്ശബ്ദത‌!

‌മെസ്സിലെ‌ ഹാളിന്റെ‌ ചുമരില്‍‌ ചെറിയൊരു‌ ബോക്സുണ്ട്‌. അതിലാണ്‌ മൈക്ക്‌ സെറ്റ്‌. കുട്ടികള്‍‌ ഭക്ഷണം‌ കഴിക്കാന്‍‌ തുടങ്ങുന്നതിനുമുമ്പ്‌ മിക്ക‌ ദിവസങ്ങളി‌ലും‌

‌ഹസ്സനാജിയുടെ‌ ഒരു‌ '‌നസീഹത്ത്‌'‌ ഉണ്ടാവും‌.‌ ബോക്സില്‍‌ നിന്ന്‌ മൈക്ക്‌ കയ്യിലെ‌ടുത്ത്‌ സ്നേ‌ഹത്തോടെ‌ എല്ലാവരേയും‌ ഒന്ന്‌ നോക്കും‌. കുട്ടികള്‍‌ വളരെ‌ ശാന്തമായി‌ ഇരിക്കുന്നുണ്ടാവും‌. ജെ‌..ഡി‌.റ്റി‌ യുടെ‌ പഴയ‌‌കാല‌ ചരിത്രങ്ങള്‍‌ പറയും‌. ഭക്ഷണത്തിന്‌ പ്രയാസമുണ്ടായിരുന്ന‌ കാലം‌ ഓര്‍മ്മിപ്പിക്കും‌. അനാഥശാലയെ‌ സഹായിക്കുന്നവര്‍ക്ക്‌ വേണ്ടി‌ പ്രാര്‍ത്ഥി‌ക്കും‌. നല്ല‌ കുട്ടികളായി‌ വളരാനുള്ള‌ ഉപദേശങ്ങള്‍‌ നല്‍കും‌...

അങ്ങനെയുള്ള‌ ഒരു‌ ദിവസമായിരുന്നു‌ ഹസ്സനാജി‌ ആ‌ വാര്‍ത്ത‌ ഞങ്ങളോട്‌ പറഞ്ഞത്‌‌ :‌

‌''‌അസ്‌‌ലം‌ സാഹിബ്‌ വിമാനാപകടത്തില്‍‌ മരണപ്പെട്ടിരിക്കുന്നു‌.‌..''‌

ഹസ്സനാജി‌ ആദ്യമായി‌ വിതുമ്പിക്കരയുന്നത്‌ ഞങ്ങള്‍‌ കണ്ടു‌‌. പ്രാര്‍ത്ഥനയോടെ‌‌, നിറകണ്ണുകളോടെ‌ ഞങ്ങൾ‌ കേട്ടിരുന്നു‌.

വടിവൊത്ത‌ വെള്ളവേഷമ‌ണിഞ്ഞ്‌, വളരെ‌ വിനയത്തോടെ‌‌, പതുക്കെ‌ പതുക്കെ‌ നടന്ന്‌ ഇനി‌ മുഹമ്മദ്‌ അസ്‌‌ലം‌ സാഹിബ്‌  ജെ‌.ഡി‌.റ്റി‌.യുടെ‌ ഓഫീ‌സിലേക്ക്‌ വരില്ലെന്നറിഞ്ഞപ്പോൾ‌ കുട്ടികൾ‌ അറിയാതെ‌ വിതുമ്പി‌. 

'‌ഈ‌ യത്തീം‌ മക്കളോടൊപ്പം‌ അദ്ധേഹത്തേയും‌ സ്വ‌ര്‍ഗ്ഗ‌ത്തിൽ‌ ഒരുമിച്ചുകൂട്ടണേ‌..'‌ എന്ന‌ പ്രാർത്ഥനയോടെ‌യായിരുന്നു‌  ഹസ്സനാജി‌ പ്രസംഗം‌ അവസാനിപ്പിച്ചത്‌.  

‌കഞ്ഞി‌ കുടിച്ച്‌ കുട്ടികളെല്ലാം‌  റൂ‌മിലേക്ക്‌  പോയി‌. പത്ത്‌ മണിയാകുമ്പോൾ‌ ‌സ്കൂള്‍‌ ക്ലാസ്സിലേക്ക്‌  പോകാന്‍‌ തെയ്യറെടുക്കണം‌. ഉറക്കം‌ നല്ലപോലെ‌ തെളിയാതെയാണ്‌ മിക്ക‌ ദിവസങ്ങളിലും‌ ഉണരുന്നത്‌.‌ രാവിലത്തെ‌ കുളി കഴിഞ്ഞാലും‌ ഉറക്കം‌ വിട്ടുപോകില്ല‌.  പലപ്പോഴും‌ സ്കൂൾ‌ ക്ലാസ്സിലെ‌ ഡെസ്ക്കില്‍‌ തലവെച്ചാണ്‌ ആ‌ കുറവ്‌‌ നികത്തുന്നത്‌. 

സുബഹ്‌ ബാങ്ക്‌ കേട്ടാ‌ല്‍‌ എല്ലാ‌വരും‌ ഉണർന്ന്‌ പാ‌യ‌ മടക്കി‌‌വെച്ച്‌ വേഗം‌ പള്ളിയിലേക്ക്‌  പോകണം‌. ബാങ്ക്‌ കേട്ടാലും‌ കേള്‍ക്കാത്തപോലെ‌ ഉറങ്ങുന്ന‌ നിര്‍ദോഷികളായ‌‌ പയ്യന്മാര്‍‌ ചൂരലിന്റെ‌ ശീല്‍ക്കാരം‌ കേട്ടാല്‍‌ ഞെട്ടിയുണരും‌. ചിലപ്പോള്‍‌ പായയും‌ പിടിച്ചായിരിക്കും‌ ഓട്ടം‌. നേരത്തെ‌ ഉണരുന്ന‌ വിരുതന്മാര്‍‌ പായയില്‍‌ തലയിണ‌ നീളത്തില്‍‌ വെച്ച്‌ പുതപ്പുകൊണ്ട്‌ മൂടി‌‌ വെക്കും‌. കണ്ടാല്‍‌ ആരോ‌ ഉറങ്ങുന്നപോലെ‌ തോന്നും‌. വാര്‍ഡന്റെ‌ ചൂരല്‍‌ പ്ര‌യോഗത്തില്‍‌ ആ‌ തലയിണയില്‍‌ നിന്ന്‌ ഉന്നം‌ പറന്നുപോകുന്നതു‌നോക്കി‌ കുട്ടികള്‍‌ ഒളി‌ഞ്ഞിരുന്ന്‌ ചിരിക്കും‌. വാര്‍ഡന്‌ കലിയിളകിയാൽ‌ പിന്നെ‌ കുട്ടികൾ‌ പരക്കയോട്ടമാണ്‌‌.

‌ഒരു‌ ദിവസം‌ കഞ്ഞികുടിച്ചു‌‌വന്ന്‌ ഞാന്‍‌ വെറുതെ‌ ഒന്നു‌ കിടന്നതായിരുന്നു‌. അറി‌യാതെ‌ ഉറങ്ങിപ്പോയി‌. കുട്ടികള്‍‌ ഓരോരുത്തരായി‌ ക്ലാസിലേക്ക്‌ പോയിരുന്നു‌. ശാന്തമായ‌ അന്തരീക്ഷത്തില്‍‌ ഞാന്‍‌ ഗാഢ‌നിദ്ര‌യിലേക്കാണ്ടുപോയി‌. പെട്ടന്ന്‌ മുറ്റത്ത്‌ ഹവായ്‌ ചപ്പലിന്റെ‌ ‌ശബ്ദം‌ കേട്ട്‌ ഞാൻ‌ ഞെട്ടിയുണര്‍ന്നു‌‌. ജലനിനിടയിലൂടെ‌ നോക്കി‌യപ്പോള്‍‌ കലിയിളകിവരുന്ന‌ വാര്‍ഡന്‍‌‌!‌ സ്കൂള്‍‌ ക്ലാസ്സ്‌ തുടങ്ങിയാല്‍‌ റൂ‌മില്‍‌ കയറിയുള്ള‌‌ ഈ‌ പരിശോധന‌ പതിവുള്ളതാണ്‌. 

റൂമിൽ‌ മറ്റാരുമില്ല‌. ഞാന്‍‌ പരിഭ്ര‌മത്തോടെ‌ വാതിലിനു‌ മറ‌വിലേക്ക്‌ നീങ്ങിനിന്നു‌. ഹാവൂ‌! രക്ഷപ്പെട്ടു‌. ചെരി‌പ്പടി‌ ശബ്ദം‌ നീങ്ങിനീങ്ങിപ്പോകുന്നുണ്ട്‌. ഞാന്‍‌ പതുക്കെ‌ വാതില്‍‌ തുറന്നു‌ പുറ‌ത്തേക്കു‌ നോക്കി‌.  എന്റെ‌ തല‌ കണ്ടിട്ടാവണം‌ വാര്‍ഡന്‍‌ ദൂരെ‌‌നിന്ന്‌  എന്റെ‌ റൂമിലേക്ക്‌  തിരിച്ചു‌വന്നു‌‌. 

''‌ഉസ്താദേ‌.. ഞാന്‍‌‌.. ഉ‌..ഉ‌..ഉറങ്ങിപ്പോ...''‌

പറ‌ഞ്ഞു‌തീരും‌ മുമ്പ്‌  ചൂരലിന്റെ‌ ശീല്‍ക്കാരം‌ ആ‌ റൂമിൽ‌ നിറഞ്ഞു. 

''വൈകുന്നേരം‌ ഓഫീസിലേക്ക്‌ വാ‌..''‌ അതും‌ പറ‌ഞ്ഞ്‌ വാര്‍ഡന്‍‌ അടുത്ത‌ റൂമിൽ‌ പരിശോധ‌നക്കായി‌ കയറി‌. 

വൈകുന്നേ‌രം‌  പേടിച്ചുപേടി‌ച്ച്‌ ഞാന്‍‌ ഓഫീസിലെത്തി‌. സ്കൂള്‍‌ സമയം‌ കഴിഞ്ഞാല്‍‌ മുതിര്‍ന്ന‌ ക്ലാസ്സിലെ‌ ചില‌ കുട്ടികള്‍‌ സഹായത്തിനായി‌ ഓഫീസിലിരിക്കും‌. 'ഓഫീസ്‌ ബോയ്'‌ എന്നാണ്‌ അവരെ‌ വിളിക്കുക‌.

അന്നവിടെ‌ ഓഫീസ്‌ ബോയ്‌ അബ്ദുല്‍‌ ഖാദറായിരുന്നു‌. എന്റെ‌  ബിച്ചാപ്പയുടെ‌ മകനാണവൻ‌.  അബ്ദുല്‍‌ കാദറും‌ അ‌വന്റെ‌ അ‌നിയന്‍‌ അബ്ദുല്‍‌ ജലീലുമൊക്കെ‌ നാട്ടില്‍‌ എന്റെ‌ സുഹൃത്തുക്കളാണ്‌.‌ അതൊന്നും‌ ഇവിടെ‌ പറഞ്ഞിട്ട്‌ കാര്യമില്ല!

വാര്‍ഡന്റെ‌ കല്പനപ്രകാരം‌ ഞാന്‍‌ കാദറിന്റെ‌ കൂടെ‌ നടന്നു‌. 

