അധ്യായം :- 10
...................................................................................
കൊടുത്തുവീട്ടാന്‍ കഴിയാത്ത കടങ്ങള്‍
....................................................................................
ചേരാംകുന്നിനുമുകളില്‍ ചന്ദ്രനുദിച്ചു. നിറഞ്ഞ നിലാവിലൂടെ പഞ്ചാരമാവിലേക്ക് പാതിരാപ്പക്ഷികള്‍ പറന്നുവന്നു. കുന്നിനുമുകളിലെ കുശവന്മാരുടെ ആലയില്‍നിന്ന് കുതിര്‍ന്ന
കളിമണ്ണിന്റെ ചടുലശബ്ദതാളം കുന്നിറങ്ങിവന്നു. മുറ്റത്ത് മെടഞ്ഞിട്ട തെങ്ങോലയില്‍ ഞാന്‍ വെറുതെ നിലാവുനോക്കി കിടന്നു.
മേയ് മാസത്തിലെ കളിയുന്മാദങ്ങള്‍ അവസാനിക്കുകയാണ്. ഹസ്സനാജിക്ക് കൊടുക്കാന്‍ അമ്മാവന്‍ എഴുതിത്തന്ന കത്ത് ഭദ്രമായി ഇരുമ്പുപെട്ടിയില്‍ വെച്ചിട്ടുണ്ട്. ജെ.ഡി.റ്റി.യിലേക്ക് കൊണ്ടുപോകാനയി തുരുമ്പുപിടിച്ച പെട്ടി ഇക്കാക്കയാണ് മഞ്ഞപെയ്ന്റടിച്ച് പുത്തനാക്കിത്തന്നത്.
ഇക്കൊല്ലത്തെ വെള്ളപ്പൊക്കത്തിന് പാടവരമ്പത്ത് പോയിനില്‍ക്കാനും,
കൂട്ടിക്കെട്ടിയ വാഴത്തടിയിലിരുന്ന് രണ്ടുകൈകള്‍കൊണ്ടും അക്കരെയിക്കരേക്ക് തുഴഞ്ഞുകളിക്കാനും ഞാനുണ്ടാവില്ല! പാടത്തെ കലക്കുവെള്ളത്തിലിറങ്ങി കുഞ്ഞുമീനുകളെ പിടിച്ച് ചേമ്പിലയിലാക്കി, കിണറ്റിലെ തെളിഞ്ഞ വെള്ളത്തിലേക്കിട്ട്, അവ നീന്തിപ്പോകുന്നത് നോക്കി കിണറ്റുവക്കത്തിരിക്കാനും ഇനി ഞാനുണ്ടാവില്ല!
ചീവീടുകളുറങ്ങാത്ത വീട്ടുമുറ്റത്ത് ആകാശം നോക്കി ഞാന്‍ കിടന്നു. നിലാവിനു മുകളിലൂടെ കരിമേഘങ്ങള്‍ പാഞ്ഞുപോകുന്നുണ്ട്. മഴക്കാലം തുടങ്ങുന്നതിന്റെ ലക്ഷണങ്ങളണ്! മഴപെയ്ത് വെള്ളം കലങ്ങുന്നതിനു മുമ്പ്
പുഴയില്‍ പോയി നന്നായൊന്നുകൂടി നീന്തിക്കുളിക്കണം. വേലിയിറക്കമാണെങ്കില്‍ അക്കരെ പോയി ചൂണ്ടയിട്ട് മീന്‍പിടിക്കണം.
കുളികഴിഞ്ഞ് മടങ്ങുമ്പോള്‍ പുഴവക്കത്തെ 'നിസ്കാരക്കല്ലി'ല്‍ കുറച്ച് സമയം വെറുതെയിരിക്കണം.