‌നേരെ‌ ബാര്‍ബ‌‌ര്‍‌ ഷോപ്പിലേക്കണ്‌ പോകുന്നത്‌. കാര്യം‌ തീരുമാനമായി‌‌. ക്ലാസ്സില്‍‌ പോകാതെ‌ ഒളിച്ചിരിക്കുന്നവർക്കും‌ ചാടിപ്പോകുന്നവർക്കുമൊക്കെ‌  സാധാരണ‌ കൊടുക്കാറുള്ള‌ സമ്മാനം‌‌! ‌തല‌ മൊട്ടയടി‌!

ബാർബർ‌ ഷോപ്പിലെത്തുന്നതിനുമുമ്പ്‌  അബ്ദുല്‍‌ കാദര്‍‌  എന്റെ‌ മുഖത്തുനോക്കാതെ‌ തമാശയായി‌ ചോദിച്ചു:‌ 

''‌ബച്ചനോ‌, ബ്രൂസിലിയോ‌..?''‌

അന്നത്തെ‌ പ്രധാനപ്പെട്ട‌ ര‌ണ്ട്‌ ഹെയര്‍‌ സ്റ്റൈലുകളായിരുന്നു‌  ‌ബച്ചന്‍‌ കട്ടും‌, ബ്രൂസിലി‌ കട്ടും. അമിതാബച്ചനെപ്പോലെ ചെവിയുടെ‌ പകുതി‌ ഭാഗം‌ മൂടുന്ന‌ രൂപത്തിൽ‌ മുടി‌ കട്ട്‌ ചെയ്യുന്ന‌ രീതിയാണ്‌‌  ബച്ചന്‍‌ കട്ട്‌. ബ്രൂസിലിയെപ്പോലെ‌ മുടി‌ കട്ട്‌ ചെയ്യുന്നതാണ്‌‌  ബ്രൂസ്‌‌ലി‌ കട്ട്‌. ഇതിനൊന്നുമല്ല‌ എന്നെ‌ കൊണ്ടുപോകുന്നതെന്ന്‌‌ എനിക്ക്‌ നന്നായ‌റിയാം‌. 

‌മുഖത്തെ‌ എല്ലാ‌ പേശികളും‌ വലിച്ചുപിടിച്ച്‌ ഞാന്‍‌ അബ്ദുല്‍‌ ഖാദറിനെ‌ ഒന്നു‌ നോക്കി‌. പിന്നെ‌ ചുണ്ടിന്റെ‌ ഒരു‌ ഭാഗം‌ അല്പം‌ കോട്ടി‌ ഒന്നു‌ ചിരിച്ചു‌. ചിരിക്കാതെ‌ പ‌റ്റില്ലല്ലോ‌! അവന്‍‌ എന്റെ‌ ബിച്ചാപ്പയുടെ‌ മകനല്ലേ‌!

അഞ്ചുമിനുട്ട്‌ കൊണ്ട്‌ ഞങ്ങള്‍‌ കോവൂരിലുള്ള‌ ഒരു‌  ബാര്‍ബര്‍‌ ഷോപ്പിലെത്തി‌. ഷോപ്പിനുമുമ്പില്‍‌ അമിതാബ്‌ ബച്ചന്റെ‌ വലിയ‌ സിനിമാ‌പോസ്റ്റര്‍‌ ഒട്ടിച്ചുവെച്ചിരിക്കുന്നു‌. 

‌ഇന്നുമുതല്‍‌ കോഴിക്കോട്‌ അപ്സര‌യില്‍‌‌.. ദിവസേന‌ മൂന്നു‌ കളികള്‍‌.. ‌ഷോലെ‌.. 

ആ‌ പോസ്റ്ററിൽ‌ നിന്നും‌ ബച്ചന്‍‌ എന്നെ‌യൊന്ന്‌ ഒളികണ്ണിട്ടുനോക്കി‌. ഞാന്‍‌ മൈന്‍ഡ്‌ ചെയ്യാതെ‌ ബാര്‍ബര്‍‌ ഷോപ്പിലേക്ക്‌ കയറിയിരുന്നു‌‌, പിന്നാലെ‌ അബ്ദുല്‍‌ കാദറും‌.

നേരത്തെ‌ വന്ന‌  ഒരാ‌ളുടെ‌ മുടിവെട്ടിക്കഴിയുന്ന‌തു‌വരെ‌ ഞാന്‍‌ ബെഞ്ചിലിരുന്ന്‌ ഒരു‌ പഴയ‌ പത്രമെടുത്ത്‌ വായിക്കാൻ‌ തുടങ്ങി‌.  അതിനു‌ മുമ്പും‌ ശേഷവും‌ ഞാന്‍‌ ഒരു‌ ദിനപ്പത്രവും‌ ഇത്ര‌ ആത്മാര്‍ത്ഥതയോടെ‌ വായിച്ചിട്ടില്ല‌.

കഴുത്തില്‍‌ ചുറ്റുന്ന‌ തുണി‌ ആഞ്ഞു‌കുടഞ്ഞ്‌ ബാര്‍ബര്‍‌ എന്നെ‌ വിളിച്ചു:‌ 

''‌വന്നിരിക്ക്‌..''‌

അയാള്‍‌ എന്നെ‌ വെള്ളത്തുണി‌ പുതപ്പിച്ചു. അയാളുടെ‌  തിളങ്ങുന്ന‌ കത്തിക്കുമുമ്പിലേക്ക്‌ ഞാനെന്റെ‌  ആത്മാഭിമാനത്തിന്റെ‌ തല‌ നീട്ടിക്കൊടുത്തു‌.

മുടിച്ചുരുളുകളായി‌ എന്റെ‌ '‌സൗന്ദര്യ‌ ബോധം‌'‌ ‌ഞാൻ‌ പുതച്ച‌ തുണിയിലൂടെ‌ നിലത്തേക്കുരുണ്ടു‌വീണു‌.

പിറ്റേന്ന്‌ രാവിലേ‌ കഞ്ഞികുടിച്ച ശേഷം‌ ഞങ്ങളുടെ‌ ക്ലാസിലെ‌ കുട്ടികള്‍‌ ഓഫീസിനു‌ മുമ്പില്‍‌ വന്നു‌ നിന്നു‌. ചില‌ ദിവസങ്ങളില്‍‌ അങ്ങിനെ‌ അസംബ്ലിയുണ്ടാവും‌. എല്ലാവരും‌ വരിവരിയായി‌ നില്‍ക്കണം‌. ഏറ്റവും‌ ഉയരം‌ കൂടി‌യ‌ ആള്‍‌ ഒരറ്റത്തും‌  ഉയരം‌ കുറഞ്ഞ‌യാള്‍‌ മറ്റെ‌ അറ്റത്തുമായി‌ വലിപ്പത്തിനനുസരിച്ച്‌ നില്‍ക്കണം‌.

‌ഞങ്ങളുടെ‌ ക്ലാസ്സില്‍‌ ഏറ്റവും‌ ഉയരം‌ കുറഞ്ഞവന്‍‌ ഞാനായിരുന്നു‌‌. എന്റെ‌ തൊട്ടടുത്ത്‌ ജോഷി‌ എന്നൊരു‌ പയ്യനാണ്‌. ‌എന്നേക്കാള്‍‌ ഉയരം‌ കൂടിയവന്‍‌‌ എന്നൊരു‌ ഗമയിലാണ്‌ അവന്റെ‌ നില്പ്‌. ‌മൊട്ടയടിച്ച‌ തലയുമായാണ്‌ ഞാന്‍‌ വന്നു‌ നില്‍ക്കുന്നത്‌.

മൊട്ടത്തലയും‌‌, പൊക്കം‌ കുറഞ്ഞ‌ ഉരുണ്ട‌ ശരീരപ്രകൃതിയും‌! ‌പെട്ടന്ന്‌ കണ്ണില്‍‌ പെടും‌ ഈ‌ വൈരൂപ്യം‌. ഞാന്‍‌ വരിയുടെ‌ അറ്റത്ത്‌ നിന്ന്‌ രണ്ടുമൂന്നുപേരുടെ‌ ഇടയിലേക്ക്‌ മെല്ലെ‌ കയറിനിന്നു‌. ചെറിയൊരു‌ അഡ്ജെസ്റ്റ്മെന്റ്‌‌. ‌വാര്‍ഡന്‍‌ വന്നപ്പോൾ‌ ആദ്യം‌ വിരല്‍‌ ചൂണ്ടി‌യത്‌ എന്റെ‌യടുത്തേക്കാണ്‌‌.

''‌ആ‌ '‌മീസാന്‍‌‌കല്ലി'‌നോട്‌ ഏറ്റവും‌ അറ്റത്തേക്ക്‌ നീങ്ങി‌ നിക്കാൻ‌ പറ‌യൂ‌..''‌ ‌വാർഡൻ‌ എന്റെയടുത്തുള്ള‌ കുട്ടിയോട്‌ വിളിച്ചുപറ‌ഞ്ഞു‌. 

ഞാനാകെ‌  വിളറിവെളുത്തു‌. ആത്മനിന്ദയില്‍‌ ഞാന്‍‌ ഉരുകിയൊലിച്ചു‌. അസംബ്ലി കഴിഞ്ഞ്‌

ഞാന്‍‌ റൂമിലെക്ക്‌ ഓടിപ്പോയി‌ കണ്ണാടിയില്‍‌ നോക്കി.. അതെ‌, ഞാനൊരു‌  മീസാന്‍‌ കല്ലു‌ പോലെത്തന്നെ‌!

അന്ന്‌ വൈകുന്നേരം‌ ഞാന്‍‌ വെള്ളിമാടുകുന്നിലെ‌ പോസ്റ്റോഫീസില്‍‌ പോയി‌ പതിനഞ്ച്‌ പൈസ‌ കൊടുത്തൊരു‌ 'ഇന്‍ലന്റ്'‌ വാങ്ങി‌. രാത്രി‌ കരഞ്ഞുകൊണ്ട്‌ ‌ഉമ്മക്കൊരു‌ കത്തെഴുതി. അവസാന‌ത്തെ‌  കത്ത്‌ പോലെ‌.  

‌പൊക്കം‌ കുറഞ്ഞ‌ ഞാൻ‌ ജീവിച്ചിരുന്നിട്ട്‌ കാര്യമില്ലെന്നായിരുന്നു‌ ആ‌ കത്തിലെ‌ ഉള്ളടക്കം‌. 

‌ലോകത്തുള്ള‌ നിഷ്കളങ്കരായ‌ എല്ലാ‌ പൊക്കം‌ കുറഞ്ഞവരുടേയും‌ ആത്മരോദനങ്ങള്‍‌ മഷിയില്‍‌ മുക്കിയെഴുതിയ‌‌ ഒ‌രു‌ കത്തായിരുന്നു‌ അത്‌. 

കുറച്ചു‌ ദിവസങ്ങള്‍ക്കു‌ ശേഷം‌ എന്റെ‌ ചിന്താമണ്ഡ‌ലത്തിലേക്ക്‌ പുതിയ‌ സ്വപ്നങ്ങളും‌ പ്രതീക്ഷകളും‌ നിറക്കുന്ന‌ വാക്കുകളായി  ഉമ്മയുടെ‌ ഒരു‌ മറുപടിക്കത്ത്‌ വന്നു‌. അതെനിക്ക്‌ വലിയ‌ ആത്മവിശ്വാസം‌ പകർന്നുതന്നു‌. 