നിസ്കരിക്കാന്‍ പാകത്തില്‍ നീളത്തിലുള്ള ആ പാറക്കല്ല് ആരാണ് ചുങ്കത്തുകടവിനടുത്ത് കൊണ്ടിട്ടതെന്ന് പരിയാരത്തെ വല്ല്യുമ്മയോട് ഒരിക്കൽ ചോദിച്ചപ്പോൾ കുലുങ്ങിച്ചിരിച്ചുകൊണ്ട് വെല്ലിമ്മ പറഞ്ഞു:
''ജിന്ന്വോള് കൊണ്ടിട്ടതാ...''
ഞങ്ങളെ പേടിപ്പിക്കാന്‍ പറയുകയാണെന്ന് ഞങ്ങൾക്കറിയാം. ഒരിക്കല്‍ ചുങ്കത്തെ 'ബാപ്പു'വാണ് ഒരാളുടെ നീളമുള്ള ആ നിസ്ക്കാരക്കല്ലിന്റെ കഥ ഞങ്ങള്‍ക്ക് പറഞ്ഞുതന്നത്. മുളങ്കൂട്ടങ്ങള്‍ നിറഞ്ഞ ചുങ്കത്തെ കടവിനടുത്താണ് ബാപ്പുവിന്റെ വീട്. പുഴയെക്കുറിച്ച് അവനറിയാത്തതായി ഒന്നുമില്ല.
നിസ്കാരക്കല്ലിനടുത്തുള്ള കോമാവില്‍ നിന്ന് പഴുത്ത കോമാങ്ങ 'ക്ലും' എന്ന ശബ്ദത്തോടെ പുഴയില്‍ വീണ് ഒഴുകിത്തുടങ്ങുമ്പോള്‍ ബാപ്പു വെള്ളത്തിലേക്ക് ചാടി മാങ്ങയെടുത്ത് കരയിലേക്കെറിഞ്ഞുതരും. പിന്നെ നിസ്കാരക്കല്ലിലിരുന്ന് കടിച്ചീമ്പിത്തിന്ന ശേഷം ഞങ്ങള്‍ മാങ്ങയണ്ടി വെള്ളത്തിലേക്കുതന്നെ വലിച്ചെറിയും.
ചുങ്കത്തെ വീടിനുമുറ്റത്തുകൂടിയാണ് ഞങ്ങള്‍ പുഴയില്‍ ചൂണ്ടലിടാന്‍ പോകുന്നത്.
പെരും മഴ ഒരമ്പി വരുമ്പോള്‍ ചൂണ്ടല്‍ പുഴവക്കത്ത് കുത്തിയിട്ട് ഞങ്ങള്‍ കൊടപ്പനയുടെ ചോട്ടിലേക്കോടും.
നല്ല മഴയാണെങ്കില്‍ ചുങ്കത്തെ ഓലവീടിന്റെ ഇറയത്ത് പോയി കൂനിക്കൂടിനില്‍ക്കും.
അപ്പോൾ ഒരു കയ്യില്‍ നൂറുതേച്ച മഞ്ഞ വെറ്റിലയും പിടിച്ച്, മുറ്റത്തേക്കെത്തിനോക്കി 'മായി' ഉറക്കെ വിളിച്ചുപറയും:
''മഴ കൊള്ളണ്ട കുട്ട്യളെ.. മ്മാരത്തേക്ക് കേറി നിന്നോളി..''
പിന്നെ സ്നേഹത്തോടെ വെറ്റിലക്കറയുള്ള ചുവന്ന പല്ലുകാട്ടി ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കിനില്‍ക്കും.
ഞങ്ങളപ്പോള്‍, ഓലപ്പുറത്ത് നിന്ന് ഇറയിലേക്ക് വീഴുന്ന മഴവെള്ളത്തിലേക്ക് കാലുകള്‍ നീട്ടിക്കഴുകി, ചീറ്റലടിച്ച് നനഞ്ഞ മണ്‍കോലായിലേക്ക് കയറി നില്‍ക്കും.
ഏതോ മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ ചൂളം വിളിച്ച്, മുറ്റത്തെ പഴമ്പിലാവില്‍ നിന്ന് അണ്ണാന്‍ തുരന്ന പഴുത്ത ചക്ക വലിച്ച് ബാപ്പു ഞങ്ങള്‍ക്ക് ഓരൊ 'എത്തു'കളാക്കി മുറിച്ചു തരും.
ചുങ്കത്തെ കോലായില്‍ നിന്ന് നോക്കിയാല്‍ വരമ്പിന്റെ ചെറുതും വലുതുമായ കള്ളികളായി ഈങ്ങല്ലീരിപ്പാടം ഊരാളിക്കുന്നുവരെ നീണ്ടുകിടക്കുന്നത് കാണാം.
പാടത്ത് കൊയ്ത്തു കഴിഞ്ഞാല്‍ പിന്നെ പന്തുകളിയുടെ കാലമാണ്. നനഞ്ഞ നെല്‍ക്കുറ്റികള്‍ നിറഞ്ഞ കളിമണ്ണില്‍ ശീമക്കൊന്നവടിയുടെ വടികൾ നാട്ടി ഞങ്ങള്‍ പന്ത് കളിക്കും. കളികഴിഞ്ഞ് പുഴയില്‍ പോയി ഇരുട്ടുന്നവരെ നീന്തിക്കുളിക്കും.
മഴക്കാലം തുടങ്ങിയാല്‍ തോടും പാടവും നിറയും.
പുഴയില്‍നിന്ന് തോട്ടിലൂടെ വെള്ളം ഒഴുകിവന്ന് പാടത്ത് നിറയാന്‍ തുടങ്ങുമ്പോള്‍ മീന്‍പിടിക്കാന്‍ വലയും കത്തിയുമായി ആളുകള്‍ വരും.
വെള്ളം 'ഏറ്റം' തുടങ്ങിയാല്‍ തലയിലൊരു തോര്‍ത്തുമുണ്ട് കെട്ടി, കയ്യില്ലാത്ത ബനിയനുമിട്ട് ബാപ്പു പാടത്തൂടെ ചെറുതോണി തുഴഞ്ഞ് അങ്ങനെ വരും. വെള്ളപ്പൊക്കം കയറുന്ന വീടുകളില്‍ നിന്ന് സാധങ്ങളെടുത്ത് വെള്ളം കയറാത്ത വീടുകളിലേക്കെത്തിക്കാൻ സഹായിക്കും.
പുഴവക്കത്തെ 'നിസ്കാരക്കല്ലി'ല്‍ ഞാന്‍ കണ്ണടച്ചുകിടന്നു.
ബാപ്പുവില്ലാതെ അനേക വർഷങ്ങൾ പിന്നെയും പുഴയൊഴുകി.
കാലവര്‍ഷങ്ങളില്‍ നിസ്ക്കാരക്കല്ലിനോളം കയറിവന്ന് പുഴ ഒന്നും മിണ്ടാതെ മടങ്ങിപ്പോയി.
കോമാവില്‍ നിന്ന് പിന്നെയും മാങ്ങകള്‍ വീണ് പുഴയിലൂടെ ഒലിച്ചുപോയി, ആരും കരയിലേക്കെടുത്തെറിയാതെ!
ബാല്യകൗമാരങ്ങളിലെ എല്ലാ സുഖദു:ഖങ്ങളും പിണക്കങ്ങളും കുഞ്ഞോളങ്ങളിലേറ്റുവാങ്ങി ഞങ്ങളെ തഴുകിത്തലോടിയ സാന്ത്വനത്തിന്റെ നീരൊഴുക്കായിരുന്നു ഇരുവഴിഞ്ഞിപ്പുഴ!
പുഴയുടെ കുളിരറിയാതെ ഒരു ദിവസം പോലും കടന്നുപോയില്ല.