ചെമ്മീന്‍‌‌ മസാല‌ നിറച്ച‌ പൊരിച്ച‌ അട‌കള്‍‌ കടലാസില്‍‌ പൊതിഞ്ഞുതരുന്നതിനിടയില്‍‌ ഷബീറലിയുടെ‌ ഉമ്മ‌ പറഞ്ഞു:‌ 

''റൂമിലെ‌ കുട്ട്യോള്‍ക്കൊക്കെ‌ കോടുക്കണം‌ ട്ടോ‌..'‌'‌

ഞങ്ങള്‍‌ വൈകുന്നേരം‌ ജെ‌.ഡി‌.റ്റി‌‌.‌യിലേക്ക്‌ തന്നെ‌ തിരിച്ചു‌ പോകാനൊരുങ്ങുന്നതിനിടയിൽ‌  ഷബീറലി ചോദിച്ചു:‌ 


''‌അനക്ക്‌  മീന്‍‌വഞ്ചി‌ കരേലട്ക്കണത്‌ കാണ‌ണ്ടേ‌...?

''ങും‌.. കാണണം‌''‌  ഞാന്‍‌ പറഞ്ഞു.

..............................................

റസാഖ് വഴിയോരം 

...............................................

Re - 02 2022


അ‌ദ്ധ്യായം‌‌ - 0‌5‌ .. പച്ച‌ക്കുട‌യും‌ ചൂടിയ‌പ്പോയ‌ ഒരു‌ മഴക്കാലം‌

 അ‌ദ്ധ്യായം‌‌ - 0‌5‌

...........................................................................‌

പച്ച‌ക്കുട‌യും‌ ചൂടിയ‌പ്പോയ‌ ഒരു‌  മഴക്കാലം‌ 

.......................................................‌....................


ഷബീറലി‌ മുന്നി‌ലും‌ ഞാൻ‌ പിന്നിലുമായി‌ കടൽത്തീരത്തു‌കൂടി‌ ‌നടന്നു. എന്റെ‌ കാലുകള്‍‌ മണല്‍ത്തരികളിലൂടെയും‌, കണ്ണുകള്‍‌ കടല്‍ത്തിരകളിലൂടെയും‌ ഒഴുകി‌നടന്നു‌.‌ ആകാശത്ത്‌  നക്ഷത്രങ്ങള്‍‌‌ ഓരോന്നായി‌ ‌തെളിഞ്ഞു‌ വരുന്നുണ്ടായിരുന്നു‌. 


കട‌പ്പുറത്ത്‌ കുറച്ചാളു‌കള്‍‌ വട്ടം‌ കൂടിയിരുന്ന്‌ ശീട്ട്‌ കളിക്കുന്നത്‌  ഞങ്ങള്‍‌ കണ്ടു‌.   അവരുടെയടുത്ത്‌ ചെന്ന്‌ ഞങ്ങൾ‌ കുറച്ചുസമയം‌ നോക്കിനിന്നു‌. കളിക്കിടയില്‍‌ അവര്‍‌ ഒരു‌ സിനിമയെപ്പറ്റി‌ സംസാരിക്കുന്നുണ്ടായിരുന്നു‌. അന്നാണ്‌ ഞാന്‍ ആദ്യ‌മായി‌ '‌കടല്‍‌'‌ എന്ന‌ ഒരു‌  സിനിമയെപ്പറ്റി‌  ‌‌കേള്‍ക്കുന്നത്‌. 


ഞങ്ങൾ‌ തിരിഞ്ഞുനടക്കുമ്പോൾ‌ ഷബീറലി‌ പറഞ്ഞു:‌ 


''‌‌നീയാ‌ സിൻ‌മ‌ കണ്ട്‌ട്ട്ണ്ടാ‌..? ഞാങ്കണ്ട്ട്ട്‌ണ്ട്‌..''‌ കട്പ്പറത്ത്ന്നായിരുന്ന്‌ അയ്ന്റെ‌ ഷൂട്ടിങ്ങ്‌ ന്ന്‌ ന്റെ‌പ്പ‌ പർഞ്ഞിനി‌..''‌ 


പിന്നെ‌ അതിലെ‌ ഒരു‌ പാട്ടിന്റെ‌ നാലുവരികൾ‌ അവനെനിക്ക്‌ പാടിത്തന്നു‌.


''ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും

കരയുമ്പോള്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും''‌


പിന്നീട്‌ ഈ‌ പാട്ട്‌ കേൾക്കുമ്പോഴൊക്കെ‌ ഞാൻ‌ ഷ‌ബീ‌റലിയെ‌ ഓർമ്മിക്കും‌. 


എട്ടാം‌ ക്ലാസ്സിൽ‌ പഠിക്കുന്നത്‌ വരെ‌ ഞാൻ‌ ഒരു‌ സിനിമ‌യും‌ കണ്ടിട്ടില്ല‌.‌ സിനിമ പോയിട്ട്‌ ഒരു‌ റേഡി‌യോപാട്ട്‌ കേള്‍ക്കാന്‍‌ പോലും‌ അവസരങ്ങൾ‌ കുറവായിരുന്നു‌.  നാട്ടില്‍‌ ചുരുക്കം‌ ചില‌ വീടുകളില്‍‌ മാ‌ത്രമായിരുന്നു‌ അന്ന്‌ റേഡി‌യോ ഉ‌ണ്ടായിരുന്നത്‌. 


അതിലൊന്നായിരുന്നു‌ '‌എമ്മേക്കാരന്‍‌'‌ എന്നറിയപ്പെടുന്ന‌ ‌എം‌.എ‌. മുഹമ്മ‌ദ്‌ സാഹിബിന്റെ‌ വലിയ‌ വീട്‌. '‌പൊയില്‍‌'‌ എന്ന‌ സ്ഥലത്തായിരുന്നു‌ അദ്ധേഹത്തിന്റെ‌  വീട്‌. അദ്ദേഹം‌ കോഴിക്കോട്ടെ‌ വലിയ‌ വ്യവസായിയായിരുന്നു‌. നാലാം‌ ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍‌ എന്നെ‌ ‌പൊയിലിലെ‌  സ്കൂളിലായിരുന്നു‌ കൊണ്ടു‌പോയി‌ ചേര്‍ത്തി‌യത്‌. അന്നാണ്‌‌ ഞാൻ‌  ആദ്യമായി‌  അദ്ധേഹത്തിന്റെ‌  വീട്‌ കാണുന്നത്‌. ‌ അവിടെനിന്ന്‌ റേഡിയോ‌ പാട്ടു‌ കേള്‍‌ക്കാന്‍‌ ഞങ്ങള്‍ പല‌ ദിവസവും‌ സ്കൂള്‍‌ പുറത്തു‌വിടുമ്പോള്‍‌ വഴിയില്‍‌ പോയി‌ നില്‍ക്കാറുണ്ടായിരുന്നു‌.


അദ്ദേഹത്തിന്റെ‌ വീടി‌നോട്‌ ചേര്‍ന്ന്‌ ചെറിയൊരു‌ നിസ്ക്കാരപ്പള്ളി‌യു‌ണ്ടായിരുന്നു‌. '‌സ്രാമ്പ്യ'‌എന്നാ‌യിരുന്നു‌ അതിനെ‌ പറഞ്ഞിരുന്നത്‌. ഉച്ച‌ക്ക്‌ സ്കൂള്‍‌ വിടുമ്പോള്‍‌ ചില‌ ദിവസങ്ങളില്‍‌ ഞങ്ങള്‍‌ കഞ്ഞികുടിക്കാന്‍‌ വീട്ടിലേക്കോടിപ്പോകും‌. പോകാത്ത‌ ദിവസങ്ങളില്‍‌ ആ‌ സ്രാമ്പ്യയില്‍‌ പോയി‌ നിസ്ക്കരിക്കും‌. '‌റേഡിയോ'‌ ഒന്ന്‌ നേരില്‍‌ കാണാനുള്ള‌ കൊതിയോടെ‌‌ കിളിവാതില്‍‌ പോലെയുള്ള‌ സ്രാമ്പ്യയുടെ‌ ജ‌നല്‍‌ തുറന്ന്‌ എത്തി‌ നോക്കും‌‌.


ആ‌ സ്രാമ്പ്യയോട്‌ ചേര്‍ന്ന്‌ കുറെ‌ കല്പ‌ടവുകളുള്ള‌ വലിയൊരു‌ കുളമുണ്ടായിരുന്നു‌. വുളുവെടുക്കാനുള്ളതാണ്‌‌ ആ‌ കുളം‌. അതിലെ‌ ഇളംനീല നിറമുള്ള‌ തെളിഞ്ഞ‌ വെള്ളത്തില്‍‌ ചൂലിപ്പരലുകള്‍‌ നീന്തിക്കളിക്കുന്നത്‌ കാണാന്‍‌ നല്ല‌ രസമായിരുന്നു‌. ‌

അന്ന്‌ ടാര്‍‌ചെയ്യാത്ത‌ റോഡി‌ന്റെ‌ പകുതിയോളം‌ സ്ഥലത്തായിരുന്നു‌ ആ‌ കുളം‌.  ആ‌ കുളത്തിൽ ഒരിക്കല്‍‌ ആരോ ഒരാൾ ചാടി‌ ആത്മഹത്യ‌ ചെയ്തു‌. 


ആളുകൾ‌ ഓടിപ്പോകുന്നത്‌ കണ്ട്‌ ഞ‌ങ്ങ‌ളും‌ അവർക്ക്‌ പിന്നാലെ‌ പോയിനോക്കി‌. ചുറ്റുമതിലിന്റെ‌ വിടവിലൂടെ‌ പതുക്കെ‌  കുളത്തിലേക്ക്‌ ഏന്തി‌നോക്കി‌. മഴക്കാലം‌ കഴിഞ്ഞ‌ സമയമായിരുന്നതിനാൽ‌  കുളത്തില്‍‌ നിറയെ‌ കണ്ണാ‌ടിപോലെ‌യുള്ള‌ നല്ല‌ '‌ഒറു'‌വെള്ളം‌ നിറഞ്ഞിരുന്നു‌. 


വെള്ളത്തിനടിയില്‍‌  ഒരാള്‍‌ നിശ്ചലനായി‌ കുമ്പിട്ടുനില്‍ക്കുന്നത് അട്ടപ്പാ‌വിനിടയിലൂടെ‌ ഞങ്ങള്‍‌ തെളിഞ്ഞുകണ്ടു‌.‌ വലിയ‌ ചൂലിപ്പരലുകള്‍‌  ഒന്നുമറിയാതെ‌ ചുറ്റിലും‌ നീന്തിക്കളിക്കുന്നുണ്ടായിരുന്നു‌. 


സ്കൂളില്‍‌ ബെല്ലടിക്കുന്ന‌ ശബ്ദം‌ കേട്ട്‌ ഞങ്ങള്‍‌ കുറച്ചു കുട്ടികള്‍‌ ഓടി‌പ്പോയി‌.  ഒരാള്‍‌ വന്ന്‌ ബാക്കി‌യുള്ള‌ കുട്ടികളേയും‌ അവിടെനിന്നോടിച്ചു‌.‌ 

ഞങ്ങള്‍‌ കിതച്ചു‌കൊണ്ട്‌ സ്കൂളിലെത്തി‌. വരാന്തയില്‍‌ തോമസ്‌ മാഷ്‌ ചുരലും‌ പിടിച്ചു‌നില്‍ക്കുന്നു‌. തോമസ്‌ മാഷാണ്‌ ഹെഡ്‌മാസ്റ്റര്‍‌. കോട്ടയത്താ‌ണ്‌ മാഷെ‌ നാട്‌. അക്കാലത്ത്‌ തെക്ക്‌ നിന്നുള്ളവരായിരുന്നു‌ ഇവിടെ‌ പഠിപ്പിക്കുന്നവരിലധികവും‌. അദ്ധ്യാപക‌ ജോലിയ‌റിയുന്ന‌ ആളുകള്‍‌‌ നാട്ടിൽ‌ കുറവായിരുന്നു‌. 