മുളങ്കൂട്ടങ്ങളില്‍ നിന്ന്
മിഴിനീരുപോലെ കുഞ്ഞോളങ്ങളില്‍ വീണലിയുന്ന ജലകണങ്ങള്‍ക്കൊപ്പം
എന്റെ പുഴയോര്‍മകളും അലിഞ്ഞുപോവുകയാണ്.
അസമയങ്ങളിൽ പുഴയിലേക്കോടിപ്പോകുമ്പോള്‍ പെരിയാരത്തെ വെല്ലിമ്മ വിളിച്ചുപറയും:
''വെള്ളംവേലിന്റെ നേരാ.. നീറായ്കള്ണ്ടാവും..''
ഞങ്ങള്‍ തിരിച്ചെത്തുന്നവരെ കോലായില്‍ വടിയും കുത്തിപ്പിടിച്ച് വഴിയിലേക്ക് നോക്കിനില്‍ക്കുന്നുണ്ടാവും വെല്ലിമ്മ!
പിന്നെ കട്ടിലില്‍ കാലുകള്‍ നീട്ടിവെച്ച്, കാച്ചിത്തുണിയുടെ കരകള്‍ ശരിയാക്കി വല്ല്യുമ്മ കഥകള്‍ പറയാന്‍ തുടങ്ങും.. ലഹളയുടെ കാലത്ത്
നാട്ടിലിറങ്ങിയ പട്ടാളക്കാരുടെ വെടികൊണ്ട് ശഹീദായി മരിച്ചവരുടെ വീരകഥകള്‍ കേൾക്കാൻ ഞങ്ങള്‍ ചുറ്റുമിരിക്കും..
കുറച്ച് കഴിയുമ്പോള്‍ 'ബാക്കി നാളെ..' എന്നൊരു ചിരിയോടെ വെല്ലിമ്മ ഞങ്ങളെ സ്നേഹത്തോടെ നോക്കിയിരിക്കും.
ഇരുവഴിഞ്ഞിപ്പുഴയില്‍ എപ്പോഴും ആളുകളുടെ തിരക്കാണ്, കുളിക്കുന്നവരും അലക്കുന്നവരും മീന്‍ പിടിക്കുന്നവരുമൊക്കെയായി.
വേലിയേറ്റം തുടങ്ങുമ്പോള്‍
അക്കരെ പാടത്തുനിന്ന് കുട്ടയിലാക്കിയ കളിമണ്ണ് തലയില്‍ വെച്ച്, പുഴവക്കത്തെ കുത്തനെയുള്ള സ്റ്റെപ്പുകളിറങ്ങി 'മമ്പണിക്കാര്‍' വരും.
മണ്ണ് നിറച്ച തോണി വെള്ളത്തിന് സമാന്തരമാകുമ്പോള്‍ വക്കത്തുകൂടി കഴുക്കോല്‍ കുത്തിനടന്ന്
ഫറോക്കിലെ ഓട്ടുകമ്പനിയിലേക്ക് കൊണ്ടുപോകും.
ചിലപ്പോള്‍ തേങ്ങയും ചെങ്കല്ലും മറ്റു സാധനങ്ങളും കയറ്റിയ വലിയ തോണികളും പുഴയിലൂടെ തുഴഞ്ഞുപോകുന്നത് കാണാം.
വലിയ മരത്തടികള്‍ കൂട്ടിക്കെട്ടി കല്ലായിലേക്ക് 'തെരപ്പം' കുത്തിപ്പൊകുന്നവര്‍, പരമ്പുകളുണ്ടാക്കുന്നവര്‍ക്കായി മലയില്‍ നിന്ന് ഓടകളുടെ കെട്ടുകള്‍ തുഴഞ്ഞുവരുന്നവര്‍, എല്ലവരുടേയും ജലപാതയായിരുന്നു ഇരുവഴിഞ്ഞിപ്പുഴ!
ഫറോക്കില്‍ നിന്ന് തോണിക്കാര്‍ മടങ്ങിവരുമ്പോള്‍ അങ്ങാടിയിലേക്കുള്ള അരിസാധങ്ങളായിരിക്കും തോണി നിറയെ.
മഴക്കാലത്ത് നല്ല ഒഴുക്കുള്ള വെള്ളപ്പൊക്കത്തില്‍, തോണിയില്‍ നിറയെ അരിച്ചാക്കുകളുമായി, പുഴ യിലേക്ക് തൂങ്ങി നില്‍ക്കുന്ന മരപ്പൊന്തകളില്‍ പിടിച്ചുവലിച്ച്, ഒഴുക്കിനെതിരെ തോണിതുഴഞ്ഞ് ഞങ്ങളുടെ ഗ്രാമത്തിന്റെ വിശപ്പിലേക്ക് ആരൊക്കെയോ ആഹാരമെത്തിച്ചുതന്നു.
'കയ്യിലും കാലിലും കഠിനാദ്ധ്വാനത്തിന്റെ കറുത്ത തഴമ്പുകളുള്ള, അറിയപ്പെടാത്ത ഒരു പാടു മനുഷ്യരുടെ വിയര്‍പ്പില്‍ നനഞ്ഞ സെല്ലുകളുടെ സാകല്യമാണ് 'ഞാനെ'ന്ന അഹങ്കാരം!
മുമ്പേനടന്നുപോയവര്‍ പകരമായി ഒന്നും ചോദിച്ചില്ല, കണക്കുകള്‍ എഴുതിവെച്ചില്ല, ഒരു പുഞ്ചിരിപോലും പ്രതീക്ഷിച്ച് കാത്തുനിന്നില്ല!
കൊടുത്തു വീട്ടാന്‍ കഴിയാത്ത ആ കടപ്പാടുകൾക്ക് പകരമാവില്ല ഈ ഓര്‍മപ്പൂക്കളെന്നറിയാം. എങ്കിലും ഇത്രയെങ്കിലും!
ഒരു ബീജത്തില്‍ നിന്നും പൂര്‍ണ്ണമനുഷ്യനിലേക്കുള്ള നിന്റെ യാത്രയില്‍ അനേകമാളുകളെ, അവസരങ്ങളെ, അര്‍ഹമായ സ്ഥലങ്ങളില്‍, കാലങ്ങളില്‍, നിനക്കു സഹായികളായി ദൈവം ഒരുക്കി നിര്‍ത്തിയിരിക്കുന്നുവെന്ന് ഞാനറിയുന്നു. ആരുടെയൊക്കെ കരുതലിലാണ് ഞാനെന്ന ദുര്‍ബലജന്മം സ്വന്തം കാലിലമര്‍ന്നുനില്‍ക്കാന്‍ ശക്തിനേടിയതെന്ന് ഇന്ന് ഞാനറിയുന്നു.
ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എത്ര സുമനസ്സുകളുടെ ഔദാര്യത്തിലാണ് ഞാൻ അനാഥാലയത്തില്‍ അന്തിയുറങ്ങിയതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ ചേര്‍ത്തെഴുതുന്ന അക്ഷരങ്ങള്‍ പോലും ആരോ കനിഞ്ഞരുളിയ ദാനമാണെന്ന് ഇപ്പോള്‍ ഞാനറിയുന്നു.
ഭൂതകാലങ്ങളിലേക്ക് കണ്ണ് തുറന്ന് ഞാന്‍ വീണ്ടും നിസ്കാരക്കല്ലിലിരുന്നു.
നടക്കാനറിയാത്ത കൈക്കുഞ്ഞായിരുന്നപ്പോള്‍ എത്ര സ്ഥലങ്ങളിലേക്കെന്നെ എടുത്തുകൊണ്ടുനടന്നിട്ടുണ്ടാവും എന്റെ സഹോദരന്‍!