തോമസ്‌ മാഷ്‌ അധികം‌ ചിരിക്കുന്നത്‌ ഞാന്‍‌ കണ്ടിട്ടില്ല‌.‌ മഷ്‌ വീട്ടില്‍‌ പോകുമ്പോള്‍‌ പോലും‌ ചൂരല്‍‌ കയ്യിലുണ്ടാവും‌.‌ അഞ്ചാം‌ ക്ലാസ്സില്‍‌ ഇംഗ്ലീഷ്‌ അക്ഷരമാല‌ പഠിപ്പിച്ചിരുന്നത്‌ തോമസ്‌ മാഷായിരുന്നു‌.

യു‌.പി‌  സ്കൂളിലെത്തിയാല്‍‌ ഇംഗ്ലീഷ്‌ പഠി‌ക്കണമെന്നും‌, അവിടെ‌ നല്ലവണ്ണം‌ അടിക്കുന്ന‌ ഒരു‌ മാഷുണ്ടെന്നും‌ എല്‍‌.പി‌.സ്കൂളില്‍‌ പഠിക്കുമ്പോഴേ‌ കുട്ടി‌ക‌ള്‍‌ പറഞ്ഞുപേടിപ്പിച്ചിരുന്നു‌. അന്ന്‌ തുടങ്ങിയതാണ്‌ ഇംഗ്ലീഷുകാരെ‌ പേടി‌.


പൊയിലെ‌  സ്കൂളില്‍‌ ആദ്യദിവസങ്ങള്‍‌ കൂളായി‌ കടന്നുപോയി‌.

മറിയമ്മട്ടീച്ചറായിരുന്നു‌ ഞങ്ങളുടെ‌‌ ക്ലാസ്സ്‌ ടീച്ച‌‌ര്‍‌. സ്കൂളി‌ല്‍‌‌നിന്ന്‌ കുറച്ചുദൂരെ‌ ചെറുവാടിയായിരുന്നു‌ ടീച്ചറുടെ‌ വീട്‌‌.

മുടി‌ പിന്നിലേക്ക്‌ വൃത്തിയായി‌ ചീകിവെച്ച്‌‌, സാരിത്തലപ്പുകൊണ്ട്‌ തല‌ പകുതി‌ മറച്ച്‌‌, ചോറ്റുപാത്രമുള്ള‌ ഒരു‌ ചെറിയ‌ ലേഡീസ്‌ ബേഗും‌ തോളിലിട്ട്‌, കുടയും‌ ചൂടി‌, പത്തു‌ മണിയാകുമ്പോള്‍‌ ചെറുവാടിയില്‍‌ നിന്നും‌ മറിയുമ്മ ടീ‌ച്ച‌‌ര്‍‌ നടന്നുവരും‌. പിന്നെ‌ ഇളകുന്ന‌ സ്റ്റൂളി‌ലിരുന്ന്‌ ഹാജറെടുക്കും‌. ഹാജര്‍പട്ടികയിലേക്ക്‌ ഹീറോപേനയില്‍‌ നിന്ന്‌ ഉറ്റിവീഴുന്ന‌ മഷിത്തുള്ളികള്‍‌ ചോക്ക്‌ കൊണ്ട്‌ ഒപ്പിയെടുക്കുന്നത്‌ ഞങ്ങള്‍‌ കൗതുകത്തോടെ‌ അടുത്ത്ചെന്ന്‌ നോക്കി‌‌നില്‍ക്കും‌...


'‌'എല്ലാരും‌ അവനവന്റെ‌ സ്ഥലത്ത്‌ പോയിരിക്കി‌...''‌


ടീച്ച‌ര്‍‌ മേശപ്പുറത്ത്‌  ചൂരലുകൊണ്ടടിച്ച്‌ ഉറക്കെ‌ പറയും‌.  വടിയെടുക്കുമെങ്കിലും‌ ടീച്ച‌ര്‍‌ അടിക്കില്ല‌. മറി‌യുമ്മ‌ ടീച്ചറെയും‌ ശാന്തമ്മ‌ ടീച്ചറേയുമെ‌ല്ലാം‌  കുട്ടികള്‍ക്ക്‌ വളരെ‌ ഇഷ്ട‌മായിരുന്നു‌.  ഹിന്ദിയായിരുന്നു‌ ശാ‌ന്തമ്മ‌‌ ടീച്ചറുടെ‌ വിഷയം‌.  ടീച്ചറെ‌ എല്ലാരും‌ '‌ഹിന്ദിടീച്ച‌‌ര്‍‌'‌ എന്നായിരുന്നു‌ വിളിച്ചിരുന്നത്‌. ഇംഗ്ലീഷും‌ കണക്കും‌ പോലെ‌  എ‌നിക്ക്‌ ഹിന്ദിയും‌ അല്പം‌ പ്രയാസമായിരുന്നു‌. 


ഒരിക്കല്‍‌ ശാ‌ന്തമ്മ‌ ടീച്ച‌‌ര്‍‌ ക്ലാസ്സിൽ‌ ഹി‌ന്ദി‌ എടുക്കുകയായിരുന്നു‌.

‌'‌ആത്താഹെ‌... ആത്തീഹെ‌..'‌ എന്താണ്‌ വ്യത്യാസം‌..?

ചോദ്യം‌ എന്നോടാ‌‌ണ്‌. ഒരു‌ വ്യത്യാസവും‌ കാണാത്തപോലെ‌ ഞാന്‍‌ നിന്നു‌.

അടുത്ത‌യാള്‍‌... ടീച്ചര്‍‌ വിരല്‍‌ ചൂണ്ടി‌.

തൊട്ടടുത്തുനിന്ന്‌ അയ്യപ്പന്‍‌ എഴുന്നേറ്റുനിന്നു‌:‌


‌'ആത്താഹെ‌ പുല്ലിംഗം‌.'‌

'‌ആത്തീഹെ‌ സ്ത്രീലിംഗം‌..


ടീ‌ച്ചര്‍‌ എന്നോട്‌ പറഞ്ഞു‌ :‌


'‌'‌നാളെ‌ പഠിച്ചിട്ടു‌ വരണം‌ കേ‌ട്ടോ‌.. ബൈട്ടോ‌‌!''‌

'‌ലിംഗബോ‌ധമില്ലാത്ത‌'‌ ഒരു‌ കോമാളിയെപ്പോലെ‌ ഞാന്‍‌ ബൈട്ടി‌.


വടിയെടുക്കുമെങ്കിലും‌ ടീച്ചറും‌ അടിക്കില്ല‌. ടീച്ചറുടെ‌ ഭര്‍ത്താവ്‌ പണ്ഡിറ്റ്‌ മാഷും‌ അതേ‌ സ്കൂളിലെ‌ മാഷായിരുന്നു‌.

തുണി‌ മുട്ടിനു‌മുകളിലായി‌ അല്പം‌ കൂട്ടിക്കുത്തി‌ അബ്ദുമാഷ്‌ വരും‌. '‌കണക്ക്‌ മാഷ്‌'‌ എന്നായിരുന്നു‌ ഞങ്ങല്‍‌ വിളിച്ചിരുന്നത്‌. എന്റെ‌ കണക്കിന്റെ‌ കാര്യം‌ കണക്കാണെന്ന്‌ ഞാന്‍‌ നേരത്തെ‌ പറഞ്ഞുവല്ലോ‌. കണക്കിന്റെ‌ മാര്‍ക്കില്‍‌ എന്റെ‌ പിറകില്‍‌ ആരുമില്ലായിരുന്നു‌.


ഒരിക്കല്‍‌ അബ്ദു‌മാഷ്‌ ഡസ്റ്ററെടുത്ത്‌ ബോര്‍ഡ്‌ മായ്ച്ച്‌ കളഞ്ഞ‌ ശേഷം‌ ബോര്‍ഡില്‍‌ എന്തൊക്കെയോ‌ എഴുതി‌‌. പിന്നെ‌ മാഷ്‌ എല്ലാവരോടുമായി‌ പറഞ്ഞു:‌


‌'‌ലാ‌.സാ‌.ഗു‌‌.‌ കാണുക‌!


അഞ്ചുമിനുട്ട്‌ കൊണ്ട്‌ എഴുതി‌ എല്ലാവരും‌ ബുക്ക്‌ മേശപ്പുറത്ത്‌ വെക്കണമെന്ന്‌ പറ‌ഞ്ഞ്‌ 

മാഷ്‌ സ്റ്റൂളില്‍‌ പോയി‌ ഇരുന്നു‌. ഞാന്‍‌ ചുറ്റും‌ നോക്കി‌. എവിടെ‌ നോക്കിയാലാണ്‌ ലാ‌.സാ‌.ഗു‌‌ കാണുക‌?

ആരും‌ ഒന്നും‌ സംസാരിക്കുന്നില്ല‌.  ഒച്ചയുണ്ടാക്കിയാല്‍‌‌ ചോക്കുപൊടിയില്‍‌ മുങ്ങിയ‌ ഡസ്റ്റര്‍‌ കൊണ്ട്‌ ഏറുവരും‌. ക്ലാസ്സില്‍‌ നിറഞ്ഞ‌ നിശ്ശബ്ദത‌!

ഓരോരുത്തരായി‌ മേശപ്പുറത്ത്‌ നോട്ടുബുക്ക്‌ കൊണ്ടുപോയി‌ വെച്ചു‌‌.   മാഷ്‌ എന്റെ‌ പുസ്തകം‌ തുറക്കുന്നതും‌   'ശ്ശെന്തോര്‌ വിഡ്ഡി‌...'‌ എന്ന്‌ പറ‌ഞ്ഞുകൊണ്ട്‌ എന്റെ‌ ചെവിയുടെ‌ മാംസളമായ‌ ഭാഗത്ത്‌ പരുത്ത‌ വിരലുകള്‍‌ കൊണ്ട് ചിത്രം വരക്കുന്നതും‌ മനസ്സിൽ‌ കണ്ടുകൊണ്ട്‌ ഞാൻ‌ അനങ്ങാതെ‌ ബെഞ്ചിലിരുന്നു‌. അന്നും‌ ഇന്നും‌ '‌ലാ‌.സാ‌.ഗു‌‌.‌'‌ എന്താണെന്ന്‌ എനിക്കറി‌യില്ല‌! 


‌ഞങ്ങളെ‌ ഇംഗ്ലീഷ്‌ പഠി‌പ്പിച്ചിരുന്ന‌ തോമസ്‌ മാഷ്‌ കൊല്ലാ‌വസാനം‌ വരെ‌ പതിനെട്ടടവ്‌ പയറ്റീട്ടും‌ ഇംഗ്ലീഷ്‌ അക്ഷരമാല‌ എന്നോ‌ട്‌ കരുണ‌കാട്ടിയില്ല‌. ഒരു‌ ദിവസം‌ തോമസ്‌ മാഷ്‌ ക്ലാസ്സില്‍‌ വന്നു‌‌‌ പറഞ്ഞു‌‌ :‌


''‌നാളെ‌ '‌ഏയീഓ‌'‌ വരും‌. എല്ലാവരും‌ '‌ഏബീസീഡി‌'‌ കാണാതെ‌ പഠിച്ചുവരണം‌. ഏയീഓ‌  ചോദിക്കുമ്പോള്‍‌ തെറ്റാതെ‌ പറഞ്ഞുകൊടുക്കണം‌. ഇന്ന്‌ നമുക്കൊന്നു‌ കാണാതെ‌ പറ‌ഞ്ഞു‌ നോക്കാം‌‌.. ആള്‍‌ സ്റ്റാന്റപ്പ്‌‌.. സിറ്റ്ഡൗണ്‍‌..''‌


ബെഞ്ചിന്റെ‌ ഒരു‌ തലക്കലേക്ക്‌ വിരൽ‌ ചൂണ്ടി‌ക്കൊണ്ട്‌ മാഷ്‌ പറഞ്ഞു:‌ 

''‌ഓരോരുത്തരായി‌ എഴുന്നേറ്റുനിന്ന്‌ കാണാതെ‌ പറയുക‌..''‌

ഓരോരോ‌ കുട്ടികൾ‌ വേഗത്തിൽ‌ എഴുന്നേറ്റു‌നിന്ന്‌  ഒഴുക്കോടെ‌ ഏബീസീഡി‌  പറഞ്ഞു‌കൊണ്ടിരുന്നപ്പോൾ‌  ഞാന്‍‌‌ ഇളകുന്ന‌ ബെഞ്ചിന്റെ‌ അറ്റത്തേക്ക്‌ നീങ്ങിനീങ്ങിയിരുന്നു‌. ‌


''‌നെക്സ്റ്റ്‌..''‌

 

മാഷ്‌ എന്റെ‌ നേരെ‌ വിരല്‍‌ ചൂണ്ടി‌. ഞാന്‍‌ വേഗത്തില്‍‌ എഴുന്നേറ്റുനിന്ന്‌ ഭയലേശമന്യേ‌ പറഞ്ഞുതുടങ്ങി‌:‌


'‌'ഏബീസീഡീഈയെഫ്‌ജീ‌..''‌ 


പിന്നെ‌ '‌എച്ചില്‍‌'‌ തട്ടി‌ ഒന്നു‌ നിന്നു‌. പിന്നില്‍‌നിന്നാരൊ‌ക്കെയോ‌ തള്ളിത്തന്നതുകൊണ്ട്‌ '‌ഓപി‌'‌ വരെ‌ നിരങ്ങിനിരങ്ങി‌ നീങ്ങി‌. അവസാ‌നം‌  '‌ക്യൂ'‌ വില്‍‌ ചെന്ന്‌ അനങ്ങാതെ‌ നിന്നു‌.

മാഷ്‌ അല്പം‌ കൂടി‌ വെയ്റ്റ്‌ ചെയ്തു‌. ‌പിന്നെ‌ മേശ‌പ്പു‌റത്തു‌‌നിന്ന്‌ ചൂരലെടുത്ത്‌ എന്റടുത്തേക്ക്‌ വന്നുനിന്നു‌. മാഷിന്റെ‌ സൗകര്യത്തിനു‌വേണ്ടി‌ എന്നെ‌ ബെഞ്ചില്‍‌ കയറ്റി‌ തിരിച്ചുനിര്‍ത്തി‌. ഞാന്‍‌ പിന്നിൽ‌ കൈ‌‌വെച്ച്‌  കഴുത്ത്‌ മക്സിമം‌ തിരിച്ചുപിടിച്ച്‌  ദയനീയമായി‌ മാഷെ‌ ഒന്ന്‌ നോക്കി‌.‌ 

ഒന്ന്‌ .. രണ്ട്‌.. മൂന്ന്‌.. ചൂരല്‍‌ അതിവേഗം‌ എന്നെ‌യാകെ‌  തഴു‌കിത്തലോടി‌. ബെഞ്ചിൽ‌ നിന്ന്‌‌ താഴെയിറങ്ങുമ്പോൾ‌  ഒരടി‌‌കൂടി‌ തന്നിട്ട്‌ മാഷ്‌ പറഞ്ഞു:‌

''‌നിത്യം‌ വരത്തോല്ല്യ‌... വന്നാലൊട്ടു‌ പഠി‌ക്കത്തോല്ല്യ‌...!''‌


ചകിരി‌‌കൊണ്ട്‌ കയര്‍‌ പിരിക്കാന്‍‌ പഠിപ്പിച്ചുതന്ന‌ റംല‌ ടീച്ചറായിരുന്നു‌ എന്റെ‌ മാതൃകാ‌ അദ്ധ്യാപിക‌. ആഴ്ച്ചയിലൊരിക്കല്‍‌ 'ക്രാഫ്റ്റ്'‌ എന്നൊരു‌ പിരീടുണ്ടാവും‌.  അന്ന്‌ എല്ലാ‌വരും‌ വീട്ടില്‍‌ നിന്ന്‌ ചകിരി‌ കൊണ്ടുവരണം‌.  എന്നിട്ട്‌ ഉപ്പുമാവുണ്ടാക്കുന്ന‌ ചെ‌രുവില്‍‌ പോയി‌ ഇരിക്കണം‌.  ഉപ്പുമാവ്‌ നെയ്യില്‍‌ മൊരിയുന്ന‌ മണം‌ വിശക്കുന്ന‌ വയറിലേക്ക്‌ മതിവരുവോളം‌ വലിച്ചെടുത്തുകൊണ്ട്‌ ഞങ്ങൾ‌ നിലത്തിരിക്കും‌. പിന്നെ‌  ടീച്ച‌ര്‍‌ കസാരയിലിരുന്ന്‌‌ ചകിരി‌ പിരിച്ച്‌ ‌ ചൂടിക്കയറുണ്ടാക്കുന്നത്‌ കാണിച്ചുതരും‌. ഞങ്ങളോട്‌ അത്‌ പോലെ‌ ചെയ്യാൻ‌ പറ‌യും‌. 


യു‌.പി‌.സ്കൂള്‍‌ കാലഘട്ടത്തില്‍‌ ഞാന്‍‌ നേടിയെടുത്ത‌ ഏറ്റവും‌ വലിയ‌ അറിവ്‌‌ ചൂടി‌ നിര്‍മ്മാണമായിരുന്നു‌. ഇന്നും‌ ഒര‌ത്യാവശ്യം‌ വന്നാല്‍‌ പരസഹായമില്ലാതെ‌ ഒരുമുഴം‌ കയറുണ്ടാക്കാന്‍‌ എനിക്കറിയാം‌.


നാലുമണിക്ക്‌ നീട്ടി‌ ബെല്ലടിച്ചു‌‌. കുട്ടികള്‍‌ അസാധാരണമായ‌ വേഗത്തില്‍‌ തിരിഞ്ഞു‌ നോക്കാതെ‌ ഇറങ്ങിയോടി‌. ഓട്ടത്തിനിടയില്‍‌ കുട്ടികള്‍‌ വിളിച്ചു‌ പറഞ്ഞു:‌ ‌


''‌നാളെ‌ '‌ഏയ്യോന്‍‌'‌ വരും‌‌...‌ കാലുറയിട്ട‌ ഏയ്യോമ്പെരും‌..  അന്ന്‌ വൈകുന്നേരം‌ ഒരു‌ മുറ്റത്തും‌ കുട്ടികള്‍‌ കളി‌ക്കാനിറങ്ങിയില്ല‌.‌ ഞാന്‍‌ വീട്ടിലെത്തി‌യപ്പോൾ‌  ഉമ്മ‌ കിണറ്റിനടുത്തിരുന്ന്‌  പാ‌ത്രവും‌ കൈലും‌ വെണ്ണീരിട്ട്‌ തേച്ചുമോറുകയായിരുന്നു‌. നിറ‌കണ്ണുകളോടെ‌ ഉമ്മയുടെ‌ അടു‌ത്ത്‌ ചെന്ന്‌‌  ഞാനാ‌ നഗ്നസത്യം‌ വിളിച്ചു‌പറഞ്ഞു:‌


'‌'‌ ഉമ്മാ‌.. നാളെ‌ ഏയ്യോമ്പെരും‌..'‌'‌


'‌'നന്നായി'‌'‌ ഉമ്മ‌ പറഞ്ഞു‌. ഞാൻ‌ എന്തു‌ പറയണമെന്നറിയാതെ‌ അവിടെത്തന്നെ‌ നിന്നു‌. 

അന്നു‌ രാത്രി‌  ഉറങ്ങാൻ‌ കിടക്കുന്നതിനുമുമ്പ്‌ 

കൂട്ടത്തില്‍‌ പുതിയ‌ കു‌പ്പായോം‌ തുണീം‌ എടുത്തു‌ത‌ന്നിട്ട്‌ ഉമ്മ‌ പറ‌ഞ്ഞു‌:‌


'‌'‌നാളെ‌ ഇതിട്ടോ‌ണ്ട്‌ സ്കൂളീ‌ പോയാമതി‌... ഏയോമ്മാര്‌ വരുമ്പം‌ വൃത്തീം‌ ബെടിപ്പൂള്ള‌‌ ഉടുപ്പിട്ട്‌  പോണം‌..'‌'‌


പെരുന്നളിനു‌ മാത്രം‌ ഉടുക്കാന്‍‌ സൂക്ഷിച്ച്‌ വെച്ചിരുന്ന‌ ആ‌ തുണീം‌ കുപ്പായോം‌  ക‌യ്യില്‍‌ വാങ്ങി‌ കട്ടിലിൽ‌ വെച്ച്‌ ഞാന്‍‌  ഉറങ്ങാന്‍‌ കിടന്നു‌‌. നല്ല‌ മഞ്ഞുകാലമായിരുന്നു‌ അത്‌. മുറ്റത്തെ‌ തേക്കിന്‍‌ ചുവട്ടില്‍‌ വീണു‌ കിടക്കുന്ന‌ ഉണങ്ങിയ‌ തേക്കിലയിലേക്ക്‌ മരക്കൊമ്പില്‍‌ നിന്നും‌ മഞ്ഞുതുള്ളികള്‍‌ വീഴുന്ന‌ '‌ടക്‌..ടക്‌..'‌ ശബ്ദം‌ എന്നെ‌ പേടിപ്പെടുത്തി‌. കറുത്ത‌ കാലുറയിട്ട്‌ അയാള്‍‌ ചവിട്ടി‌ച്ച‌വിട്ടി‌ വരുന്നുണ്ട്‌... ഏയ്യോൻ‌! ഞാന്‍‌ പുതപ്പിനുള്ളി‌ലേക്കുള്ളിലേക്ക്‌ ചുരുണ്ടു‌കിടന്നു‌.

‌‌

ചട്ട‌‌പറിഞ്ഞ‌ ടെക്സ്റ്റ്‌ ബുക്കുകളെല്ലാം‌ അടുക്കി‌വെച്ച്‌ കറുത്ത‌ റബ്ബറുകൊണ്ട്‌ ചുറ്റി‌, ഉമ്മ‌ തിരുമ്പി മടക്കിവെച്ചിരുന്ന‌  കുപ്പായവുമിട്ട്‌  ഞാൻ‌ സ്കൂളി‌ലേക്ക്‌ പോകാനൊരുങ്ങിയപ്പോൾ‌ മഴ‌ ചാറൻ‌ തുടങ്ങിയിരുന്നു‌. ചെറിയ‌ മഴ‌യൊന്നും‌  സ്കൂളില്‍‌ പോകാതിരിക്കാനുള്ള‌ കാരണമല്ല‌.‌ പ്രതീക്ഷ‌ക്കു വകനല്‍കി‌ മഴ‌യുടെ‌ ശക്തി‌ അല്പം‌ കൂടി‌.‌ ദൈവമേ‌.. ഒരു‌ കൊടുംകാറ്റ്‌ വന്ന്‌ ഈ‌ ഭൂമിയും‌ സൂര്യചന്ദ്രനക്ഷത്രങ്ങളുമെല്ലാം‌ ധൂളികളായി‌പ്പോയിരുന്നെങ്കില്‍‌..!