വിശന്നുകരഞ്ഞപ്പോള്‍ എനിക്കെത്ര തവണ ചോറു വാരിത്തന്നിട്ടുണ്ടാവും എന്റെ സഹോദരിമാര്‍!
എത്ര തവണ എന്നെ താലോലിച്ചിട്ടുണ്ടാവും എന്റെ അയല്‍വാസികള്‍!
പിന്നെയും നേരിട്ടറിയാത്ത എത്രയെത്രയാളുകളെന്നെ രോഗങ്ങളില്‍ പരിചരിച്ചിട്ടുണ്ടാവും!
ഓര്‍മ്മകളിൽ ഒരിക്കല്‍ പോലും അലോസരമുണ്ടാക്കാതെ, ഒന്നിനും കണക്കുപറഞ്ഞ് ശല്യപ്പെടുത്താതെ, എന്നെ തഴുകിത്തലോടിപ്പോയ സുകൃതജന്മങ്ങളേ, നന്ദി!
എല്ലാം സ്വന്തമായി ചെയ്യാമെന്നായപ്പോള്‍, സ്വന്തമായി സമ്പാദിക്കാമെന്നായപ്പോള്‍,
കറുപ്പും വെളുപ്പുമുള്ള കള്ളികളിലേക്ക് നിങ്ങളെ മാറ്റിനിര്‍ത്തിയ എന്റെ മൗഢ്യത്തിന് മാപ്പ്!
....................
ഞങ്ങളുടെ ഗ്രാമത്തിലേക്ക് തോണിയില്‍ കൊണ്ടുവരുന്ന അരിച്ചാക്കുകളും മറ്റും കടവില്‍ നിന്ന് പാടവരമ്പത്തൂടെ തലച്ചുമടായിട്ടായിരുന്നു പീടികയിലെത്തിച്ചിരുന്നത്. റോഡും വൈദ്യുതിയുമെത്താത്ത ഞങ്ങളുടെ ഗ്രാമത്തിലന്ന് രണ്ട് പീടികകള്‍ മാത്രമാണുണ്ടായിരുന്നത്.
തേങ്ങയും അടക്കയുമൊക്കെ ഉണക്കുന്ന വലിയ 'ചേവുപുര'കളോട് ചേര്‍ന്ന് ബീരാങ്കുട്ടി ഹാജിയുടെ പലചരക്കുകടയും,
അങ്ങാടിയുടെ നടുവിലുള്ള വലിയ കിണറിനപ്പുറത്ത് പള്ളിപ്പറമ്പിനടുത്തുള്ള 'പീസ്യാക്ക'യുടെ അരിപ്പീടികയും.
കാലവര്‍ഷം തിമര്‍ത്തുപെയ്യുന്ന ഒരു വൈകുന്നേരം. മഴ അല്പം കുറഞ്ഞപ്പോള്‍, നോട്ടുബുക്കില്‍ നിന്ന് പറിച്ചെടുത്ത നീലവരയുള്ള കടലാസിൽ ഒരു കത്തും ഒരു തുണിസഞ്ചിയും തന്നിട്ട് ഉമ്മ എന്നെ
പീടികയിലേക്ക് പറഞ്ഞയച്ചു.
വീട്ടില്‍ നിന്ന് ഇടുങ്ങിയ ഇടവഴിയിലൂടെ നടന്ന് വടക്കുവീട്ടിലെ പാടവക്കത്തെത്തിയാല്‍ പിന്നെ ചെങ്കല്ലുകൊണ്ട് കെട്ടിയ വലിയ സ്റ്റെപ്പുകളിറങ്ങി നടക്കണം. പിന്നെ വീതികുറഞ്ഞ വളഞ്ഞ പാടവരമ്പിലൂടെ നടന്നുവേണം പീടികയിലെത്താന്‍.