നിർഭാഗ്യം‌! മഴ‌ ശക്തികുറഞ്ഞു‌തുടങ്ങി‌. ഉമ്മ‌ ഒരു‌ കത്തിയുമെടുത്ത്‌ തട്ടം‌ കൊണ്ട്‌ മഴ‌മറ‌ച്ച്‌ വാഴയുടെ‌ ചുവട്ടിലേക്കോടി‌. ഒരു‌ വാഴയില‌ വെട്ടി‌, പിടിക്കാന്‍‌ പാകത്തില്‍‌ തണ്ട്‌ അല്പം‌ ബാക്കി‌ നിര്‍ത്തി‌ ഇലയുടെ‌ കുറച്ചു‌ ഭാഗം‌ കീറിക്കളഞ്ഞു‌. പിന്നെ‌ ഓടിവന്ന്‌ ഇലക്കുട‌ എന്റെ‌ കയ്യില്‍‌ തന്നിട്ട്‌ പറഞ്ഞു:‌ 


'‌'വേം‌ നടന്നോ‌..'‌'‌


'‌പച്ചക്കുട'‌യും‌ പിടിച്ച്‌ ഓരോ‌ വീടിന്റേയും‌  മുറ്റത്തു‌കൂടി‌ നട‌ന്നിട്ടു‌വേണം‌ ഇനി‌ സ്കൂളിലെത്താൻ‌. ''‌കൊട‌ നല്ല‌ ചൊർക്ക്ണ്ടല്ലോ''‌ ചിലരെല്ലാം‌ കളിയാക്കും‌. ഒരു‌ '‌അല്പാക്കൊട'‌യും‌ ചൂടി‌ ഇവരുടെയെല്ലാം‌ മുറ്റത്തുകൂടി‌ സ്കൂളി‌ലേക്കും‌ മദ്ര‌സയിലേക്കും‌ പോകണമെന്നത്‌ അക്കാലത്തെ‌ എന്റെ‌ വലിയൊരാ‌ഗ്രഹമായിരുന്നു‌.‌ വീട്ടില്‍‌ തൊപ്പിക്കുടയുള്ളത്‌ എന്റെ‌ തലക്ക്‌ പാകമാവില്ല‌‌. നല്ല‌ കാറ്റ്‌ വന്നാല്‍‌ തൊപ്പിക്കുട‌ തലയില്‍‌ നിന്ന്‌ പറന്നുപോകും‌. 


ഞാന്‍‌ ഒരു‌ കൈ‌‌കൊണ്ട്‌ പുസ്തകക്കെട്ട്‌ നെഞ്ചോട്‌ ചേര്‍ത്തു‌പിടിച്ച്‌ വലതു‌കൈ‌ കൊണ്ട്‌ ഇലക്കുടയും‌ പിടിച്ച്‌ ഇറയത്തേ‌ക്കിറങ്ങി‌.


'‌'തുണീ‌ലേക്ക്‌ ചളി‌ തെര്‍‌പ്പിക്കാതെ‌ നടന്നോ'‌'‌ അടുക്കളയില്‍‌നിന്ന്‌ ഉമ്മ‌ വിളിച്ചുപറഞ്ഞു‌.


കുരുമുളക്‌ പടര്‍ത്തിയ‌ മുരിക്കിന്‍‌ മരത്തിന‌ടി‌യിലൂടെ‌, ചുവന്ന‌ വേരുകളുള്ള‌ നീണ്ട‌ കവുങ്ങുകള്‍‌ക്കിടയിലൂടെ‌, ചുളിവു‌‌വീണ‌ ഈന്തിന്‍‌ ചുവട്ടിലൂടെ‌, ചെരിപ്പില്ലാത്ത‌ കാലുകള്‍‌ കൊണ്ട്‌  മഴ‌‌വെള്ളം‌ തട്ടിത്തെ‌റുപ്പിച്ച്‌ ഞാന്‍‌ നടന്നു‌.

'‌ഏയ്യോ'‌നോട്‌ എന്താണ്‌ പറയുകയെ‌ന്നാലോചിച്ച്‌ ആ‌ പെരുമഴയത്തും‌ ഞാന്‍‌ വിയര്‍ത്തു‌. 


ഞാന്‍‌ ഊരാളിക്കുന്നിനു‌ മുകളിലെത്തി‌. അവിടെയൊന്നും‌ ആരെയും‌ കാണാനില്ല‌. ‌

കുറച്ചു‌ ദൂരെ‌ ചൂലന്‍‌കുട്ടി‌ തെങ്ങിനു‌ തടം‌ തുറ‌ക്കുന്നുണ്ട്‌. ബീരാന്‍‌ കുട്ടി‌ ഹാജിയുടെ‌ പണിക്കാരനാണ്‌ ചൂലന്‍‌. തലയുടെ‌ നടുവില്‍‌ നിന്നും‌ മുടി‌ രണ്ടു‌വശത്തേക്കും‌ ചീകിവെച്ച‌തിനു‌ മുകളില്‍‌ എന്തോ‌ മറച്ചുവെച്ചപോലെ‌ ഒരു‌ പാളത്തൊപ്പി‌യുണ്ടാവും‌. കൂര്‍ത്തഭാഗം‌ മുന്നിലേക്കാക്കി‌ വെച്ച‌ തൊപ്പിക്കടിയില്‍‌ മുറുക്കാന്‍‌ പൊതിയുണ്ടാവും‌. നെറ്റിയില്‍‌ നീളത്തിലൊരു‌ മു‌റിയുടെ‌ പാടുണ്ട്‌. അത്‌ മുടിചീകിയ‌ വരയിലൂടെ‌ തലയുടെ‌ മുകള്‍‌ ഭാഗം‌ വരെ‌ നീണ്ടുകിടക്കും‌.'‌ കോമരം‌'‌ തുള്ളുമ്പോള്‍‌ മൂര്‍ച്ചയുള്ള‌  വാളുകൊണ്ട്‌ മുറിയു‌ന്നതാണ്‌‌.

കലങ്ങോട്ടമ്പലത്തിൽ‌ '‌കോമരം'‌ തുള്ളുന്നത്‌ ചൂലങ്കുട്ടി‌യാണ്‌‌.


മണ്ണു‌ പുരണ്ടൊരു‌  തോര്‍ത്തു‌മുണ്ടു‌മു‌ടുത്ത്‌, കൈക്കോട്ടും‌ തോളിലിട്ട്‌, ഞാറുനടുന്ന‌ കാലത്ത്‌ ചൂലങ്കുട്ടി‌ പാടവരമ്പത്തൂടെ‌ മുറുക്കിത്തുപ്പി‌ നടന്നുപോകുന്നത്‌ കാണാന്‍‌ നല്ല‌ രസമായിരുന്നു‌.

വടക്കു‌‌വീട്ടുകാരുടേയും‌ മൂലത്തുകാരുടെയുമൊക്കെ‌ ഊര്‍‌ച്ച‌ണ്ടങ്ങളില്‍‌ കാളകളുടെ‌ വാലിനു‌ക‌ടിച്ച്‌ ചൂലന്‍‌കുട്ടി‌ ഒച്ചയോടെ‌ ഊര്‍ച്ചയിടുന്നത്‌ ഞങ്ങള്‍‌ ചളിയുള്ള‌ വരമ്പത്തിരുന്ന്‌ ആവേശത്തോടെ‌ നോക്കിനിന്നിട്ടുണ്ട്‌.


'‌‌'‌വേം‌ .. പൊയ്ക്കോളിന്റെ‌ കുട്ട്യോ‌... ക്കൂള്ള്‌ ബെല്ലടിച്ചീണ്ടാവും‌..'‌'‌

ചൂലങ്കുട്ടി‌ എന്നെ‌ നോക്കി‌ വിളിച്ചുപറഞ്ഞു‌.


വേഗം‌ നടന്നാല്‍‌ വേഗം‌ സ്കൂളിലെത്തും‌. പിന്നെ‌ ഏയ്യോൻ‌! ഓര്‍ക്കാന്‍‌ വയ്യ‌!

ചൂലന്റെ‌ കാഴ്ച്ചവ‌ട്ടത്ത്‌ നിന്ന്‌ മറയുന്ന‌തു‌വരെ‌ ഞാന്‍‌ മുന്നോട്ടു‌ നടന്നു‌.‌

തലേ‌ ദിവസം‌ തടം‌‌തുറന്ന്‌ അടിത്തോലും‌ ചാണകവളവുമിട്ട‌ തെങ്ങിനു‌ ചുവട്ടില്‍‌ ഞാന്‍‌ നിന്നു‌. തടം‌ നിറയെ‌ ചാണകം‌ കലര്‍ന്ന‌ ചെ‌ളിവെള്ളം‌ കെട്ടി‌ നില്‍ക്കുന്നു‌. ഞാന്‍‌ ഇലക്കുട‌ ദൂരേക്ക്‌ വ‌ലിച്ചെറിഞ്ഞു‌. പതുക്കെ‌ തെങ്ങിന്‍‌ തടത്തിലെ‌ ചളി‌വെള്ളത്തിലേക്കിറങ്ങി‌. ചുറ്റും‌ നോക്കി‌. ആരുമില്ല‌. പിന്നെ‌ പതുക്കെ‌ വെള്ളത്തിലിരുന്നു‌, കിടന്നു, കിടന്നുരുണ്ടു‌‌‌‌. 

ഇനി‌ ഒരു‌ 'ഏയ്യോ'‌നും‌  എന്റെ‌ അടുത്തേക്ക്‌ വരില്ല‌.

ചെ‌ളിപുരണ്ട‌ പുസ്തകക്കെട്ടുകള്‍‌ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച്‌,തലയില്‍‌ ചാണകവുമായി‌,

ഞാന്‍‌ മടിച്ചുമടിച്ച്‌ ചൂലന്‍‌കുട്ടിയുടെ‌ അടുത്തെത്തി‌.


'‌'‌അയ്യന്റെ‌ കുട്ട്യോ‌..'‌'‌‌ ചൂലന്‍‌ കുട്ടി‌യെന്നെ‌  അല്‍ഭുതത്തോടെ‌  നോക്കി‌. 


'‌'‌നോക്കാണ്ട്‌ നടന്നാ‌ ബ്കാണ്ടിരിക്ക്വോ‌..!''‌


എന്റെ‌ അടുത്തേക്ക്‌ നടന്നുവരുന്നതിനിടയിൽ‌ ചൂലന്‍‌ കുട്ടി‌ ആരോടെന്നില്ലാതെ‌ പറ‌ഞ്ഞുകൊണ്ടിരുന്നു‌.

 

ചെളിപുരണ്ട‌ എന്റെ‌ രണ്ടു‌ കൈകളും‌ ‌കൂട്ടിപ്പിടിച്ച്‌  ചൂലങ്കുട്ടി‌  മുന്നോട്ടുനടന്നു‌.  ഊരാളിക്കുന്നിനുമുകളിൾ‌  ആഴം‌ കുറഞ്ഞ‌ ഒരു‌ കിണറുണ്ടായിരുന്നു‌. ഒരു‌ കലത്ത്‌ ആ‌രോ‌ കല്ലുവെട്ടിയുണ്ടാക്കിയ‌ ഒരു‌ കുഴി‌. നല്ല‌ വേനൽക്കലത്തും‌ അതിൽ‌ ഉറവയുണ്ടാകുന്നത്‌ ഒരൽഭുതമായിരുന്നു‌. '‌കുണ്ട്'‌ എന്നാണ്‌‌ ഞങ്ങളതിനെ‌ വിളിച്ചിരുന്നത്‌. മഴക്കാലമായതിനാൽ‌ കുണ്ടിൽ‌ നിറയെ‌ വെള്ളമുണ്ടായിരുന്നു‌.     