പാടത്ത് വെള്ളപ്പൊക്കം കയറിത്തുടങ്ങിയിരുന്നു. പാടവരമ്പുകള്‍ ഏറെക്കുറെ മുങ്ങിത്തുടങ്ങി. വരമ്പിലെ മുറിവഴികളിലൂടെ വെള്ളം ശക്തിയായി മേലെ പാടത്തേക്ക് കയറുന്നുണ്ട്.
കലങ്ങോട്ടെ അമ്പലത്തിനടുത്തെ ചെത്തുവഴിയിലെത്തിയപ്പോള്‍ ഞാന്‍ പതുക്കെ കത്ത് വായിച്ചു നോക്കി:
'ഉദവിയാല്‍.. കുറച്ച് അരിയും സാധനങ്ങളും കൊടുത്തയക്കണം. പൈസ അടുത്താഴ്ച തന്നു തീര്‍ക്കാം... എന്ന്...'
കുപ്പായമിടാതെ, മുട്ടുവരെയുള്ള കള്ളിത്തുണിയുടുത്ത് മടിച്ച് മടിച്ച് ഞാന്‍ പീസ്യാക്കയുടെ പീടികയുടെ അടുത്തെത്തി. സാധനം വാങ്ങാന്‍ വന്നവര്‍ പോകുന്നവരെ ഞാന്‍ സഞ്ചികൊണ്ട് വായ മൂടിപ്പിടിച്ച് ഒരു തൂണിന്മേല്‍ ചാരിനിന്നു.
തിരക്കൊഴിഞ്ഞപ്പോള്‍ ഞാന്‍ പീസ്യാക്കയുടെ നേരെ കത്തു നീട്ടി. കത്ത് നിവര്‍ത്തി വായിക്കുന്നതിനിടയില്‍ എന്നെയൊന്ന് നോക്കിക്കൊണ്ടയാള്‍ ചോദിച്ചു:
''മുമ്പ് വാങ്ങ്യേന്റെ പൈസെവിടെ...?''
''ബാപ്പ അടുത്താഴ്ച വന്നാ ഒന്നായി തരാന്ന് പറഞ്ഞു ഉമ്മ..'' ഞാന്‍ വിക്കിവിക്കിപ്പറഞ്ഞു.
'' ഇനി കടം തരാന്‍ കയ്യൂലാന്ന് മ്മാനോട് ചെന്ന് പറഞ്ഞാളാ.." കത്ത് മടക്കി എന്റെ നേര്‍ക്ക് നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു.
അപമാനവും ആശാഭംഗവും ഒരു തേങ്ങലായി പുറത്തേക്കുവരാതിരിക്കാന്‍ ചുരുട്ടിപ്പിടിച്ച തുണിസഞ്ചികൊണ്ട് ഞാന്‍ ചുണ്ടില്‍ അമര്‍ത്തിപ്പിടിച്ചു.
മഴ പതുക്കെ പെയ്യാന്‍ തുടങ്ങിയിരുന്നു. ഇന്ന് രാത്രിയും പട്ടിണിയായിരിക്കുമല്ലോ എന്ന വിതുമ്പലുമായി പള്ളിപ്പറമ്പിനടുത്ത് കുറച്ച് സമയം ഞാന്‍ നിന്നു.
കള്ളിച്ചെടികള്‍ കാടുകൂടിയ ഇരുട്ടിൽ നിന്ന് അബ്ദുല്‍മജീദ് എന്നെ കാണുന്നുണ്ടാവുമോ?
ഞാനങ്ങനെ ആലോചിച്ചുനില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി എന്റെ സങ്കടത്തിലേക്ക് പീസ്യാക്ക കൈകൊട്ടിവിളിച്ചു. ഞാന്‍ മടിച്ച് മടിച്ച് അയാളുടെ അടുത്തേക്ക് ചെന്നു.