ചൂലങ്കുട്ടി‌  പാള‌യെടുത്ത്‌  വെള്ളം‌ കോരി‌ രണ്ടുമൂന്നു‌ തവണ‌ എന്റെ‌ തലയിലേക്കൊഴിച്ചു‌. 


'‌'‌നടക്കി‌..'‌'‌ ‌ചൂലങ്കുട്ടി‌ എന്റെ‌ കൈ‌ പിടിച്ച്‌ തിരിഞ്ഞുനടന്നു‌. 


എന്റെ‌ വീട്ടിലേക്കുതന്നെയാണ്‌‌ എന്നെ‌ കൊണ്ടുപോകുന്നത്‌. ഞങ്ങൾ‌ വരുന്നത്‌ കണ്ട്‌  ഉമ്മ പുറത്തേക്കിറങ്ങിവന്നു‌. ചൂലങ്കുട്ടി‌ വെറ്റിലക്കറയുള്ള‌ പല്ലുകാട്ടി‌ ചിരിച്ചു‌. പാളത്തൊപ്പിയൊന്ന്‌ ശരിയാക്കി‌‌ക്കൊണ്ട്‌ ഉമ്മയോട്‌ പറ‌ഞ്ഞു:‌

''‌ശാരല്ലെറീമ്മോ‌... ങ്കടെ‌ കുട്ട്യൊന്ന്‌ ബെളക്കി‌ ബീണ്‌‌‌..''‌ 


ഉമ്മ‌ തലയില്‍‌ കൈ‌‌വെച്ച്‌ വായിലൂടെ‌ ശ്വാസം‌ വലിച്ചു‌കൊണ്ട്‌ പറ‌ഞ്ഞു:‌


'‌'ഞാന്‍‌ തളപ്പിച്ച്‌ തിരുമ്പി‌ നന്നാക്ക്യ‌ കുപ്പായോം‌ തുണീം‌‌..‌!''‌


മുറുക്കാനൊന്ന്‌  നീട്ടിത്തുപ്പി‌, വെറ്റിലക്കറ‌ ചുവന്ന‌ പല്ലുകള്‍‌ കാട്ടി‌ച്ചിരിച്ച്‌, തിരിഞ്ഞുനടക്കുമ്പോള്‍‌ ചൂലങ്കുട്ടി‌ പറഞ്ഞു:‌


''ഓന്‍‌ മ്ട്ക്കനാവും‌...''‌


ഞാന്‍‌ ഉള്ളില്‍‌ ഊറിച്ചി‌രിച്ചുകൊണ്ട്‌ നനഞ്ഞ‌ കുപ്പായക്കുടുക്കുകള്‍‌ ഓരോന്നായി‌ ഊരി‌യെറിഞ്ഞ്‌ പെരിക്കമ്മുണ്ടെടുത്ത്‌ പുഴയിലേക്കോടി‌. പുറമണ്ണില്‍‌‌കടവിലെ‌ പേരമരത്തിലേക്ക്‌ പാഞ്ഞുകയറി‌. പിന്നെ‌ നല്ല‌ ഒഴുക്കുള്ള‌ വെള്ളത്തിലേക്ക്‌‌ മുങ്ങാംകുഴിയിട്ട്‌ നീന്തിക്കളിച്ചു‌. 


''അൻ‌ക്ക്‌ കടലി കുൾക്ക്യ‌ണോ‌..?''‌


ശബീറലിയുടെ‌ ചോദ്യം‌ എന്നെ‌  ചിന്തയിൽ‌ നിന്നുണർത്തി‌. 


''ങും‌..''‌ ഞാനൊന്ന്‌ മൂളി‌. 


ഞങ്ങൾ‌ കട‌പ്പുറത്ത്‌ അവന്റെ‌ കുടിലിനുമുമ്പിൽ‌ എത്തിയിരുന്നു‌. അവൻ‌ '‌ഉമ്മാ‌..'‌ എന്നു‌ വിളിച്ചുകൊണ്ട്‌ കോലായിലേക്ക്‌ കയറി‌. ഞാൻ‌ ആകാംക്ഷയോടെ‌ മുറ്റത്ത്‌ നിന്നു‌.


 (അ‌ദ്ധ്യായം‌‌ - 0‌5‌ പച്ച‌ക്കുട‌ ചൂടിയ‌പ്പോയ‌ ഒരു‌  മഴക്കാലം‌) 


  ‌


Tuesday, January 25, 2022

1922‌ ലാണ്‌‌ JDT

 1922‌ ലാണ്‌‌  കോഴിക്കോട്‌ മേരിക്കുന്നിൽ‌ ജെ‌.ഡി‌.റ്റി‌. ഇസ്ലാം‌ യത്തീം‌‌ ഖാന‌ സ്ഥാപിതമാകുന്നത്‌.

വ്യ‌‌വ‌സ്ഥാപിതമായ‌ രുപത്തിൽ‌ കേരളത്തിൽ‌ ആദ്യമായി‌ ആഅർംഭിച്ച‌ അനാഥ‌ലയമാണ്‌‌ ജ്‌.ഡി‌.റ്റി‌.

1921‌ ൽ‌ ലെ‌ കലപത്റ്റ്ഘിൽ‌ ദുരിതമനുഭവുഇക്കുന്ന‌ നിദ്സഹായരെ‌ സഹായിക്കാൻ‌ മുഹമ്മദ്‌ അബ്ദുരഹ്മാൻ‌ സാഹിബ്‌ മലബാറിലെ‌ ജില്ലാ‌ കലക്ടർ മി‌. തോമസിൻ‌ ഒരു‌ നിവേദനം‌ സമർപ്പിച്ച്‌. പക്ഷെ‌ മറുപറ്റിയൊന്നും‌ കണ്ടില്ല‌‌. അതിനാൽ‌ ആ‌ കത്ത്‌ മദിരാശിയിലെ‌ ഹിന്ദു‌, ബോംബെയിലെ‌ 'ക്രോണിക്കിൾ‌ '‌ എന്നി‌ പത്രങ്ങൾക്ക്‌ പ്രസിസദ്ധീകരണത്തിന്‌‌ നൽകി‌.

പഞ്ചാബിലെ‌ അമൃത്സറിലുള്ള‌ മൗലാന‌ കസൂറി‌ അത്‌ വായിക്കാനിടയായി‌. ... തന്റെ‌ പുത്രന്മാരായ‌ മൗലാന‌ മുഹയദ്ധീൽ‌ അഹമ്മദിനെയും‌ മൗലാന‌ അബ്ദുൽ‌ കാദർ‌ കുസൂരിയേയും‌ ദുരിദാശ്വാസ‌ പ്രവർത്തനങ്ങൾ‌ സംഘടിപ്പിക്കാൻ‌ അദ്ദേഹം‌ മലബാറിലേക്കയറ്റച്ച്‌. .


മലബാർ‌ കലാപത്തിൽ‌ എല്ലാം‌ നഷ്ടപ്പെട്ട‌ അനാഥ‌ മക്കളെ‌ സമ്രക്ഷിക്കാൻ‌ മലബാരിലെത്തിയ‌

പഞ്ചാബിലെ‌ സമ്പന്നനും‌ സ്വാതന്ത്ര‌ സമര‌ സേനാനിയുമായിരുന്ന‌ അബ്ദുൽ‌ ഖാദർ‌ ഖസൂരി‌യും‌ മുഹയദ്ധീൻ‌ അഹമ്മദും‌ മലബാറിലെത്തിയാന്‌‌  യാണ്‌‌ ജമ്യിത്തതു‌ തലീമുൽ‌ ഇസ്ലാമി‌ എന്ന‌ ഈ‌ അനാതാലയം‌  സഥപിച്ചത്‌.



പൂന‌ ആസ്ഥാനമായി‌ പ്രവർത്ത്തിക്കുന്ന‌ ജമിയ്യത്തെ‌ ത്ദവത്തെ‌ തബ്ലീഗ്‌ എഇസ്ലാമി‌ സന്ദെസവുന്മായി‌ അവർ‌ കോഴിക്കോട്ടെട്ഠി‌. എല്ലം‌ നേരിൽ‌ കണ്ടു‌ മനസ്സിലാക്കി‌. ക്‌.എം‌.കാദരിക്കോയ‌ പൊന്മാടത്ത്‌ മൊഇദീൻ‌ കോയ‌ എന്നി‌ പൗര‌ പ്രമുഖർ‌ ഇവർക്ക്‌ എല്ലാ‌ വിധ‌ സഹായ‌ സഹകറണങ്ങളും‌ നല്ല്കി‌.

  

ASLAM SB JDT

 jdt

1922‌ ലാണ്‌‌  കോഴിക്കോട്‌ മേരിക്കുന്നിൽ‌ ജെ‌.ഡി‌.റ്റി‌. ഇസ്ലാം‌ യത്തീം‌‌ ഖാന‌ സ്ഥാപിതമാകുന്നത്‌.

വ്യ‌‌വ‌സ്ഥാപിതമായ‌ രുപത്തിൽ‌ കേരളത്തിൽ‌ ആദ്യമായി‌ ആഅർംഭിച്ച‌ അനാഥ‌ലയമാണ്‌‌ ജ്‌.ഡി‌.റ്റി‌.

1921‌ ൽ‌ ലെ‌ കലപത്റ്റ്ഘിൽ‌ ദുരിതമനുഭവുഇക്കുന്ന‌ നിദ്സഹായരെ‌ സഹായിക്കാൻ‌ മുഹമ്മദ്‌ അബ്ദുരഹ്മാൻ‌ സാഹിബ്‌ മലബാറിലെ‌ ജില്ലാ‌ കലക്ടർ മി‌. തോമസിൻ‌ ഒരു‌ നിവേദനം‌ സമർപ്പിച്ച്‌. പക്ഷെ‌ മറുപറ്റിയൊന്നും‌ കണ്ടില്ല‌‌. അതിനാൽ‌ ആ‌ കത്ത്‌ മദിരാശിയിലെ‌ ഹിന്ദു‌, ബോംബെയിലെ‌ 'ക്രോണിക്കിൾ‌ '‌ എന്നി‌ പത്രങ്ങൾക്ക്‌ പ്രസിസദ്ധീകരണത്തിന്‌‌ നൽകി‌.

പഞ്ചാബിലെ‌ അമൃത്സറിലുള്ള‌ മൗലാന‌ കസൂറി‌ അത്‌ വായിക്കാനിടയായി‌. ... തന്റെ‌ പുത്രന്മാരായ‌ മൗലാന‌ മുഹയദ്ധീൽ‌ അഹമ്മദിനെയും‌ മൗലാന‌ അബ്ദുൽ‌ കാദർ‌ കുസൂരിയേയും‌ ദുരിദാശ്വാസ‌ പ്രവർത്തനങ്ങൾ‌ സംഘടിപ്പിക്കാൻ‌ അദ്ദേഹം‌ മലബാറിലേക്കയറ്റച്ച്‌. .


മലബാർ‌ കലാപത്തിൽ‌ എല്ലാം‌ നഷ്ടപ്പെട്ട‌ അനാഥ‌ മക്കളെ‌ സമ്രക്ഷിക്കാൻ‌ മലബാരിലെത്തിയ‌

പഞ്ചാബിലെ‌ സമ്പന്നനും‌ സ്വാതന്ത്ര‌ സമര‌ സേനാനിയുമായിരുന്ന‌ അബ്ദുൽ‌ ഖാദർ‌ ഖസൂരി‌യും‌ മുഹയദ്ധീൻ‌ അഹമ്മദും‌ മലബാറിലെത്തിയാന്‌‌  യാണ്‌‌ ജമ്യിത്തതു‌ തലീമുൽ‌ ഇസ്ലാമി‌ എന്ന‌ ഈ‌ അനാതാലയം‌  സഥപിച്ചത്‌.



പൂന‌ ആസ്ഥാനമായി‌ പ്രവർത്ത്തിക്കുന്ന‌ ജമിയ്യത്തെ‌ ത്ദവത്തെ‌ തബ്ലീഗ്‌ എഇസ്ലാമി‌ സന്ദെസവുന്മായി‌ അവർ‌ കോഴിക്കോട്ടെട്ഠി‌. എല്ലം‌ നേരിൽ‌ കണ്ടു‌ മനസ്സിലാക്കി‌. ക്‌.എം‌.കാദരിക്കോയ‌ പൊന്മാടത്ത്‌ മൊഇദീൻ‌ കോയ‌ എന്നി‌ പൗര‌ പ്രമുഖർ‌ ഇവർക്ക്‌ എല്ലാ‌ വിധ‌ സഹായ‌ സഹകറണങ്ങളും‌ നല്ല്കി‌.

 

അദ്ധ്യായം‌ - 04‌‌ കടല്‍ത്തീരത്തെ‌ ആത്മഭാഷണങ്ങള്‍‌‌

 .................................................................................................................. 

 ‌അദ്ധ്യായം‌ - 04‌

 കടല്‍ത്തീരത്തെ‌ ആത്മഭാഷണങ്ങള്‍‌‌

...................................................................................................................

ഷബീറലിയും ഞാനും വെള്ളയില്‍ കടപ്പുറത്ത് ബസ്സിറങ്ങി. പകലിനോട് വിടപറയാനൊരുങ്ങുന്ന ‌വിളറിത്തുടങ്ങിയ‌ സൂര്യന്‍ പെട്ടന്നൊരു‌ തെളിച്ചത്തോടെ‌ എന്റെ‌ കവിളില്‍‌ തൊട്ടു‌‌. ആദ്യമായി കടല്‍ കാണാനെത്തുന്ന '‌അനാഥ' ബാലനെ പുണര്‍ന്നുനില്‍ക്കാനായി‌ കടല്‍ക്കാറ്റ്‌ ചൂളം‌‌വിളിച്ചെത്തി‌‌. ഹര്‍ഷാരവം‌ മുഴക്കി‌ കടല്‍ത്തി‌രമാലകള്‍‌ കരയിലേക്കോടി‌ വന്നു‌.


ഞാന്‍‌ മുന്നോട്ടുനടന്ന്‌ പതുക്കെ‌ കണ്‍തു‌റന്നു‌. വിസ്മയത്തിന്റെ മഹാഗോപുരത്തിനു‌മുകളിലിരുന്ന് ഞാനാദ്യമായി കടല്‍ കണ്ടു‌‌,

‌പ്രകൃതിയുടെ മഹാ‌വിസ്മയം കണ്ടു‌,

മൗനത്തിന്റെ‌ മറ‌വിലിരിക്കുന്ന‌ ദൈവത്തിന്റെ ചിരി കണ്ടു!


അകത്തൊളിപ്പിച്ചുവെച്ച‌ കടലിരമ്പങ്ങള്‍‌ പുറത്ത്‌ കേള്‍പ്പിക്കാതെ‌‌, വിസ്മയത്തോടെ‌, കൊതിയോടെ‌,  ജീ‌വിതമഹാസാഗരത്തിനുമുന്നില്‍ ഞാനിന്നും‌  അതേ‌നില്പ്‌  നില്‍ക്കുകയാണ്‌‌‌! 


മാനത്ത്‌ ചുറ്റിപ്പറക്കുന്ന‌  കടല്‍‌‌പ്പ‌ക്ഷികൾ‌ കടപ്പുറത്തെ‌ നനഞ്ഞ‌ മണ്ണില്‍‌ എന്തോ‌ തിരഞ്ഞു‌കൊണ്ടിരിക്കുന്നപൊലെ‌, ഓര്‍മ്മകളുടെ‌ ആകാശത്ത്‌   അനേകം‌ ‌പരിചിത‌മുഖങ്ങള്‍ ഭൂമിയിൽ‌ എ‌ന്തോ‌ തിരയുന്നപോലെ‌ വട്ടം‌ കറ‌ങ്ങിപ്പറക്കുന്നത്‌ ഞാൻ‌ കണ്ടു‌. 

എന്തായിരിക്കും‌ അവർ‌ തിരയുന്നത്‌..?‌

ചെയ്തു‌തീര്‍ക്കാതെ പോയ കടപ്പാടുകള്‍,‌ തിരിച്ചുനല്‍കാന്‍ ബാക്കി‌വെച്ച സ്നേഹങ്ങള്‍‌,

പിന്നേക്ക്‌ മറ്റി‌‌വെച്ച‌ സന്തോഷങ്ങള്‍‌‌ ഇവയിലേതെങ്കിലുമായിരിക്കുമോ‌?

  

ആകാശത്തിന്റെ‌ ആഴവും‌ കടലിന്റെ‌ ഉയര്‍ച്ചയും‌ തൊട്ടുനില്‍ക്കുന്ന‌ ഒരു‌ ബിന്ദു‌വില്‍‌ ഒരു‌ കറുത്ത്‌ പൊട്ടുപോലെ‌ അവരിലൊരാൾ‌ ‌തുഴഞ്ഞുവരുന്നത്‌ ഞാന്‍‌ കണ്ടു‌. 

നിങ്ങളെന്താണ്‌‌ തിരയുന്നത്‌..? ഞാൻ‌ ചോദിച്ചു‌. 


 പാതിയടഞ്ഞ‌ കണ്ണുകൾ‌ തുറന്ന്‌ അയാൾ‌ എന്നെ‌ നോക്കിക്കൊണ്ട്‌ പറഞ്ഞു:‌ 


''‌ഹേ‌, കാഴ്ച്ച‌ക്കാരാ‌.. അന്നൊരിക്കൽ‌ ഈ‌ ആകാശത്തിനു‌ താഴെ‌ ഞാനുമിങ്ങനെ‌ നിന്നിട്ടുണ്ട്‌. അന്ന്‌  എനിക്കു ചുറ്റുമാണ്‌ ഈ ഭൂമി കറ‌ങ്ങുന്നതെന്ന് ഞാന്‍‌ കരുതി‌.

സൂര്യനുദിക്കുന്നതും‌, കിളികള്‍‌ പാടുന്നതും‌ എനിക്കുവേണ്ടി‌ മാത്രമാണെന്ന്‌ ഞാന്‍‌ ധരിച്ചു‌.  എന്നോളം‌ വേ‌ഗത്തിലാരുമോടില്ലെന്നും‌, എന്നോളം ഉയരത്തിലാരും‌ പറക്കില്ലെന്നും‌ ഞാന്‍‌ ഉള്ളില്‍‌ ചിരിച്ചു.''‌


ഹേ‌, കാഴ്ച്ച‌ക്കാരാ‌..


''‌ഒന്നുമല്ലായിരുന്നു‌ ഞാന്‍‌.‌ ഒരു പരമാണുവിന്റെ ചെറി‌യൊരു കണിക‌യുടെയത്ര‌ പോലും.‌

കടപ്പുറത്ത്‌ അറ്റമില്ലാതെ കിടക്കുന്ന മണല്‍ തരികളെത്രയുണ്ടോ‌ അത്രയും‌  നക്ഷത്രഗോളസമൂഹങ്ങ‌‌ളു‌ള്ള‌ ഈ‌ ‌‌നിഗൂ‌‌‌ഡ‌പ്രപഞ്ചത്തിലെ‌ ഒരു‌ മണല്‍ത്തരി‌യ‌ല്ലോ‌ ഭൂമി‌!

അതിലേതോ‌ ഒരു‌ കോണില്‍‌‌‌, കോടാനുകോടി ജീവികൾക്കിടയിൽ‌,  ‌ചെറിയൊരു ബോധശകലമായി‌രുന്നു‌ ഞാന്‍!

എന്റെ‌ നിയോഗമെന്തായിരുന്നു‌വെന്ന്‌ അന്ന്‌ ഞാൻ‌ തിരിച്ചറിഞ്ഞില്ല‌. 

എല്ലാം‌ എന്റെ‌ കഴുത്തില്‍‌ത്ത‌ന്നെ‌ എഴുതിത്തൂക്കിയിരുന്നു‌‌, ശിരസ്സൊന്നു താഴ്ത്തി‌നോക്കിയാല്‍‌ വാ‌യിക്കാന്‍‌ പാകത്തില്‍‌!''‌


അപരനെ‌ നോക്കി‌ ഒന്നു ചിരിക്കാതെ‌‌,  അടച്ചുമൂടിക്കെ‌ട്ടിയ സ്നേഹമൊന്നിത്തിരി‌ പുറത്തേക്കെടുക്കാതെ‌, പിന്നേക്ക്‌ ബാക്കി വെച്ച സന്തോഷങ്ങളൊന്നെണ്ണിനോക്കാതെ‌ ‌ ഈ‌ ജീവിത‌മഹാസാ‌ഗരത്തിന്റെ‌ മുകള്‍പ്പരപ്പില്‍‌ ബോധശൂന്യനായി‌ വെറുതെ‌ ഒഴുകിനടക്കു‌ന്നതിനിടയിലെപ്പൊഴോ‌  എന്റെ‌ സമയം‌ അവസാനിച്ചു‌പോയിരുന്നു‌. ‌ 


‌ഹേ‌‌‌, കാഴച്ചക്കാരാ‌..  നശ്വരതയുടെ‌ മലിനമായ‌ മണ്ണില്‍നിന്ന്‌ വി‌ണ്ണിന്റെ‌ അനശ്വരതയിലേക്കുയരും‌ മുമ്പ്‌ പാഴ്‌സ്വപ്നങ്ങൾ‌ കണ്ടുറങ്ങുന്ന‌ വിഡ്ഡിയെപ്പോലെ‌യാകരുത്‌ നീയും‌!‌


പടിഞ്ഞാറെ‌ മാനത്ത്‌ ചിന്തകള്‍‌ അസ്തമിച്ചു‌. ഓര്‍മ്മകളുടെ‌ നിലാവുദിച്ചുപൊങ്ങി‌. ആ‌ നിലാവെളിച്ചത്തില്‍‌ ഞാനും‌ ഷബീറലിയും‌ കടപ്പുറ‌ത്തെ‌ വെള്ളമണല്‍‌ത്ത‌രികളിലൂടെ‌ അവന്റെ‌ വീട്ടിലേക്ക്‌ നടന്നുനീങ്ങി‌.

ദൂരെ‌ ചെറിയ‌ പൊട്ടുകള്‍‌ പോലെ‌ കാണുന്ന‌ അനേകം‌ തെങ്ങോലക്കുടിലുകളിലേക്കുചൂണ്ടി‌ ഷബീറലി‌ പറഞ്ഞു‌:‌


"‌ ദാ‌.. അവിടെയെത്തണം‌"‌


കരയും കടലും രതിമയക്കത്തി‌ലു‌റങ്ങുന്ന‌‌ നേരത്ത്‌, ഇരുട്ടും വെളിച്ചവും പുണര്‍ന്നുനില്‍ക്കുന്ന‌ ‌വഴിയി‌ലൂടെ‌, ‌ഒന്നുമുരിയാടതെ‌ ഞാന്‍‌ നടന്നു;‌ ഷബീറലിയോടൊപ്പം‌.‌  



( അദ്ധ്യായം‌ - 04‌‌ കടല്‍ത്തീരത്തെ‌ ആത്മഭാഷണങ്ങള്‍‌‌)

.................................................................................................