അയാള്‍ എന്റെ അടുത്ത് നിന്ന് തുണിസഞ്ചി വാങ്ങി. പാതിയൊഴിഞ്ഞ ഒരു ചാക്കില്‍നിന്ന് അരി അളന്നു തന്നു; പിന്നെ ലിസ്റ്റിലുള്ള സാധനങ്ങളും!
''മഴ വര്‌ണ്ട്.. വേം പോയ്ക്കോളി..'' പീസ്യാക്ക എന്റെ തലയിലേക്ക് സഞ്ചി വെച്ചുതന്നുകൊണ്ട് പറഞ്ഞു.
എന്റെ മുഖത്ത് അനേകം ഇതളുകളുള്ള സന്തോഷപുഷ്പങ്ങള്‍ വിരിഞ്ഞു. ഇരുട്ട് മൂടുന്നതിനുമുമ്പ് ഞാന്‍ വേഗത്തില്‍ വീട്ടിലേക്ക് നടന്നു. പാടത്ത് വെള്ളത്തില്‍ മൂടിയ ചെറിയ വരമ്പുകള്‍ ഒരു നിഴല്‍ പോലെ തെളിഞ്ഞുകാണുന്നുണ്ടായിരുന്നു.
തലയിലെ അരിസഞ്ചിയുമായി വരമ്പിലെ 'മുറിവഴി' ചാടിക്കടക്കാന്‍ കഴിയാതെ ഞാന്‍ പേടിച്ചുനില്‍ക്കുന്നത് നോക്കിക്കൊണ്ട് എന്റെ പിന്നാലെ ഒരാള്‍ നടന്നുവരുന്നുണ്ടായിരുന്നു, എന്റെ അയല്‍വാസി തെങ്ങുകയറ്റക്കാരന്‍ 'കടുങ്ങോച്ചന്‍!'
ഒരു പുഞ്ചിരിയോടെ എന്റെ കയ്യില്‍നിന്നും അരിസഞ്ചി വാങ്ങി, ഞാൻ വീഴാതിരിക്കാൻ എന്റെ കൈയ്യും പിടിച്ച് വീതികുറഞ്ഞ വരമ്പിലൂടെ, മുട്ടിന് വെള്ളത്തില്‍ അയാൾ പതുക്കെ പതുക്കെ നടന്നുനീങ്ങി. പെട്ടന്ന് മഴ ചാറാൻ തുടങ്ങിയപ്പോൾ അരി നനയാതെ, തല നനയാതെ അയാളെന്നെ അയാളുടെ തൊപ്പിക്കുടയിലേക്ക് ചേര്‍ത്തുനിർത്തി.
അങ്ങനെ, ഏതോ നാട്ടില്‍ നിന്ന് ആരോക്കെയോ തുഴഞ്ഞ് കൊണ്ടുവന്ന്, ഒരാളുടെ അനുകമ്പയുടെ അളവുപാത്രത്തില്‍ അളന്നുതന്ന അരി അന്ന് ഞങ്ങളുടെ വീട്ടിലെ അത്താഴമായി!
വിശപ്പുമാറി കിടന്നുറങ്ങിയ ആ രാത്രിയിലും അതിന്റെ തുടര്‍ച്ചയായ അനേകം ദിനരാത്രങ്ങളുടെ പ്രവാഹത്തിലും നനയാതെ, വീഴാതെ ചേര്‍ത്തുപിടിച്ച ആ കരുതലിനും, ആര്‍ദ്രമായ ആ പിന്‍വിളിയുടെ ഔദാര്യത്തിനും ഉടല്‍പൂണ്ട പ്രാര്‍ത്ഥനയായി ഞാനിപ്പോഴും ആ 'നിസ്കാരക്കല്ലി'ല്‍ കണ്ണടച്ച് കിടക്കാറുണ്ട്.
..........................................
റസാഖ് വഴിയോരം
..........................................
Re 02 2